വഹാബികളുടെ കപട നവോത്ഥാനം പ്രധാനമായും വിശ്വാസപരം, കർമപരം, സാംസ്‌കാരികം എന്നീ മൂന്നു മേഖലകളിലാണുണ്ടായത്. ഈ രംഗത്ത് ഇവർ സൃഷ്ടിച്ച ദുരന്തം ഭീകരമായിരുന്നു. സമൂഹത്തിൽ അതു മൂലമുണ്ടായ നാശങ്ങളും വിനകളും വളരെ കൂടുതലാണ്.

അല്ലാഹുവിനെ കുറിച്ചുള്ള
വിശ്വാസം

അല്ലാഹുവിലുള്ള വിശ്വാസത്തിലടക്കം ഗുരുതരമായ പ്രമാദങ്ങളാണ് വഹാബീ നവോത്ഥാനം കൊണ്ടുണ്ടായത്. അല്ലാഹുവിനു ഭാഗം, സ്ഥലം എന്നിവ ഉണ്ടെന്ന വിശ്വാസം ഇസ്‌ലാമിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണല്ലോ. കെഎൻഎം മുഖപത്രമായ ‘അൽമനാർ’ എഴുതുന്നു: ‘അല്ലാഹുവിനു ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക, മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹരണമായെടുക്കാം’ (1952 ജനുവരി 20, പേ. 3). ഇതിനു വിരുദ്ധമായി വിവിധ സന്ദർഭങ്ങളിൽ അല്ലാഹുവിന് സ്ഥലവും ജഡവും രൂപവും മത്സരിച്ച് കണ്ടെത്തുകയാണ് ഇവർ ചെയ്തത്. ചില ഉദാഹരണങ്ങൾ പരിശോധിക്കാം.

അല്ലാഹുവിന് ഭാഗമുണ്ട്!

അല്ലാഹുവിനു രണ്ട് ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണെന്നും വിശ്വസിക്കണമെന്നാണ് പിന്നീടുള്ള ഗവേഷണം. അവരുടെ മുഖപത്രമായ അൽമനാർ എഴുതി: ‘അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്’ (2004 ഡിസംബർ, പേ. 36). 1952ലെ കുഫ്‌റ് 2004ൽ തൗഹീദാകുന്നതാണിത്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു: ‘ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്‌ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകുന്നു’ (ഇസ്‌ലാം സിദ്ധാന്ത സംഗ്രഹം 1930, പേ. 45-46). ഈ മൂലതത്ത്വത്തിന്റെ നഗ്നമായ ലംഘനമായിരുന്നു പിന്നീടുള്ള വഹാബി മതം.
ഉമർ മൗലവി എഴുതുന്നു: യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു (ഫാതിഹയുടെ തീരത്ത് 1987, പേ. 126-127).
മുജാഹിദിന്റെ ദഅ്‌വ ബുക്‌സ് പുറത്തിറക്കിയ ഇബ്‌നു അബ്ദിൽ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ ‘അല്ലാഹുവിനു നൽകേണ്ട ഗാംഭീര്യം’ എന്നൊരധ്യായമുണ്ട്. അതിൽ ചില ഹദീസുകളുദ്ധരിച്ച് അതിൽ നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു: അല്ലാഹുവിന്റെ ഇരു തിരുകരങ്ങളെ കുറിച്ചും വലതു കൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുമുള്ള വ്യക്തമാക്കൽ. ഇടതു കൈയിനു ‘ശിമാൽ’ എന്ന നാമകരണം വ്യക്തമാക്കിയത് (അത്തൗഹീദ്, പേ. 199).
ഇതനുസരിച്ച് ആകാശം അല്ലാഹുവിന്റെ വലതു കരത്തിലാണ്. അതേ ആകാശത്തിലാണ് അല്ലാഹുവെന്ന് ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്യും. അൽമനാർ എഴുതുന്നു: അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകൾ കാണാൻ കഴിയും (2005 ഏപ്രിൽ, പേ. 49).
അല്ലാഹു ഇരുന്നുവെന്ന് വിശ്വസിക്കരുതെന്ന് കെഎൻഎം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിൽ ഇവർ പഠിപ്പിച്ചിരുന്നു: അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ലതന്നെ. അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാകരിക്കലുമാണത് (പേ. 1102).
എന്നാൽ, അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അല്ലാഹു അർശിൽ ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നുമാണ് ഇവർ പിന്നീട് തീരുമാനിച്ചത്. ‘സിംഹാസനത്തിൽ (അല്ലാഹു) ഇരുന്നു എന്നു പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടൊൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്’ (ഫാതിഹയുടെ തീരത്ത്, പേ. 17).
കെഎൻഎം പുറത്തിറക്കുന്ന വിചിന്തനം വാരികയിൽ ഇങ്ങനെ കാണാം: ‘അല്ലാഹു ഇരുന്നു എന്നു പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത്. ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല’ (വിചിന്തനം 2010 ഏപ്രിൽ 9, പേ. 5).

