ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാധനങ്ങൾ വാങ്ങുകയോ ഉൽപാദിപ്പിക്കുകയോ ചെയ്തുകൊണ്ട് വിൽപന നടത്തുന്ന സാമ്പത്തിക പ്രവർത്തനമാണല്ലോ ബിസിനസ്. നഷ്ടസാധ്യതകൾ ഏറ്റെടുത്തുകൊണ്ട് വസ്തുക്കൾ ഉപഭോക്താക്കൾക്കു മുന്നിൽ സജ്ജമാക്കുന്നതിന് വേണ്ടിവരുന്ന അധ്വാനത്തിന് പകരം നൽകപ്പെടുന്ന അധിക വിഹിതമാണ് ലാഭം. ഇതൊരു ഭൗതികമായ പ്രതിഫലമാണ്. ആത്മീയ-പാരത്രിക പ്രതിഫലവും ചിലപ്പോൾ വന്നുചേർന്നേക്കാം. ഏതായാലും ബിസിനസിൽ സത്യസന്ധതയും വിശ്വസ്തതയും കാണിക്കുന്നവർ അന്ത്യദിനത്തിൽ ഉന്നത പദവിയിലായിരിക്കുമെന്ന് തിരുനബി(സ്വ) സുവിശേഷമറിയിച്ചിട്ടുണ്ട്.

സകാത്ത് വരുന്നതെപ്പോൾ?

നിബന്ധനയൊത്ത ബിസിനസിൽ സകാത്ത് നിർബന്ധമാണ്. കച്ചവടം ആരംഭിച്ച് 354ാം ദിവസം അഥവാ ഹിജ്‌റ കലണ്ടർ പ്രകാരം ഒരു വർഷം പൂർത്തിയാകുന്ന കൃത്യസമയത്ത് വിൽപനക്കായി തയ്യാറാക്കി വെച്ചിട്ടുള്ള അന്നത്തെ മുഴുവൻ കച്ചവട വസ്തുക്കളും (ഗോഡൗണിലെ സ്റ്റോക്ക് അടക്കം) ആ സമയത്തെ മാർക്കറ്റ് വില പ്രകാരം തിട്ടപ്പെടുത്തി കച്ചവടവുമായി ബന്ധപ്പെട്ട് നിലവിലുള്ള പണവും കൂട്ടി മൊത്തം മൂല്യം സകാത്ത് നൽകാനുള്ള പരിധിയെത്തിയെങ്കിൽ 2.5% സകാത്തായി നൽകുക എന്നതാണ് കച്ചവട സകാത്തുകൊണ്ട് ഉദ്ദേശിക്കുന്നത്.
കച്ചവടം തുടങ്ങുന്നതിന് മൂലധനം ആവശ്യമാണല്ലോ. കച്ചവട വസ്തുക്കൾ സൂക്ഷിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും സൗകര്യപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനും അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുമുണ്ട്. മൂലധനത്തിന്റെ വലിയൊരു വിഹിതം ഇതിനു വേണ്ടി വിനിയോഗിച്ചിരിക്കാം. എന്നാൽ ബിസിനസിന്റെ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ (ഫർണിച്ചറും മറ്റും) വിൽപനക്കായി തയ്യാറാക്കിയതല്ലാത്ത ഷോപ്പിലുള്ള ഇതര വസ്തുക്കൾ എന്നിവക്കൊന്നും സകാത്ത് നൽകേണ്ടതില്ല.

കച്ചവടച്ചരക്ക്

വിൽപന നടത്തി ലാഭം നേടണമെന്ന ലക്ഷ്യത്തോടെ വാങ്ങിയ വസ്തുക്കളെയാണ് കച്ചവടച്ചരക്കുകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വാങ്ങിയ എല്ലാ വസ്തുക്കളും കച്ചവടച്ചരക്കാകണമെന്നില്ല (താമസിക്കാൻ വാങ്ങിയ വീടും സ്ഥലവും ഉദാഹരണം). സാധാരണയിൽ വിൽപനക്ക് വെക്കുന്ന വസ്തുക്കളിൽ ലാഭം പ്രതീക്ഷിക്കാറുണ്ടെങ്കിലും വിൽപനക്ക് വേണ്ടി തയ്യാറാക്കിയതെല്ലാം കച്ചവടച്ചരക്കാകണമെന്നില്ല (താമസിക്കാനായി വാങ്ങിയ വീടും സ്ഥലവും വിറ്റാലുള്ളതു പോലെ).
