സുന്നി യുവജന സംഘത്തിന് പുതുനേതൃത്വം നിലവിൽ വന്നിരിക്കുകയാണ്. എന്താണ് പുതിയ സംഘടനാ വർഷത്തിൽ പ്രവർത്തകരോട് പറയാനുള്ളത്?

മഹത്തുക്കളായ പണ്ഡിതന്മാർ പഠിപ്പിച്ച വഴിയിൽ മുന്നോട്ടുപോവുക എന്നതുതന്നെയാണ് നമുക്ക് ചെയ്യാനുള്ളത്. അവർ കാണിച്ചുതന്ന ആദർശവഴി പിന്തുടരുക വളരെ പ്രധാനമാണ്. ഈയൊരു പ്രവർത്തന കാലഘട്ടത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത് പ്രവർത്തകരുടെ സ്വയം പര്യാപ്തതക്കാണ്. ആദർശപരമായും വൈജ്ഞാനികമായും കരുത്താർജിച്ച പ്രവർത്തകനെ സൃഷ്ടിക്കുന്നതിന് വേണ്ടി കാര്യക്ഷമമായ കർമപദ്ധതികളാണ് മനസ്സിലുള്ളത്. വൈയക്തികമായി പ്രവർത്തകർക്കുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനും കരുത്താർജിക്കാനും നമുക്ക് സാധിക്കണം.
മുഴുവൻ മെമ്പർമാരെയും എല്ലാ അർത്ഥത്തിലും നിലവാരമുള്ള അംഗങ്ങളാക്കി മാറ്റാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനാണ് പുതിയ സംഘടനാ കാലത്ത് ഊന്നൽ നൽകുന്നത്. അതിന് വേണ്ടി പ്രബോധന, സാമൂഹിക പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയെന്നതാണ് പ്രധാനമായും ആലോചിക്കുന്നതും നയരേഖയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതും. അത്തരം പദ്ധതികളുടെ വിശദമായ ആസൂത്രണങ്ങൾ നടന്നുവരികയാണ്. അന്തിമ രൂപം നൽകി പദ്ധതിയുടെ വിശദാംശങ്ങൾ താമസിയാതെ പ്രവർത്തകരിലേക്കെത്തും.
നാം ഇത്രയും കാലം തുടർന്നുവന്ന ആത്മാർത്ഥതയും അച്ചടക്കവും സഹകരണവും ഇനിയുമുണ്ടാവണം. പ്രാദേശിക തലത്തിൽ ആളുകളിലേക്കിറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളിൽ ഇനിയും കൂടുതൽ ശ്രദ്ധവെക്കണം. പാരമ്പര്യ സുന്നി ആദർശം മുറുകെ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം.

വ്യത്യസ്തമായ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്?

നിലവിൽ നാം ചെയ്തുവരുന്ന സാന്ത്വന പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ മരുന്ന് ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതി നാം ആലോചിക്കുന്നുണ്ട്. അതിനായി സാന്ത്വനം വളണ്ടിയർമാരെ സജ്ജമാക്കുന്നതിനുള്ള സ്ഥിരം പരിശീലനങ്ങൾ വേണം. ഇപ്പോൾ മിക്ക യൂണിറ്റുകളിലും പാവപ്പെട്ട രോഗികളെ സഹായിക്കാനായി സാന്ത്വനം കേന്ദ്രങ്ങളുണ്ട്. ആയിരക്കണക്കിന് രോഗികൾക്ക് വലിയ സഹായമാകുന്ന അത്തരം കേന്ദ്രങ്ങൾ സ്മാർട്ട് സെന്ററുകളാക്കി മാറ്റും.
മറ്റൊന്ന്, സംഘടനയുടെ ഭരണകാര്യങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്നതാണ്. നമ്മുടെ പാരമ്പര്യവും ആദർശവും മുറുകെ പിടിച്ചുകൊണ്ട് ഭരണനിർവഹണ രീതികളിൽ ഗുണപരമായ മാറ്റങ്ങൾ വേണ്ടതുണ്ട്. രാഷ്ട്രീയ, സാമൂഹിക, വൈജ്ഞാനിക, രാഷ്ട്ര നിർമാണ പ്രക്രിയകളിൽ കൃത്യമായ ഭാഗധേയം നിർണയിക്കുന്ന രൂപത്തിൽ പ്രവർത്തകർ സജീവമായി ഇടപെടുന്ന സാഹചര്യമുണ്ടാകണം.
സാമൂഹ്യ സേവനാധിഷ്ഠിതമായ പ്രവർത്തനങ്ങളെയും രാഷ്ട്രീയാവബോധമുള്ള സാമൂഹികാന്തരീക്ഷത്തെയും പിന്തുണക്കുന്ന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനായുള്ള പദ്ധതികളും ഇക്കാലയളവിൽ നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്. യൂണിറ്റ് തലത്തിൽ സാന്ത്വനം കേന്ദ്രങ്ങൾ സ്ഥാപിച്ചതുപോലെ സാംസ്‌കാരിക കേന്ദ്രങ്ങളും സേവന കേന്ദ്രങ്ങളുമാണ് ഇനി വരേണ്ടത്. അത് ദീർഘകാല പദ്ധതിയാണ്. അത്തരം പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്.

