തിരുനബി(സ്വ)യുടെ പാഠശാലയാണ് ജ്ഞാനസംവേദന രംഗത്ത് വിശ്വാസികളുടെ എക്കാലത്തെയും മാതൃക. നബി(സ്വ)യുടെ പ്രബോധന കേന്ദ്രമായ മസ്ജിദുന്നബവി ജ്ഞാനസംവേദനത്തിന്റെ ശ്രേഷ്ഠ കേന്ദ്രം കൂടിയായിരുന്നുവല്ലോ. മദീനാ പള്ളിയുടെ ചാരത്ത് താമസിച്ചു പഠിച്ചിരുന്ന സ്വഹാബികൾ അഹ്‌ലുസ്സുഫ്ഫ/ അസ്വ്ഹാബു സ്സുഫ്ഫ എന്നീ പേരുകളിൽ അറിയപ്പെട്ടു. അറിവും സംസ്‌കാരം തേടിയെത്തിയ വ്യത്യസ്ത സാഹചര്യങ്ങളിലും വിവിധ ദേശങ്ങളിലും പെട്ട സ്വഹാബികൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ജീവിത വ്യവഹാരങ്ങളെല്ലാം മാറ്റിവെച്ച് വിജ്ഞാന സമ്പാദനത്തിനായി വീടുവിട്ടിറങ്ങിയവർ, തൊഴിലുകളിൽ ഏർപെട്ടുകൊണ്ടിരിക്കെ അതിൽ നിന്ന് അവധി യെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലും മറ്റും പാഠശാലയിലെത്തുന്നവർ, നിത്യവും വന്നു പോകുന്നവർ തുടങ്ങി വിവിധ തരത്തിലുള്ള വിദ്യാത്ഥികളാൽ സമ്പന്നമായിരുന്നു തിരുദൂതരുടെ പാഠശാല. വിദ്യാത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനും പകർത്താനും ഉതകും വിധത്തിലുള്ളതായിരുന്നു അവിടത്തെ ശിക്ഷണ രീതി. ഓരോ വിദ്യാർത്ഥിക്കും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉയർന്നു പഠിക്കാൻ കഴിയുന്ന തരത്തിലുള്ള പാഠനം. വിദ്യാത്ഥികൾക്ക് സ്വന്തം ശേഷികൾ പരിപോഷിപ്പിക്കാൻ അതിലൂടെ സാധ്യമായി. വ്യത്യസ്ത കഴിവുകളുള്ള ജ്ഞാനികൾ അതിൽ നിന്ന് പുറത്തുവന്നു. ഖുർആൻ വ്യാഖ്യാതാക്കൾ, ഖുർആൻ പാരായണ വിദഗ്ധർ, ഹദീസ് പണ്ഡിതന്മാർ, കർമശാസ്ത്ര വിശാരദന്മാർ, ഭാഷാ പണ്ഡിതന്മാർ അങ്ങനെ വ്യത്യസ്ത തുറകളിലുള്ളവർ. ‘എന്റെ ജനതയിൽ നിന്ന്അവരോട് ഏറ്റവും അനുകമ്പയുള്ള വ്യക്തി അബൂബക്ർ(റ)വാണ്. അല്ലാഹുവിന്റെ കാര്യത്തിൽ ഏറ്റവും കർക്കശമായ നിലപാട് സ്വീകരിക്കുന്നത് ഉമർ(റ)വും ലജ്ജാശീലൻ ഉസ്മാൻ(റ)വുമാണ്. വിധിതീർപ്പുകളെക്കുറിച്ച് കൂടുതലറിയുക അലി(റ)വിനാണ്. അനന്തരാവകാശ നിയമങ്ങളെ പറ്റി കൂടുതൽ പരിജ്ഞാനമുള്ളത് സൈദുബ്‌നു സാബിത്(റ)വിനാണ്. അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളെ സംബന്ധിച്ച് നന്നായറിയുക മുആദുബ്‌നു ജബൽ(റ)വിനാണ്. ഈ സമൂഹത്തിലെ ഏറ്റവും വിശ്വസ്തനായ വ്യക്തി അബൂഉബൈദതു ബ്‌നുൽ ജർറാഹ്(റ)വാണ് (തിർമിദി, ബൈഹഖി, അബൂ യഅ്‌ല) എന്ന ആശയം ഉൾകൊള്ളുന്ന തിരുവചനം അക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
സ്വഹാബികളും പിൽകാല പണ്ഡിതന്മാരും തിരുനബി(സ്വ)യുടെ മാതൃക പിന്തുടർന്നുകൊണ്ട് പള്ളിദർസുകൾ പരിപോഷിപ്പിച്ചു. നാഗരിക വികാസത്തിനും ഭൗതിക സാഹചര്യങ്ങൾക്കുമനുസരിച്ച് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി വിപുലീകരിച്ചു. സമൂഹത്തിന് നായകത്വം നൽകാൻ കെൽപുറ്റ പണ്ഡിതന്മാരെ വാർത്തെടുത്തു.
