ധർമത്തിന്റെ നിലനിൽപിന് വേണ്ടി ജീവൻ ത്യജിച്ച് പോർമുഖത്ത് ത്യാഗം ചെയ്ത 313 മഹാമനീഷികളാണ് ബദ്‌രീങ്ങൾ. വിശ്വാസികൾക്ക് എന്നും ആവേശമാണ് ബദ്‌റിന്റെയും ബദ്‌രീങ്ങളുടെയും ധീരസ്മരണകൾ. ദിനചര്യകളുടെ ഭാഗമെന്ന പോലെ പാടിയും പറഞ്ഞും അവർ ബദ്‌റിനെ ജീവിതത്തോട് ചേർത്തുവെക്കുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങളിൽ ബദ്‌രീങ്ങളുടെ അനുഗ്രഹം അവർ പ്രതീക്ഷിക്കുന്നു.

ദീനിന്റെ നിലനിൽപ്പിൽ നിർണായക പങ്കുള്ളവരാണ് ബദ്‌രീങ്ങൾ. ഈ കൊച്ചു സംഘം നാമാവശേഷമായാൽ നിന്നെ ആരാധിക്കുന്നവർ ഭൂമിയിൽ ഉണ്ടാകില്ലല്ലോ എന്നാണ് തിരുനബി(സ്വ) പ്രാർഥിച്ചത്. നമ്മുടെ ജീവിത വിജയത്തിലും ബദ്‌രീങ്ങളുടെ സഹായം അനിവാര്യമാണ്. അല്ലാഹുവിന്റെ സഹായത്തിന് അർഹരായ, മലക്കുകളുടെ പിന്തുണ ലഭിച്ച, സായുധരായ ശത്രുവ്യൂഹത്തെ ഈമാനിക ബലത്തിൽ പരാജയപ്പെടുത്തിയ റോൾ മോഡലുകളാണവർ. വിശുദ്ധ ഖുർആനും തിരുവചനങ്ങളും വിവിധ ഘട്ടങ്ങളിൽ ബദ്‌രീങ്ങളെ പുകഴ്ത്തിയിട്ടുണ്ട്. അത്തരം സവിശേഷതകളിൽ പ്രചോദനമുൾക്കൊണ്ടാണ് എക്കാലത്തും ബദ്ർ അനുസ്മരണങ്ങൾ സജീവമായി സംഘടിപ്പിക്കുന്നത്.

ബദ്ർ ചരിത്രം മുസ്‌ലിംകളുടെ സിരകളിൽ അലിഞ്ഞുചേർന്ന വികാരമാണ്. മക്കയും മദീനയും ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും ബദ്‌രീങ്ങളെ അനുസ്മരിച്ചുള്ള സംഗമങ്ങൾ പതിവായിരുന്നു. കേരളത്തിലും തഥൈവ. ബദ്‌രീങ്ങളേ കാക്കണേ- മാപ്പിളമാർക്കിടയിൽ പ്രചുരപ്രചാരം നേടിയ സംബോധന രീതിയാണിത്. ബിദഇകൾ വിമർശിക്കുന്നത് പോലെ അടിസ്ഥാനരഹിതമായ ഒരു വിളിയല്ല അത്. നൂറ്റാണ്ടുകളായി നമ്മുടെ പൂർവികൾ അനുവർത്തിച്ചുവരുന്ന ജീവിതക്രമത്തിന്റെ ഭാഗമാണിത്. തലയെടുപ്പുള്ള പണ്ഡിത മഹത്തുക്കൾ പറഞ്ഞു പഠിപ്പിച്ച സഹായ തേട്ടം. പ്രമാണങ്ങൾ പരിശോധിച്ചാൽ നിരവധി തെളിവുകൾ ഇവ്വിഷയകമായി കാണാം.