രാഷ്ട്രീയമായി ഉണർന്നു ചിന്തിക്കുന്ന ജനതയാണ് കേരളത്തിലെ പരമ്പരാഗത സുന്നി സമൂഹം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുന്നികളുടെ വോട്ട് നിർണായകമാണ്. ഇത്തവണ ആരെ പിന്തുണക്കാനാണ് തീരുമാനം?

ആസന്നമായ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിന്റെ പൊതുനയം യുവജനതയിലേക്ക് എത്തിക്കാനുള്ള കർത്തവ്യമാണ് എസ്‌വൈഎസിന് ചെയ്യാനുള്ളത്. കക്ഷി രാഷ്ട്രീയം ഒരിക്കലും ഈ പ്രസ്ഥാനത്തിനില്ല. എന്നാൽ രാഷ്ട്രീയ ബോധമുണ്ട്. ആലോചനകളുണ്ട്. രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് നാം ഒരിക്കലും മാറിനിൽക്കുന്നുമില്ല. വ്യക്തമായ കാഴ്ചപ്പാടുകളോടെയും മാനദണ്ഡങ്ങളോടെയും പ്രസ്ഥാനത്തിന്റെ മേൽഘടകം രൂപപ്പെടുത്തുന്ന നയത്തിനനുസരിച്ച് ഓരോ മണ്ഡലത്തിലും പ്രവർത്തകർ സമ്മതിദാനാവകാശം വിനിയോഗിക്കും. പ്രസ്ഥാന വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളെ ചെറുക്കുകയും നാടിന്റെയും രാജ്യത്തിന്റെയും പൊതുവികാരങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന രീതിയാണ് നമ്മുടെ പ്രസ്ഥാനം അനുവർത്തിച്ചുവരുന്നത്.

സംഘടനയുടെ പുതിയ പദ്ധതികളിൽ സ്ത്രീകളുടെ ശാക്തീകരണത്തിനായി എന്തെങ്കിലും ആലോചനകളുണ്ടോ?

