ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ പറയുന്നു: നബിയേ, അങ്ങയുടെ മുഖം ഉന്നതിയിലേക്ക് തിരിയുന്നത് നാം കാണുന്നുണ്ട്. ആകയാൽ അങ്ങേക്ക് തൃപ്തികരമായ ഖിബ്‌ലയിലേക്ക് അങ്ങയെ നാം തിരിക്കുക തന്നെ ചെയ്യുന്നതാണ്. അതിനാൽ അങ്ങയുടെ മുഖത്തെ അവിടുന്ന് മസ്ജിദുൽ ഹറാമിന്റെ നേരെ തിരിക്കുക. നിങ്ങൾ എവിടെയായാലും നിങ്ങളുടെ മുഖങ്ങൾ അതിന് നേരെ തിരിക്കുക. നിശ്ചയമായും വേദങ്ങൾ നൽകപ്പെട്ടവർ, നാഥന്റെ പക്കൽ നിന്നുള്ള സത്യമാണ് ഇതെന്ന് അറിയുന്നവർ തന്നെയാണ്. അവർ ചെയ്യുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല (അൽബഖറ: 144).
നബി(സ്വ)യുടെയും ഇസ്‌ലാമിന്റെയും ചരിത്രത്തിൽ ശ്രദ്ധേയമായ ഒരധ്യായമാണ് ഖിബ്‌ല മാറ്റം. മക്കയിൽ നബി(സ്വ) ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നിസ്‌കരിച്ചിരുന്നത്. കഅ്ബയും ആ ദിശയിലായിരുന്നതു കൊണ്ട് ബൈതുൽ മുഖദ്ദസിലേക്കു തിരിയുമ്പോൾ തന്നെ കഅ്ബയും മുന്നിൽ വരുന്ന വിധം നിസ്‌കരിക്കാൻ സാധിക്കുമായിരുന്നു. മക്കയിൽ മൂന്ന് വർഷക്കാലത്തെ നിസ്‌കാരം ഇങ്ങനെയാണ് നടന്നത്.
മദീനയിലെത്തിയപ്പോഴും ബൈതുൽ മുഖദ്ദസിലേക്ക് തന്നെ തിരിഞ്ഞ് നിസ്‌കരിച്ചു. പക്ഷേ ഭൂമിശാസ്ത്ര പ്രകാരം അവിടെയെത്തിയപ്പോൾ കഅ്ബാലയം പിന്നിലായിപ്പോയി. കഅ്ബ പിന്നിലായുള്ള നിസ്‌കാരം നബി(സ്വ)യെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. ഇമാമുൽ ഹറമൈനി(റ) വിവരിക്കുന്നു: ‘നബി(സ്വ) മക്കയിൽ താമസിക്കുമ്പോൾ ബൈതുൽ മുഖദ്ദസിലെ സ്വഖ്‌റ(ഇപ്പോൾ ഖുബ്ബതുസ്സഖ്‌റയുടെ ഉള്ളിലാണിതുള്ളത്)യിലേക്കാണ് മുന്നിട്ടിരുന്നത്. അത് അമ്പിയാക്കളുടെ ഖിബ്‌ലയായിരുന്നു. ജൂതൻമാരും അങ്ങോട്ടാണ് തിരിഞ്ഞിരുന്നത്. നബി(സ്വ) കഅ്ബക്ക് പിന്നിട്ട് നിൽക്കുമായിരുന്നില്ല. റുക്‌നുൽ അസ്‌വദിന്റെയും റുക്‌നുൽ യമാനിയുടെയും ഇടയിൽ നിൽക്കും. അപ്പോൾ സ്വഖ്‌റയുടെ നേരെ വരും. പിന്നീട് മദീനയിൽ ചെന്നപ്പോൾ കഅ്ബയിലേക്ക് പിന്നിട്ടല്ലാതെ, സ്വഖ്‌റയിലേക്ക് മുന്നിടാൻ കഴിയാത്ത സ്ഥിതിവന്നു. ഇത് നബി(സ്വ)ക്ക് വിഷമമായി. അതോടൊപ്പം ജൂതൻമാരുടെ ആക്ഷേപവുമുണ്ടായി’ (നിഹായതുൽ മത്വ്‌ലബ്).
ഈ അവസ്ഥ നിലനിൽക്കെത്തന്നെ ആദ്യത്തിൽ ബൈതുൽ മുഖദ്ദസിലേക്ക് തന്നെ തിരിഞ്ഞ് നിസ്‌കരിച്ചതിന് പിന്നിലെ ഒരു ലക്ഷ്യം ഇതാണ്. ‘ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കാൻ നബി(സ്വ)യോട് നിർദേശിക്കപ്പെട്ടു. ജൂതൻമാർ നബി(സ്വ)യെ കളവാക്കാതിരിക്കാനായിരുന്നു ഇത്. കാരണം ജൂതൻമാരുടെ ഗ്രന്ഥമായ തൗറാത്തിൽ നബി(സ്വ)യുടെ ഒരു വിശേഷണം, രണ്ട് ഖിബ്‌ലയുടെ ആൾ എന്നായിരുന്നു. പക്ഷേ, കഅ്ബയായിരുന്നു രണ്ട് ഖിബ്‌ലകളിൽ നബി(സ്വ)ക്ക് ഏറെ പ്രിയങ്കരം (താരീഖുൽഖമീസ്). അതുകൊണ്ട് തന്നെ ഇത് മാറ്റിക്കിട്ടിയെങ്കിൽ എന്ന മോഹം മനസ്സിൽ നിറഞ്ഞുനിന്നു. ഖിബ്‌ല മാറ്റം നടക്കുമെന്നറിയാമെങ്കിലും അത് വേഗത്തിലാകണമെന്ന മോഹം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ഹിജ്‌റയുടെ രണ്ടാം വർഷം ശഅ്ബാൻ മാസം വരെ ഇതായിരുന്നു അവസ്ഥ.
ബൈതുൽമുഖദ്ദസ് ഖിബ്‌ലയാക്കി നിലനിർത്തിയ അല്ലാഹുവിന്റെ നിശ്ചയത്തെ പൂർണമായും ഉൾക്കൊള്ളുന്നതോടൊപ്പം അതിനു വിഘാതമാവാത്ത ഖിബ്‌ല മാറ്റം നബി(സ്വ)യുടെ അടങ്ങാത്ത മോഹമായി തുടർന്നു. അതിന് പല കാരണങ്ങളുമുണ്ട്. പിതാമഹനായ ഖലീലുല്ലാഹി ഇബ്‌റാഹീം(അ)മും ഇസ്മാഈൽ(അ)മും ചേർന്ന് പുനർനിർമാണം നടത്തിയതാണത്. മാത്രമല്ല ഇബ്‌റാഹീം(അ)ന്റെ പ്രാർത്ഥനയുടെ ഫലമായി ജനവാസ കേന്ദ്രവും ഭക്ഷ്യവിഭവങ്ങൾ ലഭ്യമാകുന്നതുമായ നാടായതാണ് മക്കതുൽ മുകർറമ. അവിടം കേന്ദ്രീകരിച്ചാണ് നബി(സ്വ)യുടെ പ്രപിതാക്കളും കുടുംബങ്ങളും ജീവിച്ചത്. അല്ലാഹുവിന്റെ ഭൂമിയിലെ ആദ്യത്തെ ആരാധനാ കേന്ദ്രമാണ് കഅ്ബ.

