റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നൽകുന്നത്.’ ഇത്തരത്തിൽ വളരെ ശ്രേഷ്ഠതയേറിയ നോമ്പിനെ ആ രൂപത്തിലാക്കാൻ പല കാര്യങ്ങളും ഗൗരവത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

നോമ്പ് നിർബന്ധമുള്ളവർ

റമളാൻ നോമ്പ് നിർബന്ധമാകുന്നതിന് അതിന്റെ നിബന്ധനകൾ മേളിക്കേണ്ടതുണ്ട്. പ്രായപൂർത്തി, ബുദ്ധി, മുസ്‌ലിമായിരിക്കൽ, ഹൈള്, നിഫാസ് എന്നിവയിൽ നിന്നുള്ള ശുദ്ധിയുണ്ടാവൽ, ബാഹ്യമായും ശറഇയ്യായും നോമ്പനുഷ്ഠിക്കാൻ കഴിവുള്ളവനാകൽ എന്നിവ റമളാൻ നോമ്പ് നിർബന്ധമാകുന്നതിന് നിബന്ധനകളാണ്. ഈ നിബന്ധനകൾ ഒത്തുചേരാത്തവർക്ക് നോമ്പനുഷ്ഠിക്കൽ നിർബന്ധമില്ല.
പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്കേ ഇസ്‌ലാമിന്റെ ഏതു നിയമവും ബാധകമാവുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകാത്ത കുട്ടിക്കോ ഭ്രാന്തനോ നോമ്പ് നിർബന്ധമില്ല. എങ്കിലും നോമ്പ് പിടിക്കുവാൻ ശാരീരികമായി കഴിവുള്ള ഏഴ് വയസ്സായ കുട്ടികളോട് നോമ്പെടുക്കാൻ കൽപിക്കലും പത്തു വയസ്സായാൽ അത് ഉപേക്ഷിച്ചതിന്റെ പേരിൽ അടിക്കലും രക്ഷിതാക്കൾക്ക് നിർബന്ധമാണ്. കുട്ടികളെ പരിശീലിപ്പിക്കലാണ് ഇത് കൊണ്ടുള്ള ലക്ഷ്യം.
പ്രായപൂർത്തിയാകുന്നതിനു മുമ്പ് നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടേണ്ടതില്ല. എങ്കിലും വകതിരിവ് എത്തിയ ശേഷം നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടൽ സുന്നത്താണ്. ഭ്രാന്തുള്ള സമയത്ത് നഷ്ടപ്പെട്ട നോമ്പുകളും ഖളാഅ് വീട്ടൽ നിർബന്ധമില്ല. എന്നാൽ കരുതിക്കൂട്ടി ലഹരിപിടിപ്പിക്കുന്ന വല്ലതും ഉപയോഗിക്കുകയും അതുമൂലം നോമ്പ് നഷ്ടപ്പെടുകയും ചെയ്താൽ അവന് ഖളാഅ് വീട്ടൽ നിർബന്ധമാകും. ബോധക്ഷയമോ മറ്റോ ഉണ്ടാവുകയോ അല്ലെങ്കിൽ രാത്രി സമയത്ത് അറിയാതെ ഉപര്യുക്ത വസ്തുക്കളുടെ ഉപയോഗം മൂലം പകൽ മുഴുവൻ അബോധാവസ്ഥയിലാണെങ്കിൽ ആ നോമ്പ് അവന് നഷ്ടപ്പെട്ടു. പിന്നീടൊരു ദിവസം അത് വീട്ടണം. എന്നാൽ രാത്രി നിയ്യത്ത് വെക്കുകയും പകലിൽ കുറഞ്ഞ സമയം ബോധം തിരിച്ച് വരികയും ചെയ്താൽ അവന്റെ നോമ്പ് സ്വഹീഹാകുന്നതാണ്. പകൽ മുഴുവൻ ഒരാൾ ഉറങ്ങിപ്പോയാൽ രാത്രി നിയ്യത്ത് വെച്ചിട്ടുണ്ടെങ്കിൽ ആ നോമ്പിനും കുഴപ്പമില്ല.
ഹൈള്, നിഫാസ് തുടങ്ങിയ കാരണത്താൽ അശുദ്ധിയുള്ള സ്ത്രീകൾക്ക് ആ സമയത്ത് നോമ്പ് നിർബന്ധമാകില്ല. കാരണം ഇസ്‌ലാമികമായി അവർ നോമ്പിന് ആവതുള്ളവരല്ല എന്നതുതന്നെ. അവർ ആ സമയത്ത് നോമ്പനുഷ്ഠിക്കൽ ഹറാമാണ്. എന്നാൽ നഷ്ടപ്പെട്ട നോമ്പുകൾ ശുദ്ധിയുള്ള മറ്റൊരു സമയത്ത് വീണ്ടെടുക്കൽ അവർക്ക് നിർബന്ധമാണ്.

മുസ്‌ലിംകളല്ലാത്തവർക്ക് റമളാനിൽ നോമ്പ് നോൽക്കൽ കടമയില്ല. അഥവാ അവർ നോമ്പ് പിടിച്ചാൽ സ്വഹീഹാവുകയില്ല. അവർ ഇസ്‌ലാം സ്വീകരിച്ചാൽ മുമ്പുള്ള നോമ്പുകൾ ഖളാഅ് വീട്ടേണ്ടതുമില്ല. എന്നാൽ മുർത്തദ്ദായവൻ (ഇസ്‌ലാം സ്വീകരിച്ച് പിന്നീട് പുറത്ത് പോയവൻ) അങ്ങനെയല്ല. അവൻ എല്ലാ സമയത്തും നോമ്പ് നിർബന്ധമുള്ളവൻ തന്നെയാണ്. അതിനർത്ഥം ആ സമയത്ത് അവൻ നോമ്പെടുക്കണമെന്നല്ല. മറിച്ച് പെട്ടെന്ന് ഇസ്‌ലാമിലേക്ക് തിരികെ വരികയും നോമ്പ് ഖളാഅ് വീട്ടുകയും വേണം.
റമളാനിലെ നോമ്പ് നിർബന്ധമാകുന്നത് ശാരീരികമായി അതിനു സാധിക്കുന്നവർക്കാണ്. അതിനാൽ ശാരീരികമായി പ്രയാസമനുഭവിക്കുന്നവർക്ക് നോമ്പ് നിർബന്ധമില്ല. അതുകൊണ്ടുതന്നെ, വാർധക്യം പിടിപെട്ട് നോമ്പെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടവർക്ക് നോമ്പുപേക്ഷിക്കാം. പകരം, നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ മുദ്ദ് (ഏകദേശം 800 മി.ലി) വീതം ഭക്ഷ്യധാന്യം സാധുക്കൾക്ക് കൊടുക്കണം. വരാനിരിക്കുന്ന കുറെ മുദ്ദുകൾ മുൻകൂട്ടി കൊടുക്കാൻ പാടില്ല. ആ പകലിന്റെ തൊട്ടു മുമ്പുള്ള രാത്രി മുതൽ കൊടുക്കാം.
സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം പിടിപെട്ട് നോമ്പെടുക്കാൻ സാധിക്കാത്തവരും അങ്ങനെ തന്നെയാണ്. പിന്നീട് എപ്പോഴെങ്കിലും അതിന് കഴിവ് വന്നാൽ ഖളാഅ് വീട്ടേണ്ടതുമില്ല.

