ഇസ്‌ലാമിക ഋജുസരണിയില്‍അനധികൃതമായി മുളച്ചുവളര്‍ന്ന പാഴ്വള്ളികളും ഇത്തിക്കണ്ണികളും അറുത്തുമാറ്റി സ്വഛമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിനു അടിത്തറ പാകിയ ഇമാം അശ്അരി(റ)യുടെ പിന്നിലണിനിരന്നവരാണ് മൂന്നാം നൂറ്റാണ്ടു മുതല്‍കേരളമുസ്‌ലിംകള്‍. അശ്അരി സാത്വികനായിരുന്ന മാലിക് ദീനാര്‍(റ)യുടെയും സംഘത്തിന്റെയും വിപുലമായ പ്രബോധന കേരളത്തിന്റെ ഇസ്‌ലാമിക വളര്‍ച്ചയില്‍പ്രധാനപങ്കുവഹിച്ചു. അദ്ദേഹത്തിലൂടെ തന്നെയായിരുന്നു ശാഫിഈ മദ്ഹബും കേരളത്തില്‍പ്രചരിതമായത്. ചാലിയത്തെ പ്രഥമ ഖാസിയായിരുന്ന സൈനുദ്ദീന്‍മദനിയും തന്റെ പിന്‍ഗാമികളും ശാഫിഈ അശ്അരീ വക്താക്കളായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ശാഫിഈഅശ്അരീ ധാരകള്‍പഠിപ്പിക്കുന്ന മതപഠന കേന്ദ്രങ്ങള്‍സജീവമായിരുന്നു.

എഡി 134247 കാലഘട്ടത്തില്‍(മഖ്ദൂമിന് 125 വര്‍ഷം മു്) കോഴിക്കോട് സന്ദര്‍ശിച്ച ഇബ്നുബത്തൂത്ത കണ്ടുമുട്ടിയ ബദ്റുദ്ദീനില്‍മഅ്ബരി ശാഫിഈ ഖാസിയും മുദരിസുമായിരുന്നു. ഹിജ്റ 819ല്‍വഫാത്തായ കോഴിക്കോട് ഖാസി അല്ലാമാ സൈനുദ്ദീന്‍റമളാന്‍(റ) രചിച്ച, ഉംദത്തുല്‍അസ്ഹാബില്‍അശ്അരിശാഫിഈജുനൈദീ ധാരകളിലുള്ള ഇസ്‌ലാമിനെയാണ് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ഖാസി ഫഖ്റുദ്ദീന്‍അബൂബക്കര്‍(റ)യുടെ ശിഷ്യനാണ് ആദ്യ സൈനുദ്ദീന്‍മഖ്ദൂം(റ). അറിയപ്പെട്ടിടത്തോളം, കേരളത്തിലെ പ്രഥമ മൗലിദ് രചിച്ച അബൂബക്കര്‍ഖാസിയുടെ മാതൃകയില്‍ശിഷ്യന്‍മഖ്ദൂമും മന്‍ഖൂസ് മൗലിദ് തയ്യാറാക്കി.

ഇതേ കാലയളവില്‍തമിഴ്നാട്ടിലും അശ്അരിശാഫിഈജുനൈദീ ധാരകളായിരുന്നു പ്രചരിച്ചത്. ജുനൈദീ പാതയില്‍പില്‍ക്കാലത്ത് ആത്മീയ നേതൃത്വം നല്‍കിയ ശൈഖ് ജീലാനി(റ)യുടെ മാര്‍ഗം പ്രചരിപ്പിച്ച കാഞ്ഞിരമുറ്റം ഫരീദ് ഔലിയായും ശിഷ്യന്മാരും കേരള മുസ്‌ലിംകളെ ആത്മീയമായി സ്ഫുടം ചെയ്തു. ഫരീദ് ഔലിയയുടെ മുരീദ് ഉത്താന്‍എന്ന ഉസ്മാന്‍മുസ്ലിയാരുടെ ദഅ്വത്തുവഴി പൊന്നാനിയും പരിസരവും ഇസ്‌ലാമിക വെളിച്ചത്തിലേക്ക് ഉണര്‍ന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഫലമായി അവിടെ പ്രകടമായ നവജാഗരണ ജ്വാലയിലേക്കാണ് തമിഴ്നാട്ടിലെ കായല്‍പട്ടണത്തുനിന്നും മഖ്ദൂം കുടുംബം ചേക്കേറുന്നത്. പിന്നീട് പൊന്നാനിയിലേക്കും. പച്ചപിടിച്ച അശ്അരീശാഫിഈജുനൈദി ധാരകളെ പരിപോഷിപ്പിക്കുകയും വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ വ്യാപകമാക്കുകയുമായിരുന്നു മഖ്ദൂം കുടുംബം.

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് വിഭാവന ചെയ്ത ത്രിതല ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അജയ്യനായ വക്താവായിരുന്നു മഖ്ദൂം അവ്വല്‍. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളോരോന്നും ഇന്നും ആ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ശീഇസം തുടങ്ങിയ സകല വിതണ്ഡാശയങ്ങളെയും പിഴുതെറിഞ്ഞ ഇമാം ഗസ്സാലി(റ) മേല്‍പരാമര്‍ശിച്ച ത്രിതല ദര്‍ശനങ്ങളുടെ സംഗമകേന്ദ്രമായിരുന്നുവല്ലോ. ആ അര്‍ത്ഥത്തില്‍കേരളത്തിലെ ഗസ്സാലിയായിരുന്നു അവ്വല്‍മഖ്ദൂം(റ).

ഇമാം ഗസ്സാലി(റ)യുടെ ഇഹ്യയെ മുഖ്യാവലംബമാക്കി ഇമാം സൈനുദ്ദീനില്‍ഖവാഫി(റ) രചിച്ച രിസാലത്തുല്‍ഖുദ്സിയ്യയുടെ പദ്യാവിഷ്കാരമായിരുന്നു തന്റെ വിശ്രുതമായ അദ്കിയ. അതുകൊണ്ടുതന്നെ, പിതാവിന്റെ അദ്കിയയെ സമഗ്രമായും സംക്ഷിപ്തമായും വ്യാഖ്യാനിച്ച പുത്രന്‍അല്ലാമാ അബ്ദുല്‍അസീസ് മഖ്ദൂം(റ), വ്യാഖ്യാനക്കുറിപ്പുകള്‍ക്ക് വേണ്ടി ഇഹ്യയെത്തന്നെ അവലംബിക്കുകയായിരുന്നു (മസ്ലകിന്റെ ആമുഖം കാണുക). മഖ്ദൂം അവ്വലിന്റെ വളരെ സുപ്രധാനമായ മറ്റൊരു കൃതിയാണ് സിറാജുല്‍ഖുലൂബ്. (അബൂത്വാലിബുല്‍മക്കിറ യുടെ വിശ്രുതമായ ഖൂതുല്‍ഖുലൂബിനോട് ചേര്‍ത്ത് പലവട്ടം ഡമസ്കസില്‍നിന്നുപോലും സിറാജ് അച്ചടിച്ചുവന്നിട്ടുണ്ട്).

സുന്നിയെയും ബിദഇയെയും വകതിരിച്ചു കാണിച്ചുകൊണ്ട്, സിറാജില്‍മഖ്ദൂം എഴുതുന്നു: “നമ്മുടെ ഉലമാക്കള്‍പറഞ്ഞു: മതപരിത്യാഗം ചെയ്ത മുര്‍തദ്ദുകളും റാഫിളുകള്‍, മുഅ്തസിലികള്‍തുടങ്ങിയ ബിദ്അത്തുകാരും മഹാ അക്രമകാരികളും പരസ്യമായി വന്‍പാപം ചെയ്യുന്നവരും പാപകര്‍മങ്ങളെ നിസ്സാരമാക്കുന്നവരും അന്ത്യനാളില്‍ഹൗളുല്‍കൗസറില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവരുമാകുന്നു’ (പേ 253).

ഹൗളുല്‍കൗസറില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്നതു പരലോക ജീവിതത്തില്‍രക്ഷയില്ലെന്നതിന്റെ പ്രകടമായ പ്രഖ്യാപനമാണ്. അത്തരം കടുത്ത മുബ്തദിഉകളില്‍പെട്ടവരാണ് ശാസ്ത്രീയ യുക്തിവാദ ഇസ്‌ലാമിസ്റ്റുകളായ മുഅ്തസിലുകളും ആത്മീയനിഗൂഢവാദികളായ റാഫിളികളും (ശീഇസത്തിന്റെ അപരനാമമാണ് റാഫിളിയ്യത്ത്) എന്നാണു മഖ്ദൂം കേരളത്തെ പഠിപ്പിച്ചത്. അതോടൊപ്പം മുബ്തദിഇന് സലാം പറഞ്ഞ് പോലും യാതൊരു ബഹുമാനാദരവുകളും പരിഗണനയും നല്‍കരുതെന്നും മഖ്ദൂം അവ്വല്‍പഠിപ്പിച്ചു. തന്റെ ശുഅ്ബുല്‍ഈമാന്‍, പുറം 146ല്‍അദ്ദേഹം പഠിപ്പിക്കുന്നു: “മുബ്തദിഇനും വന്‍പാപത്തില്‍നിരതനാകുന്നവനും സലാം പറയരുത്, അവര്‍ക്കു സലാം മടക്കുകയുമരുത്. അവരെ അവഗണിക്കാനും പാഠം പഠിപ്പിക്കാനുമത്രെ ഇത്. കഅ്ബ്ബ്നു മാലിക്(റ)നോടു ആദ്യകാലത്ത് നബി(സ്വ) കാണിച്ച ബഹിഷ്കരണ കഥയാണിതിന്റെ തെളിവ്.’

അദ്ദേഹത്തിന്റെ പുത്രന്‍അല്ലാമാ അബ്ദുല്‍അസീസ് മഖ്ദൂം(റ)യും ഇതേ കര്‍ക്കശ നിലപാടിലുറച്ചുനിന്നു. വിശ്വാസം ശരിപ്പെടുത്തുവാന്‍പര്യാപ്തമായ ജ്ഞാനം ആര്‍ജിക്കേണ്ട ബാധ്യത ഓരോ വിശ്വാസിക്കുമുണ്ടെന്ന് ആഹ്വാനം ചെയ്യുന്ന അദ്കിയായിലെ വരികള്‍ക്കു അദ്ദേഹം നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളില്‍ഇങ്ങനെ വായിക്കാം:

“നിന്റെ വിശ്വാസം ശരിപ്പെടുത്താനാവശ്യമായ ജ്ഞാനമാര്‍ജിക്കുക, അഹ്ലുസ്സുന്നതി വല്‍ജമാഅത്ത് പ്രകാരമുള്ള വിശ്വാസം. മുബ്തദിഉകള്‍ഉണ്ടാക്കിയ സത്യാസത്യ മിശ്രിതമായ വാദങ്ങളില്‍നിന്നും ആ വിജ്ഞാനമുപയോഗിച്ച് നിനക്കു സുരക്ഷിതനാകാന്‍വേണ്ടിയാണിതു കല്‍പിക്കുന്നത്. മുജസ്സിമത്ത് (അല്ലാഹുവിന് ജഡികരൂപം ആരോപിക്കുന്നവര്‍), മുഅഥിലത്ത് (അല്ലാഹുവിന്റെ സത്താഗുണങ്ങളെ നിഷേധിക്കുന്നവര്‍), ജബ്രിയ്യത്ത് (പാപകര്‍മങ്ങളുടെ ഉത്തരവാദി അല്ലാഹുവാണെന്നു വാദിക്കുന്നവര്‍), ഖദ്രിയ്യത്ത് (അല്ലാഹുവിന്റെ മുന്‍വിധി അംഗീകരിക്കാത്തവര്‍), വുജൂദിയ്യത്ത് (അദ്വൈതവാദികള്‍), തനാസുഖിയ്യത്ത് (അവതാര വിശ്വാസികള്‍), റാഫിളത്ത് (ശീഈകള്‍), ഖാരിജിയ്യത്ത് (ഖവാരിജുകള്‍) തുടങ്ങിവയവരാണ് മുബ്തദിഉകള്‍.

അലി(റ)ന്റെ പുത്രന്‍ഹുസൈന്‍(റ)ന്റെ പുത്രന്‍അലി(റ)യുടെ പുത്രനായ സൈദി(റ)നെ തള്ളിക്കളഞ്ഞവര്‍എന്ന അര്‍ത്ഥത്തിലാണ് റാഫിളികള്‍(റഫളതള്ളിക്കളയുക) എന്നു വിളിച്ചുതുടങ്ങിയത്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെ പഴിപറയാനും നേതൃത്വം തള്ളിപ്പറയാനും വിസമ്മതിച്ച സയ്യിദ് സൈദ്(റ)യെ ശീഇകളില്‍ഒരു വിഭാഗം തള്ളിപ്പറയുകയായിരുന്നു. പിന്നീട് ശീഇകളിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു പരിചയപ്പെടുത്താന്‍ഈ പദം പ്രയോഗത്തില്‍വരുകയായിരുന്നു. ഇസ്നാ അശരികള്‍എന്നറിയപ്പെടുന്ന ശീഈ വിഭാഗവും ഈ ഗണത്തില്‍പെടുന്നു.

ബിദ്അത്തുകാര്‍ആരൊക്കെയാണെന്ന് കേരള മുസ്‌ലിംകളെ പഠിപ്പിച്ച അബ്ദുല്‍അസീസ് മഖ്ദൂം(റ), ബിദ്അത്തിന്റെ ഭീകര അപകടാവസ്ഥയെക്കുറിച്ച് നമ്മെ ഉണര്‍ത്തുന്നതിങ്ങനെ: വിശ്വാസപരമായ ബിദ്അത്തിന്റെ ഇരുട്ടിനാല്‍മൂടപ്പെട്ട ഹൃദയത്തില്‍പുണ്യകര്‍മങ്ങളുടെ പ്രഭകൊണ്ട് വെളിച്ചം പരത്താന്‍കഴിയില്ലെന്നുറപ്പ്. തുടര്‍ന്ന് ഗൗരവമര്‍ഹിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് അദ്ദേഹം: “രിസാലയില്‍ഇമാം ഖുശൈരി(റ) പറയുന്നു: ആധ്യാത്മിക പുരുഷന്മാരുടെ അഥവാ സൂര്‍ണതയുടെ നേതാക്കന്മാരുടെ അവസ്ഥാ നിലവാരത്തിലേക്ക് ഏതെങ്കിലും മുബ്തദിഅ് എത്തിയതായി നീ കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? ഗവേഷണ യോഗ്യരായ മാതൃകാജ്ഞാനികളോടു ചേര്‍ന്നുനിന്ന് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പാതയില്‍നിലകൊണ്ടവരാണ് ദിവ്യജ്ഞാനികളായ സകല ആധ്യാത്മിക ഗുരുക്കന്മാരും.

ശീഇസത്തിന്റെ ആത്മീയ നാട്യങ്ങളില്‍തെറ്റിദ്ധരിച്ച് അവരെ സ്വൂഫികളെന്നും മഹാജ്ഞാനികളെന്നും ബഹുമാന പുരസ്സരം വിളിക്കുകയും ഭവ്യതയോടെ അത്തരക്കാരെ ശൈഖായി ബൈഅത്തു ചെയ്തു പിന്തുടരുകയും ചെയ്യുന്നവരുടെ ഉള്ളുകുലുക്കുന്ന നിലപാടുകളിന്മേലാണ് മഖ്ദൂമുമാര്‍കേരളത്തിലെ സുന്നി സമൂഹത്തെ പടുത്തുയര്‍ത്തിയിട്ടുള്ളത്. കപട സ്വൂഫി ചമഞ്ഞ് ഇറാനിലെ ഇസ്നാ അശ്രി ശീഇസം കുത്തിക്കയറ്റാന്‍ആഗ്രഹിക്കുന്നവരുടെ ചതികളില്‍ചിലരെങ്കിലും അകപ്പെട്ടത്, മഖ്ദൂമുമാര്‍നേരത്തേ നിര്‍ദേശിച്ച പ്രകാരം അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ നിലപാടുകള്‍വകതിരിച്ചു പഠിക്കാന്‍ശ്രമിക്കാത്തതു കൊണ്ടത്രെ. സലഫിയും മൗദൂദിയും വഹാബിയും തബ്ലീഗും മാത്രമാണ് ബിദ്അത്തുകാര്‍എന്ന് തോന്നല്‍നമ്മിലുറച്ചുപോയതുമൂലം ബിദഈ സംഘടനകളിലൂടെ സുന്നത്ത് ജമാഅത്തിനെ പഠിച്ചപ്പോള്‍അതു ഭാഗികമായി പോവുകയായിരുന്നു; അതിനാലത്രെ ശീഈ വക്താക്കള്‍സുന്നി സമൂഹത്തില്‍വിതറിയ കുഴി ബോംബുകളില്‍ചിലത് നമ്മുടെ ദൃഷ്ടിയില്‍പെടാതെ പോയത്.

ഇറാഖിലെ അബുല്‍ഖാസിം അല്‍ജുനൈദി(റ)യുടെ നിലപാടിലുറച്ച സ്വൂഫിസത്തെയാണ് കേരള മുസ്‌ലിംകള്‍മൂന്നാം നൂറ്റാണ്ടുമുതല്‍പരിചയപ്പെട്ടത്. അബൂയസീദ് അല്‍ബിസ്ത്വാമി(റ)യുടെ നിലപാടിലൂടെ കടന്നുപോയ സ്വൂഫിസത്തിന്റെ തന്നെ ശരിയായ ഒരു ധാരയുണ്ട്; പരമാനന്ദത്തിന്റെയും ഉന്മാദ ലഹരിയുടെയും തീവ്രരീതികളില്‍അധിഷ്ഠിതമാണ് ബിസ്ത്വാമി ധാര. അതിനാല്‍ആത്മനിയന്ത്രണാധീനമായ തെളിഞ്ഞ ബോധത്തിന്റെ(സ്വഹ്വ്)യും സുന്നത്തിലധിഷ്ഠിതമായ പരിശീലന മുറകളുടേതുമായിരുന്നു ജുനൈദികളുടെ വഴി. മതപരമായ കാര്യങ്ങളില്‍ജ്ഞാനം നേടാതെ ആധ്യാത്മികതയുടെ പടവുകള്‍കയറുന്നത് അപകടകരമാണെന്ന് അദ്ദേഹം താക്കീത് ചെയ്തു.

ഇമാം ശഅ്റാനി(റ) ജുനൈദുല്‍ബഗ്ദാദിയുടെ പ്രസ്താവനകള്‍ആവര്‍ത്തിച്ചു ഉദ്ധരിക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആനിലെയും തിരുമൊഴികളിലെയും നിര്‍ദേശങ്ങളിലധിഷ്ഠിതമാണ് തസ്വവ്വുഫിന്റെ പാതയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കല്‍ബഗ്ദാദിയുടെ പര്‍ണശാലയില്‍ഒരാള്‍വന്ന് കുറേകാലം താമസിച്ചു. വിജ്ഞാന സദസ്സുകളില്‍താല്‍പര്യമില്ലായിരുന്ന അയാള്‍മാസങ്ങള്‍ക്കു ശേഷം അവിടം വിട്ടുപോകാനൊരുങ്ങിയപ്പോള്‍ഗുരു ചോദിച്ചു:

“ഇവിടെ കുറച്ചു കാലമായല്ലോ താങ്കള്‍. എന്തിനു വന്നുവെന്നോ ഇപ്പോഴെന്തേ മതിയാക്കി പോകുന്നുവെന്നോ പറഞ്ഞില്ലല്ലോ?

“താങ്കള്‍വലിയ സ്ഥാനമുള്ള വലിയ്യാണെന്ന് പലരും പറയുന്നതു കേട്ടു. പക്ഷേ, ഇത്ര കാലമായിട്ടും താങ്കളില്‍നിന്ന് ഒരു കറാമത്ത് പോലും ഞാന്‍കണ്ടില്ല?!’

ഗുരു തിരിച്ചു ചോദിച്ചു: “ഇത്രയും കാലത്തെ സഹവാസത്തിനിടക്ക് സുന്നത്തിനു നിരക്കാത്ത വല്ലതും നീ കണ്ടോ?

ഇല്ലെന്നായിരുന്നു അയാളുടെ മറുപടി. ഗുരു പറഞ്ഞു: “അതിലും വലിയ കറാമത്തുണ്ടോ സഹോദരാ.’

ജ്ഞാനത്തിനും സുന്നത്തിനും പ്രാമുഖ്യം കല്‍പിക്കുന്ന രീതിയായിരുന്നു ഗുരുവര്യരുടേത്. ഇതേ പാതയിലാണ് മഖ്ദൂമുമാര്‍കേരളത്തെ നയിച്ചത്. സംഗീതവും ദര്‍ശനപരമായ കാടുകയറ്റവും കേരളത്തെ ധന്യമാക്കിയ പരസഹസ്രം ഔലിയാക്കളുടെ ജീവിതത്തില്‍കാണാതെ പോയതിന്റെ കാര്യം മറ്റൊന്നല്ല. ഒറ്റപ്പെട്ട സാത്വികര്‍മാത്രമാണ് സ്വഹ്വിന്റെ പരിധിവിട്ടു സക്റിന്റെയും ജദ്ബിന്റെയും മേഖലയില്‍വീണുപോയത്. അതുകൊണ്ടുതന്നെ കേരള മുസ്‌ലിംകള്‍, സാധാരണക്കാരും ചിലപ്പോള്‍ഫുഖഹാക്കള്‍പോലും അവരെ ഉള്‍ക്കൊള്ളാന്‍വൈമനസ്യം കാണിച്ചു. പ്രമാണ നിബന്ധമായ അശ്അരീശാഫിഈജുനൈദീ ധാരകളാണു നമ്മുടേതെന്നു പ്രഖ്യാപിച്ചുകൊണ്ട് അല്ലാമാ അബ്ദുല്‍അസീസ് മഖ്ദൂം(റ) തന്റെ നുബ്ദയില്‍(പത്തുകിതാബുകളില്‍ഏഴാമത്തേത്) എഴുതുന്നു:

“പ്രവാചകന്മാരഖിലവും ചെറിയ വലിയ പാപങ്ങളില്‍നിന്നും സുരക്ഷിതരാണെന്നു നാം വിശ്വസിക്കുന്നു; അവരില്‍നിന്നും ബോധപൂര്‍വമോ വിസ്മൃതിയിലോ ചെറുതും വലുതുമായ പാപങ്ങള്‍സംഭവിക്കുകയില്ല. പൊതുജനം വെറുക്കുന്ന പ്രത്യക്ഷ ന്യൂനതകളില്‍നിന്നെല്ലാം അവര്‍സുരക്ഷിതരാണ്. നിശ്ചയം, സ്വഹാബത്ത് സകലരും നീതിമാന്മാരാണെന്ന് നാം വിശ്വസിക്കുന്നു. നിശ്ചയം ശാഫിഈ(റ), മാലിക്, അബൂഹനീഫ, അഹ്മദ് ബിന്‍ഹല്‍(റ.ഹും) തുടങ്ങിയ സകല ഇമാമുകളും വിശ്വാസ കാര്യങ്ങളിലും മറ്റും സന്മാര്‍ഗത്തിലാണെന്നും നാം വിശ്വസിക്കുന്നു. നിശ്ചയം അബുല്‍ഹസന്‍അല്‍അശ്അരി(റ) ബിദ്അത്ത് വിരുദ്ധ സുന്നീപാതയില്‍മുന്നണിപ്പോരാളിയായ ഇമാമാണെന്നും നാം വിശ്വസിക്കുന്നു. നിശ്ചയം അബുല്‍ഖാസിം അല്‍ജുനൈദി(റ)യുടെ ത്വരീഖത്ത് ഏറ്റവും സുഭദ്രവും സുദൃഢവുമായ വഴിയാണെന്നും നാം വിശ്വസിക്കുന്നു.’

സൂര്യവെട്ടം കണക്കെ തെളിഞ്ഞുകത്തുന്ന സുന്നീ നിലപാടുകള്‍. കേരള മുസ്‌ലിം സമൂഹം മേല്‍നിലപാടുകളില്‍ഉറച്ചുനില്‍ക്കുന്ന കാലമത്രയും അവര്‍സുരക്ഷിതമായ മാര്‍ഗത്തിലായിരിക്കും തീര്‍ച്ച.

(തുടരും)

ശീഇസം3/മസ്ലൂല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