ഇബ്‌റാഹീം നബി(അ)ന്റെ പ്രാർത്ഥന
ഇബ്‌റാഹീം നബി(അ) മക്കക്കും അവിടത്തെ ജനങ്ങളുടെ സാർവത്രികമായ ഐശ്വര്യത്തിനും അവരിൽ ഒരു മഹാനായ ദൂതന്റെ നിയോഗത്തിനും വേണ്ടി പ്രാർത്ഥിച്ചത് ഖുർആനിലുണ്ട്. കഅ്ബയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം ഇബ്‌റാഹീം(അ) പ്രാർത്ഥിച്ചു: ‘ഞങ്ങളുടെ നാഥാ, ഞങ്ങളിൽനിന്ന് നീ സ്വീകരിക്കേണമേ, എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ നീ. ഞങ്ങളുടെ നാഥാ, ഞങ്ങൾ രണ്ടു പേരെയും നിനക്ക് വിധേയപ്പെടുന്നവരാക്കേണമേ, ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് വിധേയപ്പെടുന്ന വിഭാഗത്തെ നീ ഉണ്ടാക്കേണമേ, ഞങ്ങളുടെ ഹജ്ജനുഷ്ഠാന രൂപങ്ങളെ ഞങ്ങൾക്ക് നീ കാണിച്ചു തരേണമേ, ഞങ്ങളുടെ തൗബ നീ സ്വീകരിക്കേണമേ, നീ തൗബ സ്വീകരിക്കുന്നവനും കാരുണ്യവാനുമാണല്ലോ (അൽബഖറ: 127, 128).
‘നാഥാ, അവരിലേക്ക് അവരിൽ നിന്ന് തന്നെ ഒരു ദൂതനെ നീ നിയോഗിക്കേണമേ. ആ ദൂതൻ നിന്റെ ദൃഷ്ടാന്തങ്ങളെ അവർക്ക് ഓതിക്കേൾപ്പിക്കുകയും ഗ്രന്ഥവും വിജ്ഞാനവും അവർക്ക് പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യും. നിശ്ചയം നീ സർവ പ്രതാപിയും യുക്തിഭദ്രമായ പ്രവർത്തനം നടത്തുന്നവനുമാണല്ലോ (അൽബഖറ: 129).
കഅ്ബയുടെയും മക്കയുടെയും അത്രത്തോളം വരില്ലല്ലോ ബൈതുൽ മുഖദ്ദസും മസ്ജിദുൽ അഖ്‌സ്വയും. കഅ്ബ നിർമാണത്തിന് ശേഷമാണ് ഈ പ്രാർത്ഥന നടത്തിയത്. പ്രിയതമ ഹാജർ ബീവി(റ)യെയും മകൻ ഇസ്മാഈൽ(അ)നെയും മക്കയിലാക്കി തിരിച്ചു പോകുമ്പോൾ നടത്തിയ പ്രാർത്ഥനയും ഇതിനോട് ചേർത്തു വായിക്കണം. ഖുർആൻ പറയുന്നു: ഇബ്‌റാഹീം പ്രാർത്ഥിച്ച സന്ദർഭം സ്മരണീയമാണ്, എന്റെ നാഥാ, ഈ നാടിനെ സമാധാനമുള്ള നാടാക്കേണമേ, ഈ നാട്ടുകാർക്ക് വിവിധ പഴങ്ങളിൽ നിന്ന് നീ ഭക്ഷണമായി നൽകേണമേ (അൽബഖറ: 126).