ഖുർആൻ വ്യാഖ്യാതാക്കൾ, ഹദീസ് പണ്ഡിതന്മാർ, കർമശാസ്ത്ര വിശാരദന്മാർ, ചരിത്രകാരന്മാർ തുടങ്ങി പിൽകാലത്ത് വന്ന പണ്ഡിത മഹത്തുക്കളിലധികവും പള്ളിദർസുകളുടെ സംഭാവനകളാണ്. പാഠ്യപദ്ധതിയിലും അനുബന്ധ കാര്യങ്ങളിലും ചില്ലറ മാറ്റങ്ങളുണ്ടെങ്കിലും പൗരാണിക കാലത്ത് പള്ളിദർസുകൾ നിർവഹിച്ച ധർമംതന്നെയാണ് ആധുനിക കാലത്തെ ദഅ്‌വാ കോളേജുകൾക്കും മറ്റും നിർവഹിക്കാനുള്ളത്. വൈജ്ഞാനികവും ആത്മീയവുമായ ഔന്നത്യം നേടിയെടുക്കുക, അതോടൊപ്പം സമൂഹത്തെ നന്മയിലേക്ക് നയിക്കുക, അവരെ വൈജ്ഞാനികവും സാംസ്‌കാരികവും ആത്മീയവുമായ പുരോഗതിയിലേക്ക് ഉയർത്തുക എന്നതാണ് പള്ളിദർസുകൾക്ക് നിർവഹിക്കാനുള്ള ധർമം. തന്റെ മുന്നിൽ വരുന്ന വിദ്യാത്ഥികളെ അതിന് പ്രാപ്തരാക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ഗുരുനാഥ(മുദരിസ്)നുള്ളത്. ഗുരുക്കന്മാർ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കേണ്ടതുണ്ട്. അതിൽ എത്രകണ്ട് വിജയിക്കാനാകുന്നു എന്നതിൽ നിന്നാണ് ദർസിന്റെ വിജയവും പരാജയവും വിലയിരുത്തേണ്ടത്. ആധുനിക കാലത്തെ ദർസുകൾ അതിൽ എത്രത്തോളം വിജയിക്കുന്നുണ്ടെന്നും വിലയിരുത്തണം.
പാഠശാല, പരിശീലന കേന്ദ്രം തുടങ്ങിയ അർത്ഥത്തിലാണ് ദർസ് എന്ന പദം പൊതുവെ ഉപയോഗിക്കുന്നത്. അറിവും പരിശീലനവും നൽകി വിദ്യാത്ഥികളെ ചിട്ടയോടെ വളർത്തിയെടുക്കുന്ന കേന്ദ്രങ്ങളാണവ. പഠിതാക്കളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും അവരിലെ നന്മകൾ കണ്ടെത്തി അഭിനന്ദിക്കുകയും വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നവരായിരുന്നു പൂർവ സൂരികളായ പണ്ഡിതർ. അതോടൊപ്പം ഓരോ വിദ്യാത്ഥിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് പഠനരംഗം, ആരാധനാ കാര്യങ്ങൾ, ജീവിതരീതി, വ്യവഹാരങ്ങൾ തുടങ്ങിയവകളിൽ അവർക്ക് സംഭവിക്കുന്ന പാകപ്പിഴവുകൾ ഉണർത്തി മന:ശാസ്ത്രപരമായ സമീപനങ്ങളിലൂടെ തിരുത്തുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തിരുന്നു. നിസ്‌കാരത്തിൽ, പ്രാർത്ഥനകളിൽ, പ്രഭാഷണങ്ങളിൽ തെറ്റുകൾ സംഭവിച്ചാൽ അവസരോചിതം അത് തിരുത്താൻ അവർക്ക് സാധിച്ചിരുന്നു. വാങ്ക് വിളിക്കേണ്ടതെങ്ങനെ, നിസ്‌കാരത്തിന് നേതൃത്വം നൽകുന്നതെങ്ങെന, ശേഷമുള്ള പ്രാർത്ഥന എത്ര നീളാം, ഖുത്വുബ നിർവഹിക്കേണ്ടതെങ്ങനെ എന്നു തുടങ്ങി ഊണ് തൊട്ട് ഉറക്കം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിദ്യാത്ഥി പാലിച്ചുപോരുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇവ്വിധം വ്യക്തിജീവിതത്തിലും സാമൂഹിക-സാമ്പത്തിക കാര്യങ്ങളിലുമെല്ലാം വിദ്യാത്ഥികൾക്ക് നിർദേശങ്ങൾ നൽകി ശാക്തീകരിക്കുന്നു. വ്യാകരണ പിശകുകൾ, തെറ്റായ പദപ്രയോഗങ്ങൾ, ഭാഷാപരമായ വൈകല്യങ്ങൾ എന്നിവ പോലും സസുക്ഷ്മം നിരീക്ഷിക്കാനും ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാനും അവർക്ക് സാധിച്ചിരുന്നു.

