സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക് നയിച്ച പശ്ചാത്തലം പറഞ്ഞുകൊണ്ട് തുടങ്ങാം. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി അവതരിപ്പിച്ച 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഓർക്കുന്നുണ്ടാകുമല്ലോ. ‘ഏകപക്ഷീയമായി’ എന്നത് വെറുതെ പറയുന്നതല്ല. അതങ്ങനെത്തന്നെയാണ്. 34 വർഷങ്ങൾക്കുശേഷം ഒരു നയം രൂപപ്പെടുത്തുമ്പോൾ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായും സംസ്ഥാന സർക്കാറുകളുമായും കൂടിയാലോചനകളുണ്ടാകുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലേ? അതുണ്ടായിട്ടില്ല. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും കിട്ടിയ രണ്ടുലക്ഷത്തിനടുത്ത് ഭേദഗതികളിൽ ഒന്നുപോലും പരിഗണിച്ചില്ല. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ പൊതുസ്വഭാവത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിലയിരുത്താം: ഭാരതീയതയുടെ ഹിന്ദുത്വ വേർഷൻ. കെട്ടുകഥകളെ ചരിത്രമാക്കുന്ന, മിത്തുകളെ യാഥാർത്ഥ്യമെന്നു വരുത്തുന്ന, അസംബന്ധ ജൽപനങ്ങളെ ആഘോഷമാക്കുന്ന ഭാവനാ ചിത്രങ്ങളാണ് അതിൽ എഴുന്നുനിൽക്കുന്നത്. കോവിഡിന്റെ മറവിൽ കടത്തിക്കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) തയ്യാറാക്കിയ കരട് മുൻനിർത്തിയാണ് കേരളത്തിൽ ഇപ്പോൾ ചർച്ചകളും ആലോചനാ മീറ്റിംഗുകളും നടന്നുകൊണ്ടിരിക്കുന്നത്.
കേന്ദ്രത്തിലേതു പോലെ ഏകപക്ഷീയമായ പ്രയോഗമാകില്ല കേരളത്തിലേതെന്നാശ്വസിക്കാൻ വക നൽകുന്നു ഈ കൂടിയാലോചനകൾ. ജനാധിപത്യപരമായി ഒരാശയത്തെ വികസിപ്പിക്കാൻ കൂടിയാലോചനകൾ അത്യന്താപേക്ഷിതമാണ്. അതിനു സന്നദ്ധമായതിൽ സംസ്ഥാന സർക്കാർ അഭിനന്ദനമർഹിക്കുന്നു. സ്‌കൂൾതലം മുതൽ ആരംഭിക്കുന്നു ചർച്ചകൾ. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമൂഹിക സംഘടനകൾക്കും ഇടപെടാനും നിലപാടുകൾ പറയാനും സ്വാതന്ത്ര്യമുണ്ട്. പരിഷ്‌കരണ പ്രക്രിയ ജനാധിപത്യപരവും ജനകീയവുമാകണമെന്ന സർക്കാറിന്റെ നിഷ്‌കർഷ സ്വാഗതം ചെയ്യപ്പെടുമ്പോൾ തന്നെ കരടുരേഖയിൽ ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര താൽപര്യങ്ങൾ കടന്നുവന്നത് എതിർത്തു തോൽപ്പിക്കേണ്ടതുമാണ്. ചില ഭാഗങ്ങൾ പരിശോധിക്കാം:
‘കമ്പോള സംസ്‌കൃതി ഉയർത്തുന്ന ഉപഭോക്തൃ തൃഷ്ണയിൽ നിന്ന് മറികടക്കാൻ സ്വയം സജ്ജമാകേണ്ടതുണ്ട്’ എന്ന് പേജ് 71ൽ പറയുന്നു. ഒരർത്ഥത്തിൽ, വിപണിയുടെ മത്സരത്തിൽ നിന്ന് പുറന്തള്ളപ്പെടാതിരിക്കാനുള്ള തത്രപ്പാടാണ് മലയാളിജീവിതം. വിദ്യാഭ്യാസവും അതിൽ നിന്നൊഴിവല്ല. ‘ഏറ്റവും മുന്തിയത്’ എന്നാൽ ഏറ്റവും വിലയേറിയത് എന്നാണ് മലയാളികൾ കൽപ്പിക്കുന്ന അർത്ഥം. വിദ്യാഭ്യാസം മികച്ച കച്ചവടസാധ്യതയുള്ള മേഖലയാണ്. അവിടെ മുതലാളിത്തം ദീർഘകാലത്തേക്ക് ലാഭം കൊയ്യാവുന്ന നിക്ഷേപമിറക്കിക്കഴിഞ്ഞു. ആ നിക്ഷേപം സാമ്പത്തികം മാത്രമല്ല, സാംസ്‌കാരികവുമാണ്. മുതലാളിത്തത്തിനു വേണ്ടത് ആനന്ദിക്കുന്ന മനസ്സും അർമാദിക്കുന്ന ശരീരവുമാണ്. അതെങ്ങനെയാണ് രൂപപ്പെടുത്തുന്നത്? ‘കെട്ടുപാടുകളിൽ’ നിന്ന് മനുഷ്യനെ മോചിപ്പിച്ചുകൊണ്ടാണ്. മതം, സമുദായം, സമൂഹം, കുടുംബം ഇതൊക്കെ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കെട്ടുപാടുകളാണ്. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യവാദം ഉയർത്തിക്കൊണ്ടുവന്ന് മത-സമൂഹ മൂല്യങ്ങളിൽ നിന്ന് ഓടിപ്പോകാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ കാലത്തെ സ്വതന്ത്രചിന്തയുടെ ഉള്ളടക്കം.
മാതാവ്, പിതാവ്, മക്കൾ, സഹോദരങ്ങൾ ഇവരെയൊക്കെ കേവലം സ്വതന്ത്ര വ്യക്തികളായി മാത്രം കാണുന്നതല്ല മതദർശനങ്ങൾ. കടപ്പാടുകളും ഉത്തരവാദിത്വങ്ങളും നിറഞ്ഞ സാമൂഹിക ജീവിതമാണ് മതം അനുശാസിക്കുന്നത്. യുക്തിചിന്ത/ സ്വതന്ത്രചിന്ത/ ഉദാരതാവാദം എന്നിങ്ങനെ പല പേരുകളിൽ പ്രത്യക്ഷപ്പെടുന്ന ആശയധാരകൾ മതത്തെ നിരാകരിക്കുക വഴി സാമൂഹിക ജീവിതത്തെയാണ് തള്ളിപ്പറയുന്നത്. ഇപ്പോൾ ചർച്ചക്ക് വെച്ചിരിക്കുന്ന കരടുരേഖയിൽ പലയിടത്തും യുക്തിപൂർവമായി ചിന്തിക്കാൻ വിദ്യാർത്ഥികളെ സജ്ജമാക്കണമെന്ന് പറയുന്നുണ്ട്. പേജ് 23ൽ നിന്ന് ഉദ്ധരിക്കാം: ‘യുക്തിപൂർവം ചിന്തിക്കാനും നീതിപൂർവകമായി പ്രവർത്തിക്കാനും പ്രാപ്തി നേടുന്നതിന് വിദ്യാഭ്യാസം സഹായകമാകണം. മാനവികത, അനുതാപം, ശാസ്ത്രീയാവബോധം, സർഗാത്മകത എന്നിവ വികസിപ്പിക്കാനും അതുവഴി വിശ്വമാനവികതയിലേക്ക് ഉയരുന്നതുമാകണം വിദ്യാഭ്യാസം.’
