ഇസ്‌ലാം സമഗ്രമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും വിശാലമായി ഉൾകൊള്ളുന്ന മതമാണിത്. മനുഷ്യന്റെ ഒരു നിമിഷം പോലും ഇസ്‌ലാമിന്റെ പുറത്ത് പോകേണ്ട ആവശ്യമില്ല; പോകാൻ പാടുമില്ല. വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം വിശ്വാസികളോട് കൽപിക്കുന്നുണ്ട്: വിശ്വാസികളേ, നിങ്ങൾ ഇസ്‌ലാമിൽ പൂർണമായും പ്രവേശിക്കണം’ (അൽബഖറ 208). പൂർണമായും ഇസ്‌ലാമിൽ പ്രവേശിക്കാനുള്ള കൽപന ഖുർആൻ നൽകുന്നത് സമ്പൂർണമായൊരു നിയമസംഹിത മനുഷ്യകുലത്തിനു നൽകിയതുകൊണ്ടാണ്. ആ നിയമ സംഹിതയാണ് ഫിഖ്ഹ്. ഇസ്‌ലാം സമഗ്രമാണെന്നു പറയുന്നതിന്റെ വിശാലാർഥം ഇസ്‌ലാമിക ഫിഖ്ഹ് സമഗ്രമാണെന്നു തന്നെയാണ്. ഇസ്‌ലാമിലേക്ക് പൂർണമായും പ്രവേശിക്കണം എന്നതുകൊണ്ടുള്ള വിവക്ഷ എല്ലാ മേഖലയും ഓരോ നിമിഷവും ഇസ്‌ലാമികമായിരിക്കണമെന്നാണല്ലോ. അതുകൊണ്ടുതന്നെ, രാഷ്ട്രവും രാഷ്ട്രീയവും ഭരണവുമൊന്നും ഇസ്‌ലാമിന് പുറത്തല്ല. ഇസ്‌ലാമിന് രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്, ഭരണ സിദ്ധാന്തങ്ങളുണ്ട്, രാഷ്ട്രനിർമിതിക്കാവശ്യമായ നിയമങ്ങളും ഭരണഘടനയുമുണ്ട്. ഇത് ഇസ്‌ലാമിക ലോകത്ത് ഏറെക്കാലം നിലനിന്നിട്ടുമുണ്ട്. ഇതിനർഥം ഇസ്‌ലാം രാഷ്ട്രമാണെന്നോ രാഷ്ട്രീയമാണെന്നോ ഭരണമാണെന്നോ അല്ല. ഇത് മൂന്നും പരസ്പര ബന്ധിതമാണെങ്കിലും ഒന്നാണെന്നും പറയാനാവില്ല. പൊളിറ്റിക്കൽ ഇസ്‌ലാം അഥവാ രാഷ്ട്രീയ ഇസ്‌ലാം, സ്പിരിച്ച്വൽ ഇസ്‌ലാം അഥവാ ആത്മീയ ഇസ്‌ലാം, കൾച്ചറൽ ഇസ്‌ലാം അഥവാ സാംസ്‌കാരിക ഇസ്‌ലാം തുടങ്ങിയ പ്രയോഗങ്ങളൊന്നും ഇസ്‌ലാമിലില്ല. ഇസ്‌ലാം ഒന്നു മാത്രമാണ്. അതിൽ അനേകായിരം കാര്യങ്ങളുണ്ട്. രാഷ്ട്രീയവും സാംസ്‌കാരികവും ആത്മീയതയുമെല്ലാം ഇസ്‌ലാമിൽ പെട്ടതുമാണ്. ഇസ്‌ലാം രാഷ്ട്രീയ കാര്യങ്ങളും രാഷ്ട്രനിർമിതിയെക്കുറിച്ചും പറഞ്ഞതുകൊണ്ട് ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യം രാഷ്ട്ര സംസ്ഥാപനമാണെന്ന് പറയാനാകില്ല. കാരണം, കച്ചവടം ഇസ്‌ലാം വളരെ പ്രോത്സാഹിപ്പിച്ച, ഒരുവേള ഏറ്റവും പുണ്യമുള്ളൊരു പ്രവർത്തിയാണ്. ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ നാലിലൊന്ന് കച്ചവടമോ അനുബന്ധമായതോ ആയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ഇതിനർഥം ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യം കച്ചവടമാണെന്നോ, കച്ചവടമില്ലെങ്കിൽ ഇസ്‌ലാമില്ലെന്നോ അല്ല. ഇസ്‌ലാം സമഗ്രമായതുകൊണ്ട് കച്ചവടത്തെ ക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുവെച്ചുവെന്നു മാത്രം. കച്ചവടം ഇസ്‌ലാം മുക്തകണ്ഠം പ്രോത്സാഹിപ്പിച്ചതുകൊണ്ട് ‘ബിസിനസ് ഇസ്‌ലാം’ അല്ലെങ്കിൽ ‘കച്ചവട ഇസ്‌ലാം’ എന്ന് ആരും പറയാറുമില്ല. ഇതുപോലെ ഇസ്‌ലാമിനുള്ളിൽ വ്യത്യസ്ത താൽപര്യങ്ങൾക്കനുസൃതമായി വ്യത്യസ്ത ഇസ്‌ലാമുകളെ പ്രതിഷ്ഠിക്കുന്നത് അപക്വവും വിവരമില്ലായ്മയുമാണ്. ഇസ്‌ലാം ഒരു കാര്യത്തിന്റെ നിയമവശങ്ങളും സദാചാര മര്യാദകളും പഠിപ്പിക്കുന്നതുകൊണ്ട് അക്കാര്യമാണ് മതത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നു പറയാൻ പറ്റില്ല.