അഭിരുചി പ്രധാനം

വ്യത്യസ്ത താൽപര്യങ്ങളും അഭിരുചിയുമുള്ളവരായിരിക്കും വിദ്യാത്ഥികൾ. ചിലർക്ക് ഖുർആൻ പഠനത്തിലായിരിക്കും താൽപര്യം. മറ്റു ചിലർക്ക് ഹദീസിലും. കർമശാസ്ത്ര താൽപരരും ചരിത്രത്തിൽ കൂടുതൽ ശ്രദ്ധയൂന്നുന്നവരുമുണ്ടാകും. എങ്കിലും ഓരോ വിഷയത്തിലും അടിസ്ഥാനജ്ഞാനം എല്ലാ വിദ്യാത്ഥിക്കു മുണ്ടായിരിക്കേണ്ടതുണ്ട്. അതോടൊപ്പം സ്വന്തം അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങളിൽ ഊന്നി കൊണ്ട് തുടർപഠനത്തിനവസരം നൽകണം. എല്ലാ വിജ്ഞാനവും ആർജിക്കാൻ കഴിയുന്നവർക്ക് അതിനും സൗകര്യമൊരുക്കണം.
ബൗദ്ധികമായി പിന്നാക്കം നിൽക്കുന്നവർക്ക് എല്ലാം നൽകി പ്രയാസപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഓരോരുത്തരുടെയും ബൗദ്ധിക നിലവാരം മനസ്സിലാക്കി വേണം അറിവ് പകരാൻ. പ്രാപ്തരായ വിദ്യാർത്ഥികളെയാണ് ദർസീ രംഗത്തേക്ക് കൊണ്ടുവരേണ്ടത്. അവർക്ക് ഉചിതമായ പരിശീലനം നൽകുകയും വേണം. നിയമാനുസൃതം മനോഹരമായി ഖുർആൻ പാരായണം ചെയ്യാൻ കഴിയുന്നവരെയാണ് പള്ളികളിൽ ഇമാമും ഖത്വീബുമായി തിരഞ്ഞെടുക്കേണ്ടത്. അവർക്ക് അതുമായി ബന്ധപ്പെട്ട വിശദമായ അറിവും പരിശീലനവും ആവശ്യം. കുട്ടികളുമായി ഇടപഴകാനും അവരെ നല്ല നിലയിൽ വളർത്തിയെടുക്കാനും പ്രാപ്തരായവരെ പരിശീലനം നൽകി ഉയർത്തിക്കൊണ്ടുവരണം. മറ്റു മേഖലകളിൽ കഴിവു തെളിയിക്കാൻ കഴിയുന്നവരെ ആവശ്യമായ അറിവും ആത്മീയ അച്ചടക്കവും നൽകി അവർക്ക് താൽപര്യമുള്ള മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യണം. എല്ലാവരെയും മുദരിസും ഖത്വീബുമാക്കാൻ തുനിഞ്ഞാൽ അർഹർക്ക് അവസരം നിഷേധിക്കപ്പെടുകയും അനർഹർ രംഗം കയ്യടക്കുകയും ചെയ്യുന്ന അവസ്ഥ വരും. അതേ സമയം തന്നെ ഒന്നിനും കൊള്ളാത്തവരായി ആരുമുണ്ടാകാൻ പാടില്ലതാനും.
ചുരുക്കത്തിൽ, ഓരോ വിദ്യാർത്ഥിക്കും അവരവരുടെ അഭിരുചിക്കനുസരിച്ച് ഉയരാൻ കഴിയുന്നതാവണം പള്ളിദർസുകൾ. അടുത്ത കാലം വരെ അതങ്ങനെ തന്നെയായിരുന്നു. പള്ളിദർസുകളിൽ പഠിച്ച ശേഷം വിവിധ തൊഴിലുകളിലും സേവന മേഖലകളിലും പ്രവർത്തിക്കുന്ന ധാരാളമാളുകളെ നമുക്ക് ചുറ്റും കാണാം.
പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടികളെ നീണ്ട കാലം ദർസിലിരുത്തി ആയുസ്സിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തുന്നതിലർത്ഥമില്ല. അത്യാവശ്യമായ അറിവുകൾ നൽകി ഉപജീവനത്തിനാവശ്യമായ തൊഴിലുകളിലും മറ്റും ഏർപെടാൻ അവർക്ക് അവസരമൊരുക്കണം. അതേസമയം പ്രാപ്തരായ വിദ്യാർത്ഥികൾ മറ്റു മേഖലകളിലേക്ക് തിരിയുന്നത് ഒഴിവാക്കാൻ വേണ്ട കരുതലെടുക്കുകയും വേണം. ന്യായമായ കാരണങ്ങളാൽ മറ്റു ദർസുകളിൽ ചേരാനും ഗുരുക്കന്മാരുമായി സന്ധിക്കാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം വേണം. വിദ്യാത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ തിരസ്‌കരിച്ചുകൂടാ. അത്തരം സമീപനങ്ങൾ മതപഠനത്തോട് മടുപ്പുളവാക്കാനും മതവിരുദ്ധ ചേരിയിൽ എത്തിപ്പെടാനുമാണ് ഉപകരിക്കുക. പൂർവസൂരി കളായ പണ്ഡിതന്മാർ തങ്ങൾ പ്രവീണരല്ലാത്ത വിഷയങ്ങൾ പ്രാപ്തരായ ജ്ഞാനികളെ സമീപിച്ച് പഠിക്കാൻ വിദ്യാത്ഥികൾക്ക് അവസരം നൽകുകയും അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സമർത്ഥരായ സ്വന്തം ശിഷ്യന്മാരിൽ നിന്ന് തങ്ങൾക്കറിയാത്ത വിഷയങ്ങൾ പഠിക്കാനുള്ള വിശാല മനസ്സും അക്കാലത്തെ മഹാഗുരുക്കന്മാരുണ്ടായിരുന്നു. അത്തരത്തിലുള്ള രസകരമായ ഒരു കഥ ബഹ്‌റു ൽ ഉലൂം ഒകെ ഉസ്താദിന്റെ സ്മരണികയിൽ കാണാം.
കാപ്പാട് കുത്തഹമ്മദ് മുസ്‌ലിയാർ എന്ന മഹാഗുരുവിനെ കുറിച്ചും അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവിനെ പറ്റിയും കേട്ടറിഞ്ഞാണ് ഒകെ ഉസ്താദ് കാപ്പാട് ദർസിലെത്തുന്നത്. കാപ്പാടുസ്താദിന്റെ വിശകലന പാടവം ശൈഖുനാക്ക് നന്നേ ബോധിച്ചു. മുമ്പ് ഓതിയിരുന്ന മിക്ക കിതാബുകളും അവിടെ ആവർത്തിച്ചു പഠിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ത്വിബ്ബിൽ (വൈദ്യശാസ്ത്രം) പരിജ്ഞാനമുള്ള ഒരു ഗുരു കാപ്പാടിനടുത്ത പ്രദേശത്തുണ്ടെന്നറിയുന്നത്. അതോടെ ത്വിബ്ബ് കൂടി പഠിക്കാൻ ശൈഖുനാ തീരുമാനിച്ചു. കാപ്പാട് നിന്ന് ദിവസവും മൈലുകളോളം നടന്നുചെന്നാണത് പഠിച്ചത്. ശൈഖുനാ ത്വിബ്ബ് പഠിച്ചെന്ന് കേട്ടപ്പോൾ കാപ്പാടുസ്താദിനും പഠിക്കാൻ മോഹമായി. ശിഷ്യനിൽ നിന്ന് ത്വിബ്ബിന്റെ കിതാബോതാൻ ആ മഹാജ്ഞാനി ആഗ്രഹം പ്രകടിപ്പിച്ചു. ഗുരുവിന് അങ്ങോട്ട് പഠിപ്പിച്ചുകൊടുക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. അവസാനം ശൈഖുന തന്നെ ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. ശൈഖുനാ അക്കാര്യം ഇങ്ങനെയാണ് പറയാറുള്ളത്: ‘കിതാബ് മൂപ്പർ വായിച്ച് അർത്ഥം പറയും- ഇങ്ങോട്ട് ഓതിത്തരുന്നത് പോലെ- വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക പ്രയോഗങ്ങൾ വരുമ്പോൾ മൂപ്പർ നിർത്തും. അപ്പോൾ ഞാൻ വിശദീകരണം നൽകും. അങ്ങനെ കിതാബ് ഓതിത്തീർത്തു. വിജ്ഞാനം പങ്കുവെക്കുന്നതിലെ വീക്ഷണ വിശാലത! എല്ലാതരം പൊങ്ങച്ചങ്ങളെയും മറികടക്കുന്ന കൗശലം (ശൈഖുനാ ഓ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ ജീവിതം ദർശനം, പേ. 68,69).