അല്ലാഹുവിന് ഇടതുകൈ ഇല്ല

കെഎൻഎം മുഖപത്രം കുറിച്ചു: ‘അല്ലാഹു അവന്റെ ഒരു കൈകൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും. അവന്റെ മറ്റേ കൈകൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടിക്കുകയും ചെയ്യും. അവന്റെ രണ്ട് കൈകളും വലതാണ്. അവയിൽ ഇടതില്ല’ (അൽമനാർ 2007 മെയ്, പേ. 57).
ഈ നയം കൂടുതൽ കാലം നിലനിന്നില്ല. കൃത്യം രണ്ടു വർഷമായപ്പോൾ അല്ലാഹുവിന്റെ ഇടതു കൈ കണ്ടെത്തി ഈ ഹാസ്യ കഥാപാത്രങ്ങൾ വിശ്വാസികളെ പിന്നെയും ഞെട്ടിച്ചു. ഇത് കാണുക: ‘അന്ത്യദിനത്തിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും. പിന്നീട് തന്റെ വലതുകൈ കൊണ്ട് പിടിച്ച ശേഷം പറയും ഞാനാണ് രാജാവ്. എവിടെ അഹങ്കാരികളും ധിക്കാരികളും? ശേഷം ഭൂമിയെ തന്റെ ഇടതു കൈകൊണ്ട് ചുരുട്ടിപ്പിടിക്കും’ (അൽമനാർ 2009 ജനുവരി, പേ. 24).
അല്ലാഹുവിന് ജഡമുണ്ടെന്ന് വിശ്വസിക്കൽ കുഫ്‌റാണെന്നായിരുന്നല്ലോ ഇവരുടെ പഴയ നിയമം. ഇത് പ്രാസ്ഥാനികമായിതന്നെ തിരുത്തിക്കുറിച്ച് കെഎൻഎം പ്രസിഡന്റായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക: ‘അവന് ശരീരവും അവയവങ്ങളുമുണ്ടെന്നും അവൻ സിംഹാസനമുള്ളവനാണെന്നും വിശുദ്ധ ക്വുർആൻ പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം ചിന്താ പ്രസ്ഥാനങ്ങൾ-യുവത ബുക്ക് ഹൗസ് കോഴിക്കോട്, പേ. 101).

