ബ്രിട്ടീഷ് അധിനിവേശ ശക്തികൾ മലബാറിലെ മുസ്‌ലിംകളെ വിശേഷിപ്പിച്ചിരുന്നത് ‘ജംഗിൾ മാപ്പിളാസ്’ അഥവാ കാട്ടുമാപ്പിളമാർ എന്നാണ്. അപരിഷ്‌കൃതരായ ഒരു ജനവിഭാഗത്തെ കുറിച്ചുള്ള ചിത്രമാണ് സാമ്രാജ്യത്വ ശക്തികൾ എഴുതിവെച്ചത്. വിദ്യാവിഹീനരായിരുന്നു ഈ ജനവിഭാഗം എന്ന രീതിയിലുള്ള വളരെ മോശമായ ഒരു ചിത്രമാണ് മലബാറിലെ മുസ്‌ലിംകളെ കുറിച്ച് അധിനിവേശ ശക്തികൾ പറഞ്ഞുപരത്തിയത്. വിദ്വേഷ ജനകമായ പ്രതിച്ഛായ സൃഷ്ടിക്കുകയെന്നത് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമായിരുന്നു. വളരെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ കൊണ്ടാണ് അവർ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. കാട്ടുമാപ്പിള എന്ന് വിളിക്കണമെങ്കിൽ, അത്തരത്തിലുള്ള രേഖപ്പെടുത്തലുകൾ നടത്തണമെങ്കിൽ അത് മനസ്സിലുള്ള വിദ്വേഷത്തിന്റെ അങ്ങേയറ്റമാണ്. ഈ ജനത ഭരിക്കപ്പെടേണ്ടവരാണ് എന്ന ചിന്ത ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു കാരണം. അത് ബ്രിട്ടീഷുകാരുടെ മാത്രം കാര്യമല്ല, ഇത്തരത്തിലുള്ള ഒരു രീതി ചരിത്രത്തിലും വർത്തമാനത്തിലും നമുക്ക് കാണാൻ സാധിക്കും. ഏതെങ്കിലുമൊരു രാജ്യത്തിന്റെ മേൽ അധികാരം സ്ഥാപിക്കണമെന്ന് തോന്നുന്ന സന്ദർഭത്തിൽ ആ രാജ്യത്തിന്റെ മേൽ കറുത്ത വർണങ്ങൾ നൽകാൻ സാമ്രാജ്യത്വം ശ്രമിക്കാറുണ്ട്. ഇറാഖ്, അഫ്ഗാൻ തുടങ്ങി സമീപകാലത്ത് നാം കണ്ടിട്ടുള്ള അധിനിവേശങ്ങളിലെല്ലാം ഈ ചിത്രീകരണം വ്യക്തം. ഇത് എക്കാലത്തും സാമ്രാജ്യത്വം ചെയ്തുപോരുന്ന ഒരു അടവാണ്. ഇതേ ചിത്രീകരണം തന്നെയാണ് ബ്രിട്ടീഷുകാർ, കേരളത്തിലെ മാപ്പിളമാരിലും നടത്തിയത്. മാപ്പിളമാർ അപരിഷ്‌കൃതരാണെന്നും ഞങ്ങളാണ് അവരെ ഭരിക്കേണ്ടതെന്നുമുള്ള ഒരു ചിന്ത അവർ ഇത്തരം വിളികളിലൂടെയും ചിത്രീകരണങ്ങളിലൂടെയുമാണ് ഉണ്ടാക്കിയെടുത്തത്.

