മേരിക്കക്ക് ഒരിക്കലും അഫ്ഗാനിസ്ഥാനെ മനസ്സിലായിട്ടില്ലെന്നു മാത്രമല്ല, അവർ ആ രാജ്യത്തിനു വേണ്ടി ആവശ്യമായി കണ്ടിരുന്ന പദ്ധതികളൊന്നും അഫ്ഗാൻ ജനതയുടെ ആഗ്രഹങ്ങളായിരുന്നില്ല. താലിബാനെ തുടച്ചുകളയാമെന്നും അതിനിടക്ക് ഒരു സംസ്‌കാരത്തെ തന്നെ സമൂലമായി മാറ്റാമെന്നുമുള്ള വ്യാമോഹങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
അവരുടെ ഭാവനാലോകത്ത് താലിബാൻ അപ്രസക്തമായിരുന്നു. ബുർഖയിടാതെ പുറത്തിറങ്ങിയ സ്ത്രീകളെ ചാട്ടവാറുകൊണ്ടടിക്കുകയും വേശ്യകളെ പരസ്യമായി എറിഞ്ഞുകൊല്ലുകയും ചെയ്തിരുന്ന 1990കളിലെ താലിബാൻ കാഴ്ച അഫ്ഗാനികൾ മറന്നിട്ടില്ല. എന്നിട്ടും അവർക്കെങ്ങനെ നാട്ടുകാർക്കിടയിൽ പിന്തുണയും സാധുതയും ലഭിക്കുന്നുവെന്ന് മനസ്സിലാക്കാൻ അമേരിക്കൻ നിരീക്ഷകർ ബുദ്ധിമുട്ടുകയാണ്.
അമേരിക്ക താലിബാനിൽ കാണുന്നത് തീർത്തും വിനാശകാരികളായ ഒരു സംഘത്തെയാണ്. അതുകൊണ്ടുതന്നെ അവർ കാലഘട്ടത്തിൽ നിന്നും ചരിത്രത്തിൽ നിന്നും മാറ്റിനിർത്തേണ്ടവരാകുന്നു. ഇത്തരമൊരു വീക്ഷണം ജനാധിപത്യ രാജ്യത്ത് അടിസ്ഥാന സുരക്ഷകളൊക്കെയും ആസ്വദിച്ചു ജീവിക്കുന്നവർക്ക് മാത്രം സാധ്യമായതാണ്. ആഭ്യന്തര യുദ്ധങ്ങൾക്കിടയിൽ ജീവിക്കുന്ന മനുഷ്യർക്ക് അടിസ്ഥാന ചോദ്യം രാജ്യത്തു ക്രമസമാധാനമുണ്ടോയെന്നതാണ്. 2001ൽ ഭരണം നഷ്ടപ്പെടുകയും നേതാക്കന്മാരെ ലക്ഷ്യം വെച്ചുള്ള നിരന്തര വ്യോമാക്രമണം വഴി ക്ഷയിച്ചുപോയിട്ടും പ്രാദേശിക സമൂഹങ്ങൾക്കിടയിൽ ആഴത്തിലുള്ള സ്വാധീനം അവർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവർ ക്രൂരന്മാരായിരുന്നുവെന്നത് വസ്തുതയാണ്. എന്നാലും അകലെയുള്ള അഴിമതിവത്കരിക്കപ്പെട്ട അഫ്ഗാൻ സർക്കാറിനെക്കാൾ മെച്ചപ്പെട്ട ഭരണം അവർ കാഴ്ചവെച്ചത് ജനങ്ങളെ സ്വാധീനിച്ചു.
അഫ്ഗാൻ സർക്കാർ പരാജയപ്പെടാൻ കാരണക്കാർ താലിബാൻ മാത്രമായിരുന്നില്ല, അമേരിക്കയുടെ നയപരമായ പഴുതുകളും മുൻവിധികളും അതിനു നിമിത്തമായിട്ടുണ്ട്. സുശക്തമായ ഒരു കേന്ദ്ര സർക്കാരാണ് അഫ്ഗാൻ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നാണ് അമേരിക്ക നിനച്ചത്. ഇതിനുവേണ്ടി പ്രസിഡന്റിന് സമ്പൂർണാധികാരം നൽകുന്ന ഭരണഘടനയെ പിന്താങ്ങിയതിനു പുറമെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനം കൂടിയായതോടെ പാർലമെന്റും രാഷ്ട്രീയ പാർട്ടികളും വികാസം പ്രാപിക്കാതെ പോയി. ശക്തമായൊരു സർക്കാരിന് ആവശ്യമായ ഔദ്യോഗിക നിയമ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനിടക്ക് അഫ്ഗാൻ സംസ്‌കാരത്തെയും ലിംഗവ്യവസ്ഥയെയും തന്നെ പുനർനിർമിക്കാൻ ഉദ്യമിച്ചുകൊണ്ടുള്ള പദ്ധതികൾ അമേരിക്ക മുന്നോട്ടുവെച്ചത് ജനം അവജ്ഞയോടെയാണ് വീക്ഷിച്ചത്.
അഫ്ഗാൻ പാരമ്പര്യത്തെ ഒരു ദോഷമായി കാണുന്ന പാശ്ചാത്യൻ സാമ്രാജ്യത്വ ഹുങ്കിനെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ നീക്കങ്ങൾ. ആ പാരമ്പര്യം അഫ്ഗാൻ രാഷ്ട്രീയ സംസ്‌കാരത്തിൽ അലിഞ്ഞു ചേർന്നതാണെന്നതാണ് സത്യം. തങ്ങളുടേതല്ലാത്ത ഒരു സർക്കാരിൽ വിശ്വാസമർപ്പിക്കാനോ ചുവപ്പുനാടകൾ കടന്ന് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനോ ചുരുക്കം ചിലരല്ലാതെ തയ്യാറായിരുന്നില്ല. താലിബാന് ഒരു തിരിച്ചുവരവ് സാധ്യമാക്കിയതും ഇതു തന്നെ.”What We Need to Learn: Lessons From Twenty Years of Afghanistan Recontsruction” എന്ന തീർത്തും കാലോചിതമല്ലാത്ത തലക്കെട്ടോടു കൂടി വന്ന SIGAR റിപ്പോർട്ട് പറയുന്നത് അഫ്ഗാനിൽ ഒരു ഔദ്യോഗിക നിയമ സംവിധാനം രൂപപ്പെടുത്തിയെടുക്കാൻ 900 ദശലക്ഷം ഡോളർ അമേരിക്ക ചെലവിട്ടുവെന്നാണ്. നിർഭാഗ്യവശാൽ അഫ്ഗാനികൾ ഇപ്പോഴും അതിൽ സംതൃപ്തരല്ലെന്നാണ് എനിക്ക് തോന്നുന്നത്.
പുതിയൊരു പ്രദേശം അധീനപ്പെടുത്തുമ്പോൾ തലിബാനെപ്പോലെയുള്ള സായുധ സംഘങ്ങൾ ആദ്യം ചെയ്യുന്നത് പ്രാദേശിക കോർട്ട് സംവിധാനത്തെ പോലും കടത്തിവെട്ടുന്ന കർശനവും സുസാധ്യവുമായ പ്രശ്‌നപരിഹാര മാർഗങ്ങൾ ലഭ്യമാക്കുകയാണ്. 2017ൽ വിമതഭരണ നിർവഹണത്തെ കുറിച്ച് ഞാനും ഹാരോൾഡ് ട്രിങ്ക്‌നാസ്, ഫെൽബാബ് ബ്രൗൺ എന്നിവരും ചേർന്നെഴുതിയ പുസ്തകത്തിൽ സൂചിപ്പിച്ച പോലെ, താലിബാൻ വിധികളിൽ വലിയൊരളവിൽ സംതൃപ്തി പുലർത്തുന്നവരാണ് അഫ്ഗാനികൾ. അടിക്കടി കൈക്കൂലി കൊടുക്കേണ്ടി വരുന്ന ഔദ്യോഗിക നീതിന്യായ സംവിധാനത്തിന് സാധ്യമാകാത്തതാണിത്.