റസൂലിനെ കുറിച്ചുള്ള വിശ്വാസം

മുഹമ്മദ്(സ്വ) അസാധാരണ വ്യക്തിത്വമാണെന്നത് മുസ്‌ലിംലോകം അംഗീകരിച്ചതാണ്, സ്വഹാബത്ത് ഉൾക്കൊണ്ടതും. അവർ വിശ്വസിച്ചതു പോലെ ഈമാൻ കൈകൊള്ളാനാണല്ലോ ഖുർആന്റെ കൽപ്പന. സ്വഹാബത്തിന്റെ നിലപാട് നോക്കിയാൽ അവർ റസൂൽ(സ്വ)യെ അസാധാരണ വ്യക്തിത്വമായിട്ടാണ് കണ്ടിരുന്നതെന്ന് വ്യക്തമാകും. അതുകൊണ്ടാണ് അവർ നബി(സ്വ) വുളൂഅ് ചെയ്ത വെള്ളം, റസൂൽ(സ്വ)യുടെ വിയർപ്പ്, അവിടത്തെ ജുബ്ബ മുക്കിയ വെള്ളം, തിരുകേശം പോലുള്ളയെ ഏറെ ആദരിച്ചതും അവകൊണ്ട് ബറകത്തെടുത്തതും രോഗശമനം നേടിയതുമൊക്കെ. പരിപാവനമായി അവരത് സൂക്ഷിച്ചു, പലരും മരിക്കുമ്പോൾ അത് കൂടെ വെക്കാൻ വസ്വിയ്യത്ത് ചെയ്തു.
എന്നാൽ കേരളത്തിലെ കപട നവോത്ഥാനവാദികൾ പഠിപ്പിക്കുന്നത് തിരുനബി(സ്വ) സാധാരണ മനുഷ്യനാണെന്നാണ്. കെഎൻഎം സംസ്ഥാന പ്രസിഡന്റായിരുന്നു ഡോ. എം ഉസ്മാൻ എഴുതുന്നു: ‘സാധാരണ മനുഷ്യർക്ക് മാതൃകയാകേണ്ട പ്രവാചകൻ സാധാരണ മനുഷ്യൻ തന്നെയായിരിക്കണം. വിശപ്പും ദാഹവുമില്ലാത്ത, മനുഷ്യവികാരമില്ലാത്ത, ലൈംഗികാവശ്യങ്ങളില്ലാത്ത, ഭക്ഷണ പാനീയം കഴിക്കാത്ത ഒരു അസാധാരണ മനുഷ്യനെ പ്രവാചകനാക്കിയാൽ ആ പ്രവാചകന് മനുഷ്യർക്ക് മാതൃകയാകുവാൻ പറ്റുമോ? സാധാരണ മനുഷ്യ പ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ. അവർക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കേൾവിയും കാഴ്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ’ (ശബാബ് വാരിക 1988 ഫെബ്രുവരി 12, പേ. 9).
അൽമുർശിദ് മാസികയിൽ മുജാഹിദ് നേതാവ് മുഹമ്മദ് കുട്ടശ്ശേരി എഴുതുന്നു: ‘മതനിയമങ്ങളുടെയും തെളിവുകളുടെയും യുക്തികളും തത്വങ്ങളും ഗ്രഹിക്കാതെ അവയുടെ ബാഹ്യാക്ഷരങ്ങളെ മാത്രം പിൻപറ്റുന്ന ചിലരുണ്ട് മുസ്‌ലിംകളിൽ. പണ്ടുള്ളവർ പാടിയതിനെ അന്ധമായി അപ്പടി പകർത്തുന്നവരും മതത്തെ ന്യായത്തിന്റെയും യുക്തിചിന്തയുടെയും വെളിച്ചത്തിൽ മനസ്സിലാക്കുന്നതിനെ അംഗീകരിക്കാത്തവരുമാണിവർ. ഉബ്ബാദുൽ ഹുറൂഫ് (അക്ഷര പൂജകർ) എന്നാണ് ആധുനിക പണ്ഡിതന്മാർ ഇവരെ വിളിക്കുന്നത്…. നബിയുടെ മുടി മുക്കിയ വെള്ളം രോഗശമനത്തിനു വേണ്ടി മോന്തിക്കുടിക്കുന്നവരും മക്കത്തുനിന്ന് അറാക്കിന്റെ കൊള്ളി കൊണ്ടുവന്ന് പല്ല് തേക്കുന്നവരും വേറെയുമുണ്ട് (അൽമുർശിദ് മലയാളം മാസിക- മുസ്‌ലിംകളും അക്ഷരപൂജയും, 1966 ജൂൺ ലക്കം 4 പേ. 34).
തിരുനബി(സ്വ) പിഴവ് പറ്റുന്ന വ്യക്തിയാണെന്നു പോലും അൽമനാർ എഴുതി: ‘നബി(സ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി’ (2010 ജൂലൈ 1, പേ. 39).
ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനം എഴുതുന്നു: മുഹമ്മദ് നബി(സ) അബ്ദുല്ല എന്ന പുരുഷന്റെയും ആമിന എന്ന സ്ത്രീയുടെയും മകനായിട്ടാണ് ജനിച്ചത്. സാധാരണ മനുഷ്യരെ പോലെ തന്നെയാണ് അദ്ദേഹവും ജനിച്ചത്. വളർന്ന് വലുതായതും അങ്ങിനെ തന്നെ. മുൻ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തിയപ്പോൾ സാധാരണ മനുഷ്യർ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇതൊക്കെ അവിതർക്കിതമായ ചരിത്ര യാഥാർത്ഥ്യങ്ങളാണ് (പ്രബോധനം 1981 ഡിസംബർ, പേ. 56).