കൈവശപ്പെടുത്തുന്ന രീതി, കൈവശപ്പെടുത്തുമ്പോഴുള്ള ഉദ്ദേശ്യം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ഒരു വസ്തു കച്ചവട ചരക്കിന്റെ പരിധിയിൽ വരുന്നത്. വിശദമായി പറഞ്ഞാൽ വസ്തുക്കളുടെ കൈമാറ്റത്തെ രണ്ടായി തിരിക്കാം.
1. ഏകപക്ഷീയമായ കൈമാറ്റം.
2. ദ്വിപക്ഷീയ കൈമാറ്റം.
പകരമായി ഒന്നും നൽകാതെ ഒരാളുടെ ഉടമസ്ഥതയിലുള്ള സാധനം മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് എത്തുക എന്നതാണ് ഏകപക്ഷീയ കൈമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ വസ്തു സ്വന്തം ഉടമസ്ഥതയിലേക്കെത്തുന്നുണ്ടെങ്കിലും അതിനു പകരമായി ഒന്നും നൽകേണ്ടി വരുന്നില്ല (ദാനമായി കിട്ടിയ വസ്തു പോലെ). ഈ രീതിയിൽ നമുക്കവകാശപ്പെട്ട സാധനം വിൽപനക്ക് വെച്ചു എന്നതുകൊണ്ട് കച്ചവട ചരക്കായി പരിഗണിക്കില്ല.
ദ്വിപക്ഷീയമായ കൈമാറ്റത്തിൽ മൂല്യവത്തായ സാധനങ്ങൾ പരസ്പരം കൈമാറുന്നു. ഒരാൾ അപരന്റെ എന്തെങ്കിലും വസ്തു ഉടമപ്പെടുത്തിയതിന് പകരം തന്റെ ഉടമസ്ഥതയിലുള്ള എന്തെങ്കിലും കൈമാറുന്നു. ഈ രീതിയിൽ സ്വായത്തമാക്കിയ വസ്തുക്കളേ കച്ചവട ചരക്കിൽ വരൂ. ഇനി, ഈ വസ്തുക്കൾ ഉടമസ്ഥതയിലെത്തുന്ന അവസരത്തിൽ കൈമാറ്റം ചെയ്ത് ലാഭം നേടണമെന്ന ലക്ഷ്യം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഇല്ലാതിരുന്നാൽ പിന്നീട് വിൽപനക്ക് വെച്ചാലും അത്തരം സാധനങ്ങൾ കച്ചവടച്ചരക്കായി പരിഗണിക്കുന്നതല്ല. എന്നാൽ, മറിച്ചുവിറ്റ് ലാഭം നേടണമെന്ന ഉദ്ദേശ്യം ഉടമപ്പെടുത്തിയ അവസരത്തിൽ ഉണ്ടെങ്കിൽ അവ കച്ചവട ചരക്കാകും. അതല്ലാത്ത സാധനങ്ങളെ വിൽപനക്ക് വെച്ചാലും ഇസ്‌ലാമിക കർമശാസ്ത്ര പ്രകാരം സകാത്ത് നിർബന്ധമാകുന്ന കച്ചവടച്ചരക്കിൽ ഉൾപെടില്ല.
