സമസ്തയിലും കീഴ്ഘടകങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ അരീക്കാട് പള്ളി പ്രശ്നത്തിന് മുപ്പതാണ്ട്. മാസങ്ങള്‍ നീണ്ട ഈ കലക്കുവെള്ളത്തില്‍ മീമ്പിടിക്കാനുള്ള ചിലരുടെ ശ്രമം യുഎഇയിലെ ശൈഖ് അബ്ദുല്ലാ കുലൈബിന്റെ വിശദീകരണം വന്നതോടെ നടക്കാതെപോയി. കുലൈബിക്കും പള്ളി പുനര്‍നിര്‍മാണത്തിനുമിടയില്‍ കണ്ണിയായി വര്‍ത്തിച്ച കാന്തപുരം ഉസ്താദിനെതിരെ സാമ്പത്തികാരോപണമാണ് വിരോധികള്‍ ഉന്നയിച്ചത്. ബിദഇകളും അതേറ്റുപാടി. സംഘടനയിലെ ചില നേതാക്കള്‍ തെറ്റിദ്ധാരണയുമായി മുന്നേറി. 1983നൊടുവിലെയും 84 തുടക്കക്കാലത്തെയും സുന്നിവോയ്സ് ലക്കങ്ങളില്‍ ഇതുസംബന്ധമായ ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, മറുപടികള്‍, വിശദീകരണങ്ങള്‍ കാണാം.
83 ഡിസംബര്‍ 2329 ലക്കത്തില്‍ കാന്തപുരം ഉസ്താദിന്റെ വിശദീകരണം മുഖലിഖിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരീക്കാട് പള്ളിയും പത്രവാര്‍ത്തയുമെന്ന് ശീര്‍ഷകം. തുടക്കമിങ്ങനെ: അരീക്കാട് പള്ളി പ്രശ്നം ഏതാനും നാളുകളായി പത്രകോളങ്ങളില്‍ സ്ഥലം പിടിക്കുകയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും കുഴപ്പവും സൃഷ്ടിക്കാന്‍ കാരണമാവുകയും ചെയ്തിരിക്കുകയാണല്ലോ. അതിനാല്‍ സത്യാവസ്ഥ വിശദമായി ബഹുജനങ്ങളുടെ മുമ്പില്‍ വെക്കാന്‍ ഞാന്‍ ബാധ്യസ്ഥനായതുകൊണ്ട് ഈ കുറിപ്പ് എഴുതുകയാണ്.’
അബ്ദുല്ലാ കുലൈബിയെയും ജപ്പാന്‍ മൗലാനയെയും പരിചയപ്പെടുത്തിയും 77 മുതല്‍ അവരുമായുള്ള ബന്ധവും മര്‍കസ് യതീംഖാനാ സ്ഥാപനവും പരാമര്‍ശിച്ച് വിവാദത്തെക്കുറിച്ചു പറയുന്നു: ‘പ്രസ്തുത സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അരിശംപൂണ്ട അസൂയാലുക്കള്‍ പ്രവര്‍ത്തനം സ്തംഭിപ്പിക്കുവാനും നല്ലവരായ ദീനീസേവകരുടെ സഹായം നിര്‍ത്തല്‍ ചെയ്യാനും നൂറുകണക്കിന് നുണകള്‍ പ്രചരിപ്പിച്ച് വിജയിക്കാതെ ഹസ്രത്തിലും (ഖേദം) ഖസാറത്തിലും (നഷ്ടം) ആയപ്പോള്‍ മറ്റു മാര്‍ഗങ്ങളിലേക്കും അവര്‍ ചിന്തിക്കുകയുണ്ടായി. അതിന്റെ ഉദാഹരണമാണ് അരീക്കാട്ടെ പള്ളി പ്രശ്നവുമായി മതദ്രോഹികള്‍ രംഗത്തുവന്നത്.’
‘1981ല്‍ ബഹു അബ്ദുല്ലാ കുലൈബ് മര്‍കസില്‍ വന്നു. ഏതാനും ദിവസങ്ങള്‍ താമസിച്ചപ്പോള്‍ നാനാഭാഗത്തുനിന്നും പള്ളി, മദ്റസാ, യതീംഖാന തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സഹായാഭ്യര്‍ത്ഥനയുമായി അദ്ദേഹത്തെ പലരും സമീപിച്ചിട്ടുണ്ടായിരുന്നു. മര്‍കസിന്റെ വൈസ് പ്രസിഡന്‍റും സജീവ സുന്നീ പ്രവര്‍ത്തകനുമായിരുന്ന മുണ്ടോളി ഹൈദര്‍ ഹാജി തന്റെ അടുത്ത പ്രദേശമായ അരീക്കാട് ജുമുഅത്തു പള്ളി പുതുക്കിപ്പണിയാന്‍ സാമ്പത്തിക സഹായം ലഭിക്കണമെന്നും അതിന് ആരെങ്കിലുമൊരാളെ കണ്ടുപിടിച്ചു തരണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഹൈദര്‍ ഹാജിയോടോ മറ്റു അപേക്ഷകരോടോ ഒരു സംഖ്യയും അദ്ദേഹം വാഗ്ദത്തം ചെയ്തിട്ടുണ്ടായിരുന്നില്ല. എല്ലാ അപേക്ഷയും