മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂരാണ് അലി മുസ്‌ലിയാരുടെ സ്വദേശം. സ്വദേശത്ത് അദ്ദേഹത്തെ കുറിച്ചന്വേഷിച്ചാൽ ആർക്കും അറിഞ്ഞെന്നു വരില്ല. എന്നാൽ, 100ൽ പരം കിലോമീറ്റർ അപ്പുറം വയനാട്ടിലെത്തിയാൽ സുന്നീ പ്രാസ്ഥാനിക രംഗത്തുള്ള ഏതൊരാൾക്കും സുപരിചിതനായിരിക്കും ഈ നിസ്വാർഥ മനുഷ്യൻ. കാഴ്ചയിൽ തന്നെ വളരെ സിമ്പിളായ അദ്ദേഹം വയനാടൻ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രാഥമിക മതവിദ്യാഭ്യാസ രംഗത്തും മതപ്രബോധന രംഗത്തും നടത്തിയ വിപ്ലവാത്മക മുന്നേറ്റം എടുത്തുപറയേണ്ടതാണ്.
20 വയസ്സ് മാത്രമുള്ള ആ യുവപണ്ഡിതൻ മലപ്പുറത്ത് നിന്ന് ചുരം കയറി വയനാട്ടിലെ ഈസ്റ്റ് ചീരാൽ പ്രദേശത്തെത്തുന്നത് 1976ലാണ്. അവിടത്തെ ഒരു നിസ്‌കാര പള്ളിയിലെ ഇമാമായാണ് വരവ്. ഈസ്റ്റ് ചീരാലിലെ മൂന്ന് വർഷത്തെ സേവനത്തിനിടെ അവിടെ മദ്‌റസയും മഹല്ലും ഉൾപ്പെടെയുള്ള അടിസ്ഥാന ഘടകങ്ങൾ സ്ഥാപിച്ചു. ഇമാമായ പള്ളിയോട് ചേർന്ന് ഒരു ഷെഡ് വെച്ചുകെട്ടിയാണ് മദ്‌റസ തുടങ്ങുന്നത്. 20-22 കുട്ടികളുണ്ടായിരുന്നു ആരംഭകാലത്ത്. താമസിയാതെ പള്ളി വിപുലീകരിക്കുകയും ജുമുഅ ആരംഭിക്കുകയും മഹല്ലായി മാറ്റുകയും ചെയ്തു. സ്വാഭാവികമായും ഖതീബ് അലി ഉസ്താദ് തന്നെ. ഈ മാറ്റങ്ങളെല്ലാം നടന്നത് വെറും മൂന്ന് വർഷത്തിനിടെയാണെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അതും ഇന്നത്തെ പോലെ ഗൾഫ് പണമോ സമ്പന്നരോ ഇല്ലാത്ത ഒരു കാലത്ത്! അലി മുസ്‌ലിയാർ ഓലഷെഡിൽ തുടങ്ങിയ ആ മദ്‌റസയിപ്പോൾ ഈസ്റ്റ് ചീരാലിൽ വലിയ സംവിധാനങ്ങളോടെ സജീവമായി പ്രവർത്തിക്കുന്നു.