വിൽപനക്ക് തയ്യാറാക്കിവെച്ച വസ്തുക്കളെ ഉടമപ്പെടുത്തുന്നത് രണ്ട് രീതിയിൽ വരാം. 1. പകരമായി നൽകി ഒരു ഇടപാടിലൂടെ ഉടമപ്പെടുത്താം. 2. അതല്ലാതെ ഉടമപ്പെടുത്താം. ഉദാഹരണമായി, അനന്തരാവകാശമായി ഒരാൾക്ക് ഒരു ഏക്കർ ഭൂമി ലഭിച്ചു. ഒരു വർഷത്തിന് ശേഷം അതദ്ദേഹം വിൽപനക്കു വെച്ചു. ഇവിടെ തന്റെ ഭൂമി മറ്റൊരാൾക്ക് വിൽക്കുന്നതിലൂടെ ലാഭം കിട്ടണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. ആ ഭൂമിയെ കച്ചവട വസ്തുവെന്ന് പറയുകയും ചെയ്യാം. എന്നാൽ ഈ കച്ചവട വസ്തുവിൽ സകാത്ത് നിർബന്ധമാകുന്നതല്ല. ഇവിടെ ഉപാധി പൂർത്തീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് കാരണം. കച്ചവട വസ്തു പകരമായി എന്തെങ്കിലും നൽകേണ്ടി വരുന്ന ഒരു ഇടപാടിലൂടെയായിരിക്കണം കച്ചവടക്കാരൻ ഉടമപ്പെടുത്തേണ്ടത്. ഈ ഭൂമി അയാളുടെ പിതാവിന്റേതായിരുന്നു. ഇപ്പോൾ തന്റേതും. ഉടമസ്ഥാവകാശം പിതാവിൽ നിന്ന് മകനിലേക്ക് മാറി. ഈ മാറ്റം പകരമായി എന്തെങ്കിലും നൽകികൊണ്ടുള്ള ഒരിടപാടിലൂടെയല്ല. പിതാവിന്റെ ഉടമസ്ഥാവകാശം മകനിലേക്ക് നീങ്ങിയതിന്റെ പേരിൽ ഒന്നും പിതാവിന് നൽകേണ്ടി വന്നിട്ടില്ല. എങ്കിൽ ഒന്നാം ഉപാധി സമ്മേളിച്ചിട്ടില്ല എന്നതിനാൽ ഇവിടെ സകാത്ത് നിർബന്ധമില്ല.
മറ്റൊരു ഉദാഹരണം പറയാം. കടലിൽ പോയി മത്സ്യം ശേഖരിക്കുന്നവർ അവ കരയിലെത്തിച്ച് മറ്റുള്ളവർക്ക് വിൽക്കുന്നു. മത്സ്യങ്ങൾ അവരുടെ കച്ചവട വസ്തുക്കളാണെന്ന് പറയാം. തങ്ങളുടെ ചെലവിനും അധ്വാനത്തിനും വേണ്ടി വരുന്ന മൂല്യത്തെക്കാൾ കൂടുതൽ പണം മത്സ്യത്തിന് പകരം അവർക്ക് വാങ്ങാം. ആ അധിക പണത്തെ ലാഭമെന്ന് പറയാം. എന്നാൽ ഈ മത്സ്യങ്ങളിൽ സകാത്ത് നിർബന്ധമല്ല. കാരണം, ഒന്നാം ഉപാധി ഒത്തിണങ്ങുന്നില്ല. മത്സ്യബന്ധനത്തിലൂടെ മത്സ്യങ്ങൾ അവരുടെ ഉടമസ്ഥതയിലേക്ക് വന്നുവെന്നത് ശരിയാണ്. എന്നാൽ, ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയത് ഇടപാടിലൂടെയല്ല, പകരമായി ഒന്നും നൽകിയിട്ടുമില്ല. അതിനാൽ ഇവിടെ സകാത്ത് നിർബന്ധമാകുന്നില്ല. വലകളും ചൂണ്ടലുകളും മറ്റു മാർഗങ്ങളും ഉപയോഗപ്പെടുത്തി ജലാശയങ്ങളിൽ നിന്ന് മത്സ്യം നേരിട്ട് സ്വന്തമാക്കുന്നവരുടെ കാര്യമാണിത്. എന്നാൽ, പകരമായി എന്തെങ്കിലും കൊടുത്ത് ഉടമപ്പെടുത്തുന്ന മത്സ്യക്കച്ചവടക്കാർക്ക് ഇത് ബാധകമല്ല.
ഒന്നാം ഉപാധി പൂർണമായി പാലിക്കപ്പെടുകയും സകാത്ത് നിർബന്ധമാവുകയും ചെയ്യുന്ന കച്ചവട വസ്തുക്കൾക്ക് ഉദാഹരണമായി ഒരു പലചരക്ക് വ്യപാരിയുടെ കച്ചവട വസ്തുക്കൾ എടുക്കാം. ഇവിടെ വ്യാപാരി കച്ചവട വസ്തുക്കൾ ഒരിടപാടിലൂടെയാണ് സ്വന്തമാക്കുന്നത്. അതായത് മറ്റൊരു വ്യക്തിയുമായി പർച്ചേസിങ്ങിൽ ഏർപ്പെടുന്നു. വാങ്ങുന്ന വസ്തുക്കൾക്ക് പകരമായി ചരക്ക് നൽകുന്ന മൊത്ത വിൽപനക്കാരന് വില കൈമാറുന്നുമുണ്ട്. ഈ ചരക്കിൽ സകാത്ത് നിർബന്ധമാകും. ഇന്ന് ഏതാണ്ടെല്ലാ കച്ചവടക്കാരും ഇത്തരം ഇടപാടിലൂടെയാണ് കച്ചവട വസ്തുക്കൾ ഉടമപ്പെടുത്തുന്നതെന്നതുകൊണ്ട് അവർക്കെല്ലാം സകാത്ത് നിർബന്ധമാകും.