വാങ്ങിവെക്കാന്‍ എന്നോടു പറയുകയും മര്‍കസിന്റെ പണി എവിടെയെങ്കിലും എത്തിയശേഷം കഴിയുന്ന സഹായങ്ങള്‍ നല്‍കാന്‍ നോക്കാമെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞാന്‍ അബൂദാബിയിലായിരുന്നപ്പോള്‍ ഹൈദര്‍ ഹാജി മരണപ്പെട്ടു. തദവസരം അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത അഭിലാഷം എന്ന നിലക്ക് അരീക്കാട്ടെ പള്ളിക്കാര്യം ഞാന്‍ കുലൈബിന്റെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരികയും അദ്ദേഹം സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യാമെന്നു പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്തു.’
‘ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം 28.12.81ന് ജപ്പാന്‍ മൗലാനയുടെ ഒരു കത്തുവന്നു. അഞ്ചുലക്ഷം രൂപയുടെ ഡ്രാഫ്റ്റ് 10 കഷ്ണമായി അടുത്ത ദിവസം അയക്കുന്നുണ്ടെന്നും അത് അരീക്കാട്ടെ പള്ളിക്കും മറ്റുമാണെന്ന് പ്രസ്തുത കത്തിലുണ്ടായിരുന്നു. അതിനുശേഷം 12.1.82ന് ജപ്പാന്‍ മൗലാനയുടെ കത്തും പത്തുകഷ്ണമായി അഞ്ചു ലക്ഷത്തിന്റെ ഡ്രാഫ്റ്റും കണ്ണൂര്‍ ജില്ലക്കാരനായ അബ്ദുല്ല ഹാജി എന്ന ഒരാളുടെ കൈവശത്തില്‍ കൊടുത്തയച്ചു. പ്രസ്തുത കത്തിന്റെ വാചകം ഇപ്രകാരമാണ്: മുമ്പറിയിച്ച ഡ്രാഫ്റ്റ് പത്തു കഷ്ണമാക്കി ഇതാ കൊടുത്തയക്കുന്നു. കോഴിക്കോടുള്ള (അരീക്കാട്) ഹൈദര്‍ ഹാജിയുടെ പള്ളിയും അതുപോലെ മറ്റു സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിക്കുന്നതിന് ശൈഖ് അബൂബക്കറിനെ സ്വതന്ത്ര വക്കീലാക്കിയിരിക്കുന്നു. കൂടാതെ 28.12.81ന് അശ്റഫ് മൗലവി അയച്ച മറ്റൊരു കത്തിലും ഇപ്രകാരം അറിയിച്ചിട്ടുണ്ട്. ജപ്പാന്‍ മൗലാനയും അദ്ദേഹവും കൂടിയാണ് ഡ്രാഫ്റ്റ് എടുക്കാന്‍ പോയതും കുലൈബിയില്‍ നിന്ന് ഡ്രാഫ്റ്റ് വാങ്ങി അയച്ചുതന്നതും. ഡ്രാഫ്റ്റ് ബാങ്കില്‍ ഇട്ടശേഷം അരീക്കാട്ടെ പള്ളിക്ക് അമ്പതിനായിരം ഉറുപ്പിക ഒന്നാം ഗഢുവായി ചെക്ക് എഴുതിക്കൊടുത്തത്, തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിയുടെ സ്വന്തം പേരിലാണ് ബേങ്കിലിട്ടിട്ടുള്ളതെന്ന് പള്ളിക്കമ്മിറ്റിയുടെ അഡ്വൈസറി ബോര്‍ഡ് അംഗമായ ഞാന്‍ ഉള്‍പ്പെടെയുള്ള യോഗത്തില്‍ വെളിവായപ്പോള്‍ പള്ളിക്കമ്മിറ്റിയുടെ പേരില്‍ തന്നെ അക്കൗണ്ട് തുടങ്ങുവാനും കമ്മിറ്റിയുടെ പേരിലേക്ക് തുക മാറ്റാനും നിര്‍ദേശിച്ചു. പിന്നീട് റിട്ടയര്‍ ചെയ്ത എഞ്ചിനീയര്‍ സി മുഹമ്മദ് ഹാജിയുടെ ശീട്ടുപ്രകാരം പള്ളിപ്പണിക്ക് വേണ്ടി മൂന്നുലക്ഷം രൂപ പലപ്പോഴായി കൊടുക്കുകയും ചെയ്തു. അത് അവര്‍ നിഷേധിക്കാത്ത സ്ഥിതിക്ക് പ്രത്യേക കണക്ക് ഉദ്ധരിക്കേണ്ടതില്ല.’
ശേഷം സംഭാവന കൊടുത്ത പതിനാലു പള്ളികളുടെ പേരും സഖ്യയും പരാമര്‍ശിക്കുന്നു. ലേഖനം തുടരുന്നു:
‘മേല്‍പ്രകാരമാണ് അഞ്ചുക്ഷം രൂപ കൊടുത്തിട്ടുള്ളത്. ഇതിനെല്ലാം ശരിയായ കണക്കുകള്‍ ഉണ്ട്. കൂടാതെ കേന്ദ്രഗവണ്‍മെന്‍റിന്റെ സിബിഐ വകുപ്പിലും ഈ കണക്കുകള്‍ വിശദമായി ബോധിപ്പിച്ചിട്ടുള്ളതാണ്. ഇത്രയും വ്യക്തമായ യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലിരിക്കെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ സുന്നത്ത് ജമാഅത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും ശത്രുക്കളാണെന്നു മാത്രമേ പറയുന്നുള്ളൂ. എനിക്കു പറയാനുള്ള യാഥാര്‍ത്ഥ്യം ഞാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അംഗമായ ചിലരുടെ പ്രസ്താവന കൂടി വന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും എന്റെ പേരില്‍ കുറ്റം തെളിയുന്നപക്ഷം സമസ്ത മുശാവറയുടെ ഏതു തീരുമാനങ്ങളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് സമസ്തയിലേക്ക് ഞാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നു. അവന്‍ സത്യത്തെ വിജയിപ്പിക്കുകയും ബാത്വിലിനെ പരാജയപ്പെടുകയും ചെയ്യുമാറാകട്ടെ.’
ഡിസംബര്‍ 22ന് എസ്എസ്എഫിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടന്നു. അതിന്റെ റിപ്പോര്‍ട്ട് ജനുവരി 612 ലക്കത്തിലുണ്ട്. അതില്‍ ഉസ്താദ് നടത്തിയ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടിലും ഈ പ്രശ്നം പരാമര്‍ശിച്ചു കാണുന്നു: ‘തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥയും വിശദമായ കണക്കും പുര്‍ണമായി ഞാന്‍ പത്രങ്ങള്‍ക്കു കൊടുത്തിട്ടുണ്ട്. ചില പത്രങ്ങള്‍ അതു പ്രസിദ്ധീകരിച്ചു. മറ്റു ചിലര്‍ അതു മൂടിവെച്ചു. പ്രസിദ്ധീകരിച്ചവര്‍ക്കു നന്ദി പറയുന്നു എപി വികാരഭരിതനായി പറഞ്ഞു.’
ഇതേ ലക്കത്തില്‍ മുശാവറ അറിയിപ്പും കാണാം. എപി ഉസ്താദിന്റെ കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറി ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ വിദേശത്തുനിന്നു തിരിച്ചെത്തിയ ശേഷം മുശാവറ ചേരുമെന്നാണ് അറിയിപ്പിലുള്ളത്. തൊട്ടടുത്തുതന്നെ എഡിറ്ററുടെ നിഷേധക്കുറിപ്പുമുണ്ട്. ചന്ദ്രികയില്‍ വന്ന ലേഖനത്തില്‍ കെകെ ഹസ്രത്ത് പള്ളിപ്രശ്നത്തെക്കുറിച്ച് സുന്നിവോയ്സിന് അയച്ച വിശദീകരണം പ്രസിദ്ധീകരിച്ചില്ലെന്ന ആരോപണമാണ് എഡിറ്റര്‍ നിഷേധിക്കുന്നത്. ‘ഇതു സംബന്ധമായി കെകെ ഹസ്രത്ത് യാതൊരു കുറിപ്പും സുന്നിവോയ്സിലേക്ക് അയച്ചുതന്നിട്ടില്ല. അയച്ചതായി അദ്ദേഹം ഇതുവരെ അവകാശപ്പെട്ടിട്ടുമില്ല.’

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഹംസതുല്‍ ഖറാര്‍ (റ) ചരിത്രം വഴിമാറിയ വിസ്മയം

അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നാലു വിഭാഗത്തില്‍ മൂന്നാമത്തേത് ശുഹദാക്കളാണ്. ശഹീദ് എന്നാല്‍ ഇസ്ലാമിന്…

ഇമാം ശാഫിഈ(റ)

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ…

ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം

ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്‍മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക്…