ഈസ്റ്റ് ചീരാലിന് ശേഷം വെള്ളമുണ്ടക്കടുത്ത് മക്കിയാട് എന്ന പ്രദേശത്തായിരുന്നു സേവനം. ഇക്കാലത്താണ് സംഘടനാ രംഗത്ത് സജീവമാവുന്നത്. വെള്ളമുണ്ട റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായ അദ്ദേഹം വൈകാതെ എസ്എസ്എഫ് മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റുമായി. 11 ജില്ലകളായി കേരളം വിഭജിക്കപ്പെട്ടിരുന്ന സമയത്ത് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു മാനന്തവാടി ഉൾക്കൊള്ളുന്ന വടക്കേ വയനാട്. 1979ൽ തളിപ്പറമ്പിൽ നടന്ന സംസ്ഥാന കൗൺസിലിൽ പ്രവർത്തന സൗകര്യാർഥം എസ്എസ്എഫിന് വയനാട് ജില്ല കമ്മിറ്റി ഉണ്ടാക്കണമെന്ന അഭിപ്രായം അലി മുസ്‌ലിയാർ ഉന്നയിക്കുകയും അത് പാസാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട അഡ്‌ഹോക്ക് കമ്മിറ്റിയുടെ കൺവീനറായതും അലി മുസ്‌ലിയാർ തന്നെ. വയനാട്ടിൽ നിന്നുള്ള മറ്റൊരു കൗൺസിലറായിരുന്ന കെല്ലൂർ അബ്ദുർറഹ്‌മാൻ മാസ്റ്ററും അലി മുസ്‌ലിയാരും ചേർന്ന് വയനാട്ടിൽ തലങ്ങും വിലങ്ങും നടന്ന് യൂണിറ്റുകളും ഓഫീസുകളും സ്ഥാപിച്ച് കൂടുതൽ പ്രവർത്തകരെയുണ്ടാക്കി.

പിന്നീട് അഞ്ച് വർഷക്കാലം അമ്പലവയലിലായിരുന്നു അധ്യാപനം. ആദ്യം മദ്‌റസാ സേവനമായിരുന്നെങ്കിലും പിന്നീട് ദർസിലേക്ക് മാറി. ഈ സമയത്തും മദ്‌റസാ പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇക്കാലത്താണ് എസ്‌വൈഎസിന്റെ വയനാട് ജില്ല ഓർഗനൈസറും അവിഭക്ത സമസ്തയുടെ ജില്ല ജോയിന്റ് സെക്രട്ടറിയുമാകുന്നത്.

മേപ്പാടിക്കടുത്ത് ചുളിക്കയിൽ സേവനം ചെയ്ത 1987 മുതൽ 2002 വരെയുള്ള 15 വർഷക്കാലമാണ് അലി മുസ്‌ലിയാരുടെ ജീവിതത്തിലെ സമരോത്സുക സമയം. സമസ്തയിലുണ്ടായ പിളർപ്പിന്റെ മുമ്പും ശേഷവുമായി പ്രതിസന്ധികൾ നിറഞ്ഞ കാലത്താണ് ചുളിക്കയെന്ന എസ്റ്റേറ്റ് ഗ്രാമത്തിൽ അദ്ദേഹം സേവനം ചെയ്തത്. സുന്നീ പ്രസ്ഥാനത്തിന് ഏറെ ആഴത്തിൽ വേരുറപ്പുള്ള ചുളിക്കയിൽ സുന്നിയല്ലാത്ത ഒരു മുസ്‌ലിമിനെപ്പോലും ഇന്നും കാണാൻ കഴിയില്ലെന്നത് അക്കാലത്ത് അലി മുസ്‌ലിയാർ നടത്തിയ ആദർശ വിപ്ലവത്തിന്റെ അനന്തരഫലമാണ്. എസ്റ്റേറ്റ് മേഖലയായ ചുളിക്കയിൽ നിന്ന് തൊട്ടടുത്ത പ്രദേശമായ താഞ്ഞിലോടേക്ക് മാറിത്താമസിച്ച ഒരുപാട് കുടുംബങ്ങളുണ്ട്. രാഷ്ട്രീയമായി വിവിധ ധ്രുവങ്ങളിലാണെങ്കിലും ഇവർക്കിടയിലൊന്നും പുത്തനാശയത്തിന്റെ ലാഞ്ചന പോലും ഇപ്പോഴുമില്ലെന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ചുളിക്കയിലെ മുസ്‌ലിംകൾക്കിടയിൽ മാത്രമായിരുന്നില്ല അലി മുസ്‌ലിയാർ പ്രിയങ്കരനായിരുന്നത്. എവിടി കമ്പനി 9 കോടി മുതൽ മുടക്കിൽ പുതിയ ഫാക്ടറി തുടങ്ങിയപ്പോൾ അതിന്റെ തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്തതുമെല്ലാം അലി മുസ്‌ലിയാരായിരുന്നു. പുതിയ ഓഫീസ് തുറന്നപ്പോൾ എസ്റ്റേറ്റ് മാനേജർ ഉണ്ണി റാം ഉദ്ഘാടനത്തിന് വിളിച്ചത് മറ്റാരെയുമല്ല. ചുളിക്കയിൽ മദ്‌റസ സ്ഥാപിക്കാൻ സ്ഥലം നൽകിയതും എസ്റ്റേറ്റുകാർ തന്നെ.