മലബാറിലെ മാപ്പിളമാരെ ഇങ്ങനെ വിളിക്കാനുള്ള മറ്റൊരു കാരണം, അവർക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഈ നാട്ടിൽ നിന്നായിരുന്നുവെന്നതാണ്. അധിനിവേശ ശക്തികളെ സംബന്ധിച്ചിടത്തോളം ഇത്രത്തോളം തിരിച്ചടി നേരിട്ട മറ്റൊരു പ്രദേശം സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിൽ ലോകത്തെവിടെയുമില്ല. മലബാറിലേതു പോലെയുള്ളൊരു തിരിച്ചടി അവർ അന്നുവരെ നേരിട്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്കെതിരെ കാടൻ നിയമങ്ങൾ നിർമിക്കുന്നിടത്ത് ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ആവശ്യമുണ്ട്. 1854-ൽ ബ്രിട്ടീഷുകാർ ഈ ജനവിഭാഗത്തെ അടിച്ചമർത്താൻ നിർമിച്ച നിയമത്തിന്റെ പേര് ‘മാപ്പിള ഔട്ട്‌റേജിയസ് ആക്ട്’ എന്നാണ്. ഈ പദത്തിനകത്ത് കുടിയിരിക്കുന്ന വിഷം എത്രത്തോളമാണെന്ന് നോക്കൂ. എത്ര കടുത്ത പ്രയോഗമാണ് ഇവർ ഉപയോഗിക്കുന്നത്! മാപ്പിളമാർക്കിടയിൽ നടന്ന പോരാട്ടങ്ങളെ കുറിച്ച് അന്വേഷിച്ച 1852-ലെ സ്‌ട്രെയ്ഞ്ച് കമ്മീഷൻ റിപ്പോർട്ടിനു ശേഷമാണ് ഇത്തരത്തിലുള്ള ക്രൂര നിയമങ്ങൾ കൊണ്ടുവരുന്നത്. ആ നിയമങ്ങളുടെ പേരിലാണ് യാതൊരുവിധ ചോദ്യം ചെയ്യലുമില്ലാതെ മാപ്പിളമാരെ നിഷ്‌കരുണം അടിച്ചമർത്താനുള്ള അംഗീകാരം ഇവർ വാങ്ങുന്നത്.

ഒരു ജനവിഭാഗം അപരിഷ്‌കൃതരാണ്, ഇരുണ്ട ജനതയാണ് എന്ന് അവതരിപ്പിക്കുന്നതിനു പിന്നിൽ വലിയൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് ബ്രിട്ടീഷ് അധികാരികൾ ചെയ്തിരുന്നത്. എന്നാൽ ഇതേ പ്രതിച്ഛായ മറ്റൊരു രൂപത്തിൽ കേരളത്തിൽ പ്രയോഗിച്ച ഒരു വിഭാഗമുണ്ട്. മതപരിഷ്‌കരണം അവകാശപ്പെടുന്നവരാണ് അവർ. 1920കളിലാണ് കേരള മുസ്‌ലിംകൾക്കിടയിൽ നവോത്ഥാനപരമായ ഉണർവുണ്ടായതെന്ന
വകാശപ്പെട്ടുകൊണ്ടിരിക്കുന്നവർ, അവരുടെ അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി മറുവശത്ത് ഒരു കറുത്ത ചിത്രം നിർമിക്കുന്നുണ്ട്. ആ ചിത്രീകരണത്തെ നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ. ചരിത്രത്തിൽ വേരുകളില്ലാത്തവരാണ് നവോത്ഥാനം അവകാശപ്പെടുന്ന ഈ വിഭാഗം. വേരില്ലാത്തതുകൊണ്ടുതന്നെ സ്വന്തം അസ്തിത്വം സ്ഥാപിക്കുന്നതിന് വേണ്ടി, തങ്ങൾ ഒളിച്ചുകടത്തുന്ന പ്രതിലോമകരമായ ആശയത്തിന് ന്യായീകരണമുണ്ടാക്കുന്നതിനായി ഒരു പൊതുബോധം നിർമിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് മുമ്പുണ്ടായിരുന്ന ജനവിഭാഗം പരിഷ്‌കാരമില്ലാത്തവരായിരുന്നു, വിവരമില്ലാത്തവരായിരുന്നു, അക്ഷര വിരോധികളായിരുന്നു, അവരുടെ നേതാക്കൾ പള്ളിമൂലകളിൽ ഒതുങ്ങി നിൽക്കുന്നവർ മാത്രമായിരുന്നു എന്നെല്ലാമുള്ള ചിത്രം നൽകി ഞങ്ങളാണ് ഉത്തമർ എന്ന പ്രതിച്ഛായ സ്ഥാപിച്ചെടുക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. സ്വന്തം കറുപ്പിനെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണിത്. 1920 കളിലാണ് നമ്മുടെ നാട്ടിൽ നവോത്ഥാനമുണ്ടായത്, പുരോഗതി ഉണ്ടായത് എന്ന അവകാശവാദത്തിന്റെ പിറകിലുള്ളത് ആ രാഷ്ട്രീയമാണ്.