തീർച്ചയായും. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി എസ്‌വൈഎസ് നേരത്തേ തന്നെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവിൽ നടത്തിവരുന്ന റൗളത്തുൽ ഖുർആൻ, അൽ ഉസ്‌റതു ത്വയ്യിബ, പാരന്റിംഗ്, പ്രീമാരിറ്റൽ പരിശീലനങ്ങൾ എന്നിവക്ക് പുറമെ, പഴയ കാലത്തെ വനിതകളെ പോലെ സമ്പൂർണമായ ഓൺട്രപ്രണർഷിപ്പ് ആന്റ് പ്രൊഡക്ടിവിറ്റി പദ്ധതി നാം ആവിഷ്‌കരിച്ചിട്ടുണ്ട്. അതായത് സ്ത്രീകളുടെ സമ്പൂർണമായ ക്രയശേഷി ഉപയോഗപ്പെടുത്തുന്ന ഉൽപാദന, വ്യാപാര, കാർഷിക പദ്ധതികൾ. നമ്മുടെ സമൂഹത്തിൽ ഇടക്കാലത്തുണ്ടായ അപചയം സ്ത്രീകളെ പൊതുവെ തൊഴിൽ ചെയ്യാത്തവരും അലസരുമായി മാറ്റിയിട്ടുണ്ട്. അവരെ വീണ്ടും ഉൽപാദനക്ഷമമായ മേഖലയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇത്തരം പദ്ധതിയിലൂടെ നാം ലക്ഷ്യം വെക്കുന്നത്. കാർഷികവും വ്യാവസായികവുമായ കാര്യങ്ങൾ പദ്ധതിയിലുണ്ടാകും. പഴയ കാലത്ത് സ്ത്രീകൾ ഭക്ഷ്യോൽപാദന രംഗത്തും കരകൗശല വ്യവസായങ്ങളിലും കൂടുതൽ വ്യാപൃതരായിരുന്നു. അത്തരം മേഖലകളിൽ നമ്മുടെ സമൂഹത്തിന് സ്വയം പര്യാപ്തത കൈവരുത്തുന്നതിൽ സ്ത്രീകൾക്ക് ധാരാളം സംഭാവനകൾ ഇനിയും ചെയ്യാൻ സാധിക്കും. ഇത്തരം മേഖലകളിൽ നേരത്തെ വനിതകൾക്ക് ശക്തമായ പങ്കാളിത്തമുണ്ടായിരുന്നു. പിൽക്കാലത്ത് എല്ലാം വാണിജ്യവത്കരിച്ചതോടെ സ്ത്രീകൾ തൊഴിൽ രഹിതരാവുകയും കുടുംബങ്ങൾക്ക് ശുദ്ധമായ ഭക്ഷണവും അനുബന്ധ കാര്യങ്ങളും നഷ്ടമാവുകയും ചെയ്തു. അതിലേക്ക് തിരിച്ചുവരാനുള്ള ബോധവത്കരണവും പരിശീലനവും പ്രത്യേകമായി നൽകാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ നേതൃത്വം വരുമ്പോൾ യുവാക്കൾ പ്രതീക്ഷയിലാണ്. യുവ ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ രംഗങ്ങളിൽ എസ്‌വൈഎസിന് എന്തൊക്കെ ചെയ്യാൻ സാധിക്കും?

ടൗേെമശിമയഹല ങലായലൃ അഥവാ സ്വയം പര്യാപ്തത നേടിയ പ്രവർത്തകൻ എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതി പ്രകാരം ഓരോ മെമ്പർക്കും തൊഴിൽ ലഭ്യമാക്കുക എന്നത് നാം അടിയന്തര പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. യുവസമൂഹത്തിലെ മുഴുവൻ പുരുഷന്മാരെയും സ്ത്രീകളെയും വിദ്യാസമ്പന്നരാക്കുക, സർക്കാർ ഉദ്യോഗങ്ങളിലേക്കും ഉയർന്ന പോസ്റ്റുകളിലേക്കും എത്തുന്നതിനാവശ്യമായ പഠന പരിശീലനങ്ങൾ നൽകുക, കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക, തൊഴിൽ നൽകാൻ ശേഷിയുള്ള വലിയ കമ്പനികളുമായും തൊഴിൽ ദാതാക്കളുമായും ദീർഘ കാലാടിസ്ഥാനത്തിൽ കരാറുകളുണ്ടാക്കുക, വിദേശ രാജ്യങ്ങളിലെ പുതിയ തൊഴിലവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ പദ്ധതികൾ യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ഈ മേഖലകളിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതൊരു അധികാരക്കൈമാറ്റമാണോ? കാന്തപുരം ഉസ്താദിന്റെ മകൻ എന്ന നിലയിൽ താങ്കളുടെ ലീഡർഷിപ്പിൽ സമൂഹം ഏറെ പ്രതീക്ഷകൾ പുലർത്തുന്നു. അത്തരം സമ്മർദങ്ങൾ മനസ്സിലുണ്ടോ?