ആത്മീയ വളർച്ചക്കും പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനും മുൻഗാമികൾ ബദ്‌രീങ്ങളോട് സഹായം തേടിയിരുന്നു. അസ്മാഉൽ ബദ്ർ ചൊല്ലി നടത്തുന്ന പ്രാർഥനക്ക് ഉത്തരമുണ്ട്, അതു മുഖേനയല്ലാതെ ഒരു വലിയ്യും വിലായത്ത് കരഗതമാക്കിയിട്ടില്ല തുടങ്ങിയ മഹദ് വചനങ്ങൾ ശ്രദ്ധേയമാണ്. ഈജിപ്തിലെ ശാഫിഈ പണ്ഡിതരിൽ പ്രധാനിയും സുപ്രസിദ്ധ അറബി കവിയുമായ ശൈഖ് അബ്ദുല്ലാ ശബ്‌റാവി(1681- 1761) ശർഹു സ്വദ്‌റിൽ നൽകിയ വിവരണങ്ങളും ഇതോട് ചേർത്തു വായിക്കാവുന്നതാണ്.
ജഅ്ഫറുബ്‌നു അബ്ദില്ല(റ) പറയുന്നു: സ്വഹാബികളെ സ്‌നേഹിക്കാനും മുഴുവൻ പ്രതിസന്ധി ഘട്ടങ്ങളിലും ബദ്‌രീങ്ങളെ തവസ്സുലാക്കി പ്രാർഥിക്കാനും വസ്വിയ്യത്ത് ചെയ്തുകൊണ്ട് എന്റെ പിതാവ് എന്നോടിങ്ങനെ പറഞ്ഞു: ‘മകനേ, ബദ്‌രീങ്ങളുടെ തിരുനാമങ്ങൾ ചൊല്ലി പ്രാർഥിച്ചാൽ അല്ലാഹു ഉത്തരം നൽകുമെന്ന കാര്യം ഉറപ്പാണ്. അവരെ സ്മരിക്കുന്നത് കാരണം ജീവിതത്തിൽ അനുഗ്രഹവും ബറകത്തും പാപമോചനവും ലഭിക്കും. ദിവസവും അസ്മാഉൽ ബദ്ർ ചൊല്ലുന്നവരുടെ ആഗ്രഹങ്ങൾ പ്രത്യേകിച്ചും സഫലീകൃതമാവുകതന്നെ ചെയ്യും’ (ശറഹു സ്വദ്ർ ബി ഗസ്‌വതി ബദ്ർ പേ. 37).