വാങ്ങുന്ന വസ്തുക്കളിൽ പ്രത്യേകിച്ച് രൂപഭേദമൊന്നും വരുത്താതെ ഉപഭോക്താക്കൾക്ക് നൽകുന്നവരാണ് വ്യാപാരികൾ. ഇടപാടിലൂടെയാണ് ചരക്കുകൾ സ്വന്തമാക്കുന്നതെന്നത് കൊണ്ടും പകരമായി വില നൽകുന്നുവെന്നത് കൊണ്ടും ഒന്നാം നിബന്ധന പൂർത്തീകരിക്കുന്നുവെന്ന് വ്യക്തം.

വ്യവസായ യൂണിറ്റുകൾ

നിർമാണ-ഉൽപാദന യൂണിറ്റുകൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. ആ വസ്തുക്കളിലും ഒന്നാം ഉപാധി മേളിക്കാം. തങ്ങളുടെ വിൽപന വസ്തുക്കൾ നിർമിക്കുന്നതിന് അസംസ്‌കൃത വസ്തുക്കൾ ആവശ്യമാണല്ലോ. ആ അസംസ്‌കൃത വസ്തുക്കൾ പകരമായി നൽകേണ്ട ഇടപാടിലൂടെയാണ് ഉടമപ്പെടുത്തുന്നതെങ്കിൽ ഒന്നാം ഉപാധി പൂർത്തീകരിക്കും. അതേസമയം പകരമായി നൽകേണ്ട ഇടപാടിലൂടെയല്ല അവ ഉടമപ്പെടുത്തിയതെങ്കിൽ ഒന്നാം ഉപാധി ഒത്തിണങ്ങുന്നതുമല്ല.
കമ്പനികൾ, ഫാക്ടറികൾ തുടങ്ങിയവയൊക്കെ അസംസ്‌കൃത വസ്തുക്കൾക്ക് പ്രതിഫലം നൽകി ഉടമപ്പെടുത്തുകയും അതിൽ ചില മാറ്റങ്ങൾ വരുത്തി സ്വന്തം ഉൽപന്നങ്ങൾ നിർമിക്കുകയും ചെയ്യുന്നുവെങ്കിൽ അത്തരം ചരക്കുകളിൽ സകാത്ത് നിർബന്ധം. ‘എണ്ണയുണ്ടാക്കി കച്ചവടം നടത്താനുദ്ദേശിച്ച് എള്ള് വാങ്ങി ആട്ടിയെടുത്ത എണ്ണ കച്ചവട വസ്തുവായി പരിഗണിക്കും. പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ എള്ളിൽ തത്സമയത്തും എണ്ണ നിലനിൽക്കുന്നുവെന്നതാണ് കാരണം. ആട്ടിയെടുക്കുമ്പോൾ എള്ളിൽ നിലവിലുള്ള എണ്ണ വേർപിരിഞ്ഞ് കിട്ടിയെന്നേയുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ വസ്തുവിലാണ് കച്ചവടമെന്ന് എണ്ണക്കച്ചവടത്തെ സംബന്ധിച്ചും പറയാം. ഇപ്രകാരം, സുർക്ക കച്ചവടം ചെയ്യുക എന്ന ലക്ഷ്യത്തോടെ മുന്തിരി വാങ്ങി പിഴിഞ്ഞെടുത്ത നീർ സുർക്കയാക്കി വിൽപന നടത്തുമ്പോൾ അതും കച്ചവടച്ചരക്കായി പരിഗണിക്കും. വിൽപനോദ്ദേശ്യത്തോടെ പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ മുന്തിരിയിൽ നേരത്തെ നിലനിന്നിരുന്ന പദാർത്ഥം സുർക്കയായി പരിണമിക്കുന്നതുകൊണ്ട് ഇവിടെ പൂർണമായും മറ്റൊരു ഉൽപന്നം ഉണ്ടാകുന്നില്ല. മുന്തിരി നീർ സുർക്കയായി മാറുന്നതുകൊണ്ട് അതിന്റെ സത്ത പരിവർത്തനപ്പെടുന്നില്ല. ഗുണം മാത്രമേ പരിവർത്തനപ്പെടുന്നുള്ളൂവെന്നതാണ് കാരണം’ (ഹാശിയത്തുശ്ശർവാനി 3/325).