ഇവിടെ മതങ്ങൾ, പ്രത്യേകിച്ചും ഇസ്‌ലാം പ്രധാനമാകുന്നുണ്ട്. കർശനമായ നൈതിക സംവിധാനത്തിനാവശ്യമായ വ്യവസ്ഥാപിതമായ ഫ്രെയിംവർക്കും നീതിനിർവഹണത്തിനാവശ്യമായ ന്യായീകരണവും സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുന്നു. ഇത് പ്രാദേശിക സമൂഹങ്ങൾക്കിടയിൽ അവയ്ക്കുള്ള സാധുത വർധിപ്പിച്ചേക്കാം. മതേതര സംഘടനകൾക്കും സർക്കാറുകൾക്കും ഇതു സാധ്യമാകാതെ പോകുന്നു. അഫ്ഗാൻ സർക്കാർ മതാതീതമല്ലെങ്കിൽ കൂടി മതേതര സർക്കാറുകളിൽ നിന്ന് ബില്യൻ കണക്കിന് ഡോളറുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ശരീഅത്തനുസൃതമായിട്ടുള്ള ഒരനൗദ്യോഗിക പ്രശ്‌നപരിഹാര സംവിധാനം പാശ്ചാത്യൻ നിക്ഷേപകർക്ക് സ്വീകാര്യമായിരിക്കില്ലെന്നുറപ്പാണ്.
SIGAR റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതു പോലെ അഫ്ഗാൻ ജനതയ്ക്ക് സ്വീകാര്യമായ നീതിന്യായ സംവിധാനം നിർണയിക്കുന്നതിൽ അമേരിക്കക്ക് പറ്റിയ പിഴവാണ് താലിബാന് അവസരം നൽകിയത്. അഫ്ഗാനിസ്ഥാനിൽ അമേരിക്ക കാണാനാഗ്രഹിച്ച യാഥാർത്ഥ്യത്തിന് മുന്നിൽ പാരമ്പര്യ നീതിവ്യവസ്ഥക്ക് പ്രസക്തിയില്ലെന്ന ധാരണയായിരിക്കും ഈയൊരു നിഷേധാത്മക സമീപനത്തിനു കാരണം. ശരിക്കും എന്തായിരിക്കാം അമേരിക്ക കാണാൻ ആഗ്രഹിച്ചത്?