സുന്നി പ്രാസ്ഥാനിക രംഗത്ത് അധികാരം എന്ന സങ്കൽപം ഇല്ല. ഉത്തരവാദിത്വം മാത്രമാണുള്ളത്. നാല് പതിറ്റാണ്ട് മുമ്പ് കാന്തപുരം ഉസ്താദും ഇകെ ഹസൻ മുസ്‌ലിയാരും ഉൾപ്പെടെയുള്ളവർ കാട് വെട്ടിത്തെളിച്ച് റോഡുണ്ടാക്കുകയായിരുന്നു. അങ്ങനെ വികസിച്ചുവന്ന ഹൈവേയിലൂടെ അതിവേഗം വാഹനമോടിക്കാനാണ് നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. അവരുടേത് വലിയ കഠിനാധ്വാനമായിരുന്നു. സംഘടനയുടെ സ്ഥാനങ്ങളിൽ നാം എത്തിപ്പെടുന്നത് സ്ഥാനമേൽക്കില്ല എന്ന മത്സരത്തിൽ പരാജയപ്പെടുമ്പോഴാണ്. കേരളത്തിലെ പാരമ്പര്യ സുന്നികളുടെ സംഘടനാ സംവിധാനം മാതൃകാപരവും ശക്തവുമാണ്. പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണത്. അതുകൊണ്ട് തന്നെയാണ് നാം വളരുന്നതും വികസിക്കുന്നതും. ആത്മീയതലത്തിൽ നിന്നാണ് അത് മനസ്സിലാക്കേണ്ടത്. ഉത്തരവാദിത്വം അല്ലാഹു ചിലരെ ഏൽപ്പിക്കും. അത് കൃത്യമായി അനുസരിക്കുകയും ആർജവത്തോടെ നിർവഹിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. സ്വാഭാവികമായും നേരത്തെ എസ്എസ്എഫിന്റെയും എസ്‌വൈഎസിന്റെയും വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചുവരുന്നവരെയാണ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുക. വളരെ കരുത്തുറ്റ സഹപ്രവർത്തകരാണ് ഒപ്പമുള്ളതെന്നത് വലിയ അനുഗ്രഹമാണ്. എന്നേക്കാൾ കഴിവും ക്രയശേഷിയും ബൗദ്ധിക നേതൃപാടവവുമുള്ളവരാണ് അവർ. ഇത് നമുക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഈ കാലയളവിൽ നാം രൂപവത്കരിച്ചിട്ടുള്ള ഡയറക്ടറേറ്റ് സംവിധാനം ആശയരൂപീകരണത്തിൽ വളരെയേറെ സഹായകരമാവും. അതുകൊണ്ട് തന്നെ പ്രത്യേകമായ ആശങ്കകളോ സമ്മർദങ്ങളോ ഇല്ല.

സുന്നി സമൂഹം ഇനിയും മാറേണ്ടതുണ്ടെന്ന് താങ്കൾക്ക് തോന്നിയ കാര്യങ്ങൾ വിശദമാക്കാമോ? അങ്ങനെ തോന്നിയത് എന്തുകൊണ്ടാണ്?

മാറേണ്ടതുണ്ടെന്ന് പറയുന്നതിന് പകരം വളരേണ്ടതുണ്ട് എന്നു പറയുന്നതാണ് ശരി. ധാരാളം കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. നാം നേരത്തേ എസ്‌വൈഎസ് അറുപതാം വാർഷികത്തിൽ രൂപപ്പെടുത്തിയ വിഷൻ 2030 നമ്മുടെ മുന്നിലുണ്ട്. വളരെ സമഗ്രമായ കാഴ്ചപ്പാടുകളും ചിന്തകളുമാണ് അതിലുള്ളത്. ചില പദ്ധതികൾ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ സമയമെടുക്കും. കൂടുതൽ സ്മാർട്ടായി പ്രവർത്തനങ്ങൾ ഫോക്കസ് ചെയ്യുന്നതിലേക്ക് നാം വരേണ്ടിയിരിക്കുന്നു. അതിനുള്ള നയരൂപീകരണവും കർമപദ്ധതിയും കൃത്യമായി നടക്കണം. ഈ സംഘടനാ കാലയളവിൽ ഒട്ടേറെ നല്ല കാര്യങ്ങൾ പൂർത്തിയാക്കാൻ നമുക്ക് സാധിക്കും. പൊതുരംഗത്ത് നിൽക്കുന്ന യുവതലമുറയിലെ വലിയൊരു വിഭാഗത്തെ ഈ പ്രസ്ഥാനത്തിന്റെ നയത്തിലേക്കും സമീപനത്തിലേക്കും കൊണ്ടുവരേണ്ടതുണ്ട്. അതിനാവശ്യമായ പുതിയ പ്രബോധന പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

വളരെയധികം യാത്ര ചെയ്യുന്നയാളാണ് താങ്കൾ. സുന്നി നേതാക്കളുടെ യാത്രകൾ സമൂഹത്തെ രൂപപ്പെടുത്തിയത് എങ്ങനെയാണ്?