കേരളത്തിലെ, മലബാറിലെ മുസ്‌ലിംകൾ പരിഷ്‌കരിക്കപ്പെടേണ്ടവരാണ്, നവീകരിക്കപ്പെടേണ്ടവരാണ്, അവരുടെ നിലവിലുള്ള ജീവിത നിലവാരത്തിൽ നിന്ന് മാറേണ്ടവരാണ് എന്ന പൊതുബോധത്തിന്റെ നിർമിതിയായിരുന്നു യഥാർഥത്തിൽ ഈ പ്രചാരണങ്ങളുടെ ലക്ഷ്യം.

1920-കളിൽ നവോത്ഥാനം അവകാശപ്പെടുന്ന വിഭാഗം നിർമിച്ചെടുത്ത ചിത്രത്തിന്റെ യാഥാർഥ്യമെന്തെന്നാണ് നാം പരിശോധിക്കേണ്ടത്. സാമ്രാജ്യത്വ ശക്തികൾ പ്രചരിപ്പിച്ച അതേ ആശയത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ച പരിഷ്‌കരണം അവകാശപ്പെടുന്ന ആളുകളുടെ വാദത്തിന്റെ പിന്നിൽ എന്താണുള്ളതെന്നും നാം അറിയേണ്ടിയിരിക്കുന്നു. 19-ാം നൂറ്റാണ്ടിൽ ഇവർ പ്രചരിപ്പിക്കും പോലെയുള്ള അപരിഷ്‌കൃത സമൂഹമായിരുന്നോ ഇവിടെ ഉണ്ടായിരുന്നത്?, 1920ന് മുമ്പുള്ള സമൂഹം അറിവില്ലാ
ത്തവരായിരുന്നോ, അക്ഷരവിരോധി
കളായിരുന്നോ – നാം അന്വേഷിക്കേണ്ടതുണ്ട്.

രാഷ്ട്രീയവും സാമൂഹികവുമായ വലിയ തിരിച്ചടി നേരിട്ട കാലഘട്ടം തന്നെയാണ് 19-ാം നൂറ്റാണ്ട്. പ്രത്യേകിച്ച് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം രണ്ട് ശക്തികളോട് ഒരുമിച്ച് പോരാടേണ്ട സന്ദർഭമായിരുന്നു അത്. ഒന്ന്, ക്രൂരരായ അധിനിവേശ ശക്തികൾ. മറ്റൊന്ന്, മനുഷ്യത്വവിരുദ്ധ സമീപനമുള്ള ജന്മിത്വം. ഈ സവിശേഷമായ സാഹചര്യത്തെ എങ്ങനെയാണ് ആ കാലഘട്ടത്തിലെ തലമുറ നേരിട്ടത് എന്നതും നമ്മൾ പരിശോധിക്കേണ്ടതുണ്ട്. അവർ സ്വന്തം ജീവിതങ്ങളിൽ ഒതുങ്ങിക്കഴിയുന്നതിന് പകരം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ഉയർന്നുവരുന്നതിന്റെ മനോഹരമായ രാഷ്ട്രീയ ചിത്രമാണ് 19-ാംനൂറ്റാണ്ടിന്റെ കേരള ചരിത്രത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ചുറ്റുപാടിൽ പോലും വളരെ നിർമാണാത്മകമായ ചലനങ്ങളുടെ, ആത്മീയ പ്രവർത്തനങ്ങളുടെ, വിദ്യാഭ്യാസ സംരംഭങ്ങളുടെ, ഗ്രന്ഥരചനയുടെ കാലഘട്ടമായി 19-ാം നൂറ്റാണ്ടിനെ വായിക്കേണ്ടിയിരിക്കുന്നു. ഈ പ്രതിസന്ധികളെല്ലാം നിലനിൽക്കുമ്പോൾ തന്നെ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തുമെല്ലാം ശക്തമായ ഇടപെടലുകളുടെ കൂടെ ഘട്ടമായി നമുക്കീ കാലത്തെ വായിക്കാൻ സാധിക്കും. എത്ര വലിയ പ്രതിസന്ധിയും വെല്ലുവിളിയും അനുഭവിക്കുമ്പോഴും പ്രതിരോധത്തോടൊപ്പം നിർമാണാത്മകമായ കാര്യങ്ങളിലേക്ക് കടന്നുവരാനുള്ള മികച്ച സാധ്യതകളെ തുറന്നുവിടുകയാണ് ആ കാലഘട്ടത്തിലെ നേതൃത്വം ചെയ്യുന്നത്.

ആരായിരുന്നു ഈ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്? തീർച്ചയായിട്ടും ഉലമാക്കളാണ്. ഉലമാ കേന്ദ്രീകൃതമായ ഒരു ജീവിതരീതിയാണ് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം പരിചിതമായിട്ടുള്ളത്. ഉലമാക്കളും സൂഫീവര്യരും ആത്മീയ നേതൃത്വവും പറയുന്നതായിരുന്നു അക്കാലത്തെ ജനതയുടെ രാഷ്ട്രീയം, അതായിരുന്നു അവരുടെ സാമൂഹിക ക്രമവും. അതിനപ്പുറത്തുള്ള ഒരു ജീവിതത്തെക്കുറിച്ച് ഒരിക്കൽപോലും ചിന്തിക്കാത്ത സാധാരണക്കാരുടെ നാടായിരുന്നു നമ്മുടെ നാട്. അതുകൊണ്ടുതന്നെ ഈ പണ്ഡിത നേതൃത്വത്തിന്റെ കീഴിൽ ശക്തമായ മുന്നേറ്റമാണ് ആ കാലഘട്ടത്തിലുണ്ടാവുന്നത്. പരമ്പരാഗത ബുദ്ധിജീവികളെ പറ്റിയുള്ള ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ ചില ചിന്തകളെ മുൻനിർത്തിക്കൊണ്ട് കേരളത്തിലെ ഉലമാക്കളുടെ നേതൃത്വത്തെ കുറിച്ച് ചരിത്രകാരനായ കെഎൻ പണിക്കർ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘മാപ്പിളമാർക്കിടയിലെ പരമ്പരാഗത ബുദ്ധിജീവികൾ ഉലമാക്കൾ മാത്രമല്ല, താരതമ്യേന അപ്രധാനികളെങ്കിലും സ്വാധീനശേഷിയിൽ തുല്യരായ മുസ്‌ലിയാന്മാരും ഖാളിമാരും ഉൾപ്പെടും. ഗ്രാമീണരായ മാപ്പിളമാരുടെ വീക്ഷണം രൂപപ്പെടുത്തുന്നതിൽ ഇവരെല്ലാം മേധാവിത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. മതാനുഷ്ഠാനങ്ങളിൽ മാത്രമല്ല, മറ്റു ജീവിതക്രമങ്ങളിലും അവരുടെ സ്വാധീനം നീണ്ടുനിന്നിരുന്നു. ഗ്രാംഷി പറഞ്ഞതുപോലെ ഗ്രാമീണ ജീവിതത്തിന്റെ സമഗ്രതയും അതിനകത്തെ മാറ്റങ്ങളുൾക്കൊള്ളാനുള്ള വിക്ഷുബ്ദതകളും തിരിച്ചറിയാൻ പരമ്പരാഗത ബുദ്ധിജീവികൾക്ക് സാധിച്ചിരുന്നു.’
നമ്മുടെ നാട്ടിലെ ഉലമാക്കളാണ് സാധാരണക്കാർ ഏത് രൂപത്തിൽ ചിന്തിക്കണം, അവരുടെ രാഷ്ട്രീയം എന്താവണം എന്നെല്ലാം തീരുമാനിച്ചിരുന്നത്. അവരിൽ നിന്ന് ഉയർന്നുവന്ന ആത്മീയ ഉന്നമനവും അവരിൽ നിന്നുണ്ടായിട്ടുള്ള സാമൂഹിക വിപ്ലവവുമെല്ലാം ചേർത്തുവെച്ചു മാത്രമേ 19-ാം നൂറ്റാണ്ടിനെയും 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഘട്ടത്തെയും പഠിക്കാൻ സാധിക്കൂ. അവരിൽ നിന്നാണ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുണ്ടായിട്ടുള്ളത്, അവരിലൂടെയാണ് സാമൂഹികമായ വിപ്ലവങ്ങളുണ്ടായിട്ടുള്ളത്.