നബി(സ്വ)യുടെ ഇഷ്ടനാട്

നബി(സ്വ)യെ സംബന്ധിച്ചിടത്തോളം മക്ക ഏറെ പ്രിയങ്കരമാകാൻ കാരണങ്ങളനവധിയാണ്. ഹിജ്‌റ പോകുന്ന ഘട്ടത്തിൽ അവിടന്ന് പറഞ്ഞു: അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും ഗുണമേറിയ ഭൂമിയാണ് നീ, അല്ലാഹുവിന്റെ ഭൂമിയിൽ എനിക്കേറ്റവും പ്രിയങ്കരമായ സ്ഥലമാണ് നീ, ഇവിടെയുള്ള ചിലയാളുകൾ എന്നെ ഇവിടെ നിന്ന് പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ നിന്ന് പുറത്തു പോകുമായിരുന്നില്ല (അഹ്‌മദ്). ഇവിടെയല്ലാതെ മറ്റൊരിടത്ത് ഞാൻ താമസിക്കുമായിരുന്നില്ല (തുർമുദി).
മക്കയും കഅ്ബയും അതിന്റെ പരിസരങ്ങളിലെ അനുഗൃഹീത സ്ഥലങ്ങളും വസ്തുക്കളുമെല്ലാം നബി(സ്വ)ക്ക് ഏറെ പ്രിയങ്കരമായിരുന്നുവെങ്കിലും മദീന പ്രവാചകരുടെ സ്വന്തമായൊരു പുണ്യഭൂമിയാകുന്നത് നാഥന്റെ നിശ്ചയമായിരുന്നു. അത് സംഭവിക്കാൻ ഹിജ്‌റ അനിവാര്യവുമായി. ഇമാം റാസി(റ) എഴുതി: വിശ്വാസികൾ കഅ്ബയിലേക്ക് മുന്നിടുന്നു. കാരണം, അത് ഖലീലുല്ലാഹിയുടെ ഖിബ്‌ലയാണ്. നബി(സ്വ)യുടെ ജനന സ്ഥലമാണ്. അല്ലാഹുവിന്റെ പവിത്ര ഭൂമിയുള്ള സ്ഥലമാണ്. വിശ്വാസികളിൽപെട്ടവർ പറയുമായിരുന്നു: പ്രകാശങ്ങളുടെ നേതാവിന്റെ ഉദയ സ്ഥലത്തേക്കാണ് ഞങ്ങൾ മുന്നിടുന്നത്. ആ നേതാവ് മുഹമ്മദ്(സ്വ)യാണ്. നബി(സ്വ)യുടെ പ്രകാശത്തിൽ നിന്നാണ് എല്ലാ പ്രകാശങ്ങളും സൃഷ്ടിക്കപ്പെട്ടത് (തഫ്‌സീർ റാസി).

നബി(സ്വ)യുടെ മോഹം

തിരുനബി(സ്വ)ക്കും സമുദായത്തിനും മക്കയോടും കഅ്ബയോടുമുള്ള ആഭിമുഖ്യവും താൽപര്യവും കാര്യകാരണങ്ങളുള്ളതാണ്. അതു കൊണ്ടാണ് നബി(സ്വ) ഇടക്കിടെ വഹ്‌യുമായി ജിബ്‌രീൽ(അ)ന്റെ വരവ് പ്രതീക്ഷിച്ച് മുകളിലേക്ക് നോക്കിയിരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: റസൂൽ(സ്വ) ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്‌കരിക്കുന്ന കാലങ്ങളിൽ നിസ്‌കാരത്തിൽ നിന്നും സലാം വീട്ടിയാൽ മുകളിലേക്ക് നോക്കുമായിരുന്നു (തഫ്‌സീർ ഇബ്‌നുകസീർ). അല്ലാഹുവിന്റെ നിശ്ചയത്തെ ചോദ്യം ചെയ്യുന്നതോ നിരൂപിക്കുന്നതോ ആയിരുന്നില്ല നബി(സ്വ)ടെ നിലപാട്. കാരണം, കഅ്ബയിലേക്ക് തിരിയാനുള്ള നിർദേശം വരുമെന്ന പ്രതീക്ഷ നബി(സ്വ)ക്കുണ്ടായിരുന്നു. അത് വേഗത്തിലായി കിട്ടാൻ മാത്രമായിരുന്നു അവിടന്ന് ആഗ്രഹിച്ചത്.
മദീനയിൽ ജൂതൻമാരുണ്ടായിരുന്നല്ലോ. ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞുള്ള നിസ്‌കാരത്തെ തങ്ങളുടെ നിലപാടുകൾക്കുള്ള അംഗീകാരമായി അവർ പ്രചരിപ്പിച്ചു. ബൈതുൽ മുഖദ്ദസും ഒരു ഇലാഹീ ഭവനമാണ്. അത് ജൂതൻമാരുടെ മാത്രം ഖിബ്‌ലയല്ല. പൂർവ പ്രവാചകൻമാരുടെയെല്ലാം ഖിബ്‌ല അതായിരുന്നു. ഇമാം സുഹ്‌രീ(റ) പറയുന്നു: ആദം നബി(അ) ഭൂമിയിൽ ഇറങ്ങിയത് മുതൽ ഒരു നബിയും ബൈതുൽ മുഖദ്ദസിലെ സ്വഖ്‌റയെ ഖിബ്‌ലയാക്കാതിരുന്നിട്ടില്ല. നമ്മുടെ നബിയും അതിനെ ഖിബ്‌ലയാക്കി നിസ്‌കരിച്ചിട്ടുണ്ട് (താരീഖുൽഖമീസ്).
ആ നിലയിലാണ് നബി(സ്വ) അങ്ങോട്ടു തിരിഞ്ഞത്. അവിടന്ന് പറഞ്ഞു: ‘ഈ ജൂതന്മാർ അല്ലാഹുവിന്റെ ഭവനങ്ങളിൽ ഒന്നായ ബൈതുൽ മുഖദ്ദസിലേക്കാണല്ലോ മുന്നിടുന്നത്, നമുക്കും അങ്ങോട്ടു മുന്നിടാം. അങ്ങനെ ബൈതുൽ മുഖദ്ദസിലേക്ക് മുന്നിട്ടുള്ള നിസ്‌കാരം ആരംഭിച്ചു. അപ്പോൾ ജൂതൻമാർ പറഞ്ഞു: മുഹമ്മദിനും അനുയായികൾക്കും അവരുടെ ഖിബ്‌ല ഏതാണെന്ന് പോലും അറിയില്ല. നാമാണ് അവർക്ക് വഴികാട്ടികളായത്. ഇത് നബി(സ്വ)ക്ക് തീരെ ഇഷ്ടമായില്ല (തഫ്‌സീർ ഇബ്‌നി റജബ്). അവരുടെ സംസാരം വിശ്വാസികളെ അലോസരപ്പെടുത്തിയത് സ്വാഭാവികം. അവർ ഇങ്ങനെയും പറഞ്ഞിരുന്നു: മുഹമ്മദ് നമ്മുടെ ദീനിനെതിരാണ്. എന്നാൽ നമ്മുടെ ഖിബ്‌ലയെ പിന്തുടരുകയും ചെയ്യുന്നു (തഫ്‌സീർ ബഗ്‌വി). നബി(സ്വ)ക്ക് ഇഷ്ടമുള്ള ഖിബ്‌ല കഅ്ബ തന്നെയായിരുന്നു എപ്പോഴും.

