മനുഷ്യനാണ് ഖുർആന്റെ കേന്ദ്രബിന്ദു. അല്ലാഹു ഖുർആൻ അവതരിപ്പിച്ചത് മനുഷ്യകുലത്തിലെ ഏറ്റവും ഉന്നതനായ മനുഷ്യനുതന്നെയാണ്-മുഹമ്മദ് നബി(സ്വ)ക്ക്. മനുഷ്യനാവശ്യമുള്ളതൊക്കെയും വ്യക്തമായോ വ്യംഗ്യമായോ അടയാളപ്പെടുത്തിയിരിക്കുന്നു ഖുർആൻ. ഇടയ്ക്കിടെ മനുഷ്യസമൂഹത്തിലെ ഓരോരുത്തരോടും അഭിസംബോധനത്തിന്റെ രീതിയിൽ തന്നെ ഖുർആൻ സംസാരിക്കുന്നുണ്ട്. ഖുർആൻ പരിസമാപിക്കുന്നത് ‘അന്നാസ്’ എന്ന അധ്യായം കൊണ്ടാണ്. മനുഷ്യൻ, മനുഷ്യകുലം എന്നൊക്കെയാണ് ഈ വാക്കിനർഥം. ചെറിയ അധ്യായങ്ങളിലൊന്നായ ഇതിൽ പോലും അഞ്ചു പ്രാവശ്യം ഇതേ പദം ആവർത്തിച്ചുവരുന്നുവെന്നു മാത്രമല്ല, ഖുർആനിലെ ഏറ്റവും അവസാന പദവും ഇതുതന്നെയാണ്.
ഇരുന്നൂറ്റി നാൽപതു പ്രാവശ്യം ഖുർആനിൽ നാസ് എന്ന പദം ആവർത്തിച്ചിരിക്കുന്നുവെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യനെ കുറിക്കാൻ അറബി ഭാഷയിൽ മറ്റൊരു പദമുണ്ട്- ഇൻസാൻ. ഇങ്ങനെയും ഒരധ്യായം വിശുദ്ധ ഖുർആനിലുണ്ട്. കൂടതെ മറ്റു ധാരാളം പദങ്ങളിലും പ്രയോഗങ്ങളിലുമായി ഖുർആൻ മനുഷ്യനെ പരാമർശിക്കുന്നു. മനുഷ്യനും അവന്റെ ആവശ്യങ്ങളുമാണ് ഖുർആന്റെ അടിസ്ഥാന പ്രമേയമായിട്ടുള്ളത്. മനുഷ്യനു വേണ്ടിയാണ് ഈ ഭൂമിയും അതിലുള്ളതുമെല്ലാം സൃഷ്ടിച്ചതെന്ന് ഖുർആൻ പറയുന്നുണ്ട് (അൽബഖറ 29).
പ്രകൃതിയെ സംവിധാനിച്ചതുതന്നെ മനുഷ്യ ജീവിതത്തിന്റെ സന്തുലിതത്വത്തിനു വേണ്ടിയാണെന്ന് ഈ ആയത്ത് അടിവരയിടുന്നു. മനുഷ്യനാവശ്യമുള്ളതും അവന്റെ അഭിരുചിക്കും ഉന്നതിക്കും അനിവാര്യമായതുമെല്ലാം വേണ്ടതുപോലെ അല്ലാഹു സംവിധാനിച്ചത് ഖുർആൻ നൂറുകണക്കിന് സ്ഥലങ്ങളിൽ ഉണർത്തിയിട്ടുണ്ട്. മനുഷ്യന് വ്യക്തിപരമായോ സാമൂഹികമായോ ഹാനികരമായ ഒന്നും ഖുർആൻ അനുവദിച്ചില്ല. അവന് വേണ്ടതെല്ലാം പ്രോത്സാഹിപ്പിക്കുകയോ നിർബന്ധമാക്കുകയോ ചെയ്യുകയുമുണ്ടായി. ഖുർആനിലൂടെ ഒരു നിയമസംഹിത അല്ലെങ്കിൽ ഒരു മതം വെളിച്ചം കണ്ടതുതന്നെ മാനവന് ഹാനികരമായതിന് തടയിടാനും ആവശ്യമായത് നിലവിൽവരുത്താനും പ്രോത്സാഹിപ്പിക്കാനുമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം മതത്തിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. മറ്റു മതങ്ങളിൽ നിന്നു വിഭിന്നമായി ഓരോ മനുഷ്യനെയും അവൻ മനുഷ്യനാണെന്നതിന്റെ പേരിൽ തന്നെ ബഹുമാനിച്ചാദരിച്ച ഖുർആൻ (ഇസ്‌റാഅ് 70) മനുഷ്യന്റെ ബഹുമാനം എക്കാലവും കാത്തുസൂക്ഷിക്കാനുള്ളതാണെന്നും പഠിപ്പിച്ചു. മുഴുവൻ താക്കീതുകളും ഈ ബഹുമാനത്തെ കളങ്കപ്പെടുത്തുന്നവരോടായിരുന്നു. മുഴുവൻ വാഗ്ദാനങ്ങളും ഈ ബഹുമാനം മുറുകെപ്പിടിക്കുന്നവർക്കാണ്. ഈ ബഹുമാനം കളങ്കപ്പെടുത്താതെ സൂക്ഷിച്ചുനിർത്താൻ മനുഷ്യന് നൽകുന്ന ഊർജമാണ് യഥാർഥത്തിൽ മതം.