യാത്രകൾ തന്നെയാണ് ഏറ്റവും വലിയ പാഠശാല. നാളിതുവരെ കഴിഞ്ഞുപോയ നേതാക്കളെല്ലാം അവരുടെ ആസൂത്രണങ്ങളിലും നയനിലപാടുകളിലും അവർ നടത്തിയ യാത്രകൾ സ്വാധീനിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവും പ്രാദേശികവുമായി അവർ നടത്തിയ യാത്രകളിൽ നിന്ന് ലഭിച്ച അറിവുകളും ആശയങ്ങളും സുന്നി സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. യാത്രകളിൽ നിന്ന് ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും പ്രാദേശിക രീതിയിലേക്ക് സമന്വയിപ്പിച്ച് നമ്മുടെ നാടിനും സമൂഹത്തിനും അനുയോജ്യമായ കാര്യങ്ങൾ നടപ്പിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇന്ന് ഇന്റർനെറ്റ് യുഗത്തിൽ വിവിധ ദേശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും സാധാരണക്കാർക്ക് പോലും കഴിയുന്ന സാഹചര്യമുണ്ട്. എന്നിരുന്നാലും നേരിൽ കാണുമ്പോൾ നമുക്ക് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു.

അന്തർദേശീയ രംഗത്തെ സുന്നി മുസ്‌ലിം നേതാക്കളുടെ സംഘടനാ രീതികൾ നേരിൽ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന പണ്ഡിതനെന്ന നിലയിൽ യുവജന സംഘടനാ രീതികളിൽ ചില പോസിറ്റീവായ കൊടുക്കൽ വാങ്ങലുകൾ സാധ്യമാണെന്ന് തോന്നുന്നുണ്ടോ?

പടിഞ്ഞാറൻ രാജ്യങ്ങളിൽ വളരെ ഫലപ്രദമായി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും നേതൃത്വം കൊടുക്കുന്ന ധാരാളം പണ്ഡിതന്മാരുണ്ട്. അന്തർദേശീയ തലത്തിൽ സജീവമായി പ്രവർത്തിക്കുന്ന അഹ്‌ലുസ്സുന്നയുടെ സർവാംഗീകൃതരായ അത്തരം പണ്ഡിതന്മാർ മുന്നോട്ടുവെക്കുന്ന ചില രീതികൾ അവർ പ്രവർത്തിക്കുന്ന രാഷ്ട്രങ്ങളിൽ പൊതുകാര്യങ്ങളിൽ പോലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള പണ്ഡിതന്മാരുടെ സഹായങ്ങൾ സന്ദർഭത്തിനനുസരിച്ച് നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. നമ്മുടെ നാട്ടിലുള്ള സംഘടനാ സംവിധാനം ലോകത്തിന് മാതൃകയാണ്. മൈക്രോ ലെവലിലുള്ള യൂണിറ്റ് മുതൽ മുകളിലേക്കുള്ള കമ്മിറ്റി സംവിധാനം തന്നെയാണ് നമ്മുടെ നാടിനെ അപേക്ഷിച്ച് കൂടുതൽ അഭികാമ്യമായിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. അത് ഏറ്റവും ഫലപ്രദമായ നെറ്റ്‌വർക്ക് സംവിധാനമാണ്. കൂടുതൽ ജനകീയമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ അതാണ് ഫലപ്രദമായ രീതി. അതേസമയം, അന്തർദേശീയ രംഗത്തെ ഇസ്‌ലാമിക പ്രവർത്തനങ്ങളിൽ നാം കാണുന്ന ഒരു രീതി, വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ ആത്മീയ കേന്ദ്രങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ള സംഘാടനമാണ്. സാംസ്‌കാരിക, വൈജ്ഞാനിക വളർച്ചയിൽ ഇത്തരം സെന്ററുകൾ വലിയ പങ്ക് വഹിക്കുന്നുമുണ്ട്. കേരളത്തിൽ തന്നെ നാം സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങളും സ്ഥാപനങ്ങളും സംഘടനയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഡോ. എപി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി/ യാസർ അറഫാത്ത് നൂറാനി

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ
india and muslims - Malayalam

മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത…

● അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/ മുസ്തഫ സഖാഫി കാടാമ്പുഴ

വിമലീകരിക്കുകയാണ് നിസ്‌കാരം

വീടിനു മുന്നിലൂടെ ഒഴുകുന്ന നദിയിൽ അഞ്ചു നേരം കുളിക്കുന്നതിനോടാണ് മുഹമ്മദ്(സ്വ) നിസ് കാരത്തെ ഉപമിച്ചത്. ആരാധന…

● കെഎം സുഹൈൽ എലമ്പ്ര