നബി(സ്വ)യുടെ ഇഷ്ടംപോലെ

തിരുനബി(സ്വ)യുടെ ഇഷ്ടം പരിഗണിച്ചാണ് കഅ്ബയിലേക്ക് തിരിയാൻ കൽപിച്ചതെന്ന് മേൽസൂക്തം വ്യക്തമാക്കുന്നുണ്ട്. ‘അങ്ങ് ഇഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് തിരിക്കു’മെന്ന സൂക്തഭാഗം ഇമാമുകൾ വിശദീകരിക്കുന്നത് കാണുക: ‘ദീനിയായ ലക്ഷ്യത്തോടെ അങ്ങ് ഇഷ്ടംവെക്കുന്നതും അങ്ങ് ആശിക്കുന്നതുമായ ഖിബ്‌ല’ (ഇർശാദുസ്സാരീ). നബി(സ്വ)യുടെ മോഹവും സംതൃപ്തിയും അല്ലാഹു സാധിച്ചുകൊടുക്കുന്നതാണ് ഇവിടെ നമുക്ക് കാണാനാവുന്നത്. ഇമാം റാസി(റ) വിവരിച്ചു: ‘കഅ്ബയിലേക്ക് മുന്നിടാൻ കൽപിക്കുകവഴി റസൂൽ(സ്വ)യോടുള്ള ഇഷ്ടം അല്ലാഹു വ്യക്തമാക്കിയിരിക്കുകയാണ്. ജൂതൻമാരോട് വിയോജിക്കാനായി നബി(സ്വ) ഇത് വളരെ ആശിച്ചിരുന്നതുമാണ്. അങ്ങനെയിരിക്കെയാണ് ഈ ആയത്ത് അവതരിപ്പിച്ചത്. അങ്ങനെ അല്ലാഹു അവന്റെ പ്രിയങ്കരനായ മുഹമ്മദ് നബി(സ്വ)യുടെ ആവശ്യം പരിഗണിച്ച് ഖിബ്‌ല മാറ്റിക്കൊടുത്തു. അവൻ പറഞ്ഞു: അങ്ങ് തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് അങ്ങയെ നാം തിരിക്കുകതന്നെ ചെയ്യും. അല്ലാഹു ഇതിൽ ഞാൻ തൃപ്തിപ്പെടുന്ന ഖിബ്‌ല എന്നല്ല പറഞ്ഞത്. ഇങ്ങനെ ഒരു സൂചന കൂടി അതിലുണ്ട്: മുഹമ്മദ് നബിയേ, എല്ലാവരും എന്റെ സംതൃപ്തിയെ തേടുന്നു, ഞാൻ ഇരുലോകത്തും അങ്ങയുടെ സംതൃപ്തിയെ തേടുന്നു എന്ന് അല്ലാഹു പറഞ്ഞതു പോലെയാണിത്. ഈ ലോകത്ത് സംതൃപ്തി തേടുന്ന രംഗം ഈ ഖിബ്‌ല മാറ്റമാണ്. പരലോകത്ത് അത് സൂറതുള്ളുഹായിലെ ‘അങ്ങയുടെ നാഥൻ പിന്നീട് തങ്ങൾക്ക് നൽകും, അപ്പോൾ അങ്ങ് സംതൃപ്തനാകും’ എന്ന സൂക്തത്തിലുള്ളതാണ് (തഫ്‌സീർ റാസി).

ഇബ്‌റാഹീം നബിയും മുസ്‌ലിം ഉമ്മത്തും

ഇബ്‌റാഹീം നബി(അ)യുടെ പ്രാർത്ഥനയിൽ, ഞങ്ങളുടെ സന്തതികളിൽ നിന്ന് മുസ്‌ലിമത്തായ ഒരു വിഭാഗത്തെ നീ ഉണ്ടാക്കേണമേ എന്നുണ്ടായിരുന്നല്ലോ. തന്നെ കുറിച്ചും മകൻ ഇസ്മാഈൽ(അ)നെ കുറിച്ചും നടത്തിയ വിശേഷണം തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്. ഞങ്ങളെ മുസ്‌ലിംകളാക്കണം, സന്തതികളിൽ നിന്ന് മുസ്‌ലിമത്തായ ഉമ്മത്തിനെയും നിശ്ചയിക്കണം. ഈ പ്രാർത്ഥനയുടെ വെളിച്ചത്തിൽ, മുസ്‌ലിം ഉമ്മത്തിന് ഇബ്‌റാഹീം നബിയോടുള്ള അടുപ്പം അടിസ്ഥാനപരവും അവിഭാജ്യവുമാണെന്ന് മനസ്സിലാക്കാം.
ഇബ്‌റാഹീം(അ)ന്റെയും ഇസ്മാഈൽ(അ)ന്റെയും നാടായ മക്ക, അവിടത്തെ കഅ്ബ, അവരുടെ മില്ലത്ത് എന്നിവയുമായെല്ലാം നബി(സ്വ)ക്കും ഉമ്മത്തിനും ബന്ധമുണ്ട്. ഇബ്‌റാഹീമീ മില്ലത്തിന്റെ പിന്തുടർച്ചക്കാരുടെ കേന്ദ്രം മക്കയും പരിസരവുമാണ്. ഹജ്ജനുഷ്ഠാന കേന്ദ്രങ്ങളും അവിടെത്തന്നെ. ഖലീല്ലാഹിയുമായുള്ള മുസ്‌ലിം ഉമ്മത്തിന്റെ ബന്ധം സുദൃഢമാക്കുന്നതാണ് ഹജ്ജനുഷ്ഠാന കർമങ്ങൾ. അതിന്റെ കേന്ദ്രസ്ഥാനം കഅ്ബാലയവും. അവിടേക്ക് തിരിയുന്നത് മുസ്‌ലിം ഉമ്മത്ത് എന്ന നിലയിൽ അവർക്ക് ആത്മഹർഷം പകരുന്നതും ആത്മീയോൽക്കർഷം സമ്മാനിക്കുന്നതുമാണ്.

സത്യത്തിലുറപ്പിച്ച മുന്നറിവുകൾ
ഖിബ്‌ല മാറ്റത്തിന്റെ സമയത്ത് വിശ്വാസികളിൽ അങ്കലാപ്പും ചാഞ്ചല്യവും ഉണ്ടാകാതിരിക്കുന്നതിന് വേണ്ട മുന്നറിവുകൾ നൽകപ്പെട്ടിട്ടുണ്ട്. മക്കയും കഅ്ബയും അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളും അറിയിച്ചും ഓർമപ്പെടുത്തിയും അവയോടുള്ള അടുപ്പം ഭദ്രമാക്കിയിട്ടുണ്ട്. ഖിബ്‌ല മാറ്റമുണ്ടാകുമ്പോൾ ഇസ്‌ലാം വിരുദ്ധരായ ആളുകൾ നടത്താനിടയുള്ള ജൽപനങ്ങളെയും ആരോപണങ്ങളെയും അവഗണിക്കാൻ ശക്തിപകരുന്ന അറിയിപ്പുകളുമുണ്ടായിട്ടുണ്ട്.
സൂറതുൽബഖറയിൽ ഇത് സംബന്ധമായി ധാരാളം സൂക്തങ്ങൾ കാണാം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണഘട്ടം കൂടിയായിരുന്നു ഖിബ്‌ല മാറ്റമെന്ന് ഖുർആൻ വ്യക്തമാക്കുന്നു. നബി(സ്വ)യെ പൂർണമായി അംഗീകരിക്കുക എന്ന അടിസ്ഥാനപരമായ സത്യവിശ്വാസത്തിന്റെ ഗുണമില്ലാത്തവർ ജൂതന്മാരുടെയും മുശ്‌രിക്കുകളുടെയും മുനാഫിഖുകളുടെയും വാചകമടിയിൽ അകപ്പെട്ട് പോയേക്കാം. എന്നാൽ വിശ്വാസം ഉറച്ചവർക്ക് നബി(സ്വ)യോടൊപ്പം നിലകൊണ്ട് പുണ്യവും മഹത്ത്വവും നേടുകയും ചെയ്യാം.
ഖിബ്‌ല മാറ്റം പ്രത്യക്ഷത്തിൽ ബോധ്യപ്പെടുന്ന കാര്യമായതിനാൽ അതിനെ ചൊല്ലി വാഗ്വാദങ്ങളും സംശയങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കാൻ എളുപ്പമാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ഒന്നാമത്തെ നസ്ഖ്(ദുർബലപ്പെടുത്തൽ) ആണ് ഖിബ്‌ല മാറ്റം. ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുന്ന അവസ്ഥയെ കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയാണ്. നേരെ എതിർ ദിശയിലേക്കാണ് ഈ മാറ്റമുണ്ടായത്. അതുകൊണ്ടു തന്നെ അഭിപ്രായ സ്ഥിരതയില്ലാത്ത നിലപാടാണ് നബി(സ്വ)ക്ക് എന്ന ആരോപണം ഉന്നയിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഖുർആൻ അത്തരമൊരവസ്ഥയോട് പ്രതികരിക്കുന്നത് ഇങ്ങനെ: ‘നാം വല്ല ആയത്തും ദുർബലപ്പെടുത്തിയാൽ അതിനേക്കാൾ ഉത്തമമായതിനെ നാം കൊണ്ടുവന്നിട്ടുണ്ടാവും (അൽബഖറ: 106).
ഖിബ്‌ല മാറ്റത്തിൽ നടന്നിട്ടുള്ളത് അത്യുത്തമമായതിലേക്കുള്ള മാറ്റം തന്നെയാണ്. കഅ്ബയും മക്കയും അവിടെയുള്ള ദൃഷ്ടാന്തങ്ങളും അവിടെ നടന്ന സംഭവങ്ങളും ഏറ്റവും ഉന്നതമായവയാണ്. അവയോടുള്ള ബന്ധത്തെ സ്ഥാപിക്കുന്നതും ഉത്തമം തന്നെയാണ്. സൂറതുൽ ബഖറയിലെ 124 മുതലുള്ള സൂക്തങ്ങളിൽ കഅ്ബ, മക്ക, ഇബ്‌റാഹീം കുടുംബം, ഇബ്‌റാഹീമീ മില്ലത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഇവയെല്ലാം തലമുറകളുടെ അംഗീകാരവും അനുഷ്ഠാനവും കൊണ്ട് സുരക്ഷിതമായവയാണുതാനും. ഇബ്‌റാഹീം നബി(അ) അഭിമുഖീകരിച്ച പരീക്ഷണ ഘട്ടങ്ങൾ, അല്ലാഹു നൽകിയ ആദരവുകൾ, മാതൃകാപരവും സവിശേഷവുമായ ജീവിതം, വ്യക്തിത്വം, കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പുണ്യഭൂമിയിലെ പുണ്യസ്ഥാനങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയവ ഓർമപ്പെടുത്തിയാണ് കഅ്ബയെ ഖിബ്‌ലയാക്കി മാറ്റുന്നതിലേക്ക് വിശ്വാസി ഹൃദയങ്ങളെ അടുപ്പിച്ചിരിക്കുന്നത്.

അജ്ഞതയും ധിക്കാരവും

ഖിബ്‌ല മാറ്റത്തിൽ ഗുണപരമായ വശം ഉണ്ടെന്നത് അറിയാത്തവരല്ല ജൂതന്മാരടക്കമുള്ളവർ. പക്ഷേ, അംഗീകരിക്കുന്നതിന് പകരം അപവാദങ്ങളും അബദ്ധങ്ങളും പ്രചരിപ്പിക്കുകയായിരുന്നു അവരെന്നതാണ് ചരിത്രം. മുശ്‌രിക്കുകളും മുനാഫിഖുകളും ജൂതന്മാരും ഇക്കാര്യത്തിൽ ഒരു പോലെയാണ്. അവരുടെ ജൽപനങ്ങൾ പ്രചരിക്കുമ്പോൾ സത്യവിശ്വാസി എങ്ങനെയാകണമെന്നും ഖുർആൻ അറിയിച്ചിട്ടുണ്ട്. പ്രധാനമായും ബുദ്ധിശൂന്യതയും അഹങ്കാരവും അറിവില്ലായ്മയുമാണ് ആരോപണങ്ങളുടെയും നിരാകരണത്തിന്റെയും അടിസ്ഥാനം. ഇതിന് നിലനിൽപ്പില്ലെന്ന ബോധത്തിനനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ അവരതിന് മുതിരില്ലായിരുന്നുവല്ലോ.
അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ പ്രചാരണങ്ങൾ മഹാ അബദ്ധം തന്നെയാണ്. കാരണം എല്ലാം അല്ലാഹുവിന്റേതാണല്ലോ. അവൻ പറഞ്ഞിടത്തേക്ക് തിരിഞ്ഞാൽ അവനെ അനുസരിക്കലാകും. അതിലുപരി, നബി(സ്വ)യുടെ ആഗ്രഹം സാധിക്കുന്നതിനായി അവൻ നിശ്ചയിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞാൽ ഒരു നഷ്ടവും വരുന്നില്ല. നബി(സ്വ)യുടെ ഇഷ്ടത്തെ അംഗീകരിച്ച നാഥന്റെ തീരുമാനം അംഗീകരിക്കുകയാണല്ലോ അപ്പോൾ. ഖുർആൻ പറയുന്നു: ‘മനുഷ്യരിലെ ചില വിഡ്ഢികൾ പറയും, ആദ്യം അവർ തിരിഞ്ഞ് നിസ്‌കരിക്കുമായിരുന്ന ഖിബ്‌ലയിൽ നിന്ന് എന്താണ് അവരെ തിരിച്ചുകളഞ്ഞത്? നബിയേ, അങ്ങ് അവരോട് പറയുക; കിഴക്കും പടിഞ്ഞാറും എല്ലാം അല്ലാഹുവിന്റേതാണ്. അവൻ ഉദ്ദേശിച്ചവരെ അവൻ നേർവഴിയിലേക്ക് ചേർക്കും (അൽബഖറ 142).

മുസ്‌ലിം ഉമ്മത്തിന്റെ നേട്ടം

തൊട്ടടുത്ത സൂക്തത്തിൽ പ്രവാചകാനുയായികൾക്ക്, അവരുടെ നിലപാടും അല്ലാഹു നൽകിയ അംഗീകാരവും നബി(സ്വ)യുടെ സാന്നിധ്യം കൊണ്ട് അവർ നേടിയ സൗഭാഗ്യവും ഖിബ്‌ല പ്രശ്‌നത്തിൽ അടക്കം നേരായ നിലപാടിനെ ഏറ്റെടുക്കാൻ അവർക്ക് ഭാഗ്യം ഉണ്ടായതും അനുസ്മരിക്കപ്പെടുന്നു. ഖിബ്‌ല മാറ്റത്തിൽ ഒരു പരീക്ഷണ വിഷയം കൂടിയുണ്ട്. പൂർണമായി പിന്തുടരുന്നവർക്ക് ലഭിക്കുന്ന മഹത്ത്വം, മറ്റു സമുദായങ്ങളുടെ മേൽ ഉന്നതമായി ലഭിക്കുന്ന സ്ഥാനം തുടങ്ങിയവയെല്ലാം അതിൽ വിവരിക്കുന്നുണ്ട്.
ഖിബ്‌ല മാറ്റമുണ്ടായപ്പോൾ സ്വാഭാവികമായും വിശ്വാസികൾക്കുണ്ടായ ഒരു സംശയമുണ്ട്. പഴയ ഖിബ്‌ലയിലേക്ക് മാത്രം തിരിഞ്ഞു നിസ്‌കരിക്കുവാൻ സാധിച്ചിട്ടുള്ള, മരണപ്പെട്ടുപോയ വിശ്വാസികൾക്ക് അവരുടെ നിസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുമോ. ഈ ആശങ്കയെയും ഖുർആൻ ദൂരീകരിക്കുന്നു: ഈ വിധം നിങ്ങളെ നാം ഒരു മധ്യനിലപാടുകാരായ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് മേൽ സാക്ഷികളും അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്കു മേൽ സാക്ഷിയും ആകുന്നതിനു വേണ്ടി. ഇതുവരെ, ഏതൊന്ന് ഖിബ്‌ലയാക്കി നിങ്ങൾ അതിലേക്ക് തിരിഞ്ഞിരുന്നോ, അത് ഖിബ്‌ലയാകണമെന്ന് നാം നിശ്ചയിച്ചത് അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുന്നവരെയും പിന്തിരിഞ്ഞു പോകുന്നവരെയും അറിയുന്നതിന് വേണ്ടിയാണ്. ഈ ഖിബ്‌ല മാറ്റം, അല്ലാഹു സൻമാർഗം നൽകിയവരല്ലാത്തവർക്ക് ഒരു മഹാകാര്യം തന്നെയാണ്. അല്ലാഹു നിങ്ങളുടെ മുൻകാല നിസ്‌കാരത്തെ പാഴാക്കുകയില്ല. നിശ്ചയം അവൻ ജനങ്ങളോട് കൃപയുള്ളവനും കരുണയുള്ളവനുമാണ് (അൽബഖറ: 143).

ഉമ്മത്തുൻ വസത്വുൻ

മുഹമ്മദ് നബി(സ്വ)യിൽ വിശ്വസിച്ച സത്യവിശ്വാസികൾ അവരുടെ നിലപാടുകൾ കാരണം ഉമ്മത്തുൻ വസത്വുൻ എന്ന വിശേഷണം നേടിയവരാണ്. അവർക്ക് മുമ്പുണ്ടായിരുന്ന സമുദായങ്ങൾക്കുമേൽ പ്രവാചകന്മാർക്ക് അനുകൂലമായി സാക്ഷി പറയാൻ യോഗ്യതയുള്ളവരായി അവർ ഉയർത്തപ്പെട്ടിരിക്കുന്നു. നബി(സ്വ)യുടെയും അല്ലാഹുവിന്റെയും നിർദേശങ്ങളോട് പൂർണമായി പ്രതിബദ്ധത പുലർത്തുകയും അതിന്റെ പേരിൽ കേൾക്കേണ്ടിവരുന്ന ആരോപണങ്ങളെയും അനുഭവിക്കേണ്ടിവരുന്ന പ്രാതികൂല്യങ്ങളെയും അവഗണിക്കുകയും ചെയ്യുന്നവരാണവർ. പ്രവാചകന്മാർക്ക് അനുകൂലമായി സാക്ഷിപറയാനുള്ള നിയോഗം എത്ര വലിയ മഹത്ത്വമാണ്. നബി(സ്വ) തങ്ങളോടൊപ്പം നിന്ന് ഖിബ്‌ല മാറ്റമടക്കം സർവാത്മനാ അംഗീകരിക്കുന്ന സത്യവിശ്വാസികൾക്ക് ലഭിക്കുന്ന ബഹുമതിയാണത്. ഉപരി സൂക്തത്തിലെ ആദ്യ ഭാഗത്ത് ഇക്കാര്യമാണല്ലോ പറഞ്ഞിട്ടുള്ളത്. ഖിബ്‌ല മാറ്റവും അതിനു നൽകുന്ന അംഗീകാരവും മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് പ്രത്യേകമായ ആദരവ് ലഭിക്കാൻ കാരണമായിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അനിവാര്യമായ വസ്തുതകൾ ബോധ്യപ്പെടുത്തിയ ആയത്തുകൾക്ക് ശേഷമാണ് ഖിബ്‌ല മാറ്റ സൂക്തം അവതരിപ്പിച്ചിട്ടുള്ളത്. നൂറ്റിനാൽപത്തി നാലാമത്തെ ആയത്തിലാണ് ഖിബ്‌ല മാറ്റം നിർദ്ദേശിച്ചത്. അംഗീകരിക്കാത്തവരുടെ കാര്യത്തിൽ സഹതാപം വേണ്ടെന്നും അവർ ദുർവാശിക്കാരാണെന്നും സത്യം ബോധ്യപ്പെട്ടിട്ടും സ്വീകരിക്കാൻ തയ്യാറാകാത്തവരാണെന്നും തുടർന്ന് അറിയിക്കുന്നുണ്ട്.

കുപ്രചാരണങ്ങൾ തകരുന്നു

ഖിബ്‌ല മാറ്റ ആയത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ള സൂക്തങ്ങളിലൂടെ മുസ്‌ലിം ഉമ്മത്തിന്റെ നിലപാടുകളുടെ കൃത്യതയും മഹത്ത്വവും വെളിപ്പെടുത്തുന്നു. ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌കരിച്ചപ്പോൾ ജൂതൻമാർ നടത്തിയ ജൽപനം, കഅ്ബ ഒഴിവാക്കിയെന്ന മക്കക്കാരുടെ ആരോപണം, കഅ്ബയെ ഖിബ്‌ലയാക്കി മാറ്റിയപ്പോൾ, അഭിപ്രായസ്ഥിരതയില്ലാത്തയാളാണ് റസൂലെന്ന ആരോപണം, ഖിബ്‌ല മാറ്റത്തോടു കൂടി രണ്ടു ഖിബ്‌ലകളുടെ ആളെന്ന നബിവിശേഷണം ബോധ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത ജൂതനിലപാട്, മുഹമ്മദ് നമ്മുടെ ഖിബ്‌ലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു; വൈകാതെ നമ്മുടെ മതത്തിലേക്കും വരുമെന്ന മക്കക്കാരുടെ പ്രചാരണം, ഖിബ്‌ല മാറും മുമ്പ് മരണപ്പെട്ടവരുടെ കാര്യത്തിൽ വിശ്വാസികൾക്കുണ്ടായ ആശങ്ക തുടങ്ങിയവയിൽ തിരുത്തേണ്ടത് തിരുത്തുകയും ദൂരീകരിക്കേണ്ടത് ദൂരീകരിക്കുകയും ചെയ്യുന്ന സൂക്തങ്ങൾ ചേർത്തുവച്ചു കൊണ്ടാണ് ഖിബ്‌ല മാറ്റത്തെക്കുറിച്ച് ഖുർആൻ അറിയിച്ചിരിക്കുന്നത്. അഥവാ ഭാഗ്യദോഷികൾ മാത്രമേ ഇനിയും ഈ യാഥാർത്ഥ്യം അംഗീകരിക്കാത്തവരായി ഉണ്ടാകൂ. ഖിബ്‌ല മാറ്റവുമായി ബന്ധപ്പെട്ട വിരുദ്ധ ചർച്ചകൾക്കും പ്രചാരണങ്ങൾക്കും കടിഞ്ഞാണിടുകയും വിശ്വാസികളെ സത്യത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തുകൊണ്ട് അല്ലാഹു നടത്തുന്ന അറിയിപ്പുകളാണത്.

വിശ്വാസികളുടെ നിലപാടും നേട്ടവും

ഇബ്‌നു കസീർ എഴുതുന്നു: ഖിബ്‌ല മാറ്റം നടന്നപ്പോൾ സംശയത്തിന്റെയും നിഫാഖിന്റെയും വാക്താക്കളിൽ ചിലർക്കും ജൂതൻമാരിൽ പെട്ട നിഷേധികൾക്കും സന്ദേഹവും സൻമാർഗ ഭ്രംശവും സംശയവും ദുർബോധന ബാധയുമുണ്ടായി. അവർ പറഞ്ഞു: ‘അവർ മുമ്പുണ്ടായിരുന്ന ഖിബ്‌ലയിൽ നിന്ന്, അവരെ തിരിച്ചുകളഞ്ഞതെന്താണാവോ? അവർ വിമർശിച്ചു: എന്താണിവരുടെ കഥ? ചിലപ്പോൾ ചിലതിലേക്കും മറ്റു ചിലപ്പോൾ വേറെ ചിലതിലേക്കും തിരിയുന്നുവല്ലോ. അപ്പോൾ അതിന് മറുപടിയായി അവതരിപ്പിച്ചു: ‘കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേത് തന്നെയാണ് എന്ന് നബിയേ അങ്ങ് പറയുക. അതായത്, വിധിയധികാരവും ക്രയാധികാരവും മുഴുവൻ കാര്യങ്ങളും അല്ലാഹുവിനാണ്. ‘അതിനാൽ നിങ്ങളെങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ വജ്ഹുണ്ട്. നിങ്ങൾ കിഴക്കും പടിഞ്ഞാറും തിരിയൽ മാത്രമല്ല ഗുണം, അല്ലാഹുവിൽ വിശ്വസിക്കുന്നവനിലാണ് ഗുണമുള്ളത്. അഥവാ, എല്ലാ കാര്യങ്ങളുടെയും ഗുണം കിടക്കുന്നത് അല്ലാഹുവിന്റെ കൽപനകൾക്ക് വിധേയപ്പെടുന്നതിലാണ്. അതിനാൽ അവൻ മുന്നിടാൻ പറയുന്നിടത്തേക്ക് ഞങ്ങൾ മുന്നിടും, അവന്റെ കൽപനക്ക് കീഴ്‌പ്പെടും.
എല്ലാ ദിവസങ്ങളിലും പല പ്രാവശ്യം കുറേ ഭാഗങ്ങളിലേക്ക് മുന്നിടണമെന്ന് നിർദേശിക്കപ്പെട്ടാലും നാം അവന്റെ അടിമകളും അവന്റെ ക്രയാധികാരത്തിനു കീഴിലും ആണെന്നതിനാലും അവന്റെ സേവകരെന്നതിനാലും തിരിയാൻ പറഞ്ഞ ഭാഗത്തേക്ക് നാം തിരിഞ്ഞിരിക്കും. അല്ലാഹു, അവന്റെ ദാസനും ദൂതനുമായ മുഹമ്മദ്(സ്വ)യുടെ കാര്യത്തിലും സമുദായത്തിന്റെ കാര്യത്തിലും വലിയ പരിഗണന കാണിക്കുന്നവനാണ്. അവൻ അവരെ, ഖലീലുല്ലാഹി ഇബ്‌റാഹീം(അ)ന്റെ ഖിബ് ലയിലേക്ക് നയിച്ചല്ലോ, ഏകനായ, പങ്കുകാരില്ലാത്ത അല്ലാഹുവിന്റെ നാമത്തിൽ പടുത്തുയർത്തിയ, ഭൂമിയിലെ ശ്രേഷ്ഠ ഭവനമായ, ഇബ്‌റാഹീം നബി(അ)ന്റെ നിർമിതിയിലേക്ക് അവരുടെ ദിശ നിശ്ചയിക്കുകയും ചെയ്തു. അതുകൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്: ‘കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേതാണ്. അവനുദ്ദേശിച്ചവരെ അവൻ സൽപാന്ഥാവിലേക്ക് നയിക്കുന്നതാണ് ഖുർആൻ (തഫ്‌സീർ ഇബ്‌നുകസീർ). സത്യവിശ്വാസിയുടെ നിലപാടാണീ വിവരിച്ചത്. ഈ നിലപാടാണ് അവരെ ഉന്നതരും സാക്ഷികളുമാക്കിയത്. വിശുദ്ധ കഅ്ബയിലേക്കുള്ള ഖിബ്‌ല മാറ്റത്തിലൂടെ നബി(സ്വ)യുടെ ഇഷ്ടം അല്ലാഹു സാധിപ്പിച്ചത് വിശ്വാസികളുടെ മഹത്ത്വം സ്ഥാപിക്കാൻ കൂടിയാണ്.

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