ഭരണം നേടാനും രാഷ്ട്രം സ്ഥാപിക്കാനും വേണ്ടി പ്രവർത്തിക്കേണ്ട ബാധ്യത ഓരോ മുസ്‌ലിമിനുമില്ല. ചില സന്ദർഭങ്ങളിൽ ഭരണത്തിന് വേണ്ടി ശ്രമിക്കുന്നത് കടുത്ത പാപവുമാണ്. പക്ഷേ, എല്ലാ നാട്ടിലും ഇസ്‌ലാമിന്റെ രാഷ്ട്രീയ നിലപാടുകൾ ഓരോ മുസ്‌ലിമും അനുവർത്തിക്കണം. അവ സുതാര്യവും മാനുഷികവുമാണ്. ഭരണകൂടങ്ങളെ നീതിയിലും നന്മയിലും അനുസരിക്കുക, നാട്ടിൽ സമാധാനം ഉറപ്പുവരുത്തുക, ഓരോ മനുഷ്യനെയും മനുഷ്യനായിക്കണ്ട് നന്മ ചെയ്യുക, ഭൂമിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുക, ഭരണാധികാരികളെ മാന്യമായി തിരുത്തുക, ജനങ്ങളുടെ വിശ്വാസവും ജീവനും സ്വത്തും അഭിമാനവും കുടുംബവും ബുദ്ധിയും സംരക്ഷിക്കുക തുടങ്ങിയവയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ കാതൽ. രാഷ്ട്രവും ഭരണവുമെല്ലാം ഇസ്‌ലാം അനുവദിച്ചതും ഈ ആശയങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ്. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത്, ഏതു വിധേനയും ഒരു മതരാഷ്ട്രം സ്ഥാപിക്കലാണ് ഇസ്‌ലാമിക രാഷ്ട്രീയമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇന്ന് വ്യാപകമാണ്, അതെല്ലാം തീർത്തും അനിസ്‌ലാമികവുമാണ്.
ഇസ്‌ലാം വളരെ മഹിതമായിക്കാണുന്ന ഖിലാഫത്ത് എന്ന ആശയത്തെ വളച്ചൊടിച്ചാണ് ഇത്തരം ശക്തികൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് ആശയബലം സ്ഥാപിച്ചെടുക്കുന്നത്. ഖിലാഫത്തിനു വേണ്ടി ഓരോ മുസ്‌ലിമും പോരാടണമെന്ന് ഇവർ വാദിച്ചുവെങ്കിലും ആഗോള മുസ്‌ലിം പണ്ഡിത നിലപാടിനോടും ഇസ്‌ലാമിനോടും കടക വിരുദ്ധമായ നിലപാടായിരുന്നു ഇത്. ഓരോ മുസ്‌ലിമും നടത്തുന്ന പോരാട്ടം ലോകത്ത് ഛിദ്രതയും നാശവും സൃഷ്ടിക്കുകയേയുള്ളൂ. ഇത് ഖിലാഫത്തിന്റെ അടിസ്ഥാന നയത്തോട് പൂർണമായും എതിരാണ്. ഖിലാഫത്ത് സ്ഥാപിക്കുന്നത് തന്നെ സമൂഹത്തിൽ നാശവും ഛിദ്രതയും ഇല്ലാതാക്കാനാണല്ലോ. അതുകൊണ്ടുതന്നെ ഖിലാഫത്ത് സ്ഥാപിക്കാനെന്ന പേരിൽ നടത്തുന്ന അക്രമങ്ങൾ കടുത്ത തെറ്റും നിഷിദ്ധവുമാണ്;മുല്ലപ്പൂ വിപ്ലവങ്ങൾ പോലെ. ഏതവസ്ഥയിലും എങ്ങനെയും രാഷ്ട്രമോ ഖിലാഫത്തോ സ്ഥാപിക്കണമെന്ന നിർദേശം ഇസ്‌ലാം ഒരു മുസ്‌ലിമിനും നൽകിയിട്ടില്ല. അത് ഇസ്‌ലാമിക രാഷ്ട്രീയവുമല്ല.