ഒന്നാം ഉപാധിയിൽ പരിഗണിക്കുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്: പകരം നൽകേണ്ടി വരുന്ന ഇടപാടിലൂടെ വസ്തുക്കൾ സ്വന്തമാക്കണം.
രണ്ട്: ഈ വിധം സ്വന്തമാക്കിയ വസ്തു രൂപത്തിലോ നിറത്തിലോ മറ്റ് സ്വഭാവ ഗുണങ്ങളിലോ ഘടനയിലോ മാറ്റം വരുത്തപ്പെട്ടാലും അതിന്റെ സത്തക്ക് മാറ്റം സംഭവിക്കാത്ത രീതിയിലാവണം ലാഭേച്ഛയോടെ വിൽക്കുന്നത്.
മൂന്ന്: വസ്തുവിന്റെ സത്തക്ക് തന്നെ മാറ്റം വരുത്തി തീർത്തും മറ്റൊരു സത്തയാക്കി മാറ്റുന്നുവെങ്കിൽ അത് കച്ചവടത്തിന്റെ പരിധിയിൽ വരുന്നതല്ല. ഉദാഹരണത്തിന്, വിത്ത് വാങ്ങി നട്ട് ചെടിയാക്കി മാറ്റിയ ശേഷം അതിൽ നിന്ന് കരസ്ഥമാകുന്ന ഫലങ്ങൾ വിൽക്കുക. ഇവിടെ വിൽപന വസ്തുവും വിത്തും രണ്ട് സത്തകളാണ്.
വിൽപനക്ക് വെച്ച ചരക്കുകൾക്ക് സകാത്തുണ്ടാവണമെങ്കിൽ അവ പ്രതിഫലം നൽകി വാങ്ങിയിരിക്കണമെന്ന് പറഞ്ഞല്ലോ. ഈ ഇടപാട് താഴെ പറയുന്ന രീതികളിലെല്ലാം നടക്കാം.
1. പണം കൊടുത്ത് വാങ്ങൽ (റൊക്കം).
2. കടത്തിന് വാങ്ങൽ.
3. പകരം ചരക്ക് കൊടുത്തു വാങ്ങൽ (എക്‌സ്‌ചേഞ്ച്).
4. ഒത്തുതീർപ്പിലൂടെ വാങ്ങൽ (നഷ്ട പരിഹാരം).
കച്ചവടത്തിൽ അധികവും നടക്കുന്നത് പണം നൽകി ചരക്കുകൾ വാങ്ങലാണ്. ഇവിടെ ചരക്ക് വാങ്ങിയ വ്യക്തി അതിനു പകരമായി റൊക്കം പണംതന്നെ നൽകുന്നതുകൊണ്ട് പകരമായി നൽകേണ്ടി വരുന്ന ഒരിടപാട് എന്നത് വ്യക്തമായി ബോധ്യപ്പെടുന്നുണ്ട്.
ചിലപ്പോൾ ചരക്കുകൾ വാങ്ങുന്നത് കടത്തിനാകാം. അഥവാ, ചരക്കിന്റെ വില വിൽപന നടത്തിയയാൾക്ക് പിന്നീട് കൊടുത്തു വീട്ടാമെന്ന പരസ്പര ധാരണയിൽ വാങ്ങുന്നത്. ഒരു ഇടപാടിലൂടെയാണ് ചരക്ക് വാങ്ങിയ വ്യക്തി അത് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതും സകാത്ത് ബാധിക്കുന്ന ചരക്കിന്റെ പരിധിയിൽ വരും.