നോമ്പിന് ഇളവുള്ളവർ

റമളാനിലെ നോമ്പ് ഉപേക്ഷിക്കുന്നതിന് ചില ഇളവുകൾ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. നോമ്പെടുക്കുന്നത് കൊണ്ട് രോഗം വർധിക്കുകയോ ശരീരത്തിനോ മറ്റ് അവയവങ്ങൾക്കോ വല്ല ബുദ്ധിമുട്ടും സംഭവിക്കുകയോ, അല്ലെങ്കിൽ ഉള്ള രോഗം ഭേദമാകാൻ താമസമെടുക്കുകയോ പോലുള്ള പ്രയാസകരമായ വല്ല കാരണങ്ങളുമുണ്ടെങ്കിൽ രോഗിക്ക് നോമ്പുപേക്ഷിക്കാം. രോഗമുണ്ടായത് അവന്റെ കാരണം കൊണ്ടാണെങ്കിലും ശരി. ഇടയ്ക്കിടെയുണ്ടാകുന്ന രോഗമാവുകയും സുബ്ഹിക്ക് മുമ്പ് രോഗം വരികയും ചെയ്താൽ അവൻ നിയ്യത്ത് ചെയ്യേണ്ടതില്ല. എന്നാൽ ആ സമയത്ത് രോഗം ഇല്ലെങ്കിൽ അവൻ നിയ്യത്ത് വെക്കൽ നിർബന്ധമാണ്. പിന്നീട് പകലിൽ രോഗം തിരിച്ചുവന്നാൽ ആവശ്യമെങ്കിൽ മുറിക്കാം. പിന്നീട് നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്.
കെട്ടിട നിർമാണം, കൃഷി തുടങ്ങി പ്രയാസകരമായ ജോലികൾ ചെയ്യുന്നവർക്കും റമളാനിലെ നോമ്പ് ആവശ്യമെങ്കിൽ ഉപേക്ഷിക്കാവുന്നതാണ്. അത് തനിക്ക് വേണ്ടി ചെയ്യുന്നതാകട്ടെ, അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി സൗജന്യമായോ കൂലിക്കു വേണ്ടിയോ ചെയ്യുന്നതായാലും ശരി. പക്ഷേ അതിന് പല നിബന്ധനകളുമുണ്ട്. പ്രസ്തുത ജോലി റമളാന് ശേഷത്തേക്ക് മാറ്റാനോ അല്ലെങ്കിൽ റമളാനിൽ തന്നെ രാത്രി മാത്രം എടുക്കാനോ സാധിക്കാത്തതായിരിക്കണം. ഈ ജോലികൾ മാറ്റിവെക്കുന്നത് കൊണ്ട് അസഹനീയമായ നഷ്ടത്തിലേക്കോ നാശത്തിലേക്കോ എത്തിച്ചേരണം. ഇത്തരം ജോലികളോടു കൂടി നോമ്പെടുക്കുന്നത് കഠിന പ്രയാസമായാൽ മാത്രമേ നോമ്പുപേക്ഷിക്കൽ അനുവദനീയമാവുകയുള്ളൂ. അങ്ങനെയാണെങ്കിൽ പോലും രാത്രി നിയ്യത്ത് വെക്കുകയും പകലിൽ പ്രയാസപ്പെടുന്ന ഘട്ടത്തിൽ അത് മുറിക്കുകയുമാണ് ചെയ്യേണ്ടതെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്. ഈ നോമ്പുകളെല്ലാം പിന്നീട് ഖളാഅ് വീട്ടൽ നിർബന്ധമാണെന്ന നല്ല ബോധ്യം ഉണ്ടായിരിക്കണം. നോമ്പ് ഉപേക്ഷിക്കാനെന്ന ലക്ഷ്യത്തോടെ മാത്രം ഇത്തരം ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത് കൊണ്ട് നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമല്ല.
ജംഉം ഖസ്‌റും അനുവദനീയമാക്കുന്ന ഹലാലായ യാത്ര ചെയ്യുന്നവർക്കും നോമ്പൊഴിവാക്കൽ അനുവദനീയമാണ്. പക്ഷേ, യാത്ര ആദ്യമായി ആരംഭിച്ച നാടിന്റെ അതിർത്തിയിലേക്ക് പ്രഭാതത്തിനു മുമ്പ് എത്തിയവർക്കേ അന്നത്തെ നോമ്പ് ഒഴിവാക്കാൻ പറ്റൂ. അതിനാൽ തന്നെ, സുബ്ഹിക്ക് മുമ്പ് അതിർത്തിയിലെത്താത്തവർക്കും അതിൽ സംശയിച്ചവർക്കും അതുപോലെ നോമ്പുനോറ്റ് പകലിൽ യാത്ര തുടങ്ങുന്നവർക്കും അന്നത്തെ നോമ്പ് വെറും യാത്രയുടെ പേരിൽ മുറിക്കൽ അനുവദനീയമല്ല. എന്നാൽ യാത്രയിൽ ശക്തമായ വിശപ്പോ ദാഹമോ അനുഭവപ്പെട്ടാൽ ആ പേരിൽ മുറിക്കാവുന്നതാണ്. നേരത്തെ പറഞ്ഞതുപോലെ നോമ്പ് ഉപേക്ഷിക്കാനെന്ന ലക്ഷ്യത്തോടെ യാത്ര പുറപ്പെടുന്നവന് നോമ്പ് മുറിക്കൽ ഒരിക്കലും അനുവദനീയമല്ല. എന്നാൽ ഒരു രാജ്യത്ത് ഉഷ്ണം ശക്തമാവുകയും ഉഷ്ണം ശാന്തമായാൽ തിരിച്ചുവന്ന് നോമ്പ് ഖളാഅ് വീട്ടണമെന്ന് കരുതി നോമ്പ് ഉപേക്ഷിക്കാനുള്ള ആനുകൂല്യത്തിന് വേണ്ടി യാത്ര ചെയ്താൽ അവിടെ നോമ്പ് മുറിക്കുന്നതിന് പ്രശ്‌നമില്ല. ഇവിടെയൊക്കെയും പിന്നീടൊരു ദിവസം ആ നോമ്പുകൾ ഖളാഅ് വീട്ടൽ നിർബന്ധമാണ്.
റമളാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വിദേശത്തു നിന്ന് നോമ്പ് പിടിച്ച് നാട്ടിലേക്കൊരാൾ യാത്ര തിരിച്ചു. കേരളത്തിൽ മാസം സ്ഥിരീകരിക്കാത്തതിനാൽ ഇവിടെ നോമ്പില്ല. അവൻ എന്ത് ചെയ്യണം? തുടങ്ങിയ നോമ്പ് പൂർത്തിയാക്കൽ അവന് നിർബന്ധമാണെന്നും എത്തിച്ചേർന്ന സ്ഥലത്ത് നോമ്പില്ലാത്തത് അവൻ പരിഗണിക്കരുതെന്നും ഇമാം ഇബ്‌നു ഹജറുൽ ഹൈതമി, ബുജൈരിമി(റ) അടക്കം പല പണ്ഡിതരും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അവൻ ആ നോമ്പ് പൂർത്തിയാക്കരുതെന്നും എത്തിച്ചേർന്ന സ്ഥലത്തുള്ള സ്ഥിതി പരിഗണിച്ച് അന്നവൻ നോമ്പ് ഉപേക്ഷിക്കലാണ് നിർബന്ധമെന്നും ഇമാം മുഹമ്മദ് റംലി(റ), ഖത്വീബുശ്ശിർബീനി(റ), ഇമാം ഖൽയൂബി(റ) തുടങ്ങിയവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒരാൾ റമളാൻ നോമ്പെടുത്ത് ആ നാട്ടിൽ നിന്നും ഉദയാസ്തമന വ്യത്യാസമുള്ള മറ്റൊരു നാട്ടിലെത്തിയപ്പോൾ അവിടെ പെരുന്നാളാണെങ്കിൽ അന്നത്തെ നോമ്പുപേക്ഷിക്കൽ നിർബന്ധമാണ്. ആകെ അവന് ഇരുപത്തിയെട്ട് നോമ്പ് മാത്രമേ ലഭിച്ചിട്ടുവെങ്കിൽ ഒരു നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധം. അവൻ പുറപ്പെട്ട സ്ഥലത്തോ എത്തിച്ചേർന്ന സ്ഥലത്തോ ഈ വർഷം ആകെ കിട്ടിയ നോമ്പുകൾ ഇരുപത്തൊമ്പതായാലും മുപ്പതായാലും മുകളിൽ പറയപ്പെട്ട വിധികൾക്ക് യാതൊരു മാറ്റവും ഉണ്ടാവുകയില്ല.
ഒരു നാട്ടിൽ വെച്ച് പെരുന്നാളായവൻ അതുമായി ഉദയാസ്തമന വ്യത്യാസമുള്ള സ്ഥലത്ത് പകലിൽ ചെന്നെത്തിയപ്പോൾ അവിടെ നോമ്പാണെങ്കിൽ അന്ന് പകൽ അവൻ അവിടെയുണ്ടാകുന്ന സമയമത്രയും നോമ്പുകാരനെ പോലെ മുറിയുന്ന കാര്യങ്ങളെ തൊട്ട് പിടിച്ചുനിൽക്കൽ(ഇംസാക്) നിർബന്ധമാണ്. എന്നാൽ പ്രസ്തുത നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. ഒരു നാട്ടിൽ നിന്നും റമളാൻ തുടങ്ങിയതനുസരിച്ച് മുപ്പത് നോമ്പുകൾ തീർന്ന ശേഷം ഉദയാസ്തമന വ്യത്യാസമുള്ള മറ്റൊരു നാട്ടിൽ പ്രഭാതത്തിനു തൊട്ടുമുമ്പ് ഹാജരായാൽ അവിടെ വെച്ച് അവൻ നോമ്പ് നോൽക്കൽ നിർബന്ധമാണ്. ഉപേക്ഷിച്ചാൽ അത് ഖളാഅ് വീട്ടേണ്ടതുമാണ്. മുപ്പത് നോമ്പും തീർന്നവനാണെന്ന നിലയിൽ ഒരു ഇളവും അവനില്ല. ആദരിക്കപ്പെടുന്ന, അഥവാ ഇസ്‌ലാം പവിത്രമായി എണ്ണുന്ന ഒരു വസ്തുവിനെ നാശത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി നോമ്പ് മുറിക്കൽ നിർബന്ധമായി വന്നാൽ ആ സമയത്ത് നോമ്പ് മുറിക്കൽ അനുവദനീയമാണ്. പിന്നീട് ഖളാഅ് വീട്ടണം.