അഫ്ഗാനിസ്ഥാനിൽ താലിബാനേതര സർക്കാർ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇടപെടുമ്പോഴും അഫ്ഗാൻ രാഷ്ട്രനിർമാണത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്നാണ് ബുഷ് ഗവൺമെന്റ് അന്നേ പറഞ്ഞിരുന്നത്. തീർത്തും വ്യതിരിക്തമായൊരു രാഷ്ട്രീയ സാഹചര്യത്തിൽ അതിനുതകുന്ന ഭരണഘടന മുന്നോട്ടുവെക്കുന്നതിനു പകരം മുൻ ഭരണഘടനകളിൽ നിന്ന് കേവലം കടംകൊള്ളുകയെന്നത് എളുപ്പം സാധ്യമാകുന്നതാണ്.
എന്നാൽ, അഫ്ഗാൻ സ്‌കോളറായ ജെന്നിഫർ ബ്രിക്ക് മുർത്തശ്വിലി പറയുന്നത് പോലെ അഫ്ഗാൻ രാജാവിന് സമാനമായ അധികാരങ്ങളാണ് പ്രസിഡന്റിന് പുതിയ ഭരണഘടന വിഭാവനം ചെയ്യുന്നത്. ശക്തമായൊരു പ്രസിഡൻഷ്യൽ സംവിധാനത്തിന് കീഴിൽ നിശ്ചയദാർഢ്യമുള്ള തീരുമാനങ്ങളുണ്ടാകുമെന്നത് ആകർഷകമായി തോന്നുമെങ്കിലും ഇത് പലപ്പോഴും പ്രാദേശിക തലത്തിലുള്ള കക്ഷികളെ മാറ്റിനിർത്തിക്കൊണ്ടായിരിക്കും. ലോകത്ത് അത്യപൂർവമായിട്ടുള്ള സിംഗിൾ നോൺ ട്രാൻസ്‌ഫെറബിൽ (SNTV) തെരഞ്ഞെടുപ്പ് രീതിയാണ് അഫ്ഗാനിസ്ഥാൻ പിന്തുടരുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ചിലപ്പോഴൊക്കെ ഉപയോഗിക്കുമെങ്കിലും ദേശീയ ഇലക്ഷനുകളിൽ ലോകത്ത് ഈ സംവിധാനം ഉപയോഗിക്കാത്തതിന് തക്കതായ കാരണങ്ങളുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ വളർച്ചക്ക് വിഘാതമാകുന്ന രൂപത്തിലാണ് ഇവിടത്തെ വോട്ട് വിന്യാസം. എന്നാൽ അഫ്ഗാനിസ്ഥാന് അത്യന്താപേക്ഷികമായ ഒന്നുണ്ടെങ്കിൽ അത് പ്രസിഡൻഷ്യൽ മേൽക്കോയ്മ നിയന്ത്രിക്കാനാവശ്യമായ പാർലമെന്റും രാഷ്ട്രീയപ്പാർട്ടികളുമാണ്.