ഉദാഹരണമായി, 10 സെന്റ് ഭൂമി അ എന്ന വ്യക്തി ആ എന്നയാളിൽ നിന്ന് 20 ലക്ഷം രൂപക്ക് കടമായി കച്ചവടാവശ്യാർത്ഥം വാങ്ങി. 20 ലക്ഷം രൂപ ആക്ക് നിലവിൽ അ നൽകിയിട്ടില്ലെങ്കിലും ഭൂമി അയുടെ ഉടമസ്ഥതയിലാണുള്ളത്. ഇനി ഒരു വർഷം തികഞ്ഞാൽ ഈ കച്ചവട വസ്തുവിന് അ സകാത്ത് നൽകണം. വില നൽകിയിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനാവുന്നതല്ല. കാരണം, പകരം നൽകേണ്ടിവരുന്ന ഒരു ഇടപാടിലൂടെയാണ് ചരക്ക് സ്വന്തമാക്കിയിട്ടുള്ളത്. ചരക്ക് സ്വന്തമാക്കുക എന്നത് ക്രഡിറ്റ് പർച്ചേസിങ്ങിനെയും ഉൾകൊള്ളിക്കുന്നുണ്ട്.
പ്രതിഫലമായി പണം നൽകുന്നതിന് പകരം മറ്റൊരു വസ്തു കൊടുത്താണ് കച്ചവട വസ്തു സ്വന്തമാക്കുന്നതെങ്കിലും സകാത്ത് ബാധിക്കും. ഇത് പ്രകാരം പഴയ വസ്തുക്കൾ വാങ്ങി പുതിയവ നൽകുന്ന എക്‌സ്‌ചേഞ്ച് ബിസിനസ് നടത്തുന്നവർക്കും കച്ചവടത്തിന്റെ സകാത്ത് ബാധിക്കും. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർ ഏറെയാണ്. ഇതുപോലെ ഏത് സാധനവും പകരം മറ്റൊന്ന് നൽകി വാങ്ങുകയും അവ വിറ്റു ലാഭസമ്പാദനം ലക്ഷ്യംവെക്കുകയും ചെയ്യുന്ന ആർക്കും സകാത്ത് ബാധകം.

നഷ്ടപരിഹാരത്തുകക്ക്
വാങ്ങിയ വസ്തുക്കൾ

ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നമുക്ക് മറ്റൊരാളിൽ നിന്ന് കിട്ടേണ്ട നഷ്ടപരിഹാരത്തുകക്ക് ലഭിച്ച വസ്തുവും കച്ചവടത്തിന്റെ പരിധിയിൽ വരാം. നഷ്ടപരിഹാരമായി നമുക്കു തരുന്ന വസ്തുക്കളിൽ കച്ചവടം എന്ന ഉദ്ദേശ്യം നാം വെച്ച് പുലർത്തുന്നതോടെ അത് കച്ചവട ചരക്കിന്റെ പരിധിയിൽ വരും. ഉദാഹരണമായി, അ എന്നയാൾ ആക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുണ്ട്. കൊടുക്കാനുള്ള പണത്തിന് പകരമായി ആ തന്റെ 5 സെന്റ് സ്ഥലമോ അല്ലെങ്കിൽ കാറോ നൽകുന്നുവെന്ന് കരുതുക. അ തനിക്ക് കിട്ടുന്ന സ്ഥലം/ വാഹനം മറിച്ചുവിറ്റ് ലാഭമുണ്ടാക്കണമെന്ന് കരുതുകയും ചെയ്തു. എങ്കിൽ ഈ സാധനങ്ങൾ കച്ചവടച്ചരക്കിന്റെ പരിധിയിൽ വരുന്നതും ഒരു വർഷമാകുമ്പോൾ സകാത്ത് നൽകേണ്ടതുമാണ് (വർഷാവസാനം വസ്തു സ്വന്തം ഉടമസ്ഥതയിൽ ശേഷിച്ചാൽ മാത്രം).