ഖിലാഫത്തില്ലാത്ത രാഷ്ട്രത്തിൽ ജീവിക്കാൻ പാടില്ലെന്നുവരെ വാദിക്കാൻ ശ്രമിച്ചവരാണ് ഈ തെറ്റായ പ്രസ്താവങ്ങളെല്ലാം ഉന്നയിച്ചത്. ഇത്തരമൊരു വാദം അവസാനം ചെന്നെത്തുക ഓരോ പ്രദേശവും പിടിച്ചടക്കി ഇസ്‌ലാമിക നാടാക്കണമെന്ന, അല്ലെങ്കിൽ മുസ്‌ലിം രാഷ്ട്രമാക്കണമെന്ന വാദത്തിലേക്കാണ്. ഇതാണല്ലോ മതരാഷ്ട്ര വാദം. ഇതൊരിക്കലും ഇസ്‌ലാം പഠിപ്പിച്ച ആശയമല്ല. ഇസ്‌ലാമിക രാഷ്ട്രീയവുമല്ല. കുഴപ്പങ്ങൾ കൂടുതൽ വരുത്തിവെക്കുമെങ്കിൽ അതൊരിക്കലും ചെയ്യരുത്.
അതിലുപരി, ഖിലാഫത്തിന്റെ മറവിൽ രാഷ്ട്രം സ്ഥാപിച്ച് രാജാവാകാനുള്ള ശ്രമവും ഇവിടെ നടക്കുന്നുവെന്ന വസ്തുത നാം വിസ്മരിക്കരുത്. ഒരു മുസ്‌ലിമിനോടും ഇസ്‌ലാം അന്യനാടുകൾ വെട്ടിപ്പിടിച്ച് മുസ്‌ലിം രാഷ്ട്രമാക്കണമെന്ന് പറഞ്ഞിട്ടില്ല; ഇസ്‌ലാമിലെ ഖലീഫക്ക് പോലും ഇങ്ങനെയൊരു നിർദേശം മതം നൽകിയിട്ടില്ല. അതേസമയം എല്ലാ നാട്ടിലും ദഅ്‌വത്ത്(പ്രബോധനം) നടത്തണം. അത് സമാധാനപരമായ രൂപത്തിൽ വേണം. ദഅ്‌വത്തും ഇഖാമത്തുദ്ദീനും (മതപ്രവർത്തനം) രാഷ്ട്രസ്ഥാപനത്തിലൂടെ മാത്രമേ നടക്കൂവെന്ന വാദം ഇസ്‌ലാമിനില്ല. അത് രാഷ്ട്രീയമാണ്. ഇസ്‌ലാം പഠിപ്പിച്ചിട്ടില്ലാത്ത രാഷ്ട്രീയം.
ഇസ്‌ലാമിക രാഷ്ട്രീയം വളരെ വ്യക്തമായിരിക്കെ, ഇന്ത്യയിൽ നിന്നും മത രാഷ്ട്രത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരെ ഇസ്‌ലാമിന്റെ ശത്രുക്കളെന്നേ പറയാനാകൂ, രാജ്യത്തിന്റെയും. കാരണം ഭരണഘടന ഇസ്‌ലാം ആശ്ലേഷിക്കാനും പ്രചരിപ്പിക്കാനും മതമനുസരിച്ച് ജീവിക്കാനും ഓരോ പൗരനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ചില ഒറ്റപ്പെട്ട എതിർശബ്ദങ്ങളുണ്ടെങ്കിലും മാറിമാറി വന്ന ഒരു സർക്കാരും ഭരണഘടനയുടെ ഇത്തരം മൂല്യങ്ങൾ ഇതുവരെ എടുത്തുകളഞ്ഞിട്ടില്ല. എന്നിട്ടും ഇസ്‌ലാമിക രാജ്യം, അല്ലെങ്കിൽ ഹിന്ദു രാജ്യം എന്നൊക്കെ പറയുന്നത് തീർത്തും അപകടകരവും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്.