ഇംസാക് അഥവാ പിടിച്ചുനിൽക്കൽ

നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം അസ്തമയം വരെ നോമ്പുകാരനെ പോലെ മാറിനിൽക്കുന്നതിനാണ് ഇംസാക് അഥവാ പിടിച്ചുനിൽക്കൽ എന്ന് പറയുന്നത്. ഇംസാക് നിർബന്ധമുള്ളവരും സുന്നത്തുള്ളവരുമുണ്ട്. റമളാൻ നോമ്പ് നിർബന്ധമുള്ളവരിൽ നിന്നു നിയ്യത്ത് ഒഴിവാക്കിയവർ, നിയ്യത്ത് മറന്നവർ, കാരണം കൂടാതെ നോമ്പുപേക്ഷിച്ചവർ, മാസം കണ്ട വിവരം പകലിൽ അറിഞ്ഞവർ, അത്താഴമോ നോമ്പ് തുറക്കലോ പകലിലായിപ്പോയി എന്നറിഞ്ഞവർ, വായിൽ വെള്ളം കൊപ്ലിക്കുന്നതിനിടക്ക് വിലക്കപ്പെട്ട പരിധിക്കപ്പുറം പോയവരും അല്ലെങ്കിൽ വുളൂഇൽ മൂന്നിനേക്കാൾ വർധിപ്പിച്ച് ഒരു ഫർള് ചെയ്യുന്നതിനിടെ ഉള്ളിലേക്ക് വെള്ളം പ്രവേശിച്ച് നോമ്പ് മുറിഞ്ഞവർ ഇവർക്കെല്ലാം അന്നേ ദിവസം ഇംസാകും പിന്നീട് ഖളാഅ് വീട്ടലും നിർബന്ധമാണ്.
റമളാനിന്റെ പകലിൽ നോമ്പില്ലാത്ത നിലക്ക് യാത്ര തീരുകയോ രോഗം മാറുകയോ ചെയ്തവർ, റമളാനിന്റെ പകലിൽ ഹൈള്/നിഫാസ് രക്തം മുറിഞ്ഞവൾ, കഠിന വിശപ്പോ ദാഹമോ മൂലം നോമ്പുപേക്ഷിച്ചവർ തുടങ്ങിയവർക്ക് ഇംസാക് സുന്നത്തും ഖളാഅ് വീട്ടൽ നിർബന്ധവുമാണ്.
റമളാനിന്റെ പകലിൽ മുസ്‌ലിമായവർക്കും ഭ്രാന്ത് ഭേദമായവർക്കും പകലിൽ നോമ്പുകാരനല്ലാതെ പ്രായപൂർത്തിയായ കുട്ടിക്കും അന്നേ ദിവസം ഇംസാക് ചെയ്യലും ഖളാഅ് വീട്ടലും സുന്നത്താണ്.

നിയ്യത്ത്

ഏതു കർമങ്ങൾക്കും അത്യാവശ്യമായത് പോലെ നോമ്പിന്റെ ഫർളുകളിൽപെട്ട ഒന്നാണ് നിയ്യത്ത്. ‘ഞാൻ നോമ്പെടുക്കുന്നു’ എന്ന് ഹൃദയത്തിൽ കരുതുന്നതിനാണ് നിയ്യത്ത് എന്ന് പറയുന്നത്. ഹൃദയത്തിൽ ഉറപ്പിക്കാതെ നാവുകൊണ്ട് പറഞ്ഞാൽ നോമ്പ് ശരിയാവില്ല. നാവുകൊണ്ട് പറയൽ സുന്നത്താണ്. അത് ഹൃദയത്തിൽ നോമ്പ് കരുതുന്നതിനെ ശക്തിപ്പെടുത്തുന്നുണ്ട്.
ഓരോ ദിവസത്തിനും വെവ്വേറെ തന്നെ നിയ്യത്ത് ചെയ്യേണ്ടതുണ്ട്. ഒരാൾ ആദ്യദിനം തന്നെ മുപ്പത് ദിവസത്തെയും നോമ്പിനെ കരുതിയാൽ ആ ദിവസത്തെ നോമ്പ് മാത്രമേ സ്വഹീഹാവുകയുള്ളൂ. ഇതാണ് ശാഫിഈ മദ്ഹബ്. എന്നാൽ മാലികി മദ്ഹബ് പ്രകാരം ആദ്യദിവസം തന്നെ മുഴുവൻ ദിവസത്തെയും നിയ്യത്ത് കരുതാം. ഇതനുസരിച്ച് ആദ്യദിവസം തന്നെ മുഴുവൻ ദിവസത്തെയും നോമ്പിനെ കരുതൽ സുന്നത്താണ്; നഷ്ടപ്പെട്ട നോമ്പുകൾ പിന്നീട് ഖളാഅ് വീട്ടൽ നിർബന്ധമാണെങ്കിലും.
ഫർള് നോമ്പുകൾക്കെല്ലാം രാത്രിയാണ് നിയ്യത്ത് വെക്കേണ്ടത്. അഥവാ സൂര്യൻ അസ്തമിച്ചത് മുതൽ സുബ്ഹിക്ക് മുമ്പ് വരെ. ഇതിൽ റമളാനിലെ നോമ്പും പ്രായശ്ചിത്ത (കഫാറത്ത്) നോമ്പുകളും നേർച്ചയാക്കിയ നോമ്പുകളും തുല്യമാണ്. എന്നാൽ സുന്നത്ത് നോമ്പുകൾക്ക് ഉച്ചക്കു മുമ്പ് നിയ്യത്ത് വെച്ചാൽ മതിയാകുന്നതാണ്. പക്ഷേ അതുവരെ നോമ്പ് മുറിയുന്ന കാര്യങ്ങൾ അവനിൽ നിന്നും ഉണ്ടാവാൻ പാടില്ല.
അതുപോലെ തന്നെ ഇന്ന നോമ്പാണ് എന്ന് നിർണയിക്കലും നിയ്യത്തിൽ അത്യാവശ്യമാണ്. റമളാനാണെങ്കിൽ റമളാൻ എന്നും കഫാറത്താണെങ്കിൽ അതും കരുതണം. അതുകൊണ്ടുതന്നെ ഫർള് വീട്ടുന്നതിനുവേണ്ടി ഞാൻ നോമ്പനുഷ്ഠിക്കുന്നു എന്നു മാത്രം കരുതിയത് കൊണ്ട് മതിയാവുകയില്ല. രണ്ടു വർഷത്തെ നോമ്പുകൾ വീട്ടാനുള്ള വ്യക്തി ഖളാഅ് വീട്ടുമ്പോൾ ഇന്ന വർഷത്തെ നോമ്പ് എന്ന് കരുതൽ നിർബന്ധമില്ല.