തൗഹീദിലെ അട്ടിമറി

മുസ്‌ലിംലോകം ഇക്കാലമത്രയും പറഞ്ഞ തൗഹീദിന്റെ നിർവചനം മാറ്റി മതയുക്തിവാദിയായ റശീദ് രിള പ്രമാണവിരുദ്ധമായി നിർമിച്ച പുതിയ നിർവചനം മുജാഹിദുകൾ സ്വീകരിച്ചു. ‘മറഞ്ഞ വഴിയിലൂടെ/ അഭൗതിക മാർഗത്തിലൂടെ ഗുണം പ്രതീക്ഷിച്ചുകൊണ്ടോ ഉപദ്രവം ഭയപ്പെട്ടുകൊണ്ടോ നടത്തുന്ന താഴ്മ’ എന്ന ഈ തൗഹീദനുസരിച്ച് മുസ്‌ലിംകളെ മുശ്‌രിക്കും കാഫിറുമാക്കി ഇവർ. അഭൗതിക മാർഗം/ മറഞ്ഞ വഴി എന്താണെന്ന വിഷയം ഒരു നൂറ്റാണ്ടായിട്ടും ഇവർക്കുതന്നെ ഇപ്പോഴും ഐക്യതീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഏറെ രസാവഹം. അതുകൊണ്ടാണ് മുജാഹിദുകൾ തൗഹീദിന്റെ പേരിൽ പല ഗ്രൂപ്പുകളായതും ആയിക്കൊണ്ടിരിക്കുന്നതും.
മൗലവീ നിർമിതമായ തൗഹീദാണിത്. ഇത് ഖുർആൻ, സുന്നത്ത്, സ്വഹാബത്ത് പഠിപ്പിച്ചതല്ല. ഓരോരുത്തരും അവരവർക്ക് തോന്നിയ പോലെ വ്യാഖ്യാനിക്കുന്നു. തങ്ങൾക്കു മാത്രമാണ് തൗഹീദുള്ളതെന്നും മറ്റുള്ളവർ മുശ്‌രിക്കാണെന്നും വാദിക്കുന്നു. മുജാഹിദ് രൂപീകരിച്ച് ഏകദേശം 2007 വരെ ജിന്നിനെയും പിശാചിനെയും വിളിക്കുന്നത് ശിർക്കായിട്ടായിരുന്നു അവർ കണ്ടിരുന്നത്. കാരണം അത് അഭൗതികമായിരുന്നു, മറഞ്ഞ വഴിയായിരുന്നു. എന്നാൽ 2007ന് ശേഷം മൗലവിമാർ യോഗം കൂടി അത് തിരുത്തി. ജിന്നിനെയും പിശാചിനെയും വിളിക്കുന്നത് അഭൗതികമല്ല; ഭൗതികമാണ്, മറഞ്ഞ വഴിയല്ല, തെളിഞ്ഞ വഴിയാണ്. ഇങ്ങനെ പുതിയ തൗഹീദിൽ പിന്നെയും പരിഷ്‌കരണമുണ്ടായി.
മനുഷ്യകഴിവിനതീതമായത് എന്നതിനു പകരം സൃഷ്ടികഴിവിനതീതം എന്നാക്കി മാറ്റി. പക്ഷേ, സുന്നികൾ ഇവർക്കെതിരിൽ ആഞ്ഞടിച്ചു. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അഞ്ച് വർഷത്തിന് ശേഷം യോഗം ചേർന്നു ചർച്ച നടത്തി. ഭൂരിപക്ഷാഭിപ്രായ പ്രകാരം അബ്ദുറഹ്‌മാൻ സലഫിയുടെ നേതൃത്വത്തിൽ അഞ്ച് വർഷത്തെ തൗഹീദ് തിരുത്തി വീണ്ടും ശിർക്കായി പ്രഖ്യാപിച്ചു. ജിന്ന്, പിശാചിനോട് സഹായം തേടൽ ഇനി ശിർക്കാണെന്ന് പ്രഖ്യാപിച്ചാൽ സുന്നികളോട് എന്ത് മറുപടി പറയുമെന്ന് പേടിച്ച് ഒരു വിഭാഗം മുജാഹിദുകൾ സകരിയ്യ സ്വലാഹിയുടെ നേതൃത്വത്തിൽ പുതിയൊരു ഗ്രൂപ്പുണ്ടാക്കി. അവർ ജിന്ന്, പിശാച് വിളി തൗഹീദ് തന്നെയാണെന്ന വാദത്തിൽ പിടിച്ചുനിന്നു. ആ ഗ്രൂപ്പ് വീണ്ടും പിളർന്നു. നേതാവായ സകരിയ്യ സ്വലാഹി വളയമില്ലാതെ ചാടി പുതിയ ഗ്രൂപ്പുണ്ടാക്കി. ഇതൊക്കെയും തൗഹീദിന്റെയും ശിർക്കിന്റെയും പേരിലാണ്! ഓരോരുത്തരും ഇതുവഴി ദീനിൽ നിന്ന് പുറത്തിറങ്ങിപ്പോവുകയായിരുന്നു.

ഗ്രൂപ്പുകൾ നിരവധി

ഇപ്പോഴും തൗഹീദും ശിർക്കും തീരുമാനമായിട്ടില്ല. സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കെന്ന് ഒരു വിഭാഗം, ശിർക്കല്ലെന്ന് മറുഭാഗവും. കണ്ണേറ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്നും അല്ലെന്നും രണ്ടു വിഭാഗങ്ങൾ. ബറകത്തെടുക്കൽ ശിർക്കാണ്, ശിർക്കല്ല തുടങ്ങി നിരവധി വിഷയങ്ങളിൽ തൗഹീദ് തീരുമാനമാകാതെ കിടക്കുകയാണ്.
മറഞ്ഞ വഴിയിലൂടെ/അഭൗതിക മാർഗത്തിലൂടെ ഉപകാരോപദ്രവങ്ങൾ ചെയ്യുന്നവൻ അല്ലാഹു മാത്രമാണെന്നും അത്തരം കാര്യങ്ങൾ അവനോട് മാത്രമേ തേടാവൂ എന്നതുമാണ് തൗഹീദ്. ഈ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്ക് ചെയ്യാൻ കഴിയുമെന്ന വിശ്വാസവും അവ തേടലും ശിർക്കാണ്. ഇത് യഥാർത്ഥത്തിൽ സാമ്പത്തിക ലക്ഷ്യം ഉദ്ദേശിച്ചുണ്ടാക്കിയ നിർവചനമാണ്. ഇതുവഴി അമ്പിയാ- ഔലിയാക്കളുടെ ജാറത്തിങ്കൽ പോവുന്ന ലോകമുസ്‌ലിംകളെ മുശ്‌രിക്കാക്കുകയും അവരെ കൊല്ലൽ നിർബന്ധമാണെന്നും അവരുടെ സമ്പത്ത് ഗനീമത്തായി പിടിച്ചെടുക്കണമെന്നും ജാറങ്ങളും മഖാമുകളും ശിർക്കിന്റെ കേന്ദ്രങ്ങളാണെന്നും അവ അടിച്ചുപൊളിച്ചു അവിടുത്തെ സമ്പത്തുകളെല്ലാം പിടിച്ചടക്കേണ്ടതാണെന്നും അവർ സിദ്ധാന്തിച്ചു. അത് അനുയായികൾ പ്രാവർത്തികമാക്കിയപ്പോൾ സാമ്പത്തികമായ വൻപുരോഗതി നേടാൻ വഹാബിസത്തിനായി.

സാമൂഹിക ദുരന്തം

മുജാഹിദ്, ജമാഅത്ത് പോലുള്ള ബിദ്അത്തുകാർ വഴി മുസ്‌ലിം സമൂഹത്തിൽ പ്രത്യക്ഷപ്പെട്ട സാമൂഹിക അധർമങ്ങൾ കൂടി വിലയിരുത്താം.
1. മനുഷ്യരുടെ ദുർബല യുക്തിക്കു വിധേയമാകാത്ത മതവിശ്വാസങ്ങളെയും ആചാരങ്ങളെയും തള്ളിപ്പറയാനും ദുർബലമാക്കാനുമുള്ള പ്രവണത ഇവർ ഉണ്ടാക്കിയെടുത്തു.
2. പ്രമാണങ്ങൾ ചോദ്യം ചെയ്യുന്നതിൽ മര്യാദയില്ലാതെ പരിശീലനം നൽകി. അത് സമൂഹത്തിലെത്തിയപ്പോൾ വൻദുരന്തമാണുണ്ടായത്.
* യുക്തിവാദികൾ വളരാൻ നിമിത്തമായി.
* സന്ദേഹവാദികൾ ഉണ്ടാകാൻ കാരണമായി.
* ചേകന്നൂരികൾക്ക് ഇത് സഹായകമായി (ചേകന്നൂർ മൗലവി തന്നെയും മുജാഹിദും ജമാഅത്തുമായി മാറിമാറി പരിണമിച്ചതാണല്ലോ).
3. അദബ് എടുത്തുകളഞ്ഞു. അതുകൊണ്ട് ആർക്കും എന്തുമാകാമെന്ന രീതിവന്നു. സ്വന്തം മാതാപിതാക്കളെ തള്ളി, പ്രമാണങ്ങൾ വക്രീകരിച്ചു. ഉസ്താദുമാർ, പണ്ഡിതർ, മാതാപിതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യവും സഹവർത്തിത്തവും ധർമനിഷ്ഠ ജീവിതത്തിന് സഹായകമാകുമായിരുന്നു. അതില്ലാതായതോടെ സമൂഹം കുഴഞ്ഞുമറിഞ്ഞു. വൃദ്ധസദനങ്ങൾ കൂടി.
4. സ്ത്രീ പ്രദർശനം. വീട്ടിലിരുന്ന സ്ത്രീയെ കയറൂരി വിട്ടു. പള്ളിയിലേക്കും സമ്മേളനങ്ങളിലേക്കും പുരുഷ വേദികളിലേക്കും ആട്ടിത്തെളിച്ചു കൊണ്ടുപോയി.
ആയത്തും ഹദീസും ദുർവ്യാഖ്യാനിച്ച് പെണ്ണുങ്ങളെ പള്ളിയിലേക്കും ക്രമേണ തിരഞ്ഞടുപ്പിലേക്കും അങ്ങാടികളിലേക്കും നയിച്ചു. ആടാനും പാടാനും പാട്ടുകേൾക്കാനും ആസ്വദിക്കാനും അനുവാദം നൽകി. ആഭാസകരമായ രൂപത്തിൽ കാമ്പസുകളിലും ഷോപ്പിംഗുകളിലും മറ്റും മുസ്‌ലിം സ്ത്രീകൾ നിറഞ്ഞു. യുക്തിവാദികളും മതവിരുദ്ധരുമായ സ്ത്രീ സമൂഹം രൂപപ്പെട്ടു.
5. മതനിയമങ്ങളെ ആദരിച്ചും അംഗീകരിച്ചും പോന്നിരുന്ന മുസ്‌ലിംകളിൽ നിന്ന് മതനിയമങ്ങളുടെ ഗാംഭീര്യം തകർത്ത് നിസ്‌കാരം ഖളാഅ് ആക്കൽ, അന്യ സ്ത്രീ-പുരുഷ ദർശനം ഇതൊക്കെ വളരെ ലളിതമാക്കി. ഇതിനായി ഖുർആൻ വചനങ്ങളൈ ദുർവ്യാഖ്യാനിച്ചു.
6. സിനിമ കാണൽ വർധിച്ചു. ഹോം സിനിമ എന്ന പേരിൽ (പ്രത്യേകിച്ചും മൗദൂദികൾ) സിനിമ നിർമിച്ചു. അതിനെതിരെ പൊതുസമൂഹത്തിന്റെ മനോഭാവം തന്നെ മാറുന്ന അവസ്ഥ വന്നു. അത് ഹലാലാണെന്നുവരെ പലരും പറഞ്ഞു തുടങ്ങി.
7. തവസ്സുലും തബറുക്കും പിശാച്ബാധയും മാത്രമല്ല, പ്രവാചകന്മാരുടെ മുഅ്ജിസത്തുകളെ വരെ ഭൗതിക വൽക്കരിക്കാനും മലക്കുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുത്താനും ഇവർ ശ്രമിച്ചു. ഖുർആനിന്റെയും ദിക്‌റുകളുടെയും ഫലശേഷിയെ പരിഹസിക്കാനും ഖബർ ശിക്ഷയെ പോലും നിഷേധിക്കാനും ഇവർ ധിക്കാരം കാണിച്ചു.
8. ആണ്ടുനേർച്ചകൾ, മൗലിദാഘോഷങ്ങൾ, മാലപ്പാട്ടുകൾ, അനുസ്മരണങ്ങൾ, മരണ വീടുകളിലെ ചടങ്ങുകൾ തുടങ്ങി ഓർമകളെ ഉത്തേജിപ്പിക്കുന്നതും സ്‌നേഹ-സാഹോദര്യം വർധിപ്പിക്കുന്നതുമായ പുണ്യകർമങ്ങളെയും പൈശാചികതക്കെതിരെ സമരോത്സുകത വർധിപ്പിക്കുന്ന പ്രമാണ ബദ്ധമായ ആചാരങ്ങളെയും ഇസ്‌ലാമിക വിരുദ്ധമായി ചിത്രീകരിക്കുകവഴി ഓർമകൾക്കെതിരെ കലാപവുമായി ഇവർ രംഗത്തിറങ്ങി.
9. മുസ്‌ലിം സമുദായത്തിന് അനൈക്യവും ഛിദ്രതയും അന്ധാളിപ്പും ചിന്താപരമായ മുരടിപ്പും സമ്മാനിച്ച് സമുദായത്തെ നിഷ്‌ക്രിയമാക്കി.
10. മുസ്‌ലിംകളെ മുശ്‌രിക്കും കാഫിറും മുർതദ്ദുമാക്കി ചിത്രീകരിച്ച് നരകത്തിലേക്കു തള്ളി.