പ്രസിഡൻഷ്യൽ സംവിധാനത്തിന്റെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുന്നത് വിഭിന്നമായ സമൂഹങ്ങൾ അതിജീവിക്കുന്നിടത്താണ്. അഫ്ഗാനിസ്ഥാൻ വംശപരമായും ഗോത്രപരമായും ആശയപരമായും വിഭജിക്കപ്പെട്ട സമൂഹമാണ്. ഉന്നത സ്ഥാനങ്ങളിൽ അധികാരകേന്ദ്രീകരണമുള്ളതു കൊണ്ട് തന്നെ ഈ സമൂഹത്തിൽ രാഷ്ട്രീയ മാത്സര്യത്തിന്റെ പ്രസക്തി വലുതാണ്. മറ്റൊന്ന് യോഗ്യനായ പ്രസിഡന്റുണ്ടെങ്കിൽ മാത്രമേ ഈ സംവിധാനം കാര്യക്ഷമമാവുകയുള്ളൂവെന്നതാണ്. രാജ്യഭ്രഷ്ടനായ പ്രസിഡന്റ് അഷ്‌റഫ് ഗനി കടലാസിൽ ശക്തനാണെങ്കിലും പ്രവർത്തിയിൽ തീർത്തും ദുർബലനാണ്. Institute for State Effectiveness തലവനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചപല വ്യക്തിത്വവും അതിരുകടന്ന അധികാര നിയന്ത്രണങ്ങളും അദ്ദേഹം അധികാരത്തിലിരുന്ന കാലമത്രയും മുഴുവൻ രാഷ്ട്രീയ സംവിധാനത്തെയും മോശമായി ബാധിച്ചിരുന്നു.

രാഷ്ട്രീയസ്ഥാപനങ്ങൾക്കു പുറമെ അവരുടെ സംസ്‌കാരവും രൂപപ്പെടുത്താമെന്നൊരു ചിന്ത അമേരിക്കക്കുണ്ടായിരുന്നു. ഉയർന്ന ജനാധിപത്യ രാജ്യങ്ങളിൽ പ്രാവർത്തികമായതൊക്കെ ജനാധിപത്യ സംവിധാനം ദുർബലമായിടത്തും സാധ്യമാകുമെന്ന ധാരണ സ്വാഭാവികമായും അമേരിക്കൻ രാഷ്ട്രീയക്കാർക്കും സർക്കാറിതര സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കുമുണ്ടായി. ലിബറൽ ആശയങ്ങൾ സാർവലൗകികമാണെന്നതിനാൽ തന്നെ അഫ്ഗാനികളും അതിനെ അഭികാമ്യമായി കാണുമെന്നവർ കണക്കുകൂട്ടി. ഒരു ബില്യനോടടുത്ത് ഡോളർ ലിംഗ സമത്വത്തിനായി ചെലവഴിച്ചിട്ടുണ്ടത്രെ. USIAD ന്റെ Gender Equality and Female Empowerment Policy അതിന്റെ ലക്ഷ്യങ്ങളിലൊന്നായി കണ്ടത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മനോഭാവത്തിലും കർത്തവ്യത്തിലും ഉത്തരവാദിത്വത്തിലും മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക എന്നതാണ്. ഇതൊരു ഗണനീയമായ ലക്ഷ്യമാണെങ്കിൽ കൂടി അമേരിക്കൻ സമീപനം പലപ്പോഴും വിപരീത ഫലം ഉളവാക്കുന്നതായിരുന്നു.

Support for Gender Equality: Lessons From the U.S. Experience in Afghanistan എന്ന തലക്കെട്ടിൽ വന്ന രണ്ടാം SIGAR റിപ്പോർട്ട് അഫ്ഗാൻ സാഹചര്യത്തിൽ പുരോഗതിയെ പാടെ ഇല്ലാതാക്കുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും ആൺ-പെൺ കർത്തവ്യത്തിലും സമീപനത്തിലും കൂടുതൽ സൂക്ഷ്മമായ വിശകലനവും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ദേശ്യം ശുദ്ധമാണെങ്കിൽ കൂടി അഫ്ഗാനികളുടെ മാനസികമായ സഹായം ഇല്ലാതെതന്നെ പുരോഗതി കൊണ്ടുവരാൻ സാധിക്കുമെന്ന സങ്കൽപങ്ങളാണ് ഇവയെയും നയിക്കുന്നത്. അമേരിക്കൻ നയങ്ങൾ വ്യത്യസ്തമായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നോ എന്നെനിക്കറിയില്ല.
അമേരിക്കക്കാർ ചില കാര്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ടു തന്നെ മറ്റൊരു സമുദായത്തെ മനസ്സിലാക്കാൻ വേണ്ടി മാത്രം ആ വിശ്വാസങ്ങൾ മാറ്റിവെച്ചുകൊണ്ടുള്ള സാംസ്‌കാരിക ആപേക്ഷികത അവരിൽ മിക്കവരും അംഗീകരിക്കില്ല. പൊതുജീവിതത്തിൽ മതം കടന്നുവരുന്നത് സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ലിബറൽ മനോനിലക്ക് ശരീഅത്ത് നിയമം നടപ്പിൽവരുത്തൽ, അത് താലിബാൻ വകഭേദമല്ലെങ്കിലും അംഗീകരിക്കാൻ സാധിക്കുമോ?