ഇസ്‌ലാമിൽ ഖലീഫക്ക് ധാരാളം നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അങ്ങനെയൊരാളെ ലഭിക്കുന്നത് മുസ്‌ലിം ലോകത്തിന്റെ ഭാഗ്യവുമാണ്. നിബന്ധനകളെല്ലാം പാലിച്ച് വന്ന ഖലീഫയെ തന്നെ, ബൈഅത്തു ചെയ്ത പ്രവിശ്യകളിൽ/രാഷ്ട്രങ്ങളിൽ മാത്രമേ ഭരണാവകാശമുണ്ടാകൂ. ബൈഅത്ത് ചെയ്യാത്ത നാട്ടിലെ മുസ്‌ലിംകൾ അതാത് നാട്ടിലെ ഭരണകൂടവുമായുള്ള കരാറനുസരിച്ചാണ് ജീവിക്കേണ്ടത്. ഇന്ത്യയിലെ മുസ്‌ലിം പൗരന്മാർ ഇന്ത്യൻ ഭരണഘടനയും മറ്റു നിയമങ്ങളുമനുസരിച്ചാണ് ജീവിക്കേണ്ടത്. ഇത് ഇന്ത്യൻ പൗരനെന്ന നിലയിൽ മുസ്‌ലിംകളെടുത്ത കരാറാണ്. ഈ കരാർ പൂർണമായും അനുസരിക്കലാണ് മുസ്‌ലിമിന്റെ ബാധ്യത. ഇമാമിന് യാതൊരുവിധ രാഷ്ട്രീയാധികാരവും ഇത്തരം പൗരന്മാരുടെ മേലിൽ ഉണ്ടാവില്ല; അതാതു രാഷ്ട്രങ്ങൾ സമ്മതിച്ചാലൊഴികെ. അതാതു ഭരണകൂടത്തെ അനുസരിക്കണമെന്ന നിർദേശം ഖലീഫയുടെ ദഅ്‌വത്തിന്റെ ഭാഗമായി ഓരോ നാട്ടിലെയും മുസ്‌ലിംകൾക്ക് ഇമാം നൽകുകയാണ് വേണ്ടത്. ഇതല്ലാതെ ഇന്ത്യപോലെയുള്ള രാഷ്ട്രങ്ങളെ ഇസ്‌ലാമിക രാഷ്ട്രമാക്കാനോ ഖിലാഫത്ത് സ്ഥാപിച്ച് ഭരണം പിടിച്ചെടുക്കാനോ ഇസ്‌ലാം നിർദേശിച്ചിട്ടില്ല. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന അത്തരം ശ്രമങ്ങളെല്ലാം പൂർണമായും നിഷിദ്ധവുമാണ്. മാത്രമല്ല, കരാർ ലംഘിക്കുന്നത് കടുത്ത പാതകവും. കരാർപാലനം ഇസ്‌ലാമിക ലോകം വളരെ സൂക്ഷ്മമായി പാലിച്ചുപോന്നിട്ടുണ്ട്. കരാർ ലംഘിക്കുന്നവനെ കപടവിശ്വാസികളിലാണ് മുഹമ്മദ് നബി(സ്വ) എണ്ണിയത്. ശത്രുക്കളോടടക്കം എല്ലാവരോടും കരാർ പാലിക്കുന്നവനാണ് മുസ്‌ലിം. ഇത് നൂറുകണക്കിന് വചനങ്ങളിൽ വിശുദ്ധ ഖുർആനും തിരുപ്രവാചകരും ഉണർത്തിയിട്ടുണ്ട്. എങ്കിൽ പിന്നെ, മതേതര രാഷ്ട്രങ്ങളിലെ സഹോദരന്മാരോടും നാട്ടിലും കരാർ പാലിക്കൽ നിർബന്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
റസൂൽ(സ്വ)യുടെ സ്വഹാബത്ത് തന്നെ നേരിട്ടുവന്ന് ദഅ്‌വത്ത് നടത്തിയ പ്രദേശമാണ് കേരളവും ഇന്ത്യയും. കഴിഞ്ഞ 1400 വർഷങ്ങൾക്കിടയിൽ ഒരു അംഗീകൃത പണ്ഡിതനും ഇവിടെ ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കാൻ ആഹ്വാനം നൽകിയിട്ടില്ല. അവരാരും നിലവിലെ ഭരണകൂടത്തെ അംഗീകരിക്കാതിരുന്നിട്ടുമില്ല. അധിനിവേശകരായ ബ്രിട്ടീഷുകാരെ പോലുള്ളവരോടൊഴികെ മുഴുവൻ ഭരണാധികാരികളോടും