നിയ്യത്തിലെ സംശയം

സുബ്ഹി ആയോ എന്ന് സംശയിച്ചുകൊണ്ട് ഒരാൾ നിയ്യത്ത് വെച്ചാൽ അത് സ്വഹീഹാവുകയില്ല. നിയ്യത്ത് രാത്രിയിൽ തന്നെ ആയിരിക്കുക എന്ന നിബന്ധനക്ക് ഈ സംശയം വിഘ്‌നം വരുത്തുന്നതാണ് കാരണം. എന്നാൽ നിയ്യത്ത് ചെയ്തതിനു ശേഷം അത് രാത്രിയിൽ തന്നെയായിരുന്നോ എന്ന് സംശയിച്ചാൽ ആ സംശയത്തിന് പ്രസക്തിയില്ല. നിയ്യത്ത് സ്വഹീഹാവുന്നതാണ്.
രാത്രിയിൽ നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് പകലിൽ ഒരാൾ സംശയിച്ചാൽ, ചെയ്തിട്ടുണ്ടെന്ന് പിന്നീട് എപ്പോഴെങ്കിലും ഓർമവരികയാണെങ്കിൽ ആ നോമ്പ് ശരിയാകും. നിയ്യത്ത് വെച്ചിട്ടില്ല എന്നാണ് ഓർമവരുന്നതെങ്കിൽ ആ നോമ്പ് സ്വഹീഹല്ല. ഖളാഅ് വീട്ടേണ്ടതുമാണ്. ഒരു നോമ്പ് പൂർത്തിയായതിനു ശേഷം അതിന്റെ നിയ്യത്തിൽ സംശയിച്ചാൽ ആ സംശയത്തിന് യാതൊരു പ്രസക്തിയുമില്ല. അതുകൊണ്ട് കഴിഞ്ഞ ദിവസത്തെ നോമ്പ് ബാത്വിലാവുകയുമില്ല.
നിയ്യത്ത് ചെയ്ത് നോമ്പ് തുടങ്ങിയതിന് ശേഷം ഒരാൾ അത് വേണ്ട എന്ന് മനസ്സിൽ കരുതിയതുകൊണ്ട് മാത്രം ആ നോമ്പ് നഷ്ടപ്പെടുന്നതല്ല. എന്നാൽ നോമ്പിന് നിയ്യത്ത് വെച്ച് സുബ്ഹിക്ക് മുമ്പ് തന്നെ നോമ്പ് വേണ്ടെന്നുവച്ചാൽ വേറെ നിയ്യത്ത് വെക്കൽ അനിവാര്യമാണ്.
ഒരാൾ രാത്രി നിയ്യത്ത് വെക്കുകയും പിന്നീട് സുബ്ഹിക്ക് മുമ്പ് നോമ്പ് മുറിയുന്ന കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്താൽ അഥവാ ഭക്ഷണം കഴിക്കുക, ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയവ ചെയ്താൽ അത് ആ നിയ്യത്തിനെ ഒരിക്കലും ബാധിക്കുകയില്ല. എന്നാലും നിയ്യത്ത് മടക്കൽ സുന്നത്തുണ്ട്.

റമളാൻ പിറന്നിട്ടുണ്ടോ എന്ന് ഉറപ്പില്ലാതെ ഒരാൾ ‘നാളെ റമളാനാണെങ്കിൽ ഞാൻ റമളാൻ നോമ്പെടുക്കുന്നു’ എന്ന് കരുതിയാൽ അവന്റെ നോമ്പ് ശരിയാവുന്നതല്ല. പിറ്റേദിവസം മാസപ്പിറവി കണ്ട് സ്ഥിരപ്പെട്ടാലും ആ നിയ്യത്ത് ശരിയാവില്ല. എന്നാൽ ഒരാൾ റമളാൻ മുപ്പതാം രാവിൽ ‘നാളെ റമളാനാണെങ്കിൽ ഞാൻ റമളാൻ നോമ്പെടുക്കുന്നു’ എന്നു നിയ്യത്ത് വെച്ചാൽ പിറ്റേന്ന് പെരുന്നാളല്ലെങ്കിൽ നിയ്യത്ത് ശരിയാകുന്നതാണ്.
ഹൈള് / നിഫാസുള്ളവർക്ക് അവരുടെ രക്തം മുറിയുന്നതിനു മുമ്പ് തന്നെ നിയ്യത്ത് വെക്കാം. പക്ഷേ അതിന് നിബന്ധനകളുണ്ട്. അവൾക്ക് സാധാരണ രക്തം വരാറുള്ള സമയമോ അല്ലെങ്കിൽ ഹൈള്/നിഫാസിന്റെ ഏറ്റവും അധികരിച്ച പരിധിയോ ഇന്ന് രാത്രി അവസാനിക്കുമെന്ന് അവൾക്കുറപ്പുണ്ടെങ്കിൽ രക്തം നിലക്കുന്നതിന് മുമ്പ് തന്നെ നിയ്യത്ത് വെക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാൽ ചില മാസങ്ങളിൽ കൂടിയും മറ്റു ചില മാസങ്ങളിൽ കുറഞ്ഞും കാണുന്ന രക്തമാണെങ്കിൽ ഏറ്റവും കൂടിയ ദിവസമാണവിടെ പരിഗണിക്കേണ്ടത്. എങ്കിൽ മാത്രമേ രക്തം നിൽക്കുന്നതിന്റെ മുമ്പുള്ള നിയ്യത്ത് പരിഗണിക്കപ്പെടൂ.
റമളാൻ നോമ്പിന്റെ നിയ്യത്തിൽ ഏറ്റവും ചുരുങ്ങിയ രൂപം, റമളാൻ മാസത്തിലെ നോമ്പിനെ ഞാൻ കരുതി എന്നാണ്. അദാഅ്, ഖളാഅ്, ഫർള്, അല്ലാഹുവിന് വേണ്ടി എന്നൊക്കെ വ്യക്തമാക്കൽ, വർഷം നിർണയിക്കൽ ഇവയൊക്കെ നിയ്യത്തിൽ സുന്നത്തുള്ള കാര്യങ്ങളാണ്.
റമളാൻ നോമ്പിന്റെ നിയ്യത്തോട് കൂടെ റമളാനിൽ വരുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിലെ സുന്നത്ത് നോമ്പിനെ കരുതുന്നവരുണ്ട്. എന്നാൽ റമളാൻ നോമ്പ് മറ്റൊന്നിനെ സ്വീകരിക്കില്ല എന്നാണ് ഇമാമീങ്ങൾ പഠിപ്പിച്ചത്. അതുകൊണ്ട് അതിനെ കരുതിയാൽ സുന്നത്ത് നോമ്പിന്റെ പ്രതിഫലം ലഭിക്കുകയില്ല.