1836 മുതൽ 1898 വരെ നീണ്ടുനിൽക്കുന്ന ദീർഘമായ സമരങ്ങളുടെ കഥ പറയുന്നുണ്ട് മലബാർ. ആ സമരം ഒരുവശത്ത് ജന്മിത്വത്തോടും മറ്റൊരു വശത്ത് ജന്മിത്വത്തെ താങ്ങിനിർത്തുന്ന വിദേശ ശക്തികളോടുമാണ്. ഈ നീണ്ട സമരങ്ങളിലൂടെയും സംഘട്ടനങ്ങളിലൂടെയുമാണ് നമ്മുടെ നാട് കടന്നുപോയത്. ആ പോരാട്ടങ്ങളുടെ തുടർച്ചയിലാണ് 1921ലെ മലബാർ സമരങ്ങളെ വായിക്കാൻ സാധിക്കുക. ഇത്തരത്തിൽ തീക്ഷ്ണമായ സമരങ്ങളിലേക്ക് കടന്നുവരാൻ ഈ സമൂഹത്തെ പ്രേരിപ്പിച്ച ധൈഷണിക പശ്ചാത്തലവും വായിക്കേണ്ടതുണ്ട്. ഈ നാട് എന്നുമുതലാണോ വൈദേശിക ശക്തികളുടെ ആക്രമണങ്ങൾക്കിരയായത്, അന്നുമുതൽ അതിനെതിരെ പോരാടാനുള്ളൊരു മനസ്സ് സൃഷ്ടിച്ചിട്ടുള്ള ആത്മീയ നേതൃത്വത്തിന്റെ സാന്നിധ്യമാണ് ആ പശ്ചാത്തലം. മഖ്ദൂം തങ്ങളുടെ നേതൃത്വത്തിൽ തഹ്‌രീളിലൂടെ പിറവികൊണ്ടിട്ടുള്ള പോരാട്ടവീര്യത്തിന്റെ പാരമ്പര്യം നമ്മുടെ മനസ്സിലുണ്ടല്ലോ. ആ പാരമ്പര്യത്തിന്റെ തുടർച്ചയിലാണ് മലബാറിലെ അധിനിവേശ വിരുദ്ധ സമരങ്ങളെ കാണേണ്ടത്. പള്ളിയകങ്ങളിൽ നിന്ന്, ഖാളിയാരകങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങൾ ഉയർന്നുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പള്ളികളുടെ സാധ്യതകളെ ഏറ്റവും മനോഹരമായി പ്രയോജനപ്പെടുത്തിയ നാടാണിത്. ഇബ്‌നു ബത്തൂത്തയുടെ യാത്രാ വിവരണങ്ങളിൽ മലബാറിലെ പള്ളികളിലെ പാഠശാലകളെക്കുറിച്ചും ഗ്രന്ഥപ്പുരകളെക്കുറിച്ചും അന്നപ്പുരകളെക്കുറിച്ചും അഭയസ്ഥാനങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ജാതീയമായി നിലനിന്നിരുന്ന ഉച്ഛനീചത്വങ്ങൾക്കെതിരായും ജന്മികളുടെ അടിച്ചമർത്തലുകൾക്കെതിരായും ജനങ്ങളെ ബോധവത്കരിക്കാനും സംഘടിപ്പിക്കാനും പോരാടാനുമുള്ള ത്രാണി നൽകുന്നത് അന്നത്തെ പണ്ഡിതന്മാരാണ്.

കീഴാള വിരുദ്ധതക്കെതിരായി ആത്മീയതയിലൂന്നിയുള്ള സമരം നമ്മൾ മമ്പുറം തങ്ങളിൽ നിന്ന് പഠിക്കുന്നുണ്ട്. ആത്മീയതയിലൂന്നിയ ജീവിതത്തിലൂടെ സ്വാതന്ത്ര്യത്തെ കുറിച്ചും നിവർന്നു നിൽക്കാനുള്ള വഴികളെ സംബന്ധിച്ചും പഠിപ്പിച്ചവരാണ് മഹത്തുക്കളായ ഉലമാക്കളും സൂഫിവര്യരും. അതുകൊണ്ടുതന്നെ ഈ ജീവിതരീതി അവതരിപ്പിക്കുന്ന വിശുദ്ധ ഇസ്‌ലാമിലേക്ക് കടന്നുവരാൻ അന്നൊരുപാടാളുകൾ തയ്യാറായി. ആ കാലഘട്ടത്തിൽ നടന്നതിനെ മതപരിവർത്തനമെന്നല്ല, മതസ്വീകരണമെന്നാണ് വിളിക്കേണ്ടതെന്ന് ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുന്നുണ്ട്. മതാരോഹണമെന്നാണ് വിളിക്കേണ്ടതെന്ന് പറയുന്നുണ്ട്. കാരണം സ്വമനസ്സോടെയാണ് അവർ ഈ ജീവിതാദർശ പദ്ധതി പുൽകിയത്. നൽകിയത് സ്വാഭിമാനവും അസ്തിത്വവുമാണ്. 1831 മുതൽ 1851 വരെയുള്ള കാലയളവിൽ മാത്രം മുസ്‌ലിം ജനസംഖ്യയിൽ 43.7 ശതമാനം വർധനവുണ്ടാകുന്നുണ്ട്. ബ്രിട്ടീഷ് രേഖകളിൽ ഇക്കാര്യം എടുത്തു പറയുന്നു. 19-ാം നൂറ്റാണ്ടിലെ ഇത്തരത്തിലുള്ള എല്ലാ ചിത്രങ്ങളെയും ചേർത്തുവെച്ച് മാത്രമേ അക്കാലത്തെ മലബാറിലെ മുസ്‌ലിം നവോത്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യാൻ സാധിക്കുകയുള്ളൂ.