അറിയാത്ത കാര്യങ്ങൾ

വിദഗ്ധ പഠനത്തിനായി ഗുരുനാഥന്മാർ തന്നെ വിദ്യാത്ഥികളെ മറ്റു ജ്ഞാനികളുടെ അടുത്തേക്ക് പറഞ്ഞുവിടുന്ന പതിവും അക്കാലത്തുണ്ടായിരുന്നു. പഠിതാക്കളുടെ വൈജ്ഞാനിക ഉന്നമനം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പൂർവസൂരികൾ ശിഷ്യഗണങ്ങൾക്ക് അതിനുള്ള അവസരം നൽകിയിരുന്നില്ലെങ്കിൽ പ്രതിഭാധനരായ പല പണ്ഡിതരെയും നമുക്ക് നഷ്ടമാകുമായിരുന്നു. വിദ്യാത്ഥികളുടെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും ഉന്നമനത്തിനുമാണ് എപ്പോഴും മുൻഗണനയെന്നർത്ഥം.

ഗുരുത്തം കെട്ട കുട്ടികൾ

ഏതാനും വർഷം പള്ളിദർസുകളിൽ പഠിച്ച് പിന്നീട് പല വഴിക്ക് തിരിയുന്നവരുണ്ട്. ജീവിത പ്രാരാബ്ധങ്ങൾ, പഠന വിമുഖത, തൊഴിൽ സംബന്ധമായ കാര്യങ്ങൾ അങ്ങനെ പലതും പഠന രംഗത്തുനിന്ന് മാറിനിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ മാറിനിൽക്കുമ്പോഴും പഠന കാലത്ത് ആർജിച്ച സാംസ്‌കാരിക ഔന്നത്യം കാത്തുസൂക്ഷിക്കുന്നവരും തഖ്‌വയിലധിഷ്ഠിത ജീവിതം നയിക്കുന്നവരുമാണ് വലിയൊരു പങ്കും. അതേസമയം അനാശാസ്യങ്ങളിൽ ഏർപെടുന്നവരും സാമൂഹ്യ വിരുദ്ധരായി മാറുന്നവരുമായ ചെറിയൊരു വിഭാഗവും ഉണ്ടായേക്കാം. ഉസ്താദിന്റെ ഗുരുത്തക്കേട് വാങ്ങിയവരായിട്ടാണ് പൊതുവെ ഇവരറിയപ്പെടാറുള്ളത്. ഗുരുവിനോടും മതവിദ്യയോടും കാണിക്കുന്ന അനാദരവ് വലിയ തോതിലുള്ള അപചയത്തിന് കാരണമാകാറുണ്ടെന്നത് വാസ്തവം തന്നെ. ഒറ്റപ്പെട്ട അത്തരം സംഭവങ്ങൾ ജ്ഞാനികൾ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ബഹുഭൂരിഭാഗവും അങ്ങനെയല്ല എന്നതാണ് യാഥാർത്ഥ്യം. സാത്വികനായൊരു ഗുരു പറഞ്ഞു: ‘നല്ല മനുഷ്യർ ആർക്കും ഗുരുത്തക്കേട് നൽകില്ല, ആരെയും ശപിക്കുകയുമില്ല. എല്ലാവരുടെയും നന്മയും വിജയവുമാണ് അവരാഗ്രഹിക്കുക.’
പൊറുക്കാനും ക്ഷമിക്കാനും തക്ക വിശാല മനസ്‌കരായിരുന്നു അവർ. ആത്മീയ വളർച്ചയും പക്വതയുമില്ലാത്തവരാണ് ശാപവും ഗുരുത്തക്കേടും പ്രഖ്യാപിക്കുക. കിട്ടിയതേ കൊടുക്കാനാവൂ എന്നാണല്ലോ. അത്തരക്കാർക്ക് മതം പഠിപ്പിക്കാനുള്ള യോഗ്യതയില്ല. വിദ്യാത്ഥി ജീവിതത്തിന്റെ ആദ്യ നാളുകളിൽ ലഭിക്കാതെ പോകുന്ന ആത്മീയ അനുഭവങ്ങളും ഉപദേശങ്ങളുമാണ് ഇത്തരത്തിലുള്ള അപഭ്രംശത്തിന് പ്രധാന കാരണം.
കർമശാസ്ത്രപരമായ ഏതെങ്കിലും കിതാബുകളും അറബി വ്യാകരണ/ പദോൽപത്തി സംബന്ധമായ ഏതെങ്കിലും കിതാബുകളുമാണ് പല ദർസുകളിലും വിദ്യാത്ഥികൾക്ക് ലഭിക്കുന്നത്. തീർച്ചയായും അനിവാര്യ വിഷയങ്ങൾ തന്നെയാണവ. എന്നാൽ അവക്ക് മുമ്പോ ഒപ്പമോ ആത്മീയ വികാസത്തിനുപകരിക്കുന്ന ഗ്രന്ഥങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തികഞ്ഞ ആത്മീയാന്തരീക്ഷം രൂപപ്പെടുത്തുകയും വേണം. എങ്കിൽ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. സൈനുദ്ധീൻ മഖ്ദൂം(റ)വിന്റെ അദ്കിയ, ഇർശാദ്, ഇമാം ഗസാലി(റ)യുടെ അയ്യുഹൽ വലദ്, ബിദായതുൽ ഹിദായ, പത്ത് കിതാബ്, ഏഴ് കിതാബ് എന്നിവയിലെ ചില അധ്യായങ്ങൾ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