എസ്റ്റേറ്റിൽ തേയില നുള്ളുന്ന ആണും പെണ്ണുമാണ് ചുളിക്കയിലുള്ളത്. തുച്ഛമായ വരുമാനം മാത്രമുള്ള ഇവരിൽ മിക്കവരും പാടികളിലായിരുന്നു താമസം. ക്രമേണ പച്ചപിടിച്ചവരാണ് താഞ്ഞിലോട്ടേക്ക് മാറിയത്. ചുളിക്കയിലെ 15 വർഷത്തെ സേവനം മതിയാക്കി 2002ൽ പിരിയുമ്പോഴും 900 രൂപ മാത്രമായിരുന്നു അലി മുസ്‌ലിയാരുടെ ശമ്പളം. രണ്ട് പതിറ്റാണ്ടിനിപ്പുറവും ചുളിക്കയിലെയും താഞ്ഞിലോട്ടെയും ജനങ്ങൾക്കിടയിൽ അലി മുസ്‌ലിയാർക്ക് കൃത്യമായ ഇടമുണ്ട്.
അമ്പലവയലിലേതു പോലെ ചുളിക്കയിലും ആദ്യകാലത്ത് മദ്‌റസയിലും സേവനം ചെയ്തിരുന്നു. ജംഇയ്യത്തുൽ ഉലമാ ഭാരവാഹി എന്ന നിലയിൽ പ്രസംഗിക്കാനും എഴുതാനും പ്രശ്‌നം വന്നാൽ തീരുമാനമെടുക്കാനുമെല്ലാം മതിയായ ആളാണ് അക്കാലത്തെ അലി മുസ്‌ലിയാർ. അതുകൊണ്ട് തന്നെ റെയ്ഞ്ച് യോഗങ്ങളിൽ ക്ഷണിതാവായിരുന്നു.

സമസ്ത മുശാവറയിൽ നിന്ന് ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങിപ്പോന്ന ഘട്ടത്തിൽ തന്നെ സുൽത്താൻ ബത്തേരി നഗരമധ്യത്തിലെ ഗാന്ധി പാർക്കിൽ താലൂക്ക് ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സുന്നീ സമ്മേളനം സംഘടിപ്പിച്ചിരുന്നു. കാന്തപുരം ഉസ്താദ് അടക്കമുള്ളവർ പങ്കെടുത്ത ഈ സമ്മേളനം പ്രസ്ഥാനത്തിന് വയനാട്ടിലുണ്ടാക്കിയ ആത്മാഭിമാനം വളരെ വലുതാണ്.

പിളർപ്പിനെ തുടർന്ന് മേപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയും അതിന്റെ രേഖകളും ഒന്നടങ്കം കയ്യടക്കാൻ ചിലർ ശ്രമിക്കുകയുണ്ടായി. എന്നാൽ, ഇതിനെയെല്ലാം നിയമപരമായി നേരിട്ട് പ്രതിരോധിക്കാനും മറുപക്ഷത്തെ നിഷ്പ്രഭമാക്കാനും കഴിഞ്ഞത് അലി മുസ്‌ലിയാരുടെ ഇടപെടൽ വഴിയാണ്. അന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ഭാരവാഹിയായിരുന്ന ടിടിഎ ഫൈസി പൊഴുതന ഉൾപ്പെടെയുള്ളവർ അലി മുസ്‌ലിയാരെ മുന്നിൽ നിർത്തിയാണ് പ്രതിരോധത്തിനിറങ്ങിയത്.