എല്ലാവിധ പ്രതിസന്ധികൾക്കിടയിലും 1850നും 1890നുമിടക്കുള്ള കാലഘട്ടത്തിൽ മാത്രം 50 ശതമാനം വർധനവ് പള്ളികളുടെ എണ്ണത്തിലുണ്ടായി എന്നത് അക്കാലത്തെ ഉലമാക്കളുടെ ശ്രമകരമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. പള്ളി ഉണ്ടാക്കുകയെന്നത് ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല അന്ന്. ഇവിടത്തെ മിക്ക ഭൂമിയും ദേവസ്വമോ ബ്രഹ്‌മസ്വമോ ഒക്കെയായിരുന്നല്ലോ. ഉടമകളിൽ നിന്ന് ഭൂമി ലഭിക്കാനും പ്രയാസമായിരുന്നു. അവസാനം നിയമപരമായ ആനുകൂല്യം നേടിയെടുത്തതിന് ശേഷമാണ് പള്ളികളുണ്ടാക്കാനുള്ള അവസരം പോലുമുണ്ടാകുന്നത്. ഇത്തരത്തിൽ നിർമാണാത്മകമായ വലിയ കാര്യങ്ങൾ അന്നുണ്ടാവുന്നുണ്ട്.

സാമുദായിക സൗഹാർദം സമൂഹ നിർമിതിയിൽ ഏറെ പ്രധാനമാണല്ലോ. വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള പാരസ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സജീവശ്രദ്ധ പുലർത്തിയ ജനവിഭാഗത്തെ അന്ന് കാണാൻ സാധിക്കും. ജന്മിമാരും കുടിയാന്മാരും തമ്മിലുള്ള സംഘർഷങ്ങൾ തീക്ഷ്ണവും. എന്നാൽ ഒരിക്കൽ പോലും മതത്തിന്റെ പേരിലുള്ള സംഘർഷം ഈ കാലഘട്ടത്തിലുണ്ടായതായി കാണാൻ സാധിക്കില്ല. ഇത്തരത്തിൽ സമാധാനപരമായ ജീവിതമായിരുന്നു സമുദായങ്ങൾക്കിടയിലുണ്ടായിരുന്നത്. അതുകൊണ്ടാണല്ലോ മമ്പുറം തങ്ങളും കോന്തുനായരും പാരസ്പര്യത്തിന്റെയും സമുദായസ്‌നേഹത്തിന്റെയും പ്രതീകമായി നമുക്കിടയിൽ ഉയർന്നുനിൽക്കുന്നത്. 19-ാം നൂറ്റാണ്ടിൽ മാത്രമല്ല, മലബാറിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത്തരം സാഹചര്യങ്ങളുണ്ട്. 1571ൽ പോർച്ചുഗീസുകാരിൽ നിന്ന് ചാലിയം കോട്ട മോചിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഖാളി മുഹമ്മദ് രചിച്ച കൃതിയാണ് ഫത്ഹുൽ മുബീൻ. ഈ ഗ്രന്ഥത്തിന് അദ്ദേഹം നൽകിയിട്ടുള്ള പൂർണമായ പേര് ‘ഫത്ഹുൽ മുബീൻ, ലി സ്സാമിരില്ലദീ യുഹിബ്ബുൽ മുസ്‌ലിമീൻ’ എന്നാണ്. മുസ്‌ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക് വേണ്ടിയുള്ള ഫത്ഹുൽ മുബീൻ എന്നർഥം. മുസ്‌ലിംകളെ സ്‌നേഹിക്കുന്ന, എല്ലാ സൗകര്യങ്ങളും ചെയ്തുതരുന്ന സാമൂതിരിയെ അതിന്റെ ആദ്യ വരികളിൽ ഏറെ എടുത്തുപറയുന്നു. ഇന്നാട്ടിലെ മത സൗഹാർദവും ഒത്തൊരുമയും ലോകം അറിയട്ടെ എന്ന ഉദ്ദേശ്യമുള്ളതുകൊണ്ടാണ് അറബിമലയാളത്തിൽ മുഹ്‌യിദ്ദീൻ മാല എഴുതിയ ഖാളി മുഹമ്മദ് ഫത്ഹുൽ മുബീൻ അറബിഭാഷയിലെഴുതുന്നത്. ഇങ്ങനെ ഉലമാക്കളുടെയും സൂഫിവര്യന്മാരുടെയും നേതൃത്വത്തിൽ എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള പാരസ്പര്യത്തിന്റെ സുവർണ കാലത്തെ നോക്കി കറുത്തകാലം, ഇരുണ്ടകാലം, വെളിച്ചമെത്താത്ത കാലം എന്നൊക്കെ വിളിക്കുന്നത് നീതികേടാണ്. എല്ലാ മതവിഭാഗങ്ങളും ഈ സൂഫിവര്യന്മാരുടെ മുന്നിൽ വന്ന്, പള്ളികളിലേക്ക് വന്ന് സമാധാനവും ആശ്വാസവും തേടുന്ന മനോഹരമായ ദൃശ്യങ്ങൾ ഇക്കാലത്തും നമ്മൾ കാണുന്നുണ്ടല്ലോ.

ഇതുപോലെത്തന്നെ വളരെ പ്രധാനമാണ് അക്കാലത്തെ വൈജ്ഞാനിക വിപ്ലവം. വിവിധ വിജ്ഞാനശാഖകളിലുള്ള അനേകം ഗ്രന്ഥങ്ങൾ പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാരുടേതായി ഇക്കാലത്ത് പിറന്നു. പള്ളിദർസുകൾ വലിയ തോതിൽ വികസിച്ചുവന്നു. ദർസുകളിലൂടെ ഉയർന്നുവന്ന നേതൃത്വമാണ് ഈ നാടിന്റെ സാമൂഹിക ഉന്നമനത്തിനും വിപ്ലവത്തിനും ചുക്കാൻ പിടിച്ചിരുന്നത്. അവരാണ് അധിനിവേശ ശക്തികൾക്കെതിരെ പോരാടാൻ നായകന്മാരായി മുന്നിലുണ്ടായിരുന്നത്. ഇവ്വിധം ശ്രദ്ധയമായൊരു വൈജ്ഞാനിക പാരമ്പര്യം നമ്മുടെ നാടിനുണ്ട്.
അറിവിന്റെ ജനകീയവത്കരണമാണ് ഇക്കാലത്തുണ്ടായ മറ്റൊരു മുന്നേറ്റം. അറിയാനും വായിക്കാനും പഠിക്കാനും സ്വാതന്ത്ര്യമില്ലാത്ത മഹാ ഭൂരിപക്ഷം ജീവിക്കുന്ന ഒരു കാലത്താണ് മാപ്പിളമാർ സമ്പൂർണ സാക്ഷരരാവുന്നത്. ജാതീയമായ നിയന്ത്രണത്താൽ ഇവിടത്തെ കീഴാളന്മാർക്ക് പഠിക്കാൻ അവസരവും മാർഗവുമില്ലായിരുന്നല്ലോ. ഈ സമയത്താണ് അറബിമലയാളം എന്ന സ്വതന്ത്രമായ ഭാഷയിലൂടെ മാപ്പിളമാർക്ക് സ്വത്വപ്രകാശനത്തിനുള്ള അവസരമുണ്ടാകുന്നത്, എല്ലാ മാപ്പിളമാരും അറബിയോ അറബി മലയാളമോ പഠിക്കുന്നത്. അക്കാലത്തെ രചനകളെ എടുത്താൽ മൂന്ന് വിഭാഗങ്ങളായി തിരിക്കാൻ സാധിക്കും. കർമശാസ്ത്രപരവും വിശ്വാസ-ആത്മീയ ഉള്ളടക്കങ്ങളുള്ളതുമായ ആയിരക്കണക്കിന് രചനകൾ ഇക്കാലത്തു പിറന്നു. അധിനിവേശ വിരുദ്ധ രചനകളും ചരിത്ര രചനകളും മറ്റൊരുവശത്ത് ധാരാളമുണ്ടായി. സർഗാത്മക രചനകളുണ്ടായി. ഒട്ടനവധി മാലപ്പാട്ടുകൾ, അനുശോചന കാവ്യങ്ങൾ, മൗലിദുകൾ തെളിച്ചം കണ്ടു. ഈ രചനകളെല്ലാം അരുതായ്മകളോട് പൊരുതാനുള്ള കരുത്തും ആത്മീയ ഉന്മേഷവും മാപ്പിളമാർക്ക് നൽകി. പ്രാദേശിക ചരിത്രമറിയാനുള്ള വലിയ സ്രോതസ്സുൾ കൂടിയായിരുന്നു ഇവ. അച്ചടിയില്ലാത്തതിനാലോ അധിനിവേശ അക്രമങ്ങളാലോ ഇതിൽ പലതും ഇന്ന് ലഭ്യമല്ലാതായിട്ടുണ്ട്. ഇത്തരം രചനകളാൽ സമ്പന്നമായൊരു കാലഘട്ടമായിരുന്നു 19-ാം നൂറ്റാണ്ട്.

ഉയർന്ന ആത്മീയ ചിന്തയും ബോധ്യവുമുള്ള ജനതയായിരുന്നു അക്കാലത്തേത് എന്നത് എടുത്തുപറയേണ്ട മറ്റൊരു പ്രധാന സംഗതിയാണ്. ഭൗതിക സമൃദ്ധിയിൽ തളച്ചിടപ്പെടുന്ന ജീവിതമല്ല വിശ്വാസിക്കുണ്ടാവേണ്ടത്. അവർക്ക് ആത്മീയമായ ഉണർവുണ്ടാകണം. അതിനാൽതന്നെ ഖാദിരി, നഖ്ശബന്ദി, ചിശ്തി, ശാദുലി തുടങ്ങി വിവിധ ആത്മീയ ധാരകളോട് ചേർന്നുനിൽക്കുന്ന വലിയൊരു വിഭാഗം വിശ്വാസികളെ ഈ കാലത്തുടനീളം കാണാനാവും. അതിനാവശ്യമായ രചനകളും അക്കാലത്തുണ്ടായി.

മഖ്ദൂമുമാരെയും ഉമർഖാളിയെയും മമ്പുറം തങ്ങളെയും കുറിച്ചെല്ലാം പറയുമ്പോൾ അവരുടെ പോരാട്ട വീര്യവും രാഷ്ട്രീയവും സാമൂഹിക വിപ്ലവവും മാത്രം ചർച്ചയാവുന്ന സാഹചര്യമുണ്ട്. മഖ്ദൂം തങ്ങളെ അധിനിവേശ വിരുദ്ധ പോരാളിയായിമാത്രം വായിക്കുമ്പോൾ അതിൽ ഒരപൂർണതയുണ്ട്. മൻഖൂസ് മൗലിദ് രചിച്ചിട്ടുള്ള മഖ്ദൂം തങ്ങൾ എന്നുകൂടി പറയുമ്പോൾ മാത്രമേ ചരിത്രം പൂർണമാകുന്നുള്ളൂ. ഈ മഹാരഥന്മാർക്കൊക്കെ പുതിയ അവകാശികൾ വരുന്ന ഇക്കാലത്ത് അവരെല്ലാം മൻഖൂസ് മൗലിദ് കൂടി ഒന്നു മറിച്ചുനോക്കണമെന്ന് പറയാതിരിക്കാനാവില്ല. വിപ്ലവം മാത്രമല്ല, ആത്മീയതകൂടി അവരാണല്ലോ ഇന്നാട്ടുകാർക്കു പകർന്ന് തന്നത്.

സ്വാദിഖ് വെളിമുക്ക്

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