വിശ്വാസ ശാസ്ത്രം

ഇസ്‌ലാമിക വിശ്വാസ ശാസ്ത്ര സംബന്ധിയായ കനപ്പെട്ട അനേകം ഗ്രന്ഥങ്ങളുണ്ട്. അവയിൽ പലതും ആശയവൈപുല്യവും ബൗദ്ധിക വിശലകനവും കൊണ്ട് സമ്പന്നമാണ്. എന്നാൽ അത് ഉൾകൊള്ളാൻ പ്രാപ്തരായ വിദ്യാത്ഥികൾ തുലോം കുറവാണെന്ന കാര്യം വിസ്മരിക്കാനാവില്ല. തർക്കശാസ്ത്രം, വചന ശാസ്ത്രം, ഗ്രീക്ക് തത്ത്വശാസ്ത്രം തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടിയവർക്ക് മാത്രമേ അത്തരം ഗ്രന്ഥങ്ങൾ പ്രയോജനപ്പെടൂ. കാലഹരണപ്പെട്ട ചില വ്യതിയാന പ്രസ്ഥാനങ്ങൾ ഉന്നയിച്ച വികല വാദങ്ങൾ റദ്ദ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അവയിൽ പലതും രചിക്കപ്പെട്ടിട്ടുള്ളത്. ദാർശനിക വളർച്ച കൈവരിച്ച വിദ്യാത്ഥിളെ മാത്രമേ അത്തരം ഗ്രന്ഥങ്ങൾ തൃപ്തിപ്പെടുത്തുകയുള്ളൂ. വിശ്വാസ ശാസ്ത്ര സംബന്ധിയായ പ്രാഥമിക വിവരങ്ങൾ നൽകുന്ന അനേകം ഗ്രന്ഥങ്ങളുണ്ടങ്കിലും പല പള്ളിദർസുകളിലും അവ പഠിപ്പിക്കുന്നില്ല. ആധുനിക കാലത്ത് ഏറെ അനിവാര്യമായൊരു വിഷയമെന്ന നിലയിൽ വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ദർസ് സിലബസുകളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പൗരാണിക ഗ്രന്ഥങ്ങൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആധുനിക സങ്കേതങ്ങൾ സമന്വയിപ്പിച്ച് ആവശ്യമായ ഗ്രന്ഥങ്ങൾ നിർമിക്കുകയുമാകാം. നവനാസ്തികരും ഇസ്‌ലാം വിരുദ്ധരും പൊതുസമൂഹത്തിനിടയിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങൾക്ക് കൂടി പൂരണം നൽകുന്നതായിരിക്കണം പുതിയ ഗ്രന്ഥങ്ങൾ.