സഹകരിക്കുകയും നീതിയുടെയും നന്മയുടെയും പക്ഷത്ത് അടിയുറച്ചുനിന്ന് പിന്താങ്ങുകയും ചെയ്തു മുസ്‌ലിംകൾ. മലബാറിലെ മുസ്‌ലിംകൾക്കു തന്നെ പലപ്പോഴും പല പീഡനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇസ്‌ലാം മതത്തിലേക്ക് ആരെങ്കിലും വന്നാൽ അവനെ ബലപൂർവം പിടിച്ചുകൊണ്ടു പോകുന്ന അവസ്ഥയായിരുന്നു പലപ്പോഴും മലബാറിൽ (ഫതാവൽ കുബ്‌റ 4/249ൽ ഇങ്ങനെയൊരു ചോദ്യവും ഉത്തരവും കാണാം). അത്തരം പ്രതിസന്ധികളിലെല്ലാം നീതിക്ക് വേണ്ടി ശബ്ദിക്കുകയും ഭരണാധികാരികളെ തിരുത്താൻ ശ്രമിക്കുകയും ചെയ്തു പണ്ഡിതന്മാർ. അങ്ങനെ തിരുത്തുന്നതിന് നസ്വീഹത്ത് എന്നാണ് പറയുക. ഇത് സാധിക്കുമെങ്കിൽ പണ്ഡിതന്മാരും കാര്യപ്രാപ്തിയുള്ളവരും ചെയ്യണം.
ബ്രിട്ടീഷുകാർ ഇവിടെ അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊരു സുസ്ഥിരമായ ഭരണകൂടമായിരുന്നില്ല. ലോകത്തൊരിടത്തും ആത്മാഭിമാനമുള്ള ഒരു ജനതയും സാമ്രാജ്യത്വത്തെ അംഗീകരിച്ചിട്ടില്ല. ഇന്ത്യയിലെ ജനങ്ങളും അഹ്‌ലുൽ ഹല്ലി വൽ അഖ്ദും(അധികാരസ്ഥർ) അവരെ അംഗീകരിച്ചില്ല. ബ്രിട്ടീഷുകാർക്ക് ജനങ്ങളുടെ മേൽ പൂർണമായ അധികാരം ചെലുത്താനുള്ള ശക്തിയുണ്ടായിരുന്നുമില്ല. ജനങ്ങളതിനു വഴങ്ങിയില്ല. പല ശ്രമങ്ങളും നടത്തിയെന്നേ പറയാനാകൂ. കൂടാതെ ഭരണത്തിന്റെ മറവിൽ ഇസ്‌ലാമിനെ നശിപ്പിക്കാനും മുസ്‌ലിംകളെയും മറ്റുമതക്കാരെയും ക്രൈസ്തവവൽക്കരിക്കാനും വലിയ ശ്രമങ്ങൾ നടക്കുകയുമുണ്ടായി. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഭരണ ശ്രമത്തിനെതിരെയും മറ്റു പാശ്ചാത്യ ഭരണങ്ങൾക്കെതിരെയും പണ്ഡിതന്മാർ മുൻനിരയിൽ നിന്നു. അതിനു മുമ്പുള്ള ഭരണകൂടങ്ങളോട് പുലർത്തിയ സമീപനമായിരുന്നില്ല പണ്ഡിതരുടേത്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)ന്റെ തുഹ്ഫത്തുൽ മുജാഹിദീൻ, ഖാളി മുഹമ്മദി(ന.മ)ന്റെ അൽഫത്ഹുൽ മുബീൻ തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. സാമ്രാജ്യത്വ ശക്തികൾ മുസ്‌ലിംകളെ മതപരമായി വിവേചിച്ച് കഠിനമായി പീഡിപ്പിച്ചതും ക്രൈസ്തവവൽക്കരിക്കാൻ ശ്രമിച്ചതും മറ്റും ഇത്തരം ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു. സൈനുദ്ദീൻ മഖ്ദൂം(റ) തുഹ്ഫത്തുൽ മുജാഹിദീനിൽ ഇവ്വിഷയകമായി ഒരധ്യായം തന്നെ രചിച്ചിട്ടുണ്ട് (പേ. 262,263).
ബ്രിട്ടീഷുകാരുടെ ചെയ്തികളും വിഭിന്നമായിരുന്നില്ലെന്ന് മമ്പുറം തങ്ങളുടെയും വെളിയങ്കോട് ഉമർ ഖാളിയുടെയും ഗ്രന്ഥങ്ങളിൽനിന്നും വളരെ സ്പഷ്ടം. ഖാളി മുഹമ്മദിന്റെ അൽഖുതുബത്തുൽ ജിഹാദിയ്യ, മമ്പുറം സയ്യിദ് അലവി തങ്ങളുടെ അസ്സൈഫുൽ ബത്താർ, സൈനുദ്ദീൻ മഖ്ദൂമിന്റെ ഖസീദത്തു തഹ്‌രീളിൽ ഈമാൻ തുടങ്ങിയ ഒട്ടനേകം ഗ്രന്ഥങ്ങളുണ്ട് ഈ ഗണത്തിൽ. ഇവയിലെല്ലാം മുസ്‌ലിംകളോട് പാശ്ചാത്യൻ ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ കാണിച്ച ക്രൂരതകൾ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിമെന്ന നിലയിലും നാട്ടിലെ പൗരനെന്ന നിലയിലും പാശ്ചാത്യൻ സാമ്രാജ്യത്വ ശക്തികളോട് പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മുസ്‌ലിംകൾ ശക്തമായി പോരാടി.
അതേസമയം, പാശ്ചാത്യർ വരുന്നതിനു മുമ്പും വന്നപ്പോഴും മലബാറിലെ മുഴുവൻ ഭരണാധികാരികളും അമുസ്‌ലിംകളയിരുന്നുവെന്നും അവരിൽ ശക്തരും പ്രതാപികളും ശക്തി ക്ഷയിച്ചവരുമെല്ലാം ഉണ്ടായിരുന്നുവെന്നും മഖ്ദൂം(റ) തന്നെ പറയുന്നുണ്ട് (തുഹ്ഫത്തുൽ മുജാഹിദീൻ/230). മറ്റൊരു സ്ഥലത്ത് പറയുന്നതിങ്ങനെ: മലബാറിലെ ഒരു നാടുഭരണത്തിന്റെയും അമീറായി മുസ്‌ലിം ഇല്ലായിരുന്നു. അമുസ്‌ലിംകളായ ഭരണാധികാരികളായിരുന്നു അവരുടെ കാര്യങ്ങൾ നോക്കിയിരുന്നതും ഭരണം നടത്തിയിരുന്നതും. നികുതികൾ കൊടുക്കാനുള്ളവർ അവ അമുസ്‌ലിം ഭരണാധികാരികൾക്ക് നൽകുകയും ചെയ്തിരുന്നു’ (തുഹ്ഫത്തുൽ മുജാഹിദീൻ/ 230). ശൈഖ് സൈനുദ്ദീൻ(റ) തന്നെ അജ്‌വിബതുൽ അജീബ എന്ന ഗ്രന്ഥത്തിലും ഇത്തരത്തിൽ പരാമർശിച്ചതു കാണാം (പേ. 100). ശ്രദ്ധേയമായ ഒരു കാര്യം കഴിഞ്ഞുപോയ ഒരു ആധികാരിക പണ്ഡിതന്റെയും ഗ്രന്ഥത്തിൽ ഈ അമുസ്‌ലിംകളുടെ ഭരണം നിർമാർജനം ചെയ്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള ഒരു ആഹ്വാനവുമില്ല. മാത്രമല്ല, എല്ലാവരും ആ ഭരണാധികാരികളെ അംഗീകരിക്കുകയാണുണ്ടായത്. ആധികാരിക പണ്ഡിതരും ഗ്രന്ഥങ്ങളും പാശ്ചാത്യ ശക്തികളെ തുരത്താൻ വേണ്ടി ജിഹാദിന് പ്രോത്സാഹനം നൽകുമ്പോൾതന്നെ തദ്ദേശീയരായ ഭരണാധികാരികളോട് അങ്ങേയറ്റം സൗഹൃദം പുലർത്താനും അനുസരിക്കാനും കൽപിക്കുന്നു. ഈ അമുസ്‌ലിം ഭരണാധികാരികൾക്കൊപ്പം ചേർന്നുനിന്ന് പടപൊരുതാനാണ് നിർദേശിച്ചത്. പാശ്ചാത്യർ ഇവിടെനിന്നു പോയാൽ അതിന്റെ ഗുണഭോക്താക്കൾ ഈ രാജാക്കന്മാർ തന്നെയാണ്. അധിനിവേശകരിൽ നിന്ന് ചാലിയം കോട്ട പിടിച്ചടക്കിയ സന്തോഷത്തിൽ സാമൂതിരി രാജാവിന് സമർപിച്ചെഴുതിയ ഗ്രന്ഥമാണ് ഫത്ഹുൽ മുബീൻ. ഇതിൽ മുസ്‌ലിംകളോട് സാമൂതിരിക്ക് വേണ്ടി പ്രാർഥിക്കാൻ നിർദേശിക്കുന്നുണ്ട്. അറബിയിലുള്ള ഈ ഗ്രന്ഥം സാമൂതിരിയെ സുഖിപ്പിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ ലക്ഷ്യമിട്ട് രചിച്ചതായിരുന്നില്ലെന്നു വ്യക്തം. ലോകമുസ്‌ലിംകൾക്കിടയിൽ മലബാറിലെ ഹിന്ദു രാജാവിനെ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. സാമൂതിരിയുടേത് അനിസ്‌ലാമിക വിശ്വാസമാണെങ്കിലും അദ്ദേഹത്തിന് പ്രാർഥിക്കണമെന്ന് ധാരാളം സ്ഥലങ്ങളിൽ പറയുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഇസ്‌ലാം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റു മതാനുയായികളെ ആദരിക്കുകയും അവരുടെ വിശ്വാസങ്ങളെ മാനിക്കുകയും ചെയ്യാനാണ് ഫത്ഹുൽ മുബീനും തുഹ്ഫതുൽ മുജാഹിദീനും മറ്റെല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. ഇതാണ് യഥാർഥ മതേതരത്വവും ഇസ്‌ലാമിക രാഷ്ട്രീയവും. മുസ്‌ലിം പണ്ഡിതരും പൊതുജനങ്ങളും ഈ മതേതരത്വവും രാഷ്ട്രീയവും എക്കാലവും അംഗീകരിച്ചിട്ടുണ്ട്. വഞ്ചനയിലൂടെ പോലും ഒരു അമുസ്‌ലിം ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ച ചരിത്രവും അതിനു പണ്ഡിതന്മാർ പിന്തുണ നൽകിയതും കാണാനാവില്ല. മുസ്‌ലിംകൾ അന്ന് കായികമായി വളരെ മുന്നിലായിരുന്നുവെന്ന് കൂടി ഓർക്കണം. സൈനിക തലവന്മാരും നാവികരും പലപ്പോഴും മുസ്‌ലിംകളായിരുന്നുവല്ലോ. എന്നിട്ടും ഖിലാഫത്ത് സ്ഥാപിക്കാനോ വ്യവസ്ഥാപിതമായ തദ്ദേശീയ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനോ അവർ ശ്രമിച്ചില്ല.
അമുസ്‌ലിം ഭരണാധികാരി നീതിമാനല്ലാത്ത ഒരു ഖാളിയെ നിയമിച്ചാൽ പോലും മുസ്‌ലിംകൾ അംഗീകരിക്കണമെന്നാണ് നിയമം. അജ്‌വിബത്തുൽ അജീബയിൽ സൈനുദ്ദീൻ മഖ്ദൂമി(റ)ന്റെ തന്നെ ഒരു ചോദ്യവും അതിന് അക്കാലത്തെ ലോകപണ്ഡിതന്മാരുടെ ഉത്തരവും നൽകുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം: ‘മലബാറിലെ വ്യത്യസ്ത നാട്ടുഭരണങ്ങളിലെ രാജാക്കന്മാരെ പോലുള്ളവർ ദുർനടപ്പുകാരനും വിവരമില്ലാത്തവനുമായ ഒരു ഖാളിയെ നിയമിച്ചു. മലബാറിലെ രാജാക്കന്മാർ അമുസ്‌ലിംകളാണ്. അവരുടെ കീഴിലാണ് മുസ്‌ലിംകൾ. ചില സ്ഥലങ്ങളിൽ ഖാളിയെ നിയമിക്കുന്നത് അഹ്‌ലുൽ ഹല്ലി വൽ അഖ്ദാണെങ്കിലും മറ്റു സ്ഥലങ്ങളിൽ അമുസ്‌ലിംകളാണ്. ഇങ്ങനെയുള്ള ഖാളിയുടെ വിധികൾ നടപ്പാക്കണമോ വേണ്ടയോ’ എന്നാണ് ചോദ്യം. ഇതിന് ഉത്തരമായി പല പണ്ഡിതന്മാരെയും ഉദ്ധരിക്കുന്നുണ്ട്. എല്ലാ മറുപടികളും, ഇത്തരത്തിലുള്ള അമുസ്‌ലിം ഭരണാധികാരികൾ ഒരു ഖാളിയെ നിയമിച്ചാൽ അദ്ദേഹത്തെ അനുസരിക്കണമെന്നാണ് (പേ. 100).