ചേളാരി സമസ്ത പുറപ്പെടുവിച്ച 81ാം നമ്പർ സർക്കുലറിൽ മുഅല്ലിംകളെ ഒപ്പുവെപ്പിക്കാനുള്ള ശ്രമം ഇക്കാലത്ത് ഒരു റെയ്ഞ്ച് യോഗത്തിൽ നടന്നു. മുഅല്ലിംകളെ അവരുടെ പക്ഷക്കാരാക്കുകയായിരുന്നു വിവാദ സർക്കുലറിന്റെ ലക്ഷ്യം. പുതിയ റെയ്ഞ്ച് കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് എല്ലാവരും പ്രസ്തുത സർക്കുലറിൽ ഒപ്പിടണമെന്ന് മറ്റ് നടപടികളെല്ലാം കഴിഞ്ഞ സമയത്താണ് മുഫത്തിശ് ആവശ്യപ്പെടുന്നത്. എന്നാൽ, യോഗത്തിനെത്തിയ 67 അംഗങ്ങളിൽ 60 പേരും ഇത് നിരാകരിച്ചു. വിവാദ സർക്കുലറിൽ ഒപ്പിടാത്തതിന്റെ പേരിൽ റെയ്ഞ്ചിലെ നെല്ലിമുണ്ടം മദ്‌റസയിലെ 3 അധ്യാപകരെ പുറത്താക്കിയതും ഇക്കാലത്താണ്. അന്യായമായ നടപടിക്കെതിരെ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത് അലി മുസ്‌ലിയാരുടെയും മറ്റും അശ്രാന്ത പരിശ്രമം വഴിയാണ്. ഒരു വിഭാഗം പുരോഹിതന്മാരെ അംഗീകരിക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കാൻ ഇന്ത്യൻ തൊഴിൽ നിയമം അനുസരിച്ച് പാടില്ലെന്നായിരുന്നു കോടതി വിധി. ഈ വിധി വന്നതോടെ സംസ്ഥാനത്ത് ഒന്നടങ്കം 81ാം സർക്കുലർ നടപ്പാക്കുന്നതിൽ നിന്ന് ചേളാരി വിഭാഗം പിന്നോട്ടുപോയി.
റെയ്ഞ്ച് കമ്മിറ്റിയുടെ രേഖകളും മറ്റും കൈവശപ്പെടുത്താനുള്ള ശ്രമം ഇക്കാലത്ത് നടന്നിരുന്നു. തർക്കത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം അടച്ചിട്ട നെല്ലിമുണ്ടം മദ്‌റസയിൽ നിന്നാണ് രേഖകളടങ്ങിയ അലമാര മേപ്പാടി എസ്‌ഐയുടെ സഹായത്തോടെ ചേളാരി വിഭാഗം കയ്യേറാൻ ശ്രമിച്ചത്. അതിനായി അവർ എസ്‌ഐക്ക് കൈക്കൂലി നൽകിയതായി ബോധ്യപ്പെട്ടപ്പോൾ അലി മുസ്‌ലിയാർ വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടറുടെ സഹായം തേടി. തൽപര കക്ഷികൾക്കു വേണ്ടി എസ്‌ഐ നുണ പറയുന്നത് സിഐയെ ബോധ്യപ്പെടുത്താൻ അലി മുസ്‌ലിയാർക്ക് സാധിച്ചു. കോടതി നിർദേശപ്രകാരം പൂട്ടിയിട്ട മദ്‌റസയിൽ കുട്ടികൾ ഇരുന്നു പഠിക്കുന്നതാണ് താൻ കണ്ടത് എന്നായിരുന്നു എസ്‌ഐ മേലുദ്യോഗസ്ഥനോട് പറഞ്ഞത്. എന്നാൽ, പോലീസ് സീൽ ചെയ്ത മദ്‌റസ എങ്ങനെയാണ് തുറന്നതെന്ന മറുചോദ്യം അലി മുസ്‌ലിയാർ ഉന്നയിച്ചതോടെ കള്ളിവെളിച്ചത്തായ എസ്‌ഐ ഇളിഭ്യനായി.