അഭൗതികത ഉണ്ടാക്കിയ
പുകിലുകൾ!

മുജാഹിദ് തൗഹീദിന്റെ മർമമായ അഭൗതികം നിർവചിക്കുന്നിടത്ത് അവർ ഭിന്നിച്ചത് മുമ്പ് സൂചിപ്പിച്ചു. തദടിസ്ഥാനത്തിൽ മുജാഹിദ് തൗഹീദ് പ്രധാനമായും മൂന്ന് വിധമായി.

ഒന്ന്: സുല്ലമി തൗഹീദ് (പഴയ മടവൂർ ഗ്രൂപ്പ്)
മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങൾക്കാണ് അഭൗതികമെന്ന് പറയുന്നത്. ഉപകാര ഉപദ്രവങ്ങളുടെ മാർഗം അറിയുമെന്നത് ഇവർ തൗഹീദിന് നിബന്ധനയായി സ്വീകരിക്കുന്നു.
‘മനുഷ്യകഴിവിന് അതീതമായ പ്രശ്‌നങ്ങളിൽ മറഞ്ഞ വഴിയിലൂടെ എങ്ങനെ സഹായം ലഭിക്കുന്നു എന്ന് അറിയാതെ ഏത് സഹായവും എത്തിക്കുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണ്’ (അബ്ദുൽ ഹഖ് സുല്ലമി ആമയൂർ- അല്ലാഹു, പേ. 298).
ഇതു പ്രകാരം പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട സിഹ്‌റ്, കണ്ണേറ്, ബറകത്ത്, ആത്മീയ ചികിത്സകൾ, ജിന്ന്-മലക്ക് സഹായം, മുഅ്ജിസത്ത്-കറാമത്ത് മുഖേനയുള്ള സഹായം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ശിർക്കാണെന്ന് പറയേണ്ടിവരും.