ബദ്‌രീങ്ങൾക്ക് വിശ്വാസികൾ എങ്ങനെയാണ് മനസ്സുകളിൽ ഇടം നൽകേണ്ടതെന്ന് ഉപരിസൂചിത വരികൾ വ്യക്തമാക്കുന്നുണ്ട്. സ്‌നേഹിക്കുന്നവർക്ക് അഭയവും ആശ്രയവുമാണവർ. വെല്ലുവിളികൾ അതിജയിച്ചവരും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുമാണവർ. ഇലാഹീ മാർഗത്തിൽ സർവവും സമർപ്പിച്ചവരെ സമീപിക്കാൻ പിന്നെ ഉമ്മത്തിന് മറ്റൊന്നും ആലോചിക്കേണ്ടതില്ലല്ലോ.
ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടിൽ സിറിയയിൽ ജീവിച്ച പ്രഗത്ഭ പണ്ഡിതനാണ് ശൈഖ് അബ്ദുല്ലത്തീഫ് ശാമി(റ). നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. അദ്ദുആഉ ബി അസ്മാഇ അഹ്‌ലി ബദ്ർ എന്ന ഗ്രന്ഥം ഏറെ പ്രശസ്തം. ബദ്‌രീങ്ങളുടെ തിരുനാമങ്ങൾ ചൊല്ലി പ്രാർഥിക്കുന്നതിന്റെ സവിശേഷതകളാണിതിലെ പ്രമേയം. അദ്ദേഹം എഴുതി: ‘ഔലിയാക്കളിൽ ഭൂരിഭാഗം പേർക്കും മഹത്ത്വം ലഭിച്ചത് അസ്മാഉൽ ബദ്ർ പാരായണത്തിന്റെ പുണ്യംകൊണ്ടാണ്. നിരവധി രോഗികൾക്ക് ബദ്‌രീങ്ങളെ തവസ്സുലാക്കി ദുആ ചെയ്തത് കാരണം രോഗശമനം ലഭിച്ചിട്ടുണ്ട്. ജ്ഞാനികളിൽ പെട്ട ചിലർ പറയുന്നു: രോഗികളുടെ ശിരസ്സിൽ കൈവെച്ച് ഞാൻ ആത്മാർഥതയോടെ അസ്മാഉൽ ബദ്ർ ചൊല്ലിയപ്പോഴെല്ലാം അവർക്ക് ശമനമുണ്ടായിട്ടുണ്ട്. മരണാസന്നർക്ക് വരെ അതു മുഖേന ആശ്വാസമുണ്ടായിട്ടുണ്ട്. സുപ്രധാന ഉദ്ദേശ്യങ്ങൾ നിറവേറാൻ അസ്മാഉൽ ബദ്ർ പാരായണം ചെയ്യുന്നതും എഴുതി സൂക്ഷിക്കുന്നതും ഫലപ്രദമാണെന്നതിനും അനുഭവം സാക്ഷി’.
ബദ്‌രീങ്ങളെ മുൻനിർത്തി മനസ്സുറപ്പോടെ ആരെങ്കിലും പ്രാർഥിച്ചാൽ അല്ലാഹു ഉടൻ ഉത്തരം ചെയ്യുമെന്ന് സീറതുൽ ഹലബിയ്യയിലും പരാമർശിക്കുന്നു. ശൈഖ് അലിയ്യുബ്‌നു ബുർഹാൻ(റ) രചിച്ച വിശ്രുത ഗ്രന്ഥമാണ് ഹലബിയ്യ. ആവശ്യ ഘട്ടങ്ങളിൽ ബദ്‌രീങ്ങളുടെ സഹായം ലഭിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികൾക്ക് വലിയ പ്രചോദനമാണ് അത്തരം സംഭവങ്ങൾ. അല്ലാമാ ശബ്‌റാവി(റ) പറയുന്നു: ഒരിക്കൽ ഒരാൾ വിശുദ്ധ ഹജ്ജ് കർമത്തിനായി യാത്ര തിരിച്ചു. ബദ്‌രീങ്ങളുടെ നാമങ്ങൾ കടലാസിലെഴുതി വീടിന്റെ വാതിലിൽ പതിപ്പിച്ചാണ് അദ്ദേഹം ഇറങ്ങിയത്. അതിനിടെ ഒരു മോഷണ സംഘം അപഹരിക്കാനെത്തി. വീടിനു മുകളിൽ കയറിയ മോഷ്ടാക്കൾക്ക് ആയുധങ്ങളുടെ ശബ്ദങ്ങളും ഗർജനങ്ങളുമാണ് കേൾക്കാൻ സാധിച്ചത്. ഭയചകിതരായ അവർ പദ്ധതി ഉപേക്ഷിച്ച് മടങ്ങി. തുടർ ദിവസങ്ങളിലും സമാനമായ അനുഭവം നേരിട്ടു.

‘എന്ത് തരം സംരംക്ഷണ കവചമാണ് നിങ്ങൾ വീട്ടിൽ തയ്യാറാക്കിയിട്ടുള്ളത്?’ ഹജ്ജ് കർമം നിർവഹിച്ച് തിരിച്ചെത്തിയ ഗൃഹനാഥനെ സമീപിച്ച് കള്ളന്മാർ ചോദിച്ചു. ‘ഞാൻ ഒന്നും ചെയ്തിട്ടില്ല. ആയത്തുൽ കുർസിയുടെ അവസാന ഭാഗവും മഹാന്മാരായ ബദ്‌രീങ്ങളുടെ പേരും പ്രത്യേകം എഴുതി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നു മാത്രം’. അദ്ദേഹം പ്രതികരിച്ചു. അതേ, അതു തന്നെയാണ് നിങ്ങളുടെ വീടിനെ സുരക്ഷിതമാക്കിയതും (ശർഹു സ്വദ്ർ പേ. 38).