അതുകൊണ്ടുതന്നെ ഖുർആന്റെ, അല്ലെങ്കിൽ ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നത് വ്യക്തമാണ്. നേരത്തെ പറഞ്ഞ കാര്യങ്ങളെ അടിവരയിടുകയാണ് ഈ ലക്ഷ്യങ്ങൾ. വ്യക്തതയില്ലാത്ത ലക്ഷ്യങ്ങളുമായി കേവലം ചില വെളിപാടുകളല്ല ഖുർആനും ഇസ്‌ലാമും. മനുഷ്യന്റെ ജീവൻ, വിശ്വാസം, ബുദ്ധി, അഭിമാനം, സമ്പത്ത്, കുടുംബം എന്നീ ആറു കാര്യങ്ങളുടെ സംരക്ഷണമാണ് ഈ ലക്ഷ്യങ്ങളിൽ പ്രധാനമായിട്ടുള്ളത്. ഇത് സംരക്ഷിക്കപ്പെടാത്ത ഒന്നും ഖുർആൻ അനുവദിച്ചില്ല. ഇത് സംരക്ഷിക്കാനാവശ്യമായ ഒന്നും വിട്ടുപോയതുമില്ല. ഭൂമിയിൽ ജീവിക്കാനവകാശം കിട്ടിയ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതിലപ്പുറം മറ്റൊന്ന് അനിവാര്യമായിട്ടില്ലതാനും. ഈ അടിസ്ഥാന ആവശ്യങ്ങളുടെ സംരക്ഷണം കേവലം വൈയക്തികമായ ചില നേട്ടങ്ങളല്ല ഉണ്ടാക്കുന്നത്. മനുഷ്യസമൂഹത്തിനും പ്രകൃതിക്കും പ്രപഞ്ചത്തിനൊക്കെയുമാണ് നേട്ടം.
മനുഷ്യൻ സാമൂഹ്യ ജീവിയാണെന്നതിൽ ഒരാൾക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. സ്വാഭാവികമായും മനുഷ്യനെ പരിഗണിക്കുക, ബഹുമാനിക്കുക, ആവശ്യമുള്ളത് സംവിധാനിക്കുക, ആവശ്യമില്ലാത്തത് തടയുക തുടങ്ങിയ എല്ലാ കാര്യങ്ങളും അടിസ്ഥാനപരമായി മടങ്ങുന്നത് അവന്റെ സാമൂഹ്യമായ അസ്തിത്വവും ആവശ്യകതയും കൂടി കണ്ടറിഞ്ഞുകൊണ്ടാവണം. ഇതുതന്നെയാണ് ഖുർആൻ മുന്നോട്ടുവെക്കുന്നതും. എന്തിനു ഖുർആൻ എന്ന അടിസ്ഥാന ചോദ്യത്തിനുത്തരവും മനുഷ്യൻ സാമൂഹ്യ ജീവിയായതുകൊണ്ട് എന്നാണ്. ഒറ്റപ്പെട്ട്, ഒരാളെയും ആശ്രയിക്കാതെ ജീവിക്കുകയാണ് ഓരോ മനുഷ്യനുമെങ്കിൽ ഇത്രയും ഗാംഭീര്യവും കനപ്പെട്ടതുമായ ഒരു ഗ്രന്ഥം ആവശ്യമില്ലതന്നെ. കാരണം മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ബന്ധം മാത്രമേ അവനറിയേണ്ടതുള്ളൂ. അതേസമയം സാമൂഹ്യജീവിയായ മനുഷ്യൻ ഇതുമാത്രം അറിഞ്ഞാൽ പോരാ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ബന്ധം, മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം, മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം എല്ലാം അറിയണം. ഇതാണ് ഖുർആൻ ലക്ഷ്യംവെക്കുന്നതും പഠിപ്പിച്ചതും. ഗുഹക്കുള്ളിലോ പർവത സാനുക്കളിലോ പോയി ഒറ്റക്കിരുന്ന് അല്ലാഹുവിനെ ആരാധിച്ചിരിക്കുന്ന ഒരു മനുഷ്യവംശത്തെയല്ല ഖുർആൻ പരിചയപ്പെടുത്തിയത്. മറിച്ച്, ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യനെയാണ്. പ്രാതിനിധ്യം തീർച്ചയായും മനുഷ്യൻ നൂറുശതമാനം അതിന്റെ യാഥാർഥ്യബോധത്തോടെ നിർവഹിക്കുകയും വേണം. ഭൂമിയുടെ പരിപാലനം അഥവാ ഇമാറാത്ത് കൂടിയാണ് ഈ പ്രാതിനിധ്യത്തിന്റെ ഒരു വശം.