രണ്ട്: ജിന്നൂരി തൗഹീദ് (വിസ്ഡം ഗ്രൂപ്പ്)
സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള കാര്യം, അഥവാ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾക്കാണ് അഭൗതികം എന്ന് പറയുന്നത്. ഹിദായത്ത്, മഗ്ഫിറത്ത്, കാരണങ്ങൾ അവലംബിക്കാതെയുള്ള സഹായം പോലുള്ളവ ഉദാഹരണങ്ങൾ.
മനുഷ്യനും ജിന്ന്-മലക്ക് തുടങ്ങിയ സൃഷ്ടികൾക്കൊന്നും കഴിയാത്ത കാര്യം എന്നതാണ് അഭൗതികം കൊണ്ട് ഉദ്ദേശിക്കുന്നത്. ജിന്നിന്റെ കഴിവിൽ പെടാത്തത് ജിന്നിനോടും മലക്കിന്റെ കഴിവിൽ പെടാത്തത് മലക്കിനോടും മനുഷ്യന്റെ കഴിവിൽ പെടാത്തത് മനുഷ്യനോടും തേടാൻ പാടില്ല. മരിച്ചവരോട് തേടൽ ഇക്കാരണത്താൽ ശിർക്ക് തന്നെയാണ്. ഉപകാര ഉപദ്രവങ്ങളുടെ മാർഗം അറിയൽ തൗഹീദിന്റെ നിബന്ധനയല്ലാത്തതിനാൽ കേൾവിയുടെ പരിധയിൽപെട്ട മലക്ക്- ജിന്നിന്റെ സഹായം പ്രതീക്ഷിക്കൽ ശിർക്കാവുകയില്ല.
മറഞ്ഞ മാർഗം എന്നാൽ നമ്മുടെ കണ്ണുകൊണ്ട് കാണാൻ പറ്റാത്ത മാർഗം എന്നല്ല. അദൃശ്യ മാർഗം എന്ന പ്രയോഗത്തിൽ നിന്ന് ചിലർ തെറ്റിദ്ധരിച്ചതാണത്. മറഞ്ഞ മാർഗം/അഭൗതിക മാർഗം എന്നു പറഞ്ഞാൽ കാര്യകാരണ ബന്ധങ്ങൾക്കപ്പുറമുള്ള മാർഗം, അഥവാ സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ളത് എന്നാണ് അർത്ഥം (സക്കരിയ്യ സ്വലാഹി- ഇസ്‌ലാഹ് 2006 ഡിസംബർ).
സൃഷ്ടികളുടെ കഴിവിനപ്പുറം എന്ന നിർവചനപ്രകാരം ജിന്ന്-മലക്ക് സഹായം അഭൗതികമല്ല. സിഹ്‌റ്, കണ്ണേറ്, ബറകത്ത് തുടങ്ങിയ കാര്യങ്ങൾ ശിർക്കിന്റെ പരിധിയിൽ ഉൾപ്പെടില്ല. ഇതു പ്രകാരം നേരത്തെ ശിർക്കായിരുന്ന പലതും തൗഹീദായി മാറുന്നു.
ഇതിൽ ഏറ്റവും പ്രധാനം മലക്ക്, ജിന്ന് പോലുള്ള അദൃശ്യ ശക്തികളെ വിളിച്ച് സഹായം തേടുന്നത് ശിർക്കിൽ നിന്ന് തൗഹീദിലേക്ക് പറിച്ചുനടുന്നതാണ്. അവർ എഴുതി: വിജന സ്ഥലങ്ങളിൽ മലക്കുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യം നേരിടുമ്പോൾ അവരോട് പറയേണ്ടത് എന്താണെന്നും നമ്മെ അറിയിച്ചതനുസരിച്ച് നാം അത് പ്രാവർത്തികമാക്കുന്നത് കൊണ്ടും അതിൽ പ്രാർത്ഥന ആരോപിക്കാനായി ഒന്നുമില്ല (അബ്ദുൽ ജബ്ബാർ മൗലവി- തൗഹീദ് വിമർശനങ്ങൾക്ക് മറുപടി, പേ. 208).
തന്റെ ചുറ്റുപാടിലുമുള്ള മലക്കുകളെ വിളിക്കുന്നതും മരണമടഞ്ഞവരെ വിളിക്കുന്നതും ഒരുപോലെയാണെന്ന് പറയുന്നത് അറിവില്ലായ്മയാണ് (പേ. 206).
എന്റെ ശബ്ദം കേൾക്കുന്ന പരിധിയിൽ എവിടെയും ആരുമില്ല. ഞാൻ വിളിച്ചാൽ മനുഷ്യരാരും തന്നെ വരികയില്ല. അതിനാൽ ഞാൻ അങ്ങോട്ട് കാണുന്നില്ലെങ്കിലും ഇവിടെ എന്നെ ഇങ്ങോട്ട് കാണുന്ന മലക്കുകളോ ജിന്നുകളോ ഉണ്ടാവാം, അവർ സാഹായിക്കുമെങ്കിൽ സഹായിക്കട്ടെ എന്ന ചിന്തയിൽ അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിക്കണേ എന്ന് വിളിച്ച് പറഞ്ഞാലോ. അത് പ്രാർത്ഥനയാവുമോ? ഇല്ല. ഇവിടെ ഞാൻ കാണുന്നില്ലെങ്കിലും എന്നെ കാണുന്നുണ്ടാവും, എന്റെ ശബ്ദം കേൾക്കുന്നുണ്ടാവും, ഭൗതികമായ രൂപത്തിൽ തന്നെ എന്നെ സഹായിക്കാൻ അവർക്ക് കഴിയും എന്ന വിശ്വാസത്തിലുള്ള വിളിയാണ്. പ്രാർത്ഥനയല്ല (പേ. 206).
പരസ്പരം കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യർ അന്യോന്യം സഹായിക്കുന്നു, സഹായം തേടുന്നു. ഇതുപോലെ അങ്ങോട്ട് കാണുന്നില്ലെങ്കിലും മലക്കുകളോടും ജിന്നുകളോടും സഹായാഭ്യർത്ഥന നടത്താമെന്ന് തുഹ്ഫത്തുദാകിരീനിൽ ശൗക്കാനി പറഞ്ഞതും ഇതുതന്നെയാണ് (പേ. 207).