കമ്മീഷൻ വ്യവസ്ഥയിലെ
വസ്തുക്കൾ

 

 

ഉടമസ്ഥാവകാശമുള്ള, പകരം നൽകി ഉടമപ്പെടുത്തിയ വസ്തുവിലാണ് സകാത്ത് ബാധിക്കുക. തന്റെ ഉടമസ്ഥതയിലേക്കെത്താത്ത വസ്തുവിന് സകാത്ത് നൽകേണ്ടതില്ല. നിശ്ചിത സാധനം നിശ്ചിത വിലയ്ക്ക് വിൽപന നടത്തി തന്നാൽ ഇത്ര സംഖ്യ പ്രതിഫലമായി നൽകാമെന്ന വ്യവസ്ഥയിൽ ഒരു സേവനം ഏറ്റെടുക്കുകയും അങ്ങനെ പ്രതിഫലം കൈപ്പറ്റുകയും ചെയ്താൽ കച്ചവട സകാത്തില്ല. കാരണം സ്വന്തം ഉടമസ്ഥതയിലേക്ക് ആ വസ്തു വന്നിട്ടില്ല. ഇവിടെ വസ്തുവിന്റെ ഉടമയാണ് സകാത്ത് നൽകേണ്ടത്. കമ്മീഷൻ വ്യവസ്ഥയിൽ കച്ചവടം ഏറ്റെടുത്തവർ ഈ വിധത്തിലായതിനാൽ വിൽപന വസ്തുവിന് സകാത്ത് നൽകേണ്ടതില്ല. എന്നാൽ സ്വന്തം ഉടമസ്ഥതയിലുള്ള മറ്റ് കച്ചവട വസ്തുക്കൾക്ക് സകാത്ത് നൽകേണ്ടതുമാണ്.

കൈവശപ്പെടുത്തുമ്പോഴുള്ള ഉദ്ദേശ്യം

പകരമായി എന്തെങ്കിലും നൽകി സാധനങ്ങൾ ഉടമപ്പെടുത്തുമ്പോൾ ഇടപാട് നടത്തുന്ന സദസ്സിൽ, അല്ലെങ്കിൽ ഇടപാടിനിടയിൽ കച്ചവടം ഉദ്ദേശിക്കുക എന്നതാണ് രണ്ടാം ഉപാധി. ഇത്തരം ലക്ഷ്യമില്ലാതെ വെറും ഉപഭോഗത്തിന് വേണ്ടിയാണെങ്കിൽ പ്രതിഫലം നൽകി വാങ്ങിയ വസ്തുക്കൾ കച്ചവടച്ചരക്കിന്റെ പരിധിയിൽ വരുന്നതല്ല. സകാത്തും ബാധിക്കുന്നതല്ല. ഉദാഹരണമായി, ഒരാൾ ഒരു വാഹനം 10 ലക്ഷം രൂപക്ക് വാങ്ങുന്നു. വാങ്ങിയ വ്യക്തി കച്ചവടമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ രണ്ടാം നിബന്ധന പൂർത്തീകരിച്ചു. വർഷാവസാനം കാർ സ്വന്തം ഉടമസ്ഥതയിലുണ്ടായാൽ അതിന്റെ വില കണക്കാക്കി സകാത്ത് നൽകണം. ഇനി അ എന്ന വ്യക്തി ആയിൽ നിന്ന് 10 സെന്റ് സ്ഥലം 25 ലക്ഷത്തിന് വാങ്ങുന്നു. വാങ്ങിയത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ സകാത്ത് ബാധിക്കുന്നതല്ല.
ചരക്ക് വാങ്ങുന്ന അവസരത്തിൽ കച്ചവടം ഉദ്ദേശിക്കുന്നുവെങ്കിൽ സകാത്തു ബാധിക്കുന്ന ചരക്കാകുമെന്നു പറഞ്ഞല്ലോ. കച്ചവട സകാത്തുമായി ഈ ചരക്കിനെ ബന്ധിപ്പിക്കുന്നതിൽ നിയ്യത്ത് വലിയൊരു ഘടകമാണ്. ഈ ചരക്ക് വിറ്റ് കിട്ടുന്ന പണം കൊണ്ട് കച്ചവടക്കാർ വീണ്ടും ചരക്കുകൾ വാങ്ങും. അവ വിറ്റഴിയുന്നതിനനുസൃതമായി പർച്ചേസിങ്ങ് തുടർന്നുകൊണ്ടേയിരിക്കും. ഈ രീതിയിൽ തുടർന്നുവരുന്ന ഓരോ പർച്ചേസിങ്ങിലും കച്ചവടം എന്ന നിയ്യത്ത് പുതുക്കൽ നിർബന്ധമില്ല. എന്നാൽ പുതിയ ഒരു മൂലധനം ഉപയോഗപ്പെടുത്തിയാണ് ചരക്ക് വാങ്ങിയതെങ്കിൽ അവിടെ നിയ്യത്ത് വേണം. പണ്ഡിതർ പറയുന്നത് കാണുക: മൂലധനമായി കൊണ്ടുവന്ന മുഴുവൻ സംഖ്യകൊണ്ടും പർച്ചേസിംഗ് നടത്തിയതിന് ശേഷം വരുന്ന എല്ലാ ഇടപാടുകളിലും ഈ നിയ്യത്ത് പുതുക്കിക്കൊണ്ടിരിക്കണമെന്നില്ല. അതായത് കച്ചവടമെന്ന നിയ്യത്തുകൊണ്ട് വാങ്ങിയ ചരക്കുകൾ വിൽക്കുകയും അതുകൊണ്ട് പുതിയ ചരക്കുകൾ വീണ്ടും പർച്ചേസിംഗ് നടത്തുകയും ചെയ്യുന്നുവെങ്കിൽ വീണ്ടും (രണ്ടാം പർച്ചേസിംഗിൽ) നിയ്യത്ത് ആവശ്യമില്ല. അതിൽ കച്ചവടമെന്ന വിധി തുടർന്നുവരുന്നതാണ് കാരണം (ബുജൈരിമി 2/39).