ജീവൻ വരെ ഭീഷണിയിലാണെന്നറിഞ്ഞിട്ടും റെയ്ഞ്ച് രേഖകൾ അദ്ദേഹം വിട്ടുകൊടുത്തില്ല. താങ്കൾക്ക് വധഭീഷണിയുണ്ടെന്നും ജാഗ്രത വേണമെന്നും അറിയിച്ചത് ഇന്റലിജൻസ് വിഭാഗം പൊലീസുകാരനായ കുട്ടി ഹസനായിരുന്നു. അപ്പോഴും പിന്നീട് പോലീസ് സ്റ്റേഷനിൽ മർദനത്തിനിരയായപ്പോഴുമെല്ലാം സധീരം മുന്നിൽ നിന്നാണ് അലി മുസ്‌ലിയാർ മേഖലയിൽ സുന്നത്ത് ജമാഅത്ത് വളർത്തിയത്. എത്ര വലിയ ഉദ്യോഗസ്ഥന്റെയും പ്രമാണിയുടെയും മുന്നിൽ ദീനിന് വേണ്ടി ഉറച്ചുനിൽക്കുന്നതും സത്യത്തിനു വേണ്ടി നിലകൊള്ളുന്നതുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
1976ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ചേർന്നെങ്കിലും കുടുംബപരമായ കാരണങ്ങളാൽ കോളേജ് പഠനം പൂർത്തിയാക്കാനാവാതെ വന്ന ആളാണ് അലി മുസ്‌ലിയാർ. ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാരെ കണ്ട് പട്ടിക്കാട് കോളേജിൽ ചേർന്ന ഉസ്താദ് ഇടവേളക്ക് ശേഷം ജാമിഅയിൽ അവസരമുണ്ടായിട്ടും വീണ്ടും പോകാതിരുന്നത് ഇകെ ഉസ്താദ് അവിടെ നിന്ന് മാറിയത് കൊണ്ടാണ്. പിന്നീടും ശംസുൽ ഉലമയുടെ മാർഗത്തിലാണ് അലി മുസ്‌ലിയാർ സഞ്ചരിച്ചത്. എന്നാൽ 89ൽ ശംസുൽ ഉലമ തന്നെ തന്റെ മാർഗത്തിൽ നിന്ന് മാറിയപ്പോൾ അതിനൊത്ത് നീങ്ങാതെ നേരത്തെ അദ്ദേഹം കാണിച്ചുതന്ന സുന്നത്ത് ജമാഅത്തിന്റെ പാതയിൽ ഉറച്ച് നിൽക്കുകയായിരുന്നു അലി മുസ്‌ലിയാർ.

