അഹങ്കാരിയായ ഖുറൈശി നേതാവ് അബൂജഹ്ൽ മക്കയിലെ പ്രമുഖ ഗോത്രങ്ങളിലെ മുശ്‌രിക്കുകളെ സംഘടിപ്പിച്ച് വീണ്ടും ബദ്‌റിലേക്കു പുറപ്പെട്ടത് തന്റെ പ്രൗഢിയും ഹുങ്കും കാണിച്ച് തിരുനബി(സ്വ)യെയും മുസ്‌ലിംകളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇതു ബോധ്യപ്പെട്ട് സൈന്യത്തിലെ ചില ഗോത്രക്കാർ ഇടക്കുവെച്ച് പിന്മാറി. ചിലർ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും സംഘത്തിൽ നിലകൊണ്ടു. ഏതായാലും മക്കാ മുശ്‌രിക്കുകൾക്ക് നേതൃത്വത്തോടുള്ള അനുസരണയും മതിപ്പും നഷ്ടപ്പെട്ടു. രണ്ടു ഭീകര സ്വപ്നങ്ങൾ ഭീതി വർധിപ്പിച്ചതിനാൽ ഭൂരിപക്ഷത്തിന്റെയും മനസ്സ് മടുത്തിരുന്നു. അബൂജഹ്‌ലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ബാക്കി വന്ന 950 പേർ യാത്ര തുടർന്നത്.
അബൂജഹ്ൽ കരുതിയത് അബൂസുഫ്യാനെയും സംഘത്തെയും പ്രതീക്ഷിച്ചായിരിക്കും മുഹമ്മദ് നബി(സ്വ) ബദ്‌റിലേക്ക് പുറപ്പെട്ടിട്ടുണ്ടാവുക, നമ്മുടെ സൈന്യം ബദ്റിലേക്ക് വരുന്നത് അറിഞ്ഞിട്ടുണ്ടാവില്ല എന്നാണ്. അബൂസുഫ്‌യാനും സംഘവും രക്ഷപ്പെട്ടുവെന്ന വാർത്ത നമ്മുടെ സൈന്യത്തിന് കിട്ടിയതു പോലെ പ്രവാചകർക്കും കിട്ടിയിട്ടുണ്ടാകുമെന്നതിനാൽ മുസ്‌ലിംകൾ നമ്മോട് ഏറ്റുമുട്ടലിന് വരില്ല, ചെണ്ടകൊട്ടിയും മദ്യപിച്ചും കച്ചേരി നടത്തി മക്കക്കാരുടെ ശക്തിയും പ്രതാപവും അവർക്കു മുന്നിൽ പ്രദർശിപ്പിച്ചാൽ പിന്നെ ഒരു ശക്തിയും മക്കയോട് എതിരിടാൻ വരില്ലെന്നും അദ്ദേഹം കണക്കുകൂട്ടി.
എന്നാൽ നബി(സ്വ)ക്കും പോരാളികൾക്കും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. വിജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു അത്. പരാജയം അവരുടെ ചിന്തയിൽ പോലുമില്ലായിരുന്നു. ദുരഭിമാനവും പ്രൗഢിയും കാണിച്ച് അഹങ്കരിക്കാൻ അവരാഗ്രഹിച്ചില്ല. സ്വഹാബികൾക്ക് നേതൃത്വത്തോട് അങ്ങേയറ്റത്തെ ആദരവും വിധേയത്വവുമുണ്ടായിരുന്നു. ബദ്‌റിലേക്കവർ പുറപ്പെട്ടത് അല്ലാഹുവിന്റെ ദീൻ സംരക്ഷിക്കാനും സ്വരക്ഷക്കു വേണ്ടിയുള്ള ജീവൻ മരണ പോരാട്ടത്തിനുമായിരുന്നു.
മക്കയിലെ പീഡിത ജനവിഭാഗമായിരുന്ന ഇവർ പരാജയപ്പെട്ടാൽ ബഹുസ്വര രാജ്യമായ മദീനയിലെ യഹൂദികളും മുശ്‌രിക്കുകളും കരാർ ലംഘിക്കാനും മക്കാ മുശ്രിക്കുകൾക്ക് ഇസ്‌ലാമിന്റെ മുന്നേറ്റത്തിൽ അസ്വസ്ഥതയുള്ളവരുടെ സഹായത്തോടെ മദീനയിലെ മുസ്‌ലിം ജീവിതം അസ്ഥിരപ്പെടുത്താനും നിലനിൽപ് ഭീഷണിയിലാക്കാനും സാധിക്കും.