ഇപ്പോഴത്തെ പാഠ്യപദ്ധതിയുടെ രണ്ടു പരിമിതികളാണ് ഈ വാചകത്തിൽ തെളിയുന്നത്. ഒന്ന്, യുക്തിപൂർവം കാര്യങ്ങൾ വ്യവച്ഛേദിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരമില്ല. രണ്ട്, ശാസ്ത്രീയാവബോധം വളർത്താനുതകുന്നതല്ല ഇപ്പോഴത്തെ ബോധന മാധ്യമങ്ങൾ. സർക്കാർ പറയുന്ന യുക്തിചിന്തയിലും മാനവികതയിലും സംശയം ജനിക്കുന്നത് ഇക്കാരണത്താലാണ്. മതരഹിതമായ യുക്തിബോധവും മാനവികതയുമാണല്ലോ ലിബറലിസം മുന്നോട്ടുവെക്കുന്നത്. കുട്ടികൾക്ക് പ്രായപൂർത്തി ആകുവോളം മതം പഠിപ്പിക്കരുത് എന്നൊരു നിലപാട് ഉദാരതാവാദികൾ ഇപ്പോൾ ഉയർത്തുന്നുണ്ട്. അവർക്ക് ബുദ്ധിയും പക്വതയും വന്നതിനുശേഷം അവർ മതം തീരുമാനിക്കട്ടെ എന്നാണ് ‘യുക്തി.’ കുട്ടിയുടെ ജീവിതത്തിൽ മാതാപിതാക്കൾക്ക് ഒരു റോളുമില്ലേ എന്ന ചോദ്യം മാറ്റിവെച്ചാലും ഇവിടെ ചില കുഴപ്പങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ. കുട്ടിക്ക് പേരിടുന്നതിൽ തുടങ്ങില്ലേ ആ പ്രശ്‌നങ്ങൾ? ക്രിസ്ത്യൻ കുടുംബത്തിൽ പിറക്കുന്ന കുഞ്ഞിന് മുസ്‌ലിം പേരിടാറില്ല. മുസ്‌ലിം കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞിന് ഹിന്ദുപേരുകൾ നൽകാറില്ല. മറിച്ചും. പേരുകൊണ്ട് മതം തിരിച്ചറിയാത്ത വിധം ഒരു ‘മെനിനോ ഫ്രൂട്ടോ’യോ ‘മഴ’യോ സംഭവിക്കുന്നത് ലക്ഷത്തിൽ ഒന്നുപോലുമുണ്ടാകില്ല. പ്രായപൂർത്തിയായതിനു ശേഷം ‘കുട്ടി’ പേര് തിരഞ്ഞെടുക്കട്ടെ എന്ന് കാത്തിരിക്കാൻ പറ്റുമോ? ചർച്ചയ്ക്കായി എസ്‌സിഇആർടി തയ്യാറാക്കിയ കരടിലെ യുക്തിചിന്ത/ മാനവികത/ ശാസ്ത്രീയാവബോധം എന്നിവ കൂടുതൽ വിശദീകരണം അർഹിക്കുന്നുണ്ട് എന്നു പറയേണ്ടിവരുന്നത് ഈ വക വ്യാഖ്യാനങ്ങൾ പൊതുവിടത്തിലുണ്ട് എന്നതിനാലാണ്.
കരടിൽ പല പേജുകളിലായി ‘ജെൻഡർ ന്യുട്രാലിറ്റി’ ഇടം പിടിച്ചിട്ടുണ്ട്. പേജ് 79ൽ നിന്ന്: ‘സ്‌കൂൾ പ്രവർത്തന പങ്കാളിത്തം, വിദ്യാഭ്യാസത്തിന്റെ തുടർച്ച, തൊഴിൽ എന്നിവയിലെല്ലാം ഏറിയും കുറഞ്ഞും ലിംഗപരമായ അസമത്വം നിലനിൽക്കുന്നു. ഇത് കണ്ടെത്തി പരിഹരിക്കുന്നതിന് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ സന്ദർഭങ്ങളിലും കഴിയണം’. ഇതേ പേജിന്റെ തുടക്കഭാഗത്ത് ‘ജെൻഡർ അഥവാ ലിംഗഭേദം എന്നത് സാമൂഹിക നിർമിതിയാണ്’ എന്നൊരു വാചകമുണ്ട്. അതൊരു അബദ്ധ പ്രസ്താവനയാണ്. ലിംഗഭേദം പ്രകൃത്യാ ഉള്ള യാഥാർത്ഥ്യമാണ്. അത് സമൂഹം നിർമിച്ചതല്ല. ലിംഗഭേദം സാമൂഹിക പ്രക്രിയകളിലൂടെ മറികടക്കാനും