ഇമാം ഖത്വീബുശ്ശിർബീനി(റ)യുടെ മുഗ്‌നിൽ മുഹ്താജ്, ഇസ്സുബ്‌നു അബ്ദിസ്സലാമി(റ)ന്റെ ഖവാഇദുൽ അഹ്കാം തുടങ്ങിയ ഗ്രന്ഥങ്ങളിലും സമാനമായ പരാമർശം കാണാം. ഇബ്‌നു രിഫ്അ(റ)യും ഇങ്ങനെ ഫത്‌വ കൊടുത്തിട്ടുണ്ടെന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തി. പൊതു പ്രശ്‌നങ്ങളല്ലാത്ത മുസ്‌ലിം ആഭ്യന്തര വിഷയങ്ങളിൽ പോലും ഭരണാധികാരി ഇടപെട്ടാൽ അദ്ദേഹത്തെ അനുസരിക്കണമെന്നു സാരം. ഹലാലായ ഒരു സംഗതി ഭരണാധികാരി നിർബന്ധമോ നിഷിദ്ധമോ ആക്കിയാൽ പോലും അതംഗീകരിക്കണം. ജനങ്ങളുടെ മസ്‌ലഹത്തിനു വേണ്ടിയാണ് അധികാരി അങ്ങനെ ചെയ്തതെങ്കിൽ അതിനെതിരെ തിരിയാൻ പാടില്ല. അത് അല്ലാഹുവിന്റെയടുത്തും പാപമാണ്. ഇതെല്ലാം ഇസ്‌ലാമിക ഫിഖ്ഹിൽ വളരെ വിശദമായി പ്രതിപാദിച്ചതുമാണ്. നാട്ടിൽ പ്രശ്‌നങ്ങളും കലാപങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാതിരിക്കാൻ വേണ്ടിയാണ് പണ്ഡിതന്മാർ ഇതെല്ലാം എഴുതിവെച്ചതും സമൂഹത്തെ ബോധ്യപ്പെടുത്തിയതും. നബി(സ്വ)ക്കു ശേഷം വന്ന നാലു ഖലീഫമാരും ജനങ്ങളോട് തങ്ങളെ വിമർശിക്കണമെന്നും തെറ്റ് തിരുത്തണമെന്നും ആജ്ഞാപിക്കുകയായിരുന്നു. തങ്ങളുടെ പ്രഥമ പ്രഭാഷണങ്ങളിൽ തന്നെ ഇക്കാര്യം പറയും. തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്ക് സമ്മാനം നൽകും. മുഖത്തുനോക്കി തന്നെ വിമർശിച്ച ധാരാളം സംഭവങ്ങളുണ്ട്. ഇത് ഉദാഹരണമാക്കി, ഭരണാധികാരിയെ വിപ്ലവത്തിലൂടെ താഴെയിറക്കി അവിടെ കയറിയിരിക്കണമെന്ന് വ്യാഖ്യാനിക്കുന്നത് ഇസ്‌ലാമികമല്ല.
ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്നവർ പോലും ഇന്ന് നമ്മുടെ നാട്ടിൽ സമരത്തിന്റെ പേരുപറഞ്ഞ് പൊതുമുതൽ നശിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നു. അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രക്രിയയിലെ അവസാന ആശ്രയമാണ് യഥാർഥത്തിൽ സമരം. സമരങ്ങളിൽ സ്വത്ത് നശിപ്പിക്കുന്ന രീതി ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. ശത്രുവിനോടുള്ള യുദ്ധത്തിൽ പോലും അനാവശ്യമായി സ്വത്ത് നശിപ്പിക്കരുതെന്ന് ആഹ്വാനം നൽകിയ മതമാണ് ഇസ്‌ലാം. നിരപരാധികളെ ബുദ്ധിമുട്ടിക്കാനും പാടില്ല. അപരാധികളെ സ്വന്തം നിലയിൽ കയ്യേറ്റം ചെയ്യുകയുമരുത്. അതിനെല്ലാം അതിന്റേതായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഭരണാധികാരികളുടെ, അധികാരി വർഗത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കണം, തിരുത്തിക്കണം. പക്ഷേ അതെല്ലാം ഏതു മാർഗേണയും ചെയ്യാവതല്ല. മാന്യമായ, ഇസ്‌ലാം അനുവദിച്ച, സമാധാനപരമായ വഴികളേ തേടാവൂ. അതിനപവാദമായി നടക്കുന്നതെല്ലാം അനിസ്‌ലാമികവും പാശ്ചാത്യരിൽ നിന്നു കടംകൊണ്ടതുമാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും ഇതര സംഘടനകളിലും പ്രവർത്തിക്കുന്ന ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമിന്റെ രാഷ്ട്രീയമാണിതെല്ലാം.

ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