ഖുർആൻ പാരായണ ശാസ്ത്രം

ദർസുകളിൽ അടിസ്ഥാന പാഠമായി നൽകേണ്ട ഒന്നാണ് ഖുർആൻ പാരായണ പരിജ്ഞാനം. തെറ്റായി ഖുർആനോതിയാൽ നിസ്‌കാരം അസാധുവാകുന്നതുകൊണ്ട് അക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്. ഖുർആൻ പാരായണ ശാസ്ത്രത്തിൽ മുസ്‌ലിം സമൂഹത്തിന് പൊതുവായ ഒരു ഉണർവുണ്ടായിട്ടുണ്ടെങ്കിലും പല പള്ളികളിലെയും ഇമാമുമാർ ഇപ്പോഴും അക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് വസ്തുത. ചെറിയ ക്ലാസുകളിൽ നിന്ന് വേണ്ടത്ര പരിശീലനം കിട്ടാത്തതുകൊണ്ടുണ്ടാകുന്ന ദുരന്തമാണിത്. പണ്ഡിതന്മാരടക്കം നൂറുകണക്കിനാളുകൾ നിസ്‌കാരത്തിനെത്തുന്ന ഒരു മഹല്ലിലെ ഖത്വീബ് ബിസ്മി തെറ്റായി പാരായണം ചെയ്യുന്നത് കേട്ട് അയാളെ അതോർമപ്പെടുത്തിയപ്പോൾ പറഞ്ഞത് ഇരുപത്തിയഞ്ച് വർഷമായി ഞാൻ ജുമുഅക്ക് നേതൃത്വം നൽകുന്നു, ഇതുവരെ ഒരാളും അങ്ങനെയൊരാക്ഷേപം പറഞ്ഞിട്ടില്ലെന്നായിരുന്നു. അവസാനം അയാളുടെ പരായണം റെക്കോർഡ് ചെയ്ത് കേൾപിച്ചപ്പോൾ മദ്‌റസയിൽ പഠിച്ചതിൽ പിന്നെ ഖുർആൻ പാരായണം അഭ്യസിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഇമാമിന്റെ ഫാതിഹ അബദ്ധങ്ങളുടെ പഞ്ചാങ്കമായതിന്റെ പേരിൽ അവബോധമുള്ളവർ പള്ളിയിൽ ജമാഅത്തിന് വരാതാവുകയും ഒരാഴ്ചക്കകം അദ്ദേഹം സ്ഥലം വിടുകയും ചെയ്തതും അനുഭവം. അറിയപ്പെട്ട കോളേജിൽ നിന്നും ബിരുദമെടുത്ത യുവ പ ണ്ഡിതനായിരുന്നു ഇദ്ദേഹമെന്നതാണ് ഏറെ ദു:ഖകരം. ബിരുദ ലബ്ധിക്ക് തജ്‌വീദ് നിർ ബന്ധമാക്കേണ്ടതനിവാര്യമാണ്. വേണ്ടവിധം ഖുർആൻ പാരായണം ചെയ്യാനറിയാത്തവർ മതബിരുദധാരികളായി രംഗത്ത് വരുന്നത് അംഗീകരിക്കപ്പെട്ടുകൂടാ.
സാധാരണ പാരായണ രീതിക്കൊപ്പം മറ്റു ഖിറാഅത്തുകളെക്കുറിച്ചും സാമാന്യ ധാരണ മതവിദ്യാത്ഥികൾക്ക് ആവശ്യമാണ്. ആധുനിക കാലത്ത് പ്രത്യേകിച്ചും. മദ്‌റസ പൊതുപരീക്ഷക്ക് പോയപ്പോഴുണ്ടായ ഒരനുഭവം പറയാം. സൂപ്പർവൈസറായി ചെല്ലുന്ന ഉസ്താദുമാർ തന്നെ വിദ്യാത്ഥികളെ കൊണ്ട് ഖുർആൻ പാരായണം ചെയ്യിക്കുന്ന കാലമായിരുന്നു അത് (ഇപ്പോൾ അതേ സ്ഥാപനത്തിലെ ഉസ്താദുമാരാണ് ഖുർആൻ പരീക്ഷ നടത്തുക). മേശയിലിക്കുന്ന മുസ്വ്ഹഫെടുത്ത് ആദ്യം വന്ന കുട്ടിയോട് നിശ്ചിത ഭാഗം ഓതാനാവശ്യപ്പെട്ടപ്പോൾ അവൻ പറഞ്ഞു: ഉസ്താദേ, ആ മുസ്വ്ഹഫ് നിറയെ തെറ്റാണ്. കുറെ തെറ്റുകൾ ഉസ്താദ് തിരുത്തിയിട്ടുണ്ട്. മറിച്ചുനോക്കുമ്പോൾ അവിടവിടെയായി ധാരാ ളം തിരുത്തലുകൾ വരുത്തിയിരിക്കുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന ആ മുസ്വ്ഹഫിൽ ഇത്രമാത്രം ‘തെറ്റുകൾ’ എങ്ങനെ വന്നുവെന്ന് നോക്കിയപ്പോഴാണ് കാര്യം ബോധ്യമായത്. സത്യത്തിൽ അതിൽ തെറ്റൊന്നുമുണ്ടായിരുന്നില്ല. കേരളത്തിൽ അത്ര പരിചിതമല്ലാത്തതും ഖാലൂൻ നാഫിഅ്(റ)വിൽ നിന്നുദ്ധരിച്ചതുമായ പാരായണ രീതി പ്രകാരമുള്ള മുസ്വ്ഹഫായിരുന്നു അത്. ഖുർആൻ പാരായണ ശാസ്ത്രത്തെക്കുറിച്ച് സാമാന്യ ധാരണയില്ലെങ്കിൽ ഇത്തരം അബദ്ധങ്ങൾ ഉറപ്പാണ്. പാരായണ വൈവിധ്യങ്ങളുയർത്തിക്കാട്ടി അവ ഖുർആനിൽ വന്ന മാറ്റങ്ങളാണെന്ന് യുക്തിവാദികളും ഇസ്‌ലാം വിരുദ്ധരും പ്രചരിപ്പിക്കുന്ന കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണ ഓരോ വിശ്വാസിക്കുമുണ്ടാകേണ്ടതുണ്ട്. മതവിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും.