പരസഹസ്രം പരമനുഷ്യരോടു കൂടെയും പ്രകൃതിയിലെ മറ്റനേകം ജീവികളോടും വസ്തുക്കളോടും കൂടെയും ജീവിക്കൽ അനിവാര്യമായി മാറിയ മനുഷ്യനെയാണ് ഖുർആൻ അഭിസംബോധനം ചെയ്യുന്നതെന്ന് പറയുമ്പോഴാണ് ഖുർആന്റെ സാമൂഹ്യബോധവും പാഠങ്ങളും കൂടുതൽ പ്രസക്തമാകുന്നത്. മനുഷ്യന്റെ സൃഷ്ടിപ്പിൽ തന്നെ തെറ്റു ചെയ്യാനുള്ള വാസന കൂടുതലാണെന്നും ഖുർആൻ പറയുന്നുണ്ട്. അഥവാ തെറ്റു ചെയ്യാൻ കൂടുതൽ താൽപര്യം കാണിക്കുന്ന മനുഷ്യൻ, സാമൂഹ്യജീവിയായി അനിവാര്യമായും ജീവിക്കേണ്ടിവരുമ്പോൾ അനുഷ്ഠിക്കേണ്ട, ആചരിക്കേണ്ട, പാലിക്കേണ്ട മര്യാദകളുടെ/നിയമങ്ങളുടെ/നിർദേശങ്ങളുടെ ആവശ്യകതയെ ബുദ്ധിയുള്ള ഒരു മനുഷ്യനും തള്ളിക്കളയില്ല. ധാർമികത എന്നോ മറ്റോ പേരിട്ടു വിളിച്ചാലും ഇത് മനുഷ്യന് അനിവാര്യമാണ്. ഓരോരുത്തരും കാണുന്ന ധർമവും നീതിയും കൂടുതൽ അധാർമികതയും അനീതിയും സൃഷ്ടിക്കുമെന്നതിലും അഭിപ്രായാന്തരമില്ല. അപരനോടുള്ള പെരുമാറ്റം സ്വന്തം ബുദ്ധിയിൽ ഉദിച്ചതുപോലെയാകണമെന്ന സാമൂഹ്യചിന്താഗതിയല്ല ഖുർആന്റേതെന്നു ചുരുക്കം. അതുകൊണ്ടുതന്നെ മനുഷ്യരാശിക്ക് മൊത്തം, സ്വന്തത്തോടും അപരനോടും അപരതയോടും കാണിക്കേണ്ട എല്ലാ മര്യാദകളും നിർദേശങ്ങളും നിയമങ്ങളും ഇസ്‌ലാമും ഖുർആനും വരച്ചുവെച്ചു. അത് ഓരോ വചനത്തിലൂടെയും സമൂഹത്തെ ബോധ്യപ്പെടുത്തി. അത് പൂർണമായും സ്രഷ്ടാവിൽ നിന്നുതന്നെ ലഭിച്ചു. അങ്ങനെ ഉത്തമ സമൂഹം രൂപപ്പെടുകയും ചെയ്തു.