നോമ്പ് മുറിയുന്ന കാര്യങ്ങൾ

തടിയുള്ള വല്ല വസ്തുവും ശരീരത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് നോമ്പുകാരന്റെ സ്വന്തം മനസ്സാലും അറിവോടെയും പ്രവേശിച്ചാൽ അവന്റെ നോമ്പ് മുറിയുന്നതാണ്. മറ്റുള്ളവർ നിർബന്ധിപ്പിച്ചോ നോമ്പുകാരനാണെന്ന് ഓർമയില്ലാതെയോ വല്ലതും ഭക്ഷിക്കുകയോ മറ്റോ ചെയ്താൽ നോമ്പിന് പ്രശ്‌നമില്ല. എന്നാൽ ഒരു വസ്തുവിന്റെ രുചിയോ വാസനയോ ഉള്ളിലേക്ക് ചേർന്നു എന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. കാരണം അവ തടി അല്ല എന്നത് തന്നെ. അപ്പോൾ വിക്‌സ് പോലോത്തതിന്റെ വാസന കൊണ്ട് നോമ്പ് മുറിയുന്നതല്ല.
ശരീരത്തിൽ മാംസം നിറഞ്ഞുനിൽക്കുന്ന പേശികൾ, മജ്ജ നിറഞ്ഞ് നിൽക്കുന്ന എല്ല് തുടങ്ങിയവയൊന്നും ശരീരത്തിന്റെ ഒഴിഞ്ഞ ഉൾഭാഗമായി കണക്കാക്കുന്നില്ല. അതുകൊണ്ടുതന്നെ മസിലിലേക്ക് അടിക്കുന്ന ഇഞ്ചക്ഷൻ കൊണ്ടു നോമ്പ് മുറിയുന്നതല്ല. എന്നാൽ ഞരമ്പിലേക്കിറക്കുന്ന ഇഞ്ചക്ഷൻ, ഗ്ലൂക്കോസ്, രക്തം എന്നിവ കൊണ്ട് നോമ്പ് മുറിയുമെന്നാണ് പല പണ്ഡിതരും അഭിപ്രായപ്പെട്ടത്. കാരണം അത് ഉൾഭാഗമായി കണക്കാക്കുന്നു എന്നത് തന്നെ. എന്നാൽ ഇമാമീങ്ങൾ പറഞ്ഞ ‘ഉൾഭാഗം’ എന്നതിൽ ഞരമ്പിന്റെ ഉൾവശം ഉൾപ്പെടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. അതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നാൽ ആ നോമ്പ് ഖളാഅ് വീട്ടുന്നതാണ് സൂക്ഷ്മത.
ഉമിനീര് ശരീരത്തിനുള്ളിലേക്ക് ഇറക്കൽ കൊണ്ട് നോമ്പ് മുറിയുന്നതല്ല. എന്നാൽ അവിടെയും ശ്രദ്ധിക്കാനുണ്ട്. മോണപൊട്ടിയ രക്തം കലങ്ങിയ ഉമിനീരാണെങ്കിൽ അതിൽ രക്തത്തിന്റെ കലർപ്പ് വ്യക്തമായില്ലെങ്കിലും നോമ്പ് നിഷ്ഫലമാകും. അല്ലെങ്കിൽ നാവിൻ തുമ്പിലൂടെയല്ലാതെ വായയുടെ പുറത്തുവന്ന ഉമിനീർ രണ്ടാമത് വായിലേക്ക് കയറ്റി ഉള്ളിലേക്ക് ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്. എന്നാൽ മോണപൊട്ടി രക്തം വരുന്നത് കൊണ്ട് അമിതമായി പരീക്ഷിക്കപ്പെടുകയാണെങ്കിൽ ആ രക്തം കലർന്ന ഉമിനീർ ഇറക്കൽ കൊണ്ട് പ്രശ്‌നമില്ല. അതിനെ സംരക്ഷിക്കാൻ അവന് സാധിക്കുന്നില്ല എന്നതാണ് കാരണം. വായിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉമിനീർ പുറത്തേക്കു തുപ്പിക്കളയാതെ ഒരുമിച്ചുകൂട്ടി ഇറക്കുന്നത് കൊണ്ടും നോമ്പ് മുറിയുന്നതല്ല. ഉമിനീര് വർധിപ്പിക്കുന്ന വസ്തു നോമ്പുകാരൻ ചവക്കൽ കറാഹത്താണ്.
വുളൂ എടുക്കുന്ന സമയത്ത് വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ അവിടെ അവശേഷിക്കുന്ന വെള്ളം ഉമിനീരിനോടൊപ്പം ഉള്ളിലേക്ക് ഇറക്കൽ കൊണ്ടും പ്രശ്‌നമില്ല. കാരണം അത് സൂക്ഷിക്കൽ പ്രയാസകരമാണ്.
തുറന്ന ദ്വാരങ്ങളിലൂടെ (അത് നമ്മുടെ പ്രവൃത്തി കൊണ്ട് തുറന്നതായാലും) ഉള്ളിലേക്കു പ്രവേശിച്ചാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ. ചെവി, മൂക്ക്, മൂത്രദ്വാരം, മലദ്വാരം തുടങ്ങിയവ അതിൽപ്പെടും. അതുകൊണ്ടുതന്നെ ചെവിയിലും മൂക്കിലുമൊക്കെ മരുന്ന് ഇറ്റിക്കൽ കൊണ്ട് നോമ്പ് മുറിയുന്നതാണ്. എന്നാൽ രോമകൂപങ്ങളിലൂടെയോ കൺപോളകളിലൂടെയോ ഉള്ളിലേക്ക് വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുന്നതല്ല. അപ്പോൾ തലയിലും ശരീരത്തിലും എണ്ണ തേക്കുന്നത് കൊണ്ടോ കണ്ണിൽ സുറുമയിടുന്നത് കൊണ്ടോ നോമ്പ് അസാധുവാകുന്നതല്ല. എന്നാലും അത് നല്ലതല്ല.
വഴിയിലെ പൊടിപടലങ്ങൾ, ഗോതമ്പ്, അരിപ്പൊടികൾ തുടങ്ങിയവയുടെ നേരിയ പൊടികൾ ഉള്ളിലേക്ക് എത്തുന്നത് കൊണ്ട് നോമ്പ് ബാത്വിലാവുകയില്ല. അതിനെ തൊട്ട് സംരക്ഷിക്കൽ പ്രയാസമായതാണ് കാരണം. അവിചാരിതമായി പ്രവേശിക്കുന്നതിനെ സംബന്ധിച്ചാണീ പറയുന്നത്. ഇതനുസരിച്ച് പൊടിപടലങ്ങളുണ്ടാകുന്ന ക്വാറികൾ, മാർബിൾ സെന്ററുകൾ, റൈസ് മില്ലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ നോമ്പിന് പ്രശ്‌നങ്ങളുണ്ടാകുന്നതല്ല.
നോമ്പുകാരൻ മുങ്ങിക്കുളിക്കൽ കറാഹത്താണ്. ഉള്ളിലേക്ക് വെള്ളം പ്രവേശിക്കാൻ സാധ്യതയുണ്ടായതിനാലാണത്. അതുകൊണ്ട് തന്നെ മുങ്ങിക്കുളിക്കുന്നതിനിടക്ക് വെള്ളം അറിയാതെയാണെങ്കിലും ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയും. എന്നാൽ സുന്നത്തോ നിർബന്ധമോ ആയ കുളി വെള്ളം ഒഴിച്ച് നിർവഹിക്കുന്നവന്റെ ഉള്ളിലേക്ക് അറിയാതെ വെള്ളം പ്രവേശിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. കുളി മുഖേന നോമ്പ് മുറിയുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് ഭയമുള്ള നോമ്പുകാരൻ സുന്നത്ത് കുളി ഒഴിവാക്കലാണ് സുന്നത്ത്. അതുപ്രകാരം സുന്നത്തില്ലാത്ത ഒരു കുളി കോരിക്കുളിച്ചാലും അറിയാതെ വെള്ളം ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയും.
രാത്രി കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ വായക്കുള്ളിലുണ്ടെങ്കിൽ, ഉമിനീരിൽ നിന്ന് വേർതിരിക്കാൻ കഴിയുന്ന രൂപത്തിലാണ് അതെങ്കിൽ തുപ്പിക്കളയണം. ഉള്ളിലേക്കിറക്കിയാൽ നോമ്പ് മുറിയും. എന്നാൽ വേർതിരിക്കാൻ കഴിയാത്ത വിധം ഉമിനീരിൽ ആ അവശിഷ്ടം കൂടിക്കലർന്നിട്ടുണ്ടെങ്കിൽ തുപ്പിക്കളയാൻ സാധ്യമല്ലാത്ത ഘട്ടത്തിൽ അതിറങ്ങുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല.
വുളൂഇൽ കുലുക്കുഴിയുന്നതിനിടക്കോ മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിനിടക്കോ വിലക്കപ്പെട്ട വിധം അമിതമായി വെള്ളം ഉപയോഗിച്ച കാരണത്താൽ വെള്ളം ഉള്ളിലേക്ക് കയറിയാൽ നോമ്പ് മുറിയും. എന്നാൽ അവിടം നജസായത് മൂലം ചെയ്തതാണെങ്കിൽ പ്രശ്‌നമില്ല. നജസ് വൃത്തിയാക്കാൻ വേണ്ടി വെള്ളം നല്ലവണ്ണം ഉപയോഗിക്കുകയും ഉള്ളിലേക്ക് അവിചാരിതമായി പ്രവേശിക്കുകയും ചെയ്താൽ നോമ്പ് മുറിയില്ല.

ഉണ്ടാക്കി ഛർദിക്കൽ

നോമ്പുകാരൻ ഉണ്ടാക്കി ഛർദിച്ചാൽ അതുകൊണ്ട് മാത്രം അവന്റെ നോമ്പ് അസാധുവാകുന്നതാണ്. ഛർദിക്കുന്നതിനിടക്ക് ഒരു വസ്തുവും ഉള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും മുറിയും. എന്നാൽ സ്വാഭാവികമായ രീതിയിൽ ഛർദിക്കാൻ വരുമ്പോൾ ഛർദിക്കുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല.
രാത്രി വിഴുങ്ങിയ നൂല് പകലിൽ വലിച്ചെടുത്താൽ, അല്ലെങ്കിൽ അകത്തേക്ക് കടന്ന ഈച്ചയെ പുറത്തുചാടിച്ചാൽ അതൊക്കെ ഉണ്ടാക്കി ഛർദിക്കുന്നതിന്റെ പരിധിയിൽ പെടുന്നതിനാൽ നോമ്പ് മുറിയുന്നതാണ്. ഉള്ളിലേക്ക് പ്രവേശിച്ച ഈച്ച കാരണത്താൽ നോമ്പുകാരൻ പ്രയാസപ്പെടുന്നുണ്ടെങ്കിൽ അത് പുറത്തെടുക്കൽ അനുവദനീയമാണ്. ആ നോമ്പ് നഷ്ടപ്പെടുന്നതും ഫർളാണെങ്കിൽ ഖളാഅ് വീട്ടൽ നിർബന്ധവുമാണ്.

സംയോഗവും ഇന്ദ്രിയം പുറപ്പെടുവിക്കലും

റമളാൻ പകലിൽ ഭാര്യയുമായി ബന്ധപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ്. ഇന്ദ്രിയം പുറപ്പെട്ടാലും ഇല്ലെങ്കിലും മുറിയും. അങ്ങനെ ചെയ്യൽ ഹറാമാണെന്നുള്ള ബോധ്യത്തോടെ ചെയ്താലാണിത്. എന്നാൽ അത് ഹറാമാണെന്ന വിവരമില്ലാതെയോ നോമ്പ് മുറിയുമെന്ന് അറിയാതെയോ ചെയ്താൽ പ്രശ്‌നമില്ല. പക്ഷേ അറിവില്ലാതിരിക്കാൻ തക്കതായ കാരണങ്ങൾ അഥവാ, പുതുതായി ഇസ്‌ലാം സ്വീകരിച്ചയാളാവുക, പണ്ഡിതന്മാരെ തൊട്ട് അകന്നു നിൽക്കുന്ന നാടുകളിലാവുക തുടങ്ങിയ കാരണങ്ങൾ ഉണ്ടായിരിക്കണം.
റമളാനിലെ നോമ്പ് സംയോഗം കൊണ്ട് നഷ്ടപ്പെടുത്തിയാൽ നഷ്ടപ്പെടുത്തിയ ഓരോ നോമ്പിനും കഫാറത്ത് കൊടുക്കൽ പുരുഷന് നിർബന്ധമാണ്. കഴിയുമെങ്കിൽ ഒരു അടിമയെ വാങ്ങി സ്വതന്ത്രനാക്കുക, അതിനു സാധിക്കാതെ വരികയോ അടിമയെ കിട്ടാതെ വരികയോ ചെയ്താൽ 60 ദിവസം തുടർച്ചയായി നോമ്പനുഷ്ഠിക്കുക. ഇടക്കുവെച്ച് ഒരു നോമ്പ് നഷ്ടപ്പെട്ടാൽ വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വരും. അതിനും സാധിക്കില്ല എങ്കിൽ പാവപ്പെട്ട അറുപത് ആളുകൾക്ക് (സകാത്തിന് അവകാശികളായ) ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം ദാനം ചെയ്യുക.
ഇന്ദ്രിയം പുറപ്പെടുവിക്കുന്നത് കൊണ്ട് നോമ്പ് മുറിയുന്നതാണ്. സ്വയംഭോഗം, സ്പർശനം, ചുംബനം തുടങ്ങിയ കാരണങ്ങളാൽ ഇന്ദ്രിയം പുറപ്പെട്ടാലും തഥൈവ.

നോമ്പിന്റെ സുന്നത്തുകൾ

വിശുദ്ധ റമദാനിലെ നോമ്പിനും മറ്റ് നോമ്പുകൾക്കും പലതരത്തിലുള്ള സുന്നത്തുകളുണ്ട്. അതിൽ പ്രധാനപ്പെട്ടവ വിശദീകരിക്കാം.
അത്താഴം കഴിക്കുക എന്നത് ഏതു നോമ്പിന്റെയും പ്രധാനപ്പെട്ട സുന്നത്തുകളിൽ ഒന്നാണ്. രാത്രി പകുതിയായതിനു ശേഷം സുബ്ഹിക്ക് മുമ്പാണ് അതിന്റെ സമയം. അപ്പോൾ രാത്രി പകുതിക്ക് മുമ്പ് കഴിക്കുന്നത് അത്താഴത്തിന്റെ ഗണത്തിൽ പെടുകയില്ല. ഫജ്‌റ് ഉദിക്കുന്നതിനും കുറച്ച് മുമ്പേതന്നെ അത്താഴം കഴിക്കുന്നത് അവസാനിപ്പിക്കണം.
വെള്ളമോ കാരക്കയോ കഴിച്ചാലും അത്താഴം കഴിച്ചതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. ശേഷം വായും പല്ലും വൃത്തിയാക്കൽ സുന്നത്താണ്. ഫജ്‌റിനു മുമ്പ് സുഗന്ധം ഉപയോഗിക്കലും അശുദ്ധിയുള്ളവർ കുളിച്ചു വൃത്തിയാകലും നോമ്പിന്റെ സുന്നത്തുകളിൽ പെട്ടതാണ്.
നോമ്പുകാരൻ ദേഹേച്ഛകളെ തൊട്ടൊക്കെ അകന്നു നിൽക്കണം. കളവ്, പരദൂഷണം, ഏഷണി തുടങ്ങിയ അനാവശ്യ കാര്യങ്ങളെ വർജിക്കൽ ശക്തിയായ സുന്നത്താണ്. അതുകൊണ്ട് നോമ്പിന്റെ പ്രതിഫലം വരെ നഷ്ടപ്പെടുമെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്.
ഖുർആൻ പാരായണം അധികരിപ്പിക്കുക. സുബ്ഹിക്ക് ശേഷവും രാത്രിയിലുമാകലാണ് അതിനേറ്റവും അനുയോജ്യമായ സമയം. വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഖുർആൻ മുഴുവനായും പാരായണം ചെയ്യാൻ നമുക്കാകണം. എല്ലാ മാസങ്ങളിലേക്കാളും ദാനധർമങ്ങൾ ഈ മാസത്തിൽ വർധിപ്പിക്കാനാകണം. പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും സമ്പത്ത് ദാനം ചെയ്യുക. പ്രതിഫലം ഇരട്ടി നമുക്ക് ലഭിക്കും.
ഇഅ്തികാഫ് പ്രത്യേകം സുന്നത്തുള്ള സമയങ്ങളാണ് വിശുദ്ധ റമളാൻ. പ്രത്യേകിച്ച് അവസാന പത്തിൽ. ഇരുപതാം നോമ്പിന്റെ അന്ന് ഇഅ്തികാഫിരുന്ന് പെരുന്നാൾ ഖുതുബയും നിസ്‌കാരവും കഴിഞ്ഞ് എണീറ്റു പോകുന്നതാണ് ശ്രേഷ്ഠമേറിയത്. കാരണം, അവസാന പത്തിലാണല്ലോ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം നല്ല കാര്യങ്ങളെല്ലാം റമളാനിൽ പതിവാക്കുകയും വർധിപ്പിക്കുകയും ചെയ്യുക.
മറ്റുള്ളവരെ നോമ്പു തുറപ്പിക്കുന്നത് പ്രതിഫലാർഹമാണ്. കൂട്ടുകുടുംബങ്ങളെയും സ്‌നേഹിതന്മാരെയും വിളിച്ച് ഒന്നിച്ചിരുന്ന് നോമ്പ് തുറപ്പിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. ഇല്ലെങ്കിൽ ഒരു കാരക്കയും വെള്ളവും കൊടുത്തു നോമ്പുതുറപ്പിക്കുക. ഒരാൾ നോമ്പുതുറക്കാനായി കാരക്ക തന്നാൽ അത് നോമ്പുതുറക്കാൻ തന്നെ ഉപയോഗിക്കണമെന്നതാണ് പണ്ഡിതർ പഠിപ്പിക്കുന്നത്. ഇനി അങ്ങനെ തന്ന കാരക്ക അതിന് ഉപയോഗിക്കാൻ സാഹചര്യമില്ലെങ്കിൽ തന്നവന് തന്നെ തിരിച്ചുകൊടുക്കേണ്ടതുണ്ടോ? തരുന്ന കാരക്ക നോമ്പുതുറക്കാൻ ഉപയോഗിക്കുമെങ്കിലേ നൽകൂവെന്നും അല്ലാത്തപക്ഷം തിരിച്ചുതരേണ്ടതാണെന്നും തരുന്നവന്റെ സാഹചര്യത്തിൽ നിന്നും മനസ്സിലാകുന്നെങ്കിൽ അത് തിരിച്ചുകൊടുക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം തിരിച്ചു കൊടുക്കേണ്ടതുമില്ല.
നോമ്പ് തുറക്കാൻ സമയമായാൽ ഉടനെ തന്നെ നോമ്പ് തുറക്കണം. സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പ് ലഭിച്ചാൽ പിന്നെ താമസിക്കരുത്. ജമാഅത്ത് നഷ്ടപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നിസ്‌കാരത്തേക്കാൾ നോമ്പ് തുറക്കുന്നതിനെയാണ് മുന്തിക്കേണ്ടത്. ഈത്തപ്പഴം, അതില്ലെങ്കിൽ കാരക്ക, അതുമില്ലെങ്കിൽ വെള്ളം എന്നിവ കൊണ്ട് നോമ്പ് തുറക്കലാണ് ഉത്തമം. കാരക്ക കിട്ടാൻ സമയം വൈകുമെങ്കിൽ സൂര്യൻ അസ്തമിച്ചുവെന്ന് ഉറപ്പായ ഉടനെ വെള്ളം കൊണ്ട് നോമ്പ് തുറക്കലാണ് ഉത്തമം.
നോമ്പ് തുറന്നാൽ
اللهم لك صمت وعلى رزقك افطرت ذهب الظمأ وابتلت العروق وثبت الأجر ان شاء الله
എന്ന് ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട്.
നോമ്പ് തുറന്ന ഉടനെ അടുത്ത നോമ്പിനുള്ള നിയ്യത്ത് വെക്കുക, അത്താഴ സമയത്ത് നിയ്യത്ത് വീണ്ടും പുതുക്കുക എന്നിവ സുന്നത്താണ്. റമളാനിൽ എല്ലാ രാത്രികളിലും കുളിക്കലും സുന്നത്താണ്.

കറാഹത്തുകൾ

ഉച്ചക്ക് ശേഷം പല്ല് തേക്കൽ, ഉമിനീർ വർധിപ്പിക്കുന്ന വസ്തു ചവക്കുക, ആവശ്യമില്ലാതെ ഭക്ഷണം രുചിച്ചു നോക്കുക, സുഗന്ധം ശ്വസിക്കുകയും പുരട്ടുകയും ചെയ്യുക, വെള്ളത്തിൽ മുങ്ങുക, കുലുക്കുഴിയുമ്പോഴും മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴും അമിതമാക്കുക തുടങ്ങിയവ നോമ്പുകാരന് കറാഹത്താണ്.
കുട്ടികൾക്ക് കൊടുക്കാനായി ഭക്ഷണം ചവച്ച് മയപ്പെടുത്തുന്നതോ പരിശോധനാർത്ഥം ഭക്ഷണം രുചിച്ചുനോക്കുന്നതോ കറാഹത്തില്ല. പകൽ സമയത്ത് നോമ്പുകാരൻ കുളിക്കുന്നതും കറാഹത്തല്ല.
സുഗന്ധം ഉപയോഗിക്കൽ കറാഹത്താണെന്ന് പറഞ്ഞല്ലോ. ഒരാൾ സുഗന്ധം നൽകിയാൽ അത് ഉപയോഗിക്കാതെ തിരിച്ചുകൊടുക്കുന്നതും കറാഹത്താണ്. എന്നാൽ സുഗന്ധം ഉപയോഗിക്കുന്നത് നോമ്പിന് ന്യൂനത വരുത്തുന്നതാകയാൽ ഉപയോഗിക്കാതിരിക്കുക തന്നെയാണ് വേണ്ടത്.