കഴിയില്ല. ലിംഗഭേദം ഒരു പ്രശ്‌നമല്ല, അതുകൊണ്ടുതന്നെ അത് പരിഹരിക്കാൻ ആരുടെയും പരിശ്രമം ആവശ്യവുമില്ല. ലിംഗപരമായ അസമത്വം പരിഹരിക്കാൻ നടപടികളുണ്ടാകണം എന്ന് പറയുന്നു. ലിംഗസമത്വം ഉട്ടോപ്യൻ ആശയമാണ്. അത് സാധ്യമാകുന്ന ഒരാലോചനയല്ല. പുരുഷൻ അതിമാനുഷനല്ല. അയാൾക്ക് മികവുകളുള്ളതുപോലെ പരിമിതികളുമുണ്ട്. സ്ത്രീകളും അങ്ങനെത്തന്നെ. ഇത് പരസ്പരം ഉൾക്കൊള്ളുകയാണ് പ്രധാനം. പുരുഷനിലേക്ക് സ്ത്രീ ഉയരണം എന്നോ തിരിച്ചോ വാശി പിടിക്കേണ്ടതില്ല. ജെൻഡർ ന്യുട്രാലിറ്റി എന്ന അജണ്ട എങ്ങനെയാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചത് എന്നതിനുള്ള ഉത്തരം ബാലുശ്ശേരിയിലുണ്ടല്ലോ. അവിടെ ആൺകുട്ടികളുടെ (അഥവാ ആൺകുട്ടികൾ സ്ഥിരമായി ധരിച്ചുശീലിച്ച) വേഷത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്തത്. അത് സ്‌കൂൾ അധികൃതരുടെ തീരുമാനമാണെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. പക്ഷേ മന്ത്രിമാരും സിപിഎം സംസ്ഥാന കമ്മിറ്റിയുമൊക്കെ അതിനെ അഭിവാദ്യം ചെയ്തതിൽ നിന്നുതന്നെ ഇതൊരു സർക്കാർ അജണ്ടയാണെന്ന് വ്യക്തമായിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരടിൽ ജെൻഡർ ന്യുട്രാലിറ്റി ആവർത്തിച്ച് പ്രത്യക്ഷപ്പെടുമ്പോൾ പ്രത്യയശാസ്ത്ര അജണ്ടയുണ്ടോ എന്ന സംശയം ഉയരുന്നത് ബാലുശ്ശേരിയിൽ സർക്കാർ കാണിച്ച അമിതാവേശം കൊണ്ടുതന്നെയാണ്.
‘വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നു. ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാകാനാവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയിൽ വലിയ തോതിൽ ഉണ്ടാകേണ്ടതുണ്ട്’ (പേ. 8).
ലിംഗപരമായ അതിർവരമ്പുകൾ മാഞ്ഞുപോകുന്ന/മായ്ച്ചുകളയുന്ന ഒരു കേരളം സ്വപ്നം കാണാൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയധാരയിലുള്ളവർക്ക് പോലും സാധിക്കില്ല. ആ അതിരുകളെ കുറിച്ചുള്ള ആലോചനകൾ പോലും ഒരർത്ഥത്തിൽ പുരുഷകേന്ദ്രിതമാണ്. പുരുഷൻ അതിരുകൾക്ക് പുറത്തേക്ക് ജീവിക്കുകയും സ്ത്രീകൾ അടുക്കളകളിൽ തളച്ചിടപ്പെടുകയും ചെയ്യുന്നുവെന്നതാണല്ലോ സമത്വവാദികളുടെ പ്രധാന ഉത്കണ്ഠ. പുരുഷന് അതിരുകൾ വേണ്ടതില്ല എന്ന തീർപ്പിൽ നിന്നാണ് ഈ സിദ്ധാന്തം പിറവിയെടുക്കുന്നത്. ‘പുരുഷന് ആകാമെങ്കിൽ സ്ത്രീക്കും’ എന്നാണെങ്കിൽ പുരുഷന് അനിയന്ത്രിതമായ ആ സ്വാതന്ത്ര്യം വേണ്ടെന്നുവെക്കുകയല്ലേ വേണ്ടത്? അതിനു വയ്യ, പകരം ആ സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീയെക്കൂടി കൊണ്ടുവരണം! ഇത് സ്ത്രീയുടെ ആവശ്യമാണോ, പുരുഷന്റെ ആവശ്യമാണോ? എസ്‌സിഇആർടിയുടെ ലിംഗസമത്വ ഭാവനകൾ എത്ര അസംബന്ധമാണെന്നറിയാൻ സ്‌കൂൾതല ചർച്ചകളിലേക്ക് നോക്കിയാൽ മാത്രം മതി. അവിടെ സംസാരിക്കുന്നവരിൽ ഏറിയ കൂറും പുരുഷന്മാരാണ്. സ്ത്രീകൾക്ക് സംസാരിക്കാൻ അവസരമില്ലാത്തതല്ല, അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല/ ധൈര്യപ്പെടുന്നില്ല. ഈ ‘ആഗ്രഹിക്കായ്ക’ സ്ത്രീസഹജമായ ലജ്ജയുടെ ഭാഗമാണ്. വേദിയിലോ മീറ്റിംഗിലോ സംസാരിക്കുന്ന സ്ത്രീകൾ ലജ്ജയില്ലാത്തവരാണ് എന്ന അർത്ഥത്തിലല്ല ഇത് പറയുന്നത്. സ്ത്രീകൾ പുരുഷനോളം വളരണമെന്ന് പുരുഷന്മാർ ആഗ്രഹിച്ചാലും, സർക്കാർ തന്നെ സംവിധാനമൊരുക്കിയാലും അത് ഫലപ്രാപ്തിയിലെത്തുന്നതിനു തടസ്സം അവരുടെ പ്രകൃതം തന്നെയാണ്. അത് അവരുടെ സ്വത്വത്തിന്റെ ഭാഗമാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ വെള്ളത്തിൽ ചിത്രം വരയ്ക്കുന്നത് പോലൊരു പാഴ്ശ്രമമാണ്.
ശക്തമായ സമൂഹത്തെ നിർമിക്കാനുള്ളതാണ് വിദ്യാഭ്യാസം. സാമൂഹികതയുടെ അടിവേരിൽ ആഘാതമേൽപ്പിക്കുന്ന വിധത്തിലേക്ക് അതിന്റെ സ്വഭാവം മാറിക്കൂടാ. സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് നമ്മൾ പിൻനടക്കരുത്. അവനവനിസത്തിന്റെ ആഘോഷങ്ങൾ ഒടുക്കം ചെന്നെത്തുന്നത് അരാഷ്ട്രീയതയിലേക്കായിരിക്കും. അത് അപകടകരമാണ്. അരാഷ്ട്രീയ മനസ്സുകളെ വർഗീയതക്ക് എളുപ്പം കീഴ്‌പ്പെടുത്താൻ കഴിയും. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഗീർവാണങ്ങൾ ആദ്യം നശിപ്പിക്കുന്നത് കുടുംബത്തെയാകും. യുക്തിചിന്ത അതിനുള്ള അടിവളമാകും. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ ജാഗ്രത പ്രധാനമാണ്. കുട്ടിയുടെയും നാടിന്റെയും ഭാവിയിൽ നിർണായകമായേക്കാവുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കാൻ സമയം കണ്ടെത്താത്ത എത്രയോ രക്ഷിതാക്കൾ നമുക്ക് ചുറ്റിലുമുണ്ട്. വിദ്യാഭ്യാസം എന്തായാലെന്ത്/എങ്ങനെയായാലെന്ത് എന്ന മനോഭാവം മാറ്റിവെക്കുക. സ്‌കൂൾ പഠനം പകൽനേരങ്ങളിലെ കുട്ടികളുടെ നേരമ്പോക്കല്ല, അവരെ രൂപപ്പെടുത്തുന്ന കാലമാണ്. ആ കാലത്ത് കുട്ടിയുടെ ജീവിതത്തിലും പഠനത്തിലും അധ്യാപകനെക്കാൾ വലിയ റോളുണ്ട് രക്ഷിതാവിന്. അത് മാതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് പിതാക്കന്മാർ തിരിച്ചറിയുക.
വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നത് ഉൾപ്പെടെ പലതും പലതും ചർച്ചക്ക് വെച്ചിട്ടുണ്ട്. പഠനഭാരം കുറക്കുന്നതിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിക്കൂടാ. അധ്യാപകരുടെ മനോനിലയിൽ കൂടി വലിയ മാറ്റം ആവശ്യപ്പെടുന്നുണ്ട്. പലരും ഇതൊരു തൊഴിലായി കാണുന്നു. ഇതൊരു സാമൂഹിക പ്രക്രിയയും സേവനവുമാണെന്ന് കരുതുന്ന അധ്യാപകരുടെ എണ്ണം കുറഞ്ഞുവരുന്നു. അവധികളും ഒഴിവു ദിനങ്ങളും കാത്തുകഴിയുന്ന ജോലിക്കാരാകരുത് അധ്യാപകർ. അധ്യാപക സംഘടനകൾ അവകാശത്തെക്കാൾ ഉത്തരവാദിത്വത്തെ കുറിച്ച് സംസാരിക്കുന്ന കാലത്ത് മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുകയുള്ളൂ.
മാർക്‌സിസത്തെക്കുറിച്ച് വിമർശനാത്മകമായി വിലയിരുത്തുന്നിടത്ത് എംഎ ഉസ്താദ് നടത്തുന്ന ചില നിരീക്ഷണങ്ങൾ ഈ സമയത്ത് ഉദ്ധരിക്കുന്നത് സംഗതമാകും: ‘ഏതൊരു നിർമിതിയും തകർക്കുക എളുപ്പമാണ്. തൽസ്ഥാനത്തു പുതിയതു നിർമിക്കലും അതിന്റെ അസ്തിവാരമുറപ്പിക്കലുമാണു ശ്രമകരവും വിഷമകരവുമായ കൃത്യം. അപ്പോൾ നിലവിലെ എല്ലാ വ്യവസ്ഥിതികളും തകർത്തുകഴിഞ്ഞു തൽസ്ഥാനത്ത് അവരുടെ ഭാവനാസൃഷ്ടമായ ആശയം കെട്ടിപ്പടുക്കാൻ സാധിക്കാതെ വന്നാലോ? ഭവിഷ്യത്ത് ഊഹാതീതമാണ്. എല്ലാ ദിവാസ്വപ്നങ്ങളും നിലംപതിക്കുകയും അരാജകത്വം പകരം വരികയുമാകും അതിന്റെ ഫലം. ലോകത്തു പല ഭാഗങ്ങളിലും ഇതിനകം ഇതു നാം ദർശിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടാണു ചിന്തകന്മാരും ശാസ്ത്രജ്ഞന്മാരുമായ അസംഖ്യം വിജ്ഞാനികൾക്ക് കാറൽ മാർക്‌സിന്റെ ഭാവനയിലുള്ള ‘കമ്യൂണിസ്റ്റ് സ്വർഗം’ അസ്വീകാര്യമായതും അവർ അതിനോടു സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതും.’
വിദ്യാഭ്യാസ മുന്നേറ്റത്തെ പ്രതിയുള്ള ആലോചനകളും ആശയങ്ങളുടെ പങ്കുവെപ്പും ഒരു പരിഷ്‌കൃത സമൂഹത്തിൽ അനിവാര്യമായും സംഭവിക്കേണ്ട ഒന്നാണ്. പക്ഷേ, പുരോഗമനത്തിലേക്കുള്ള ഒരേയൊരു വഴി പഴയ നിർമിതികൾ തകർക്കുകയാകരുത്. കെട്ടിടങ്ങൾ തകരുന്നതിന്റെ ആഘാതമാകില്ല വ്യവസ്ഥിതി തകർക്കപ്പെടുമ്പോൾ. അരാജകത്വത്തെ ക്ഷണിച്ചുവരുത്തുന്ന ഏത് പ്രവണതയോടും വിസമ്മതം പറയാൻ കഴിയുമ്പോഴാണ് ‘സാമൂഹിക ജീവികൾ’ എന്ന വിശേഷണത്തിന് നമ്മൾ, മനുഷ്യർ അർഹത നേടുന്നത്.

 

മുഹമ്മദലി കിനാലൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