ഊർജം പകർന്ന
ഉപദേശങ്ങളും പ്രവചനങ്ങളും

സ്വഫ്റാനിൽ വെച്ച് നബി(സ്വ) തന്റെ സൈനികരായ സ്വഹാബികളുമായി കൂടിക്കാഴ്ച നടത്തി കാര്യത്തിന്റെ ഗൗരവം വീണ്ടും ബോധ്യപ്പെടുത്തി. അതോടെ ഇസ്ലാമിന്റെ വിജയത്തിനായി ജീവൻ ബലിയർപിക്കാമെന്നേറ്റ മുഹാജിറുകളും അൻസ്വാറുകളും റസൂൽ(സ്വ) കൽപിക്കുന്നതെന്തും ചെയ്യാൻ തയ്യാറാണെന്ന് ഐകകണ്‌ഠ്യേന സമ്മതിച്ചു.
അവർ ബദ്ർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ബദ്‌റിലെത്തിച്ചേർന്നപ്പോൾ ശത്രുപ്രമുഖരായ എഴുപതാളുകൾ വെട്ടേറ്റു മരിക്കുന്ന സ്ഥലം സ്വഹാബത്തിന് നബി(സ്വ) കാണിച്ചുകൊടുത്ത് ആത്മവീര്യം വർധിപ്പിച്ചു. പോരാട്ടമാരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് യുദ്ധത്തിൽ ശഹീദാകുന്നവർക്ക് ശാശ്വതമായ സ്വർഗീയ ലോകത്ത് ലഭിക്കുന്ന ഔന്നത്യങ്ങളെ കുറിച്ചും ഈ ലോകത്തിന്റെ നശ്വരതയെ സംബന്ധിച്ചും ബോധ്യപ്പെടുത്തുന്ന ഉജ്വലമായ ഭാഷണം അവിടന്ന് നടത്തുകയുണ്ടായി.

313ന്റെ പ്രത്യേകത

പ്രബലമായ അഭിപ്രായ പ്രകാരം 313 പേരാണ് ബദ്‌രീങ്ങൾ. എന്നാൽ പ്രമുഖ ചരിത്രകാരന്മാരായ ഇബ്‌നു ഇസ്ഹാഖും ഇബ്‌നു ഹിശാമും 314 പേരെയാണ് പരിചയപ്പെടുത്തുന്നത്. ബദ്‌റിലേക്ക് പുറപ്പെട്ട നബി(സ്വ) റൂഹാഇലെത്തിയപ്പോൾ സൈനികരുടെ കണക്കെടുപ്പ് നടത്തുകയും 313 പേരുണ്ടെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷിക്കുകയും ചെയ്തുവെന്ന് ഹദീസിൽ കാണാം. ഖുർആൻ പരാമർശിച്ച ദുഷ്ടനായ ജാലൂത്തിന്റെ വമ്പൻ സൈന്യത്തെ നദി മുറിച്ചുകടന്ന് ത്വാലൂത്തിന്റെ സൈന്യം പരാജയപ്പെടുത്തിയ യുദ്ധത്തിൽ ത്വാലൂത്തിന്റെ പക്ഷത്തുണ്ടായിരുന്നത് 313 പേരായിരുന്നുവെന്നാണ് ചരിത്രം.

പങ്കെടുക്കാതെ ബദ്‌രീങ്ങളായവർ

ബദ്‌രീങ്ങൾ 313 ആണെങ്കിലും ബദ്‌റിലെത്തിയത് 304 പേരാണ്. ഒമ്പതു സ്വഹാബികൾക്ക് വിവിധ കാരണങ്ങളാൽ ബദ്‌റിലേക്കെത്താനായില്ല. എങ്കിലും അവർ ബദ്‌രീങ്ങളിൽ പെട്ടവരാണെന്ന് നബി(സ്വ) പറയുകയുണ്ടായി. യുദ്ധത്തിൽ പങ്കെടുത്തവരുടെ അടുത്തുണ്ടായിരുന്നതാകട്ടെ വിരലിലെണ്ണാവുന്നത്ര ആയുധങ്ങളും ഒട്ടകങ്ങളും മാത്രം.
ഖുലഫാഉർറാശിദീങ്ങളിൽ പ്രമുഖനും സ്വഹാബികളിലെ ആദ്യ സ്ഥാനക്കാരിലൊരാളുമായ ഉസ്മാൻ(റ)വിന് പ്രിയപത്‌നിയും പ്രവാചക പുത്രിയുമായ റുഖിയ്യ ബീവി(റ) രോഗിയായിരുന്നതിനാൽ ബദ്‌റിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. തുണയായി സഹോദരങ്ങളാരും ജീവിച്ചിരിപ്പില്ലാത്തതിനാലും അത്യാഹിതങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലും നബി(സ്വ) അദ്ദേഹത്തോട് ഭാര്യയുടെ പരിചരണങ്ങൾക്കായി ഒപ്പം നിൽക്കാൻ നിർദേശിക്കുകയായിരുന്നു.
‘മകൾക്ക് എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ബദ്‌റിലേക്ക് താങ്കൾ വരുന്നതത്ര ബുദ്ധിയല്ല. എങ്കിലും ബദ്‌റിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലത്തിലും യുദ്ധ മുതലിലും നിങ്ങൾക്ക് അവകാശമുണ്ടാകും’- നബി(സ്വ) മരുമകൻ ഉസ്മാനോ(റ)ടായി പറഞ്ഞു.
പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. യുദ്ധ സമയത്ത് റുഖിയ്യ(റ) വഫാത്തായി. മഹതിയെ ജന്നത്തുൽ ബഖീഇൽ മറവുചെയ്ത് മടങ്ങുമ്പോഴാണ് ബദ്ർ വിജയ വാർത്ത മദീനയിലെത്തുന്നത്. അന്നു കുട്ടിയായിരുന്ന അനസ്(റ) ഈ സംഭവം അനുസ്മരിക്കുന്നുണ്ട്.
സ്വർഗം കൊണ്ടു സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തു പേരിൽ പെട്ട ത്വൽഹത്തു ബ്‌നു ഉബൈദില്ല(റ)ക്കും സഈദ് ബ്‌നു സൈദിനും(റ) യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഉമറുബ്‌നു ഖത്വാബി(റ)ന്റെ അളിയനാണ് സഈദ്(റ). അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തിന്റെ നീക്കങ്ങളും സംഘത്തെ കുറിച്ചുള്ള വിശദാംശങ്ങളും അറിയാനായി കച്ചവട പാതയിലേക്ക് നബി(സ്വ) അയച്ച ഈ രണ്ടുപേർ ബദ്‌റിലേക്കു മടങ്ങിയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു (അബൂസുഫ്യാൻ രക്ഷപ്പെടുമെന്നറിഞ്ഞിട്ടും തിരുദൂതർ ഈ രണ്ടു പേരെ അയച്ചത് യുദ്ധത്തിൽ പാലിക്കേണ്ട കാര്യങ്ങൾ സ്വഹാബത്തിനെ പഠിപ്പിക്കാനായിരുന്നു). ബദ്‌റുമായി ബന്ധപ്പെട്ട സൈനിക നീക്കത്തിനായി പോയതായതിനാൽ ഇവരും ബദ്‌രീങ്ങളാണ്.
ബദ്ർ യുദ്ധസമയത്ത് മദീനയുടെ സംരക്ഷണത്തിനായി ഭരണാധികാരിയായി അബൂലുബാബ(റ)യെയും ഖുബാഇലെയും മദീനയുടെ മലഞ്ചെരുവുകളുടെയും സംരക്ഷണത്തിനായി ആസ്വിമുബ്‌നു അദിയ്യി(റ)നെയും നബി(സ്വ) നിയമിച്ചതിനാൽ അവർക്കും യുദ്ധത്തിൽ പങ്കെടുക്കാനായില്ല.