ഉത്തമ സമൂഹത്തിൽ ഓരോ വ്യക്തിയുടെയും തദ്വാരാ സമൂഹത്തിന്റെയും ജീവൻ, വിശ്വാസം, ബുദ്ധി, അഭിമാനം, സമ്പത്ത്, കുടുംബം എന്നിവ സംരക്ഷിക്കപ്പെടണം. അതിനാണ് ഖുർആനും ഇസ്‌ലാമും. വ്യക്തികൾ മാത്രം അതിജീവിച്ചാൽ പോരാ; സമൂഹം കൂടി അതിജീവിക്കണം. ഇവിടെയാണ് ഖുർആന്റെ ഒരു പ്രയോഗം ശ്രദ്ധിക്കേണ്ടത്. ‘ആരെങ്കിലും അകാരണമായി ഒരു മനുഷ്യനെ കൊന്നാൽ അവൻ മനുഷ്യസമൂഹത്തെ മൊത്തം കൊന്നവനെ പോലെയാണ്. ആരെങ്കിലും ഒരാൾക്കെങ്കിലും ജീവൻ നൽകിയാൽ അവൻ മനുഷ്യസമൂഹത്തിന് മൊത്തം ജീവൻ നൽകിയതു പോലെയുമാണ്’ (അൽമാഇദ 3). വ്യക്തികളുടെ നിലനിൽപിനെ സമൂഹവുമായി വളരെ സുന്ദരമായും അർഥഗർഭമായും ബന്ധിപ്പിച്ചിരിക്കുന്നു ഈ പരിശുദ്ധ വചനം. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നിലനിൽപിനാവശ്യമായതെല്ലാം ഖുർആൻ ചെയ്തിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല.
സാമൂഹ്യപരമായ നിലനിൽപിന് വ്യക്തികളുടെ മാത്രം നിലനിൽപുണ്ടായാൽ പോരാ. കുടുംബം, രാഷ്ട്രം തുടങ്ങിയ ഒട്ടനേകം ഘടകങ്ങൾ കൂടിയാണ് സാമൂഹ്യഘടകങ്ങൾ. ഇവയോടെല്ലാം ഖുർആന്റെ സമീപനം നേരത്തെ പറഞ്ഞ ചട്ടക്കൂടിൽ നിന്ന് ഒരിക്കലും പുറത്തുകടക്കുന്നതല്ല. ഖുർആൻ വ്യഭിചാരം എന്തുകൊണ്ട് നിഷിദ്ധമാക്കുകയും ശക്തമായ ശിക്ഷയുള്ള കുറ്റങ്ങളിൽ പെടുത്തുകയും ചെയ്തുവെന്നത് ഇപ്പറഞ്ഞതിൽ നിന്നും വ്യക്തമാണ്. കാരണം അത് സാമൂഹ്യ നിലനിൽപിനെ ബാധിക്കും. കുടുംബ ഭദ്രത സാമൂഹ്യ നിലനിൽപിന്റെ അടിസ്ഥാന പ്രമാണമാണ്. മകൻ, മകൾ, പിതാവ് തുടങ്ങിയ എല്ലാ ചേരുവകളും നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുകയാണ് വ്യഭിചാരം. അഥവാ കുടുംബമില്ലാത്ത സമൂഹം ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. കുടുംബ വ്യവസ്ഥിതിയിൽ സ്വന്തം രക്തത്തിനുതന്നെ സ്ഥാനം നൽകുകയും ചെയ്യുന്നു. ആർക്കും ആരെയും കുടുംബത്തിൽ ചേർക്കാമെന്ന നിലപാടും ഇസ്‌ലാമിനില്ലെന്നർഥം. സ്വന്തം പിതാവ് ആരാണെന്നറിയാതെ വിഷമിക്കുന്ന ഒരു കുഞ്ഞും ലോകത്തുണ്ടാവരുതെന്നും ഇസ്‌ലാം ശഠിച്ചു. അത്തരം കുഞ്ഞുങ്ങൾ സാമൂഹ്യ പ്രശ്‌നം കൂടിയാണ്. യഥാർഥ കുടുംബ, സാമൂഹ്യ വ്യവസ്ഥിതി നിലനിൽക്കണമെന്നതു കൊണ്ടാണ് ഈ ശാഠ്യം. സമൂഹത്തിലെ ഓരോരുത്തർക്കും മാന്യമായി ജീവിക്കാനാവണം. കുടുംബസന്ധാരണം വേണം.
അഭിമാന സംരക്ഷണം ഖുർആന്റെ അടിസ്ഥാന ലക്ഷ്യമായതും ഈയർഥത്തിൽ തന്നെ. ഓരോ വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കണം. ആരും ആരുടെയും കുറ്റവും കുറവും പറഞ്ഞുനടക്കരുത്. പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഇതിനു വിഘാതം വരുത്തുന്നവരെ തിരുത്തുകയും ശിക്ഷിക്കുകയും വേണം. അതിന് സംവിധാനം വേണം. അതാണ് രാഷ്ട്രം. രാഷ്ട്രം സുഭദ്രമാകുമ്പോൾ മാത്രമാണ് ഇത് സാധ്യമാവുക. രാഷ്ട്രത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ എപ്പോഴും ഖുർആൻ ആഹ്വാനം ചെയ്യുന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്. ഖുർആൻ പരിചയപ്പെടുത്തിയ മുഴുവൻ തിന്മകളും ഒഴിവാക്കേണ്ടത് രാഷ്ട്രത്തിന്റെ ഭദ്രതക്കും സമൂഹത്തിന്റെ നിലനിൽപിനും അനിവാര്യമാണെന്ന് പറയുന്നതും ഇക്കാരണത്താലാണ്. മനുഷ്യന്റെ വിശാസം, സമ്പത്ത്, ബുദ്ധി തുടങ്ങിയവ സംരക്ഷിക്കുന്നതും ഇങ്ങനെത്തന്നെ വായിക്കണം. എല്ലാം, സുഭദ്രമായ മനുഷ്യനെയും സമൂഹത്തെയുമാണ് സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും.
മനുഷ്യന്റെ ബുദ്ധിക്ക് ഇത്രമാത്രം പ്രാധാന്യം ഖുർആൻ എന്തുകൊണ്ട് നൽകിയെന്നതും ഇവിടെനിന്നു വ്യക്തമാണ്. ലോകം ഇന്നും മനസ്സിലാക്കാത്തതുമാണിത്. ജീവൻ, സ്വത്ത് തുടങ്ങിയവയെല്ലാം സംരക്ഷിക്കാൻ ആധുനിക ലോകത്തിനു വ്യത്യസ്ത നിയമങ്ങൾ സൃഷ്ടിക്കാനായെങ്കിലും മനുഷ്യന്റെ ബുദ്ധി സ്വയം നശിപ്പിക്കരുത്, അഥവാ ലഹരിയുപയോഗിക്കരുതെന്ന് പറയാൻ ഇവരാരും ശ്രമിച്ചില്ല. ബുദ്ധിയാണ് സാമൂഹ്യവും വ്യക്തിപരവുമായ നിലനിൽപിന്റെയും പുരോഗതിയുടെയും എല്ലാമെല്ലാമെന്ന് ഇവരൊക്കെ മറന്നു. ഖുർആൻ മാത്രം അത് പറയാൻ ധൈര്യം കാണിച്ചു. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടതും എപ്പോഴും സംരക്ഷിക്കേണ്ടതും ബുദ്ധിയാണെന്നതാണ് ഖുർആന്റെ കാഴ്ചപ്പാട്. ശരീരത്തെക്കാൾ മനസ്സിനെയാണ് ഖുർആൻ അഭിസംബോധനം ചെയ്തതും. ചിന്തിക്കാനുള്ള ഖുർആന്റെ നൂറുകൂട്ടം ആഹ്വാനങ്ങൾ സുവിദിതമാണല്ലോ. മസ്തിഷ്‌കം മരവിപ്പിക്കാനുള്ളതല്ല; എപ്പോഴും ഉണർന്നു പ്രവർത്തിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ ബുദ്ധി സംരക്ഷിക്കണം. കൂടുതൽ ചിന്തിക്കണം. അങ്ങനെ വ്യക്തിയും കുടുംബവും രാഷ്ട്രവും സമൂഹവും അത്യുന്നതിയിലെത്തെണം. മനുഷ്യന് മാത്രം നൽകപ്പെട്ട ഈ അമൂല്യ നിധിയാണ് അവന്റെ ഉന്നതിയുടെ താക്കോൽ. ഇതിനെ നശിപ്പിക്കുന്ന ലഹരി മുഴുവൻ പരാജയങ്ങളുടെയും താക്കോലാണ്. ഇത് മുഹമ്മദ് നബി (സ്വ) പലവുരു സമൂഹത്തോട് വിളിച്ചുപറഞ്ഞു.
ഉത്തമ സമൂഹം വിഭാവനം ചെയ്യുന്ന ഖുർആൻ മനുഷ്യന്റെ സമ്പത്ത് സംരക്ഷിക്കുന്നത് അടിസ്ഥാന ഘടകമായി കണ്ടു. തീക്ഷ്ണമായ ദാരിദ്ര്യം വരിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ലെന്നു മാത്രമല്ല അതിൽ നിന്നുള്ള മോചനമാവശ്യപ്പെട്ട് പ്രാർഥിക്കാൻ തിരുനബി(സ്വ) പഠിപ്പിക്കുകയും ചെയ്തു. സമ്പത്ത് മാന്യമായാണ് സമ്പാദിക്കേണ്ടതെന്നും അത് എത്രയും സമ്പാദിക്കാമെന്നും സമ്പാദിക്കുന്ന ഉറവിടവും വിനിയോഗിക്കുന്ന സ്ഥലവും പൂർണമായും അനുവദനീയമാകണമെന്നും ഖുർആൻ ധാരാളം സ്ഥലങ്ങളിൽ ഉണർത്തി. ‘റിസ്‌ക് ടേക്കിങ്’ എന്ന ഓമനപ്പേരിട്ട് മറ്റു ഓരോ ദിവസവും കുമിളകൾ പോലെ പൊന്തിവരുന്ന ബിസിനസ്സുകളുടെ സങ്കലനമല്ല ഇസ്‌ലാമിക സാമ്പത്തിക രംഗം. അമിതമായി റിസ്‌ക് എടുക്കുക എന്നാൽ മറ്റുള്ളവന് നഷ്ടപ്പെടുക എന്നുകൂടി അർഥമുണ്ടെന്ന് മറന്ന ലോകത്ത് ഇസ്‌ലാം നിർദേശിച്ച സാമ്പത്തിക പാഠങ്ങൾ മാത്രമേ സുസ്ഥിരവും ഉത്തമവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുള്ളൂ. മനുഷ്യൻ സാമൂഹ്യ ജീവിയാണെന്ന് വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ സാമ്പത്തിക രംഗത്ത് ഖുർആൻ നിർദേശിച്ച സാമൂഹ്യ വിശാലതയാണ് കൈക്കൊള്ളേണ്ടത്. വ്യക്തിയധിഷ്ഠിത താൽപര്യങ്ങളല്ല.
അതുകൊണ്ടുതന്നെ ഖുർആൻ മുന്നോട്ടുവെച്ച ഈ അടിസ്ഥാന ലക്ഷ്യങ്ങളെയും നയങ്ങളെയും ധിക്കരിക്കുന്നവർ ആത്യന്തികമായി മനുഷ്യസമൂഹത്തെയാണ് നശിപ്പിക്കുന്നത്. എക്കാലവും ഈ സമൂഹം നിലനിൽപിന്റെയും ഔന്നത്യത്തിന്റെയും പാതയിൽ സഞ്ചരിച്ചത് ഖുർആൻ മുന്നോട്ടുവെച്ച സാമൂഹ്യ സങ്കൽപങ്ങളെയും വീക്ഷണങ്ങളെയും ശിരസ്സാവഹിച്ചതുകൊണ്ടാണുതാനും. ഈ മൂല്യങ്ങൾക്ക് അപ്രസക്തി കാണുന്നവർ വ്യക്തി താൽപര്യങ്ങളെ, അഥവാ ഖുർആൻ പരിചയപ്പെടുത്തിയ തെറ്റിലേക്ക് കൂടുതൽ ചായ്‌വ് കാണിക്കുന്ന മനുഷ്യ പ്രകൃതത്തെ മാത്രം മുന്നിൽ കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. സമൂഹം അവർക്കൊരു പ്രശ്‌നമേയായിരിക്കില്ല. പരസ്ത്രീ ബന്ധം, ലഹരികളുടെ ഉപയോഗം, ഏതു വിധേനയും മനുഷ്യനെ കബളിപ്പിച്ച് പണം സമ്പാദിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഇത്തരക്കാർക്ക് ഒരു തെറ്റായി തോന്നുകയേ ഇല്ല. കാരണം താൻ മാത്രമാണ് മുന്നിലുള്ളത്. സമൂഹം ഇല്ലേയില്ല. രാഷ്ട്രവും കുടുംബവുമെല്ലാം പറയുമെങ്കിലും അവയുടെ സത്യസന്ധമായ നിലനിൽപിനപ്പുറം നാമമാത്ര നിലനിൽപിൽ രസം കണ്ടെത്തുന്നവരാണിവർ. ഖുർആൻ ഇതൊരിക്കലും അംഗീകരിച്ചില്ല. അതിനാൽ ഉത്തമ സമൂഹത്തിന്റെ പിറവി ഖുർആന്റെ മാത്രം സംഭാവനയാണ്.

ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