ചരിത്ര പഠനം

ഇസ്‌ലാം വിമർശകർ പലപ്പോഴും കൂട്ടുപിടിക്കുന്നത് ചരിത്രത്തെയാണ്. ചരിത്ര സംബന്ധമായ അജ്ഞത നമ്മിൽ പലരെയും പ്രതിരോധത്തിലാക്കാറുണ്ട്. ദർസുകളിൽ ചരിത്രം പഠിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇപ്പോഴും ശൈശവദിശ പിന്നിട്ടിട്ടില്ല. ചരിത്രത്തിന്റെ ബാലപാഠങ്ങൾ ചില ദർസുകളിലെല്ലാം പഠിപ്പിക്കുന്നുണ്ടെങ്കിലും സമഗ്രമാകേണ്ടതുണ്ട്. ആദം(അ) മുതൽ തിരുനബി(സ്വ) വരെയും തുടർന്ന് ഖലീഫമാരുടെയും പൂർവസൂരികളായ പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ നടന്ന നവജാഗരണത്തിന്റെയും വിശദമായ ചരിത്രം തന്നെ പഠിപ്പിക്കേണ്ടതുണ്ട്. ഖുർആനിന്റെ ചരിത്രവഴികൾ, ഹദീസ് വിജ്ഞാന ചരിത്രം, ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ ആവിർഭാവം, ഇൽമുത്തസ്വവ്വുഫിന്റെ ഉത്ഭവവും വികാസവും, മറ്റു ജ്ഞാനശാഖകളുടെ വികാസ പരിണാമങ്ങൾ എന്നിവയെല്ലാം പഠിപ്പിക്കണം. ഒപ്പം മുസ്‌ലിംകൾ ലോകത്തിന് നൽകിയ വൈജ്ഞാനികവും സാംസ്‌കാരികവുമായ സംഭാവനകൾ, നവോത്ഥാന മുന്നേറ്റങ്ങൾ, വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപുകൾ എന്നിവയും പഠിപ്പിക്കണം. ഇസ്‌ലാമിക സമൂഹത്തിന്റെയും മുസ്‌ലിം ഭരണാധികാരികളുടെയും സംഭാവനകളെ വിലകുറച്ച് കാണിക്കുകയും ഇന്ത്യാചരിത്രത്തിലെ അവരുടെ സാന്നിധ്യം മായ്ച്ചുകളയുകയും ചെയ്തുകൊണ്ടിരിക്കുന്ന ആസുര കാലത്താണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവ് പ്രധാനമാണ്.
പൂർവകാല പണ്ഡിതന്മാർ ചരിത്ര പഠനത്തിന് എത്രമാത്രം പ്രാധാന്യം കൽപിച്ചിരുന്നുവെന്നറിയാൻ അവരുടെ ഗ്രന്ഥങ്ങളിലൂടെ ഓരോട്ട പ്രദക്ഷിണം നടത്തി യാൽ മാത്രം മതിയാകും. ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട സാത്വികനായ ഒരു പണ്ഡിതനെ സന്ദർശിച്ചപ്പോൾ മദ്‌റസയിലെ ചരിത്ര പാഠപുസ്തകത്തിൽ ഷാജഹാൻ ചക്രവർത്തിയെ പറ്റി പരാമർശിക്കുന്ന ഭാഗം കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഇതിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായാണല്ലോ ശരിക്കുള്ള ചരിത്രം. ജീവിതത്തിൽ ഒരിക്കൽ പോലും ദർസ് നടത്തുകയോ മദ്‌റസയിൽ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത, പ്രഭാഷണ രംഗത്തോ രചനാ രംഗത്തോ പ്രവർത്തിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ചരിത്രബോധത്തിൽ അത്ഭുതം തോന്നി. മർഹും നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാരുടെ ചരിത്ര പാടവം അതിശയിപ്പിക്കുന്നതായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രമെങ്കിലും പഠിക്കാനുള്ള സൗകര്യം പള്ളിദർസുകളിലുണ്ടാവേണ്ടതുണ്ടെന്ന് ചുരുക്കം.
പൗരാണിക ഗ്രന്ഥങ്ങളധികവും ഏറെ ബ്രഹത്തായതും അനേകം വാള്യങ്ങളുള്ളവയുമാണ്. അവയത്രയും വായിച്ചുതീർക്കാനുള്ള ക്ഷമയും ത്യാഗമന സ്ഥിതിയും അധിക വിദ്യാർത്ഥികൾക്കുമുണ്ടാവണമെന്നില്ല. അതിനാൽ ആധുനിക സങ്കേതങ്ങളും മറ്റും ഉ പയോഗപ്പെടുത്തി ദർസുകളിൽ പഠിപ്പിക്കാനാ വശ്യമായ ഗ്രന്ഥങ്ങൾ നിർമിക്കേണ്ടതുണ്ട്.