യാത്രക്കിടെ റൂഹാഇലെത്തിയപ്പോൾ മദീനയിലെ ബനൂ അംറുബ്‌നു ഔഫ് വിഭാഗം താമസിക്കുന്ന ഖുബാ പ്രദേശത്ത് സംഘട്ടനത്തിന്റെ വക്കിലെത്തിയ വലിയൊരു പ്രശ്‌നം നടക്കുന്നതറിഞ്ഞ നബി(സ്വ) അതു രമ്യമായി പരിഹരിക്കാനായി ഹാരിസുബ്‌നു ഹാത്വിമുൽ ഉമരി(റ)യെ തിരിച്ചയക്കുകയുണ്ടായി. അതിനാൽ അദ്ദേഹവും യുദ്ധത്തിൽ പങ്കെടുത്തില്ല. പ്രശ്‌നം പരിഹരിച്ചു ബദ്‌റിലേക്കു പുറപ്പെടുമ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു.
ഹാരിസുബ്‌നു സമ്മാറും(റ) ഖവ്വാസുബ്‌നു ജുബൈറും(റ) ഒരു ഒട്ടകപ്പുറത്താണ് ബദ്‌റിലേക്കു പുറപ്പെട്ടിരുന്നത്. റൂഹാഉം കടന്ന് അൽപം പിന്നിട്ടപ്പോഴേക്കും നടക്കാൻ പറ്റാത്ത രീതിയിൽ ഒട്ടകത്തിന്റെ കാലിന് പരിക്കു പറ്റുകയും യാത്ര മുടങ്ങുകയും ചെയ്തു. ദിവസങ്ങളോളം കഷ്ടപ്പെട്ടെങ്കിലും ഒട്ടകത്തെ നടത്തിക്കാനാവതെ വന്നപ്പോൾ അവർ ബദ്‌റിലേക്ക് കാൽനടയായി യാത്ര തുടങ്ങി. പക്ഷേ, അവിടെയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു.
ബദ്‌രീങ്ങളിൽ ഉന്നതനും അൻസ്വാറുകളുടെ നേതാവുമായ സഅദുബ്‌നു ഉബാദ(റ)ക്ക് പാമ്പ് കടിയേറ്റതിനാൽ ബദ്‌റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അൻസ്വാറുകളുടെ വീടുവീടാന്തരം കയറിയിറങ്ങി ബദ്‌റിലേക്ക് പുറപ്പെടാൻ പറയുന്നതിനിടക്കാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. നബി(സ്വ) പറഞ്ഞു: ബദ്‌റിലേക്ക് പുറപ്പെടാൻ വളരെയധികം ആവേശം കാണിക്കുകയും ഇത്രയധികം അൻസ്വാറുകളെ പോർക്കളത്തിലെത്തിക്കുകയും ചെയ്തതിനാൽ അദ്ദേഹവും ബദ്‌രീങ്ങളിൽ ഉൾപെടുന്നു. ബദ്‌റിൽ പങ്കെടുക്കാൻ സാധിക്കാത്ത ഈ ഒമ്പതു പേരും ബദ്‌രീങ്ങളാണ്. നബി(സ്വ) അവർക്ക് ബദ്‌റിൽ നിന്നു ലഭിച്ച ഗനീമത്ത് സ്വത്ത് നൽകിയിട്ടുണ്ട്.
നബി(സ്വ)യുടെ കാലത്ത് പല യുദ്ധങ്ങൾ നടന്നിട്ടുണ്ട്. അവയിലെല്ലാം സംഭവിക്കാനിരിക്കുന്നത് വഹ്‌യ് മുഖേന നബി(സ്വ)ക്ക് അല്ലാഹു മുൻകൂട്ടി അറിയിച്ചു കൊടുത്തിരുന്നു. എങ്കിലും തബൂഖ് യുദ്ധസമയത്തൊഴികെ മറ്റൊരു ഘട്ടത്തിലും ആ രഹസ്യങ്ങൾ സൈനികരോടു പോലും അവിടന്ന് പങ്കുവെച്ചിരുന്നില്ല. യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ മറച്ചുവെക്കൽ. രാജ്യരക്ഷയെ ബാധിക്കുന്ന ഇത്തരം രഹസ്യങ്ങൾ ചോർന്നാൽ സൈനികരുടെ പോരാട്ടവീര്യം ചോരാനും മറ്റു പല അത്യാഹിതങ്ങൾക്കും വഴിവെക്കും. ബദ്‌റിലും ചില രഹസ്യങ്ങൾ റസൂൽ(സ്വ) മറച്ചുവെച്ചിരുന്നു. സ്വഹാബത്തിന് ഏറ്റുമുട്ടാനുള്ളത് അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള മക്കാമുശ്‌രിക്കുകളുടെ വമ്പൻ സൈന്യത്തോടാണെന്നത് വഴിയിൽ വെച്ചാണ് നബി(സ്വ) സൈനികരുമായി പങ്കുവെക്കുന്നത്.

ജാഗ്രത തവക്കുലിനെതിരല്ല

യുദ്ധക്കളങ്ങളിൽ അല്ലാഹുവിലുള്ള തവക്കുലിനൊപ്പം നിരന്തര ജാഗ്രതയും വേണം. ശത്രുസൈന്യത്തിന്റെ നീക്കങ്ങളും അവസ്ഥയും അന്വേഷണങ്ങളിലൂടെ സൈനിക നേതൃത്വം അറിഞ്ഞുകൊണ്ടിരിക്കണം. വേണ്ടിവന്നാൽ രഹസ്യമായി അന്വേഷിച്ച് ഉറപ്പുവരുത്തണം. ബദ്‌റിലെ മുസ്‌ലിം സൈന്യത്തിന്റെ കമാൻഡറായ നബി(സ്വ) ശത്രുസൈന്യത്തിന്റെ നീക്കങ്ങളും രഹസ്യങ്ങളും നേരിട്ട് അന്വേഷിച്ചുറപ്പുവരുത്തിയിരുന്നു.
ബദ്‌റിനടുത്തുള്ള പ്രദേശമാണ് ദുബ്ബഅ്. അവിടെയെത്തിയപ്പോൾ നബി(സ്വ) വീണ്ടും രഹസ്യാന്വേഷണം നടത്തി. സൈനികരെ അവിടെ നിർത്തി ഉറ്റ സുഹൃത്ത് അബൂബക്ർ(റ)നെയും കൂട്ടി അൽപ ദൂരം ചെന്നപ്പോൾ ആ പ്രദേശത്തെ പ്രധാനിയായ ഒരു വൃദ്ധനെ കണ്ടു. അദ്ദേഹത്തോട് ചോദിച്ചു: ‘അബുൽ ഹകമും കൂട്ടരും പുറപ്പെട്ടതായി കേൾക്കുന്നു. നിങ്ങൾക്കവരെ കുറിച്ച് വല്ലതും അറിയുമോ? മുഹമ്മദും കൂട്ടരും പുറപ്പെട്ടു എന്നും കേൾക്കുന്നു. അവരെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?’
വൃദ്ധൻ: ‘നിങ്ങളാരാണ്?’
‘ആദ്യം ചോദിച്ചത് ഞാനാണ്. അതിനു മറുപടി പറഞ്ഞാൽ പറയാം’- നബി(സ്വ).
‘എനിക്കു കിട്ടിയ വാർത്ത ശരിയാണെങ്കിൽ മുഹമ്മദും കൂട്ടരും ദുബ്ബഇലും അബുൽ ഹകമും സംഘവും അഖ്‌റഅ് കുന്നിന്റെ അപ്പുറത്തും എത്തിയിട്ടുണ്ടാകും.’
അതേയോ.
‘ഇനി നിങ്ങളാരാണെന്നു പറയൂ..’
‘ഞങ്ങൾ മാഇൽ(വെള്ളം) നിന്നാണ്.’ അതും പറഞ്ഞ് അതിശീഘ്രം ഒട്ടകത്തെ തെളിച്ച് സൈന്യത്തെ നിർത്തിയയിടത്തേക്ക് നബി(സ്വ) മടങ്ങി. മനുഷ്യർ വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന അർത്ഥത്തിലാണ് ഞങ്ങൾ വെള്ളത്തിൽ നിന്നാണെന്ന് നബി(സ്വ) പ്രത്യുത്തരം നൽകിയത്. രഹസ്യാന്വേഷണം നടത്തുമ്പോൾ പൂർണ വിവരങ്ങൾ മറ്റുള്ളവരറിയുന്നത് ബുദ്ധിയല്ലല്ലോ.
വൃദ്ധൻ പറഞ്ഞതുപോലെ ദുബ്ബഇലായിരുന്നു മുസ്‌ലിം സൈന്യം. അറബി ഗോത്രങ്ങളിലൊന്നിന്റെ നേതാവായ അദ്ദേഹം തനിക്കു കിട്ടിയ വിവരം അപഗ്രഥനം നടത്തിയാണ് നിഗമനത്തിലെത്തിയത്.

നേതാവും അനുയായികളും

സഅദുബ്‌നു മുആദ്(റ) തിരുനബി(സ്വ)യോട് പറഞ്ഞു: ‘റസൂലേ, നാളെ യുദ്ധം തുടങ്ങാനിരിക്കുന്നു. ഒരുപക്ഷേ വിജയിക്കാം, അല്ലെങ്കിൽ പരാജയപ്പെട്ടേക്കാം. അങ്ങയെ സ്‌നേഹിക്കുന്ന ഒരുപാടുപേർ മദീനയിൽ ഇനിയും ബാക്കിയുണ്ട്. ഇങ്ങനെയൊരു യുദ്ധം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അവരും നമ്മോടൊപ്പം പുറപ്പെടുമായിരുന്നു. എന്തായാലും അങ്ങേക്ക് ഒന്നും സംഭവിച്ചുകൂടാ. ഞങ്ങളെ നിരീക്ഷിക്കാനുകതുന്ന രീതിയിൽ തൊട്ടടുത്തുള്ള ഉയർന്ന സ്ഥലത്ത് ഞങ്ങളൊരു കൂടാരം പണിതുതരാം. അതിലിരുന്ന് അങ്ങേക്ക് ഞങ്ങളെ നിരീക്ഷിക്കാനും ആവശ്യാനുസാരം നിർദേശങ്ങൾ നൽകാനുമാവും. യുദ്ധക്കളത്തിൽ അങ്ങ് ഇറങ്ങരുതേ…’
അങ്ങനെ സ്വഹാബികൾ നബി(സ്വ)ക്കായി തമ്പ് നിർമിക്കുകയും അംഗ രക്ഷകനായി ഉറ്റ സുഹൃത്ത് അബൂബക്ർ സിദ്ദീഖി(റ)നെയും കാവൽക്കാരായി സഅ്ദുബ്നു മുആദി(റ)ന്റെ നേതൃത്വത്തിൽ 12 പേരെയും നിയമിച്ചു. ഇവരെല്ലാം കഴിഞ്ഞ് ഇരുനൂറ്റി എൺപതോളം പേരാണ് യുദ്ധരംഗത്ത് നിലകൊണ്ടത്.
സ്വഹാബത്ത് ഒരുക്കിയ കൂടാരം നബി(സ്വ) സ്വീകരിച്ചെങ്കിലും യുദ്ധസമയത്ത് മുൻനിരയിൽ തന്നെ അവിടന്ന് നിലയുറപ്പിച്ചു. ദൗത്യസംഘത്തിനു വേണ്ട നിർദേശങ്ങൾ നൽകുകയാണ് നേതാവ് ചെയ്യേണ്ടതെന്ന് പഠിപ്പിച്ചുകൊടുക്കുമ്പോൾ തന്നെ തിരുനബിക്കിഷ്ടം അനുയായികൾക്കൊപ്പം കൂട്ടായി പ്രവർത്തിക്കാനായിരുന്നു.

മലക്കുകളുടെ സാന്നിധ്യം

റമളാൻ 17ന് നബി(സ്വ)യുടെ നേതൃത്വത്തിൽ സ്വഹാബികളുടെ ചെറുസൈന്യം മുശ്രിക്കുകളുടെ സർവായുധ സജ്ജരായ വമ്പൻ സൈന്യത്തെ കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് നിലംപരിശാക്കി. ബദ്‌റിലെ പോരാട്ടത്തിൽ മലക്കുകളുടെ സഹായമുണ്ടായി. എല്ലാം ത്യജിച്ച് ആത്മ സമർപണം നടത്തിയപ്പോൾ അല്ലാഹു മലക്കുകളെ ഇറക്കി സഹായിക്കുകയായിരുന്നു.
ആദ്യം ജിബ്‌രീലി(അ)ന്റെ നേതൃത്വത്തിൽ ആയിരം മലക്കുകളെയും പിന്നീട് അയ്യായിരം മലക്കുകളെയും ഇറക്കിക്കൊടുത്തു. ഇവരുടെ സാന്നിധ്യം സ്വഹാബത്തിന് അറിയാൻ കഴിഞ്ഞിരുന്നില്ല. മറ്റു പല യുദ്ധങ്ങളിലും മലക്കുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ശത്രുക്കൾക്ക് അവരെ കാണാനായിരുന്നു. മലക്കുകളടങ്ങുന്ന മുസ്‌ലിം സൈന്യത്തിന്റെ പോരാട്ടവീര്യം കണ്ട് ശത്രുക്കൾ അമ്പരക്കുകയുണ്ടായി.
ബദ്‌റിൽ പല മുശ്‌രിക്കുകളെയും കൊലപ്പെടുത്തിയതും തടവിലാക്കിയതും യഥാർത്ഥത്തിൽ മലക്കുകളാണ്. സ്വഹാബികൾ വാളോങ്ങുമ്പോഴേക്ക് ശത്രുക്കൾ വെട്ടേറ്റ് വീണുകൊണ്ടിരുന്നു. ഇതിനെ കുറിച്ച് ഒരു സ്വഹാബി നബി(സ്വ)യോട് പങ്കുവെച്ചപ്പോൾ അവിടന്ന് പ്രതികരിച്ചത് നാലാം ആകാശത്തിലെ മലക്കാണവരെന്നാണ്. യുദ്ധത്തിലെ സഹായത്തോടൊപ്പം സ്വഹാബിമാർക്ക് ആത്മവിശ്വാസവും മനസ്സമാധാനവും മലക്കുകൾ മുഖേന നാഥൻ നൽകി.
യുദ്ധങ്ങൾ കൊണ്ടുള്ള ഇസ്ലാമിന്റെ ലക്ഷ്യം കുറെ ആളുകളുടെ രക്തം ചിന്തലല്ല. അതായിരുന്നെങ്കിൽ ഒരു മലക്കു മതി ശത്രു വ്യൂഹത്തെ നാമാവശേഷമാക്കാൻ. യുദ്ധത്തിനായി ഇരുസൈന്യവും സജ്ജമായ സമയത്തുപോലും സംഘട്ടനമൊഴിവാക്കാൻ നബി(സ്വ)യുടെ നിർദേശ പ്രകാരം ഉമർ(റ) മറുപക്ഷത്തെ ഹകീമുബ്‌നു നിസാമുമായി ചർച്ച നടത്തിയത് സമാധാനമാണ് ഇസ്‌ലാമിന്റെ താൽപര്യമെന്നതിന് തെളിവാണ്. ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞ സന്ധിധാരണ അവസാന നിമിഷത്തിൽ ഇല്ലാതാക്കിയത് അബൂജഹ്‌ലിന്റെ ദുർവാശിയാണ്. അബൂജഹ്‌ലിന്റെ സഹോദരീ പുത്രനായ ഉമറി(റ)നെ തന്നെ റസൂൽ(സ്വ) സന്ധി സംഭാഷണത്തിനു നിയോഗിച്ചത് സ്വന്തം രക്തബന്ധു പറഞ്ഞിട്ടെങ്കിലും അദ്ദേഹം പിന്തിരിഞ്ഞാലോ എന്നു പ്രതീക്ഷിച്ചാണ്. പക്ഷേ, അഹങ്കാരിയായ അബൂജഹ്ൽ വഴങ്ങിയില്ല.
അങ്ങനെ യുദ്ധം തുടങ്ങിയപ്പോഴും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകരുതെന്നാണ് നബി(സ്വ) ആഗ്രഹിച്ചത്. അതിനാണ് മലക്കുകളുടെ സഹായമാവശ്യപ്പെട്ടത്. അവരടങ്ങുന്ന മുസ്ലിം നിരയുടെ പ്രതാപം കണ്ടെങ്കിലും ശത്രുക്കൾ പിന്മാറിയെങ്കിലെന്ന് അവിടന്ന് അഭിലഷിച്ചു. തങ്ങൾ എതിരിടുന്നത് വലിയൊരു വിഭാഗത്തെയാണെന്നും അവർക്കു മുന്നിൽ ഖുറൈശി വ്യൂഹം ഒന്നുമല്ലെന്നും ബോധ്യപ്പെട്ട് നേർമാർഗത്തിലേക്ക് മക്കക്കാർക്ക് കടന്നുവരാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യവും മലക്കുകളെ ഇറക്കിയതിനു പിന്നിലുണ്ട്.

ബദ്‌രീങ്ങളുടെ മഹത്ത്വം

പ്രവാചകന്മാർ കഴിഞ്ഞാൽ ഉന്നത സ്ഥാനം ബദ്രീങ്ങൾക്കാണ്. നബിമാരുടെ നേതാവായ മുഹമ്മദ്(സ്വ)യും ഖുലഫാഉർറാശിദീങ്ങളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തു പേരും ബദ്‌രീങ്ങളിൽപെട്ടവരാണ്. ഇപ്രകാരം, ബദ്‌റിൽ പങ്കെടുത്ത മലക്കുകൾക്കാണ് മലക്കുകൾക്കിടയിൽ ഉന്നത സ്ഥാനമുള്ളത്. ബദ്‌രീങ്ങളായ സ്വഹാബികൾ ലോകവിശ്വാസികളുടെ നേതാക്കളാണെന്നതു പോലെ ഇന്നും ജീവിച്ചിരിക്കുന്ന ബദ്രീങ്ങളായ മലക്കുകൾ മലക്കുകളുടെ നേതാക്കളത്രെ.

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