വിശ്രുത ഹദീസ് പണ്ഡിതനായ ശൈഖ് ഇബ്‌നു ഹജർ അസ്ഖലാനി(റ) പറയുന്നു: എന്റെ പിതൃസഹോദര പുത്രൻ ക്രിസ്ത്യാനികളുടെ തടവിലായി. താങ്ങാൻ കഴിയാത്ത മോചനദ്രവ്യമാണ് അവർ ആവശ്യപ്പെട്ടത്. ഞങ്ങൾ അദ്ദേഹത്തിന് ബദ്‌രീങ്ങളുടെ നാമങ്ങൾ എഴുതി അയച്ചുകൊടുത്തു. താമസിയാതെ ഒരു മോചനദ്രവ്യവും കൂടാതെ അവൻ മോചിതനായി നാട്ടിലെത്തി. ജനങ്ങൾ അത്ഭുതത്തോടെ കാര്യമന്വേഷിച്ചപ്പോൾ അവന്റെ മറുപടി: ‘എനിക്ക് നിങ്ങൾ അയച്ച കുറിപ്പ് ലഭിച്ചതോടെ ഞാൻ പതിവായി അസ്മാഉൽ ബദ്ർ ചൊല്ലാൻ തുടങ്ങി. അതോടെ ശത്രുക്കൾക്ക് പല പ്രയാസങ്ങളും സംഭവിച്ചു. ~ ഒടുവിൽ അവർ എന്നെ വിൽക്കാൻ തീരുമാനിച്ചു. പലരും എന്നെ വാങ്ങി. പക്ഷേ, എല്ലാവരും പലവിധ പ്രയാസങ്ങൾക്ക് ഇരകളാവുകയുണ്ടായി.

ഒടുവിൽ ഒരാൾ എന്നെ വാങ്ങുകയും കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. അയാളെന്നെ ശക്തമായി ഉപദ്രവിച്ചു. വളർത്തു മൃഗത്തിന്റെ ആക്രമണത്തിൽ വൈകാതെ അയാൾ കൊല്ലപ്പെട്ടു. പിന്നീട് അയാളുടെ മകനും എന്നെ ഉപദ്രവിച്ചു. അതോടെ വിവരം പ്രദേശത്തെങ്ങും പരന്നു. എന്നെ പുറത്താക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. എങ്കിലും അയാൾ പിന്മാറിയില്ല. തന്റെ മകനും നിറയെ സമ്പത്തുമുള്ള കപ്പൽ കടലിൽ മുങ്ങിപ്പോയ വാർത്ത അപ്പോഴാണ് രാജാവിനെ തേടിയെത്തിയത്. പ്രശ്‌നത്തിനെല്ലാം കാരണം ഞാനാണെന്നും എന്നെ മോചിപ്പിച്ചാലേ അതിന് പരിഹാരം ലഭിക്കൂ എന്നും രാജാവ് തിരിച്ചറിഞ്ഞു. അങ്ങനെ, യാത്രാ ചെലവിന് നൂറ് ദീനാർ നൽകി എന്നെ ശത്രുക്കൾ മോചിപ്പിച്ചു (ബദ്ർ മൗലിദ്).

ബദ്‌രീങ്ങളോടുള്ള സ്‌നേഹം പ്രതിസന്ധി ഘട്ടങ്ങളിൽ അഭയമായി മാറിയതിന്റെ നേർസാക്ഷ്യങ്ങളാണ് മുകളിൽ വായിച്ചത്. ഇപ്രകാരം നിരവധി സംഭവങ്ങൾ ഗ്രന്ഥങ്ങളിൽ കാണാം. കൂടാതെ ബദ്‌രിയ്യത്തുകൾ എഴുതി ലക്ഷ്യപൂർത്തീകരണം നേടിയ പണ്ഡിതന്മാരുടെ ചരിത്രങ്ങളും ധാരാളമുണ്ട്. ബദ്‌രീങ്ങളെ പ്രിയംവെക്കാൻ നമ്മെ പ്രേരിപ്പിക്കുന്നവയാണ് അവയെല്ലാം. വിശുദ്ധ റമളാൻ ബദ്ർ യുദ്ധത്തിന്റെ ഓർമ പുതുക്കുന്ന മാസം കൂടിയാണ്. ഇക്കാലയളവിൽ ചരിത്ര യാഥാർഥ്യങ്ങൾ കൂടുതൽ പഠിക്കാനും മഹാന്മാരായ ബദ്‌രീങ്ങളോട് അടുക്കാനും നാം അവസരം കണ്ടെത്തേണ്ടതുണ്ട്.

സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര