തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവ മോഹൻ ആത്മഹത്യ ചെയ്തത് ഈയിടെയാണ്. പഠിക്കാൻ മിടുക്കിയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസോട് കൂടിയാണ് വിജയിച്ചത്. പക്വതയുള്ള, എല്ലാവരോടും വളരെ സൗഹാർദപരമായി ഇടപെടുന്ന കുട്ടി. വീട്ടുകാർക്കും നാട്ടുകാർക്കും മതിപ്പുള്ളവൾ. അച്ഛൻ നേരത്തെ മരിച്ചെങ്കിലും അമ്മയും അനിയത്തിയും മുത്തച്ഛനും മുത്തശ്ശിയും അടങ്ങുന്ന കുടുംബം വളരെ സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നിട്ടും ജീവ ആത്മഹത്യയിൽ അഭയം തേടിയത് എന്തിന്? നാട്ടുകാരെയും ബന്ധുക്കളെയും അതാണ് കുഴപ്പിക്കുന്നത്.
ഓൺലൈൻ സൗഹൃദങ്ങളോ ഗെയിം അഡിക്ഷനോ അവൾക്കില്ലായിരുന്നുവെന്നാണ് ഫോൺ പരിശോധിച്ച പോലീസ് പറയുന്നത്. എന്നാൽ താൻ മൊബൈലിന് അടിമയാണെന്നും സുഹൃത്തുക്കൾ ഇല്ലെന്നും ആത്മഹത്യാ കുറിപ്പിൽ ജീവ എഴുതിയിട്ടുണ്ട്. പഠനത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നും ബിടിഎസ് ബാൻഡിന്റെ പാട്ടുകൾ കേൾക്കാനാണ് തോന്നുന്നതെന്നും കുറിപ്പിലുണ്ട്. ബന്ധുക്കളോടോ കൂട്ടുകാരോടോ പഴയതുപോലെ ഇടപെടാനോ ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാനോ കഴിയുന്നില്ലെന്നും എല്ലാവരിൽ നിന്നും താൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു. തന്റെ മരണശേഷം അനിയത്തിക്ക് ഫോൺ നൽകരുതെന്നും തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നും മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഈ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം.
കൊറിയൻ മ്യൂസിക് ബാൻഡുകളുടെ യൂട്യൂബ് വീഡിയോകൾ ജീവ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ. രാത്രി ഉറക്കമൊഴിച്ച് വീഡിയോകൾ കാണുന്ന ശീലം അവളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചു. മൊബൈൽ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാനാവാതെ കടുത്ത മാനസിക സമ്മർദത്തിലുമായി. പ്ലസ് വണ്ണിലെത്തിയപ്പോൾ പഠനത്തിൽ പിന്നിലാവുകയും അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ മാർക്ക് കുറയുകയും ചെയ്തത് വല്ലാത്ത അസ്വസ്ഥതയും അപമാനവും ഉണ്ടാക്കിയതാണ് ആത്മഹത്യയിൽ കലാശിച്ചത്.

എന്താണ് ബിടിഎസ്?

ലോകം മുഴുവൻ ആരാധകരുള്ള ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡാണ് ബിടിഎസ് (ബാങ് ടാൻ സോണിയോണ്ടൻ) അഥവാ Bullet proof boy scouts എന്നാണ് സങ്കൽപം. കൗമാരക്കാരുടെ ഹരമാണ് ഏഴ് പേരടങ്ങുന്ന ഈ ബാൻഡ് അംഗങ്ങൾ. നൃത്തങ്ങളിലേക്കും ഗാനാലാപനത്തിലേക്കും കൂടുതൽ ആകർഷിപ്പിക്കുന്ന ഇവർക്ക് ഭാഷാ വ്യത്യാസമില്ലാതെ കോടിക്കണക്കിന് ആരാധകരാണുള്ളത്. ആർമി എന്ന പേരിലാണ് ഇവരുടെ ആരാധകർ അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റിലും ബിടിഎസുണ്ട്. ഇവരുടെ ഓരോ വീഡിയോക്കും കോടികളാണ് കാഴ്ചക്കാർ. ട്രെന്റിംഗ് പട്ടികയിൽ ഇടംപിടിക്കാത്ത ഒരു വീഡിയോയുമില്ലതാനും.
2010ൽ Big hits entertainments എന്ന കമ്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിക്കുന്നത്. തെരുവിൽ നൃത്തം ചെയ്തവർ, അണ്ടർ ഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരിൽ നിന്നായിരുന്നു അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. 2013ൽ No more dream എന്ന ഗാനവുമായി ഏഴംഗ ടീം ആദ്യമായി കാണികൾക്ക് മുന്നിലെത്തി. 2018ൽ പുറത്തിറക്കിയത് യുഎസിലെ ഏറ്റവും പ്രചാരമുള്ള മ്യൂസിക്കൽ സീരീസായി മാറി. കൊറിയൻ, ജാപ്പനീസ് ഭാഷകളിലെ ഗാനങ്ങൾ ലോകം മുഴുവൻ പ്രചരിച്ചതോടെ കാഴ്ചക്കാരുടെ കുത്തൊഴുക്കായിരുന്നു.
ലോകം കോവിഡ് മഹാമാരിയിലമർന്നപ്പോൾ കേരളത്തിലടക്കം ഇവർക്ക് ആർമിയുണ്ടായി. സാമൂഹികമാധ്യമങ്ങളാണ് ആർമികളെ സൃഷ്ടിച്ചത്. വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ യഥേഷ്ടം ലഭ്യമായതും ബിടിഎസിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി. കേരളത്തിലെ ബിടിഎസ് ആർമിയിൽ കൂടുതലും പെൺകുട്ടികളാണെന്നാണ് റിപ്പോർട്ട്.
പാട്ടും നൃത്തവും ചിട്ടപ്പെടുത്തുന്നതും ആൽബം സംവിധാനം ചെയ്യുന്നതുമെല്ലാം ഷൂഗയും ജങ്കൂക്കും ജിമിനും അടങ്ങുന്ന ഏഴംഗ സംഘമാണ്. ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി 2022 ജൂണിൽ റിലീസ് ചെയ്ത പ്രൂഫ് എന്ന ആൽബത്തിലെ യെറ്റ് ടു കം എന്ന ഗാനം യൂട്യൂബിൽ വന്ന് ഒരു മണിക്കൂറിനുള്ളിൽ 90 ലക്ഷം പേരാണ് കാഴ്ചക്കാരായെത്തിയത്. 24 മണിക്കൂർ കൊണ്ട് 100 മില്യൺ കാഴ്ചക്കാരെ നേടിയെടുത്തതും ഇവരുടെ ഖ്യാതിയത്രെ. അമേരിക്കൻ മ്യൂസിക് അവാർഡിൽ Artist of the year പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ ബാൻഡ് കൂടിയാണ് ബിടിഎസ്. വൈറ്റ് ഹൗസിലെത്തി അമേരിക്കൻ പ്രസിഡന്റുമായും ഇവർ ചർച്ച നടത്തുകയുണ്ടായി. ഈയിടെ വീണ്ടും ഇവർ വാർത്താ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചത് സംഘം പിരിഞ്ഞ് ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്നും ആൽബങ്ങളുമായി ഉടൻ ലോകത്തിന് മുന്നിലെത്തുമെന്നും ബാൻഡ് രൂപവത്കരിച്ച് ഒമ്പത് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രഖ്യാപിച്ചതോടെയാണ്.

സംഗീതാസ്വാദനം

മനുഷ്യനെയും അവന്റെ ഹൃദയത്തെയും സംഗീതം ശക്തമായി സ്വാധീനിക്കുന്നുണ്ട്. എപ്പോഴും ബിടിഎസിന്റെ ആൽബം കാണുന്നവരിൽ വിഷാദരോഗവും ദേഷ്യവും ഹൈപ്പർ ആക്ടിവിറ്റിയും കൂടിവരുന്നതായി മനഃശാസ്ത്രവിദഗ്ധർ അഭിപ്രായപ്പെടുന്നു. സംഗീതത്തോടുള്ള മതത്തിന്റെ സമീപനം വിഖ്യാതമാണ്. വികലവികാരങ്ങളും നൈമിഷികമായ ഇച്ഛകളും സംഗീതം മനസ്സകങ്ങളിൽ ഇളക്കിവിടും. ഹൃദയത്തിൽ കാപട്യം നിറക്കും. ബുദ്ധിയും ചിന്താശേഷിയും കുറക്കും. വിഷം ശരീരങ്ങളിൽ കയറുന്നത് പോലെ സംഗീതം കേൾക്കുന്നവന്റെ ഹൃദയത്തിലും ഈമാനിലും അത് സഞ്ചരിച്ച് രണ്ടിനെയും നശിപ്പിക്കുകയും ചെയ്യും.
സംഗീതത്തിന് അടിമപ്പെട്ടവൻ ഖുർആനിൽ നിന്ന് ബഹുദൂരം അകന്നുപോകുമെന്ന് തീർച്ചയാണ്. ഖുർആൻ ഗ്രഹിക്കുന്നതിൽ നിന്നും സാരാംശങ്ങളിൽ വ്യാപരിക്കുന്നതിൽ നിന്നും വിലക്കും. ഹൃദയത്തിൽ സംഗീതവും ഖുർആനും ഒരുമിക്കുക സാധ്യമല്ല. അവ രണ്ടും അത്രമേൽ വിരുദ്ധമാണ്.
ഇസ്‌ലാമിൽ സംഗീതം നിഷിദ്ധമാണെന്ന് പറയുമ്പോൾ കേവലം പാട്ട് പാടുന്നതിനെ കുറിച്ചല്ല ഈ പരാമർശമെന്ന് മനസ്സിലാക്കണം. നിഷിദ്ധമായ സംഗീതോപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക, മതം വിലക്കിയതും അനാശാസ്യവുമായ പദപ്രയോഗങ്ങൾ ഇല്ലാതിരിക്കുക, ബാധ്യതകൾ നിർവഹിക്കുന്നതിന് തടസ്സമാകും വിധം സംഗീതത്തിൽ മുഴുകാതിരിക്കുക, സ്ത്രീ ശബ്ദത്തിലാകാതിരിക്കുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പാട്ട് പാടുന്നതിനെയോ ആസ്വദിക്കുന്നതിനെയോ മൊത്തത്തിൽ ഇസ്‌ലാം വിലക്കുന്നില്ല. നബി(സ്വ)യും സ്വഹാബത്തും കവിതാസ്വാദനവും നശീദകൾ പോലുള്ള പദ്യാലാപനവും നടത്തിയിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്. മറ്റുള്ളവരോട് നല്ല കവിതകളാലപിക്കാൻ പ്രവാചകർ ആവശ്യപ്പെട്ടതും ചരിത്രം.

വില്ലൻ സ്‌ക്രീൻ അഡിക്ഷൻ

കുട്ടികളും മുതിർന്നവരുമെല്ലാം ഇന്ന് അധിക സമയവും മൊബൈൽ സ്‌ക്രീനിലാണ്. ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട് ഫോണുണ്ടെങ്കിൽ ദൈനംദിന കാര്യങ്ങളെല്ലാം നടക്കുമെന്ന സ്ഥിതിയായി. അധിക സമയവും സ്മാർട് ഫോണുകളിലും മറ്റു ഡിവൈസുകളിലുമായി ചെലവഴിക്കുമ്പോൾ ഉറക്കം, കാര്യക്ഷമത, ഏകാഗ്രത, മാനസികവും ശാരീരികവുമായ ആരോഗ്യം, ബന്ധങ്ങളിലുള്ള ഏറ്റക്കുറച്ചിലുകൾ ഇവയിലെല്ലാം നിരവധി പ്രശ്‌നങ്ങൾ നാം അറിയാതെ ഉടലെടുക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തെയും ഇത് ബാധിക്കും. പല രക്ഷിതാക്കളും ഇതിന്റെ അപകടം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്‌ക്രീനിൽ കാണുന്നത് പോലുള്ള കാര്യങ്ങൾ യഥാർഥ ജീവിതത്തിൽ സംഭവിക്കില്ലെന്ന് കുട്ടികൾ അറിയാതെ പോകുന്നു. ഇതവർക്ക് അപകടം ചെയ്യും.
മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ മുമ്പ് നാം മാറ്റിനിർത്തിയിരുന്നു. എന്നാൽ കോവിഡ് മൂലം വിദ്യാഭ്യാസം ഓൺലൈനായതോടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും നിയന്ത്രണം ഇല്ലാതായി. എപ്പോഴും മൊബൈലിൽ തോണ്ടിയിരിക്കുന്ന കാഴ്ച. പഠനത്തിന് സ്ഥിരമായി ഡിജിറ്റൽ മാർഗങ്ങളെ ആശ്രയിക്കേണ്ടിവന്നതോടെ കുട്ടികളിൽ മൊബൈൽ അടിമത്തം വർധിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ രക്ഷിതാക്കളിൽ തന്നെ രണ്ട് പക്ഷമുണ്ട്. ഫോൺ കൊടുത്താൽ കുട്ടികൾ വഴിപിഴച്ചുപോകുമെന്നും പഠനത്തിലും ആരോഗ്യത്തിലും പിന്നാക്കമാകുമെന്നുമൊക്കെ വിശ്വസിക്കുന്ന ഒരു വിഭാഗം. ഇന്നത്തെ കാലത്ത് ഇവയൊക്കെ കൈകാര്യം ചെയ്യാനറിയുന്ന കുട്ടികളാണ് മിടുക്കരെന്ന് കരുതി പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു വിഭാഗവും. ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റഗ്രാമും യൂട്യൂബും ആസ്വദിച്ച് ഫോൺ താഴെ വെക്കാൻ മടിക്കുന്ന വീട്ടിലെ മറ്റംഗങ്ങൾക്കിടയിൽ കുട്ടികൾ മാത്രമെങ്ങനെ മാറിനിൽക്കും? ചില മാതാക്കൾ കുട്ടികൾക്ക് ഭക്ഷണവും മരുന്നും കൊടുക്കുന്നത് കാർട്ടൂണുകളും മറ്റു വീഡിയോകളും കാണിച്ചുകൊണ്ടാണ്. കുട്ടി അച്ചടക്കത്തോടെ ഭക്ഷണം കഴിക്കുമെങ്കിലും ഭാവിയിൽ വരാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് നമ്മൾ ചിന്തിക്കുന്നില്ലെന്നതാണ് ഖേദകരം.

ശാരീരിക മാനസിക പ്രശ്‌നങ്ങൾ

മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിതോപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. ഒരാളുടെ ശാരീരിക-മാനസിക സുഖം തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം കൂടിയാൽ അത് രോഗാവസ്ഥയായി കാണണമെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. അമിതമായ ഫോൺ ഉപയോഗത്തിന് ഏറ്റവുമധികം അടിമകളാകുന്നത് കുട്ടികളാണ്. ചെറുപ്രായം മുതൽ സ്‌ക്രീൻ ഉപയോഗിച്ചു വളരുന്ന കുട്ടികൾ പൊതുവെ ബോറന്മാരും ലോകത്തുള്ള മറ്റെന്തും അവരെ ബോറടിപ്പിക്കുന്നതുമായിരിക്കുമെന്ന് ഡോ. നിക്കോളാസ് പറയുന്നു. ചുറ്റും നടക്കുന്ന ഒരു കാര്യത്തിലും അവർക്ക് താൽപര്യമുണ്ടാകില്ല. പുറത്തിറങ്ങി കളിക്കാൻ പോകില്ല, വീട്ടിൽ ക്രിയാത്മകമായി സമയം ചെലവിടാനുള്ള സാഹചര്യങ്ങളൊരുക്കാൻ മാതാപിതാക്കൾക്കും സാധിക്കില്ല. ഫലമോ കുട്ടികൾ സ്‌ക്രീനിൽ തളച്ചിടപ്പെടുന്നു.
തലച്ചോറിന് വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള ശേഷി വളരെ കൂടുതലുള്ളത് ബാല്യത്തിലാണ്. ഈ സമയത്ത് ആസ്വാദനങ്ങൾക്കും ഗെയിമുകൾക്കും അടിമപ്പെട്ടാൽ അവരിലുള്ള പല കഴിവുകളെയും പുറത്തുകൊണ്ടുവരാനോ സ്വയം തിരിച്ചറിയാനോ കഴിയാതെവരും. കേൾക്കുന്ന കാര്യങ്ങളിൽ നിന്നോ വായിക്കുന്നവയിൽ നിന്നോ ഭാവനയിൽ ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് കുറയുമെന്നതും വസ്തുതയാണ്.
മറ്റ് ലഹരികൾ ചികിത്സിക്കുന്നതിലും ബുദ്ധിമുട്ടാണ് മൊബൈൽ അഡിക്ഷൻ ചികിത്സിച്ച് മുക്തി പ്രാപിക്കാൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഡോ. പീറ്റർ വൈബ്രോ മൊബൈൽ ലഹരിയെ വിശേഷിപ്പിച്ചത് ‘ഇലക്ട്രോണിക് കൊക്കെയ്ൻ’ എന്നാണ്. സ്‌ക്രീനിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ കണ്ണിന് മാത്രമല്ല, ആന്തരികാവയവങ്ങൾക്കും ക്യാൻസർ പോലോത്ത അസുഖങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

അഡിക്ഷൻ കുറക്കാൻ മാർഗമുണ്ട്

സ്‌ക്രീൻ അഡിക്ഷനിൽപെടുന്ന കുട്ടികളെ തുടക്കം മുതലേ ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കും. ആത്മഹത്യയും അകാരണമായ ദേഷ്യവും പഠനവൈകല്യവും മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ ചില കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും മൂന്ന് രൂപത്തിലൂടെ ഇതിന് പരിഹാരം കാണാം.

1. കർശനമായ വിലക്ക്

കുട്ടി മൊബൈലിൽ ഏറെ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ കർശന വിലക്ക് കൊണ്ടുവരികയാണ് ഒരു രീതി. കൂടുതൽ അഡിക്റ്റാകും മുമ്പാണ് ഇത് പ്രാവർത്തികമാക്കിയതെങ്കിൽ വിജയിക്കുമെന്നത് തീർച്ചയാണ്. യുഎസിൽ 18 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള സ്‌ക്രീനും നൽകുന്നത് ശിശുരോഗ വിദഗ്ധർ കർശനമായി വിലക്കിയിട്ടുണ്ട്. ഫ്രാൻസിൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളെ ടിവി കാണുന്നതിൽ നിന്നു വിലക്കിയിട്ടുണ്ട്. കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തെ ഒരു സാമൂഹികാരോഗ്യ പ്രശ്‌നമായാണ് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്നത്.

2. സ്‌ക്രീൻ ടൈം നിയന്ത്രിക്കൽ

ടെക്‌നോളജിയും ഡിജിറ്റൽ വിനോദങ്ങളും നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്വാധീനിക്കുന്ന ഇക്കാലത്ത് പൂർണമായും സ്‌ക്രീനുകൾ ഒഴിവാക്കുന്നത് പ്രായോഗികമല്ല. എന്നാൽ ചില നിയന്ത്രങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും. യുഎസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനഃശാസ്ത്രജ്ഞരും ഗവേഷകരും സ്‌ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരുന്നത് അതുകൊണ്ടാണ്. തുടർച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന അഡിക്ഷനും അനന്തര ഫലങ്ങളുമാണ് പ്രേരകം. കൗതുകത്തിനായി ഉപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളും പേജുകളും ഗ്രൂപ്പുകളുമെല്ലാം കുട്ടികളെ വലിയ അപകടത്തിലേക്കാണ് എത്തിക്കുക.
കുട്ടികളെ ഇത്തരം ഉപകരണങ്ങളിൽ നിന്നും പാടെ മാറ്റിനിർത്തുന്നതിന് പകരം ഉപയോഗം നിയന്ത്രിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ഉചിതം. ഫോൺ-ടാബ് ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്ന പല ആപ്ലിക്കേഷനുകളും നിലവിലുണ്ട്.

കിഡ്‌സ് സ്‌പേസ്, യൂട്യൂബ് കിഡ്‌സ്

ഇപ്പോൾ പുറത്തിറങ്ങുന്ന ഏതാണ്ടെല്ലാ സ്മാർട്ട് ഫോണുകളിലും കിഡ്‌സ് സ്‌പേസ് എന്നൊരു ഓപ്ഷനുണ്ട്. കുട്ടികൾക്ക് മൊബൈൽ നൽകുമ്പോൾ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ അൽപമെങ്കിലും നിയന്ത്രണം ലഭിക്കും. നിശ്ചിത ആപ്ലിക്കേഷനും അവ ഉപയോഗിക്കാനുള്ള സമയവും സെറ്റ് ചെയ്യാൻ ഇതിലൂടെ രക്ഷിതാക്കൾക്ക് സാധിക്കും. കൂടുതൽ കുട്ടികളും ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ആപ്ലിക്കേഷനാണ് യൂട്യൂബ്. പാട്ടുകളും കാർട്ടൂണുകളും മറ്റു പഠനസംബന്ധമായ വീഡിയോകളുമുള്ളതുകൊണ്ട് യൂട്യൂബ് ഉപയോഗിക്കാൻ രക്ഷിതാക്കൾ അനുമതി നൽകുകയും ചെയ്യുമല്ലോ. എന്നാൽ ഇത് സിനിമകളിലേക്കും അശ്ലീല വീഡിയോകളിലേക്കും കുട്ടികളെ എത്തിക്കാൻ സാധ്യതയേറെയാണ്. ഈ സാഹചര്യം ഒഴിവാക്കാൻ പറ്റിയ ആപ്ലിക്കേഷനാണ് യൂട്യൂബ് കിഡ്‌സ്. ഈ ആപ്ലിക്കേഷനിൽ കുട്ടികൾക്കാവശ്യമായ വീഡിയോകൾ മാത്രമാണ് ലഭിക്കുക.

കൺട്രോൾ ആപ്പുകൾ

കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ധാരാളം ആപ്പുകളുണ്ടെങ്കിലും ‘ഗൂഗിൾ ഫാമിലി ലിങ്ക്’ ആണ് കൂടുതൽ സുരക്ഷിതം. അവരുടെ ഫോണിൽ എന്തൊക്കെ ആപ്ലിക്കേഷനുകളാണുള്ളത്, ഓരോന്നും അവർ എത്ര സമയം ഉപയോഗിക്കുന്നു, ഫോണിരിക്കുന്ന ലൊക്കേഷൻ എവിടെ എന്നൊക്കെ രക്ഷിതാക്കളുടെ മൊബൈലിൽ തന്നെ കാണാൻ സാധിക്കും. ആപ്ലിക്കേഷനുകളുടെ നിയന്ത്രണവും രക്ഷിതാക്കൾക്കായിരിക്കും. കുട്ടികൾ ഏതൊക്കെ സമയങ്ങളിൽ ഫോൺ ഉപയോഗിക്കണമെന്നും എത്ര നേരം ഉപയോഗിക്കണമെന്നും രക്ഷിതാക്കൾക്ക് തീരുമാനിക്കാം. കുട്ടികളുടെ ഫോൺ ഓൺചെയ്യാനും ഓഫ് ചെയ്യാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പുതിയ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ രക്ഷിതാവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വരികയും ആവശ്യമില്ലെങ്കിൽ അനുമതി നിഷേധിക്കുകയും ചെയ്യാം.
ഫാമിലി ലിങ്ക് ആപ്പ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ആദ്യഘട്ടം. ‘ഫാമിലി ലിങ്ക് ഫോർ പാരന്റ്‌സ്’ എന്ന ആപ്ലിക്കേഷൻ രക്ഷിതാവിന്റെ ഫോണിലും ‘ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൺ’ എന്നത് കുട്ടിയുടെ ഫോണിലുമാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. പേരന്റൽ കൺട്രോൾ ആപ്ലിക്കേഷനും അനായാസം ഉപയോഗിക്കാൻ പറ്റുന്നതാണ്.

3. കുട്ടികളുടെ ശ്രദ്ധ തിരിക്കുക

മൊബൈൽ നിയന്ത്രണത്തിനുള്ള മറ്റൊരു രീതിയാണ് കുട്ടികളുടെ ശ്രദ്ധ മറ്റു പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടൽ. മൊബൈലിനേക്കാൾ ഹരമുള്ള പ്രവർത്തനങ്ങളിലേക്കും ആക്ടിവിറ്റികളിലേക്കും അവരെ ആകർഷിപ്പിക്കുകയും രക്ഷിതാക്കൾ കുട്ടികളുടെ മുമ്പിൽവെച്ച് മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. വീട്ടിൽ തന്നെ കൂടുതൽ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യിക്കുകയും വേണം. കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ അകത്തു തളച്ചിടുന്ന അവസ്ഥയുണ്ടാകരുത്. അത് കുട്ടികളെ ബാധിക്കും. മാതാപിതാക്കളുടെ ശ്രദ്ധതന്നെയാണ് അനിവാര്യം.

ത്വയ്യിബ് അദനി പെരുവള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