2002 മുതൽ ബത്തേരിക്കടുത്ത കോളിയാടിയാണ് അദ്ദേഹത്തിന്റെ തട്ടകം. ഇവിടെ മഹ്‌ളറത്തു റബ്ബാനിയ എന്ന സ്ഥാപനം തുടങ്ങി ഇപ്പോൾ 18 വർഷമാകുകയാണ്. നേരത്തെ 14 മുസ്‌ലിം വീടുകൾ മാത്രം ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ 60ൽ പരം വീടുകളുണ്ട്. ഇവർക്കായി പള്ളിയും മദ്‌റസയും ദർസും നാട്ടിൽ സജീവം. കോളിയാടി മഖാമിൽ അന്തിയുറങ്ങുന്ന മഹാനെ കുറിച്ച് അലി മുസ്‌ലിയാർ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. മർഹും കൈപ്പമംഗലം കരീം ഹാജിയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം, സ്ഥലത്തിന്റെ ഉടമയായിരുന്ന മത്തായി എന്ന സഹോദരൻ നൽകിയ വിവരങ്ങളും ഗ്രന്ഥത്തിലുണ്ട്. ഇന്ന് ഈ പ്രദേശത്തിന്റെ മുഖമാണ് കോളിയാടി മഖാം. നിലവിൽ സുന്നി ജംഇയ്യത്തുൽ ഉലമയുടെ സുൽത്താൻ ബത്തേരി താലൂക്ക് പ്രസിഡന്റും വയനാട് ജില്ലാ ട്രഷററുമാണ് അലി മുസ്‌ലിയാർ.
പനമരത്തിനടുത്ത് കൈതക്കലിൽ 22 വർഷക്കാലം ഖതീബായിരുന്ന ജ്യേഷ്ഠസഹോദരൻ വഴി 20ാം വയസ്സിൽ വയനാട്ടിലെത്തിയ അലി മുസ്‌ലിയാർ കഴിഞ്ഞ നാലര പതിറ്റാണ്ടും ജീവിച്ചത് വയനാടിന്റെ സ്പന്ദനങ്ങൾക്കൊപ്പമാണ്. മാനന്തവാടി മുതൽ മേപ്പാടി വരെയും വൈത്തിരി മുതൽ ബത്തേരി വരെയും എസ്എസ്എഫ്, എസ്‌വൈഎസ് യൂണിറ്റുകൾ ഉണ്ടാക്കിയും അതുവഴി മദ്‌റസകളും മഹല്ലുകളും സ്ഥാപിച്ചും വയനാടിന്റെ ദീനീ വളർച്ചക്കൊപ്പം സഞ്ചരിച്ചു ഈ പണ്ഡിതൻ. മിക്കപ്പോഴും അന്തിപ്പട്ടിണി കിടക്കുന്ന എസ്റ്റേറ്റ് ജനതയുടെ സമുദ്ധാരണം ജീവിതവ്രതമായേറ്റെടുക്കുകയും ചെയ്തു.
1967ൽ വെട്ടത്തൂർ മുനവ്വിറുൽ ഇസ്‌ലാം മദ്‌റസയിൽ നിന്ന് അഞ്ചാം ക്ലാസ് പൊതുപരീക്ഷ എഴുതിയ അലി മുസ്‌ലിയാരായിരുന്നു അന്ന് സംസ്ഥാന തലത്തിൽ ഒന്നാം റാങ്കിനും സ്‌കോളർഷിപ്പിനും അർഹൻ. കാട്ടുകണ്ടൻ അബ്ദുർറഹ്‌മാൻ മുസ്‌ലിയാരുടെ കീഴിൽ 1969 മുതൽ ഏഴ് വർഷം നീണ്ട ദർസ് പഠനത്തിന് ശേഷമാണ് പട്ടിക്കാട് ജാമിഅയിലേക്ക് പോയത്. ദർസിൽ ചേരുന്നതിന്റെ മുമ്പ് 3 വർഷത്തോളം നാട്ടിലെ ദർസിലും പഠിച്ചിരുന്നു. പിന്നീട് കൊടശ്ശേരി, ആമപ്പൊയിൽ എന്നിവിടങ്ങളിൽ അബ്ദുർറഹ്‌മാൻ മുസ്‌ലിയാർക്ക് കീഴിൽ ഓതി. ഭാര്യയും 2 ആൺമക്കളും 2 പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.

 

അലി മുസ്‌ലിയാർ വെട്ടത്തൂർ/

മൻസൂർ സഖാഫി പരപ്പൻപൊയിൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