മൂന്ന്: കെഎൻഎം തൗഹീദ്

കെഎൻഎം പൂർണമായി സുല്ലമി തൗഹീദോ വിസ്ഡം (ജിന്നൂരി) തൗഹീദോ അംഗീക്കുന്നില്ല. അഭൗതികമെന്നാൽ മനുഷ്യ കഴിവിനുമപ്പുറം എന്ന് പറയുന്നതോടൊപ്പം ജിന്ന് ബാധ, സിഹ്‌റ്, കണ്ണേറ്, ബറകത്ത് തുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കുന്നു. ഇവകൾ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് വിശദീകരിക്കുന്നു. എന്നാൽ ഇവർ സ്വീകരിക്കുന്ന തൗഹീദിന്റെ നിർവചന പ്രകാരം (മനുഷ്യ കഴിവിനപ്പുറം) ഇവ ശിർക്കാണുതാനും. അഭൗതികം എന്നാൽ സൃഷ്ടികഴിവിനപ്പുറമുള്ള കാര്യങ്ങൾ എന്ന വിസ്ഡം ഗ്രൂപ്പിന്റെ അഭിപ്രായത്തോട് യോജിക്കുന്നുമില്ല. മലക്കിനോട്, ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കാണെന്നാണ് ഇവരുടെ വാദം.
മറ്റു രണ്ടു ഗ്രൂപ്പുകളുടെ തൗഹീദുകൾക്കു മധ്യേയുള്ള ഒരു നിലപാട് സൃഷ്ടിക്കാനാണ് ഇവർ ശ്രമിച്ചത്. അവയുടെ ഉപോൽപന്നമാകയാൽ രണ്ടിന്റെയും പല പ്രശ്‌നങ്ങളും ഈ നവ ഏകത്വത്തെയും സങ്കീർണമാക്കുന്നു. കഴിഞ്ഞ മാസം നടന്ന പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഒരേ വേദിയിൽ വെച്ച് പരസ്പരം ഏറ്റുമുട്ടേണ്ട ദുർഗതി ഇവർക്കുണ്ടായതും നേതാക്കളെ രാഷ്ട്രീയക്കാർ ‘ക്ഷ’ വരപ്പിക്കുമ്പോൾ അനുയായികൾ ആർത്തു ചിരിച്ചും കൈയടിച്ചും ആഘോഷിച്ചതുമൊക്കെ തൗഹീദിലെ പൂർവാപര വൈരുധ്യത്തിന്റെ അനുബന്ധമാണ്. അതുകൊണ്ടുതന്നെ മഹാന്മാർ പഠിച്ച ഖുർആനും ഹദീസും പ്രമാണമായുള്ള യഥാർത്ഥ തൗഹീദ് മാത്രമാണ് രക്ഷാമാർഗം. മറ്റുള്ളവ പൈശാചികത മാത്രം.
(അവസാനിച്ചു)

 

അലവി സഖാഫി കൊളത്തൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