ഗർഭിണികളും മുലയൂട്ടുന്നവളും

റമളാനിൽ നോമ്പ് ഒഴിവാക്കൽ അനുവദനീയമായവരിൽപെട്ടവരാണ് ഗർഭിണികളും കുട്ടികൾക്കു മുലയൂട്ടുന്ന സ്ത്രീകളും. ഇവർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ് ഒഴിവാക്കാവുന്നതും ശേഷം അത് ഖളാഅ് വീട്ടേണ്ടതുമാണ്. പക്ഷേ, ഗർഭസ്ഥശിശുവിന് വല്ല പ്രയാസവും നേരിടുമെന്ന് ഗർഭിണിയോ മുല കുടിക്കുന്ന കുട്ടിക്ക് വല്ല പ്രയാസവും നോമ്പുകൊണ്ട് ഉണ്ടാകുമെന്ന് മുലയൂട്ടുന്നവളോ കരുതിയിട്ടാണ് നോമ്പുപേക്ഷിച്ചതെങ്കിൽ ആ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഫിദ്‌യ കൊടുക്കലും നിർബന്ധമാണ്. സ്വന്തം ശരീരത്തിന്റെ ബുദ്ധിമുട്ട് മാത്രം ഭയപ്പെട്ടതിനാലോ അല്ലെങ്കിൽ അതോടൊപ്പം കുട്ടിയുടെ പ്രയാസം കൂടി ഭയപ്പെട്ടതിനാലോ ആണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ആ നോമ്പ് വീണ്ടെടുത്താൽ മാത്രം മതി. മുദ്ദ് കൊടുക്കേണ്ടതില്ല. ചുരുക്കത്തിൽ, കുട്ടിയുടെ മാത്രം പ്രയാസമാണ് നോമ്പ് ഉപേക്ഷിക്കാൻ കാരണമെങ്കിലാണ് ഖളാഇനോടൊപ്പം മുദ്ദ് കൂടി നിർബന്ധമാകുന്നത്. ഇവിടെ സ്വന്തം കുട്ടി, അന്യന്റെ കുട്ടി, സൗജന്യമായി, പ്രതിഫലം വാങ്ങി എന്നൊന്നും വ്യത്യാസമില്ല. എല്ലാത്തിലും ഇതേ വിധി തന്നെയാണ്.
എന്നാൽ കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയമുള്ളതോടുകൂടി യാത്ര, രോഗം തുടങ്ങി നോമ്പ് ഒഴിവാക്കാൻ അനുവദനീയമായ മറ്റു കാരണങ്ങളുണ്ടാവുകയും ആ കാരണത്തിന്റെ അടിസ്ഥാനത്തിൽ നോമ്പ് ഒഴിവാക്കുകയും ചെയ്താൽ ഫിദ്‌യ നിർബന്ധമില്ല. ഖളാഅ് വീട്ടിയാൽ മതി. ഇസ്‌ലാമിന്റെ ദൃഷ്ടിയിൽ വിലകൽപിക്കുന്ന ജീവനോ മനുഷ്യനെയോ രക്ഷിക്കാൻ വേണ്ടി നോമ്പ് മുറിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്തു രക്ഷപ്പെടുത്തൽ നിർബന്ധമാണ്. ആ നോമ്പ് ഖളാഅ് വീട്ടുകയും കൂടെ ഒരു മുദ്ദ് കൊടുക്കുകയും വേണം.

ഇസ്തിഹാളത്കാരിയുടെ നോമ്പ്

ഇസ്തിഹാളത്കാരി(രോഗരക്തമുള്ളവൾ) നിസ്‌കരിക്കുന്ന സമയത്ത് യോനിയിൽ പഞ്ഞി വെച്ചുകെട്ടൽ നിർബന്ധമാണ്. എന്നാൽ നിസ്‌കരിക്കാൻ വേണ്ടി നോമ്പുകാരി പകൽ സമയത്ത് യോനിയിൽ പഞ്ഞി നിറക്കാൻ പാടില്ല. അത് നോമ്പിനെ ബാത്വിലാക്കും. മറിച്ച് നോമ്പിനെ പരിഗണിച്ച് വെച്ചുകെട്ടുന്നതിൽ മാത്രം ചുരുക്കുകയാണ് വേണ്ടത്.

ഖളാഉം മുദ്ദും

റമളാൻ മാസത്തിലെ നോമ്പ് നഷ്ടപ്പെട്ടവർ അടുത്ത റമളാനാകുന്നതിനു മുമ്പ് അത് ഖളാഅ് വീട്ടേണ്ടതാണ്. കാരണം കൂടാതെ ഒരിക്കലും പിന്തിക്കാൻ പാടില്ല. നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ള കാരണങ്ങൾ മുമ്പ് നാം പ്രസ്താവിച്ചല്ലോ. ആ കാരണങ്ങൾ തന്നെയാണ് ഇവിടെയുള്ളതും. അത്തരം കാരണങ്ങളുണ്ടായാൽ അത് ഒഴിവാകുന്നത് വരെ പിന്തിപ്പിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.
എന്നാൽ അത്തരമൊരു കാരണവുമില്ലാതെ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമളാനാകുന്നതിനു മുമ്പ് വീണ്ടെടുക്കാതിരുന്നാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതിനോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം സാധുക്കൾക്ക് ദാനം ചെയ്യൽ നിർബന്ധമാണ്. കാരണം കൂടാതെ എത്ര വർഷമാണോ ഇങ്ങനെ പിന്തിപ്പിച്ചത്, അതിനനുസരിച്ച് ഓരോ വർഷത്തിനും ഓരോ മുദ്ദ് വീതം വർധിക്കുന്നതാണ്. ഒരാൾക്ക് മറവി മൂലമോ അല്ലെങ്കിൽ അടുത്ത റമളാനിനു മുമ്പ് കാരണമില്ലാതെ വീട്ടാതിരിക്കൽ ഹറാമാണ് എന്നറിയാതെയോ പിന്തിച്ചു പോയതാണെങ്കിൽ ഫിദ്‌യ നിർബന്ധമില്ല.
നോമ്പ് ഒഴിവാക്കുവാൻ അനുവദിച്ച കാരണങ്ങൾ നിരന്തരം തുടർന്നുവന്നതിനാൽ അടുത്ത റമളാനിന് മുമ്പ് ഖളാഅ് വീട്ടാൻ സാധിക്കാത്തവർക്ക് ഈ പറഞ്ഞ ഫിദ്‌യ നിർബന്ധമില്ല. അവർ സാധ്യമാകുമ്പോൾ ഖളാഅ് വീട്ടിയാൽ മതി.
കാരണമില്ലാതെ നോമ്പ് ഒരു വർഷത്തിനപ്പുറത്തേക്ക് പിന്തിപ്പിക്കുകയും അത് വീട്ടുന്നതിന്റെയും ഫിദ്‌യ കൊടുക്കുന്നതിന്റെയും മുമ്പ് അദ്ദേഹം മരിക്കുകയും ചെയ്താൽ പിന്തിപ്പിച്ച വർഷത്തിന്റെ എണ്ണം കണ്ട് ഓരോ മുദ്ദ് വീതം ഓരോ നോമ്പിനും ഫിദ്‌യ കൊടുക്കണം. ഇനി, അവകാശികൾ ആ നോമ്പ് ഖളാഅ് വീട്ടുന്നില്ലെങ്കിൽ ഓരോ നോമ്പിനും ഓരോ മുദ്ദ് വേറെയും കൊടുക്കൽ നിർബന്ധമാണ്.
നോമ്പിന് നിർബന്ധമായ മുദ്ദുകൾ സ്വന്തം നാട്ടിൽ തന്നെ കൊടുക്കണമെന്നില്ല. മറ്റു നാടുകളിലേക്ക് കൊടുത്തയക്കാവുന്നതാണ്. മറ്റു നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ലെന്ന സകാത്തിന്റെ വിധി നോമ്പിന്റെ മുദ്ദുകൾക്ക് ബാധകമല്ല.
ഒരാൾക്ക് നിർബന്ധമായ മുദ്ദുകൾ മുഴുവനും ഒരു വ്യക്തിക്ക് നൽകൽ അനുവദനീയമാണ്. എന്നാൽ ഒരു മുദ്ദ് രണ്ട് പേർക്ക് വീതിച്ചു നൽകാൻ പാടില്ല (ഒരു മുദ്ദിന്റെ പകുതി ഒരാൾക്കും മറ്റെ പകുതി മറ്റൊരാൾക്കും). ഈ മുദ്ദുകളൊക്കെ നൽകേണ്ടത് ഫകീർ, മിസ്‌കീൻ എന്നിവർക്ക് മാത്രമാണ്.
ഇസ്‌ലാം അനുശാസിച്ച നിർദേശങ്ങൾ ജീവിതത്തിൽ പാലിക്കാനും റമളാനിന്റെ പുണ്യം കരസ്ഥമാക്കി ഇരുലോകത്തും വിജയിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

അവലംബം:
ഉംദത്തുസ്സാലിക്
തുഹ്ഫ
നിഹായ
മുഗ്‌നി
ഫത്ഹുൽ മുഈൻ
കുർദി
ബാജൂരി
ബുശ്‌റൽ കരീം
തർശീഹ്
ഹാശിയത്തുശ്ശർവാനി

അബൂബക്കർ അഹ്‌സനി പറപ്പൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