പരിണാമസന്ധിയിലിരിക്കുന്ന ഒരു രാജ്യത്ത് മാറ്റത്തിന്റെ ക്രമവും ശ്രേണിയും ഏറെ പ്രധാനപ്പെട്ടതാണ്. ഇതു മനസ്സിലാക്കുന്നതിലാണ് തെറ്റു പറ്റിയത്. പ്രത്യേകിച്ചും സ്ത്രീ അവകാശങ്ങളുടെ വിഷയത്തിൽ കുറേക്കാലമായി അഫ്ഗാനിൽ ഏറെ ഭിന്നസ്വരങ്ങളുണ്ട്. 2004ൽ, താലിബാൻ ചരിത്രം മാത്രമായിരുന്ന കാലത്തു തന്നെ താലിബാനനന്തര സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരുമ്പോഴും പാരമ്പര്യവാദികളും മോഡേണിസ്റ്റുകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് കളമൊരുങ്ങുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ചും സ്ത്രീകർത്തവ്യം, മതം തുടങ്ങിയ വിഷയങ്ങളിൽ. സാംസ്‌കാരിക മാറ്റത്തിന് ശ്രമിക്കൽ അമേരിക്കക്ക് ഉതകുന്നതോ സാധിക്കുന്നതോ ആണെന്ന് തോന്നുന്നില്ല. അത് അഫ്ഗാൻ ജനതയിൽ നിന്ന് തന്നെ ഉണ്ടാകേണ്ടതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയെ നിർണയിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നത് മത, സാംസ്‌കാരിക വ്യത്യസ്തതകളില്ലാത്ത സർവാംഗീകൃതമായ കാര്യമാണല്ലോ. നിങ്ങളെങ്ങനെ ജീവിക്കണമെന്ന് പറയുന്നതിന് പകരം ആവരാഗ്രഹിക്കുന്നതിനെ തീരുമാനിക്കുന്നതിനുള്ള ഇടം ഒരുക്കിക്കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

വളരെ ദുർബലമായ പാർലമെന്റ് സംവിധാനമുള്ള രാജ്യത്ത് എല്ലാ ശ്രദ്ധയും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിലായിരുന്നു. കാരണം വിജയിച്ചവർക്ക് എല്ലാ അധികാരങ്ങളും നൽകുന്ന തെരഞ്ഞെടുപ്പ് സംവിധാനം പരാജയപ്പെട്ടവരെ അടക്കിഭരിക്കാനുള്ള സാധ്യതയും നൽകി. അതുകൊണ്ടായിരിക്കാം എല്ലാ അഫ്ഗാൻ തെരഞ്ഞെടുപ്പുകൾക്കും മധ്യസ്ഥത വഹിച്ചിരുന്നത് അമേരിക്കൻ നയതന്ത്രജ്ഞരായത്. ഇത്തരത്തിലുള്ള ജനാധിപത്യ സംവിധാനത്തിനാണ് അമേരിക്കയും സഖ്യകക്ഷികളും കാലങ്ങളായി ശ്രമിച്ചുകൊണ്ടിരുന്നത്. അമേരിക്കൻ സഹായത്തോടെ നിലനിന്ന പല രാഷ്ട്രീയ സ്ഥാപനങ്ങളും ഒന്നും ബാക്കിവെക്കാതെ പാടെ ഇല്ലാതെയായിട്ടുണ്ട്. സംസ്‌കാരത്തിന് രാഷ്ട്രീയത്തേക്കാൾ പ്രാമുഖ്യം കൊടുത്തുകൊണ്ട് രണ്ടും മെച്ചപ്പെടുത്താമെന്ന് അമേരിക്ക ചിന്തിച്ചു. മറിച്ചായിരുന്നെങ്കിൽ അഫ്ഗാന് ഈ സ്ഥിതി വരുമായിരുന്നില്ല എന്നൊന്നും നമുക്ക് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.

വിവ: എം അബ്ദുൽ ഫത്താഹ്‌

ഷാദി ഹമീദ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