സംസ്‌കാരങ്ങളുടെ സംവേദനം

ജ്ഞാനത്തോടൊപ്പം ഉത്തമ സംസ്‌കാരം കൂടി സംവേദനം ചെയ്യുമ്പോഴാണ് ദർസുകൾ കൊണ്ടുദ്ദേശിക്കുന്ന യഥാർത്ഥ ലക്ഷ്യം സാക്ഷാൽകൃതമാവുക. പൂർവസൂരികളായ പണ്ഡിതന്മാർ അറിവിനൊപ്പം സംസ്‌കാരവും കൈമാറ്റം ചെയ്തിരുന്നു. നബി(സ്വ) അറിവിനപ്പുറം ഉത്തമ സംസ്‌കാരവും സമൂഹത്തെ പഠിപ്പിച്ചു.
ക്ഷമ, സഹനം, ഭൗതിക വിരക്തി, പരസ്പര ബഹുമാനം, സ്‌നേഹം, അനുകമ്പ, വിനയം, നിരാശ്രയത്വം, സംതൃപ്തി, വിട്ടുവീഴ്ചാ മനോഭാവം, ധൈര്യം തുടങ്ങി ഒട്ടേറെ ഗുണങ്ങളും തിരുനബി(സ്വ) അവർക്ക് പകർന്നു നൽകി. മറ്റുള്ളവരെ സഹായിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കാനും നിരന്തരം ഉദ്‌ബോധിപ്പിച്ചപ്പോഴും സ്വന്തം ആവശ്യങ്ങളും അരിഷ്ടതകളും ഒരാളുടെ മുന്നിലും അവതരിപ്പിച്ചില്ല. യാചന നിരുത്സാഹപ്പെടുത്തി. ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നതിനിടയിൽ ഊന്നുവടി നിലത്തു വീണാൽ ഇറങ്ങി സ്വയം എടുക്കുകയല്ലാതെ എടുത്തുതരാൻ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്നില്ല. വിശപ്പ് സഹിക്കാനാകാതെ നിലത്തു കിടന്ന് ഇഴഞ്ഞ അബൂഹുറൈറ(റ)ന്റെ ചരിത്രം പറയുന്നുണ്ട് ഹദീസ് ഗ്രന്ഥങ്ങളിൽ. അപ്പോൾ പോലും ജനങ്ങളോട് യാചിക്കാതെ വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന ഖുർആൻ വചനത്തിന്റെ ആദ്യഭാഗം പാരായണം ചെയ്ത് ബാക്കി ഭാഗം ഓതിക്കേൾപിക്കാമോ എന്ന് ആരായുകയാണ് അദ്ദേഹം ചെയ്തത്. തിരുനബി(സ്വ) അവരിൽ സന്നിവേശിപ്പിച്ച സാംസ്‌കാരികമായ ഔന്നത്യമായിരുന്നു അതിന് പ്രചോദനം. ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ബഹ്‌റുൽ ഉലൂം അടക്കമുള്ള പണ്ഡിത ശ്രേഷ്ഠരിലും ആ സ്വഭാവ ഗുണങ്ങൾ കാണാം. വീടുവെക്കാനായി കണ്ണായ സ്ഥലത്ത് രണ്ടേക്കറിലധികം സ്ഥലം ഉദാരമതിയായ ഒരാൾ സൗജന്യമായി നൽകിയപ്പോൾ അത് നിരസിക്കുകയും സ്‌നേഹപൂർവമുള്ള സമ്മർദത്തിനൊടുവിൽ അദ്ദേഹം നിശ്ചയിച്ച വില കൊടുത്ത് വാങ്ങുകയും ചെയ്ത ശൈഖുനയെ ചരിത്രത്തിൽ വായിക്കാം. ജനങ്ങൾ നൽകുന്ന സൗജന്യങ്ങളും ഔദാര്യവും ഒട്ടും ആഗ്രഹിക്കാതെ അല്ലാഹുവിന്റെ ഔദാര്യവും സൗജന്യങ്ങളുമാണ് തിരഞ്ഞെടുത്തത്.
നബി(സ്വ)യുടെ വിനയവും എളിമയും സുവിദിതം. മക്കാവിജയ വേളയിൽ പോലും വിനയത്തോടെ തല കുനിച്ചുകൊണ്ടാണ് റസൂൽ(സ്വ) അവിടെ പ്രവേശിച്ചത്. ജ്ഞാനി ശ്രേഷ്ഠരൊക്കെയും അപ്രകാരം വിനയം പ്രകടിപ്പിക്കുന്നവരായിരുന്നു.
അദബ്, സാഹചര്യങ്ങളോടിണങ്ങി ജീവിക്കാനുള്ള കഴിവ്, വിട്ടുവീഴ്ചാ മനോഭാവം, ഉള്ളതിൽ സന്തുഷ്ടി, ആത്മസമർപണം, അറിയാനുള്ള താൽപര്യം, ത്യാഗസന്നദ്ധത, പരിമിതകൾ മനസ്സിലാക്കി വർത്തിക്കാനുള്ള കഴിവ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിവിനോടൊപ്പം സംവേദനം ചെയ്യേണ്ടതായുണ്ട്. അത്തരം ഗുണങ്ങൾ കൂടി പകർന്ന് നൽകുമ്പോഴാണ് ദർസ് ജീവിതം പ്രയോജനപ്രദമാകുന്നത്.

തൊഴിൽ പരിശീലനം

അറിവ് പകരുന്നതോടൊപ്പം ഉപജീവനം കണ്ടെത്താൻ സഹായിക്കുന്നതും അനുയോജ്യമായ തൊഴിലുകൾ വിദ്യാത്ഥികളെ പരിശീലിപ്പിക്കുന്നതും നിലവിലെ സാഹചര്യത്തിൽ അവർക്ക് ഏറെ ഗുണം ചെയ്യും. ഒഴിവു സമയങ്ങളും അവധി ദിനങ്ങളും അതിനായി ഉപയോഗപ്പെടുത്തിയാൽ പഠനം മുടങ്ങാതെ തന്നെ തൊഴിൽ പരിശീലനവും സാധ്യമാകും. ആലസ്യം വെടിഞ്ഞുള്ള കൂട്ടായ ശ്രമമുണ്ടാകുമ്പോൾ മാത്രമേ ഇത്തരം പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാകൂ.

 

അബൂസഈദ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