സ്വകാര്യ ഉപഭോഗത്തിലേക്ക് തിരിക്കുന്നുവെന്ന് ചരക്കിനെ പറ്റി കരുതാതിരിക്കുക എന്നതാണ് മൂന്നാം ഉപാധി. വർഷത്തിനിടയിൽ നിർണിത വസ്തുക്കളെ സ്വകാര്യ ഉപയോഗത്തിന് തിരിക്കുന്നുവെന്ന് കരുതിയാൽ ആ നിയ്യത്തിലൂടെ സകാത്ത് ബാധകമാകുന്ന കച്ചവട ചരക്കിന്റെ പരിധിയിൽ നിന്ന് ആ വസ്തു ഒഴിവാകുന്നതാണ്. ഉദാഹരണമായി, കച്ചവടാവശ്യാർത്ഥം അ എന്ന വ്യക്തി 3 പ്ലോട്ടുകൾ വാങ്ങി. അതിൽ ഒരു പ്ലോട്ട് തനിക്ക് വീട് വെക്കാനായി തിരിച്ചുവെന്ന് കരുതി. എങ്കിൽ വർഷാവസാനം രണ്ട് പ്ലോട്ടുകളുടെ വില കണക്കാക്കി സകാത്ത് നൽകിയാൽ മതി. തന്റെ ഉപഭോഗത്തിന് വേണ്ടി തിരിച്ച വസ്തുവിന് സകാത്ത് നൽകേണ്ടതില്ല.
ബിസിനസിലെ ചരക്കുകളെല്ലാം സ്വകാര്യ ഉപയോഗത്തിനായി തിരിക്കുന്നുവെന്ന് കരുതിയാൽ കച്ചവടച്ചരക്കിന്റെ പരിധിയിൽ നിന്ന് എല്ലാം പുറത്തുപോകുന്നതും അവയിലൊന്നും സകാത്ത് നിർബന്ധമാകുന്നതുമല്ല. വർഷം മുറിയുകയും ചെയ്യും. എന്നാൽ ഭാഗികമായ ചരക്കിനെയാണ് സ്വകാര്യ ഉപയോഗത്തിന് മാറ്റിവെക്കാനുദ്ദേശിക്കുന്നതെങ്കിൽ ഏത് വസ്തുവെന്ന് നിർണയിക്കണം. അങ്ങനെ നിർണയിക്കാതെ, കേവലം ചില സാധനങ്ങളെ ഞാൻ സ്വകാര്യ ഉപഭോഗത്തിലേക്ക് തിരിക്കാനുദ്ദേശിക്കുന്നുവെന്ന് കരുതൽ കൊണ്ട് സകാത്തിന്റെ പരിധിയിൽ നിന്ന് ആ വസ്തു പുറത്തു പോകുന്നതല്ല. ഇബ്‌നു ഹജർ(റ) പറയുന്നു: കച്ചവടച്ചരക്ക് നിയ്യത്തുകൊണ്ട് സ്വകാര്യ ഉപഭോഗ വസ്തുവായി മാറും. ചില സാധനത്തിലാണ് നിയ്യത്ത് വെക്കുന്നതെങ്കിൽ ഇന്ന സാധനങ്ങൾ എന്നു കൃത്യപ്പെടുത്തണം. അല്ലാത്തപക്ഷം ആ നിയ്യത്തിന് യാതൊരു ഫലവുമില്ല (തുഹ്ഫ 3/324).
കച്ചവടച്ചരക്കിൽ സകാത്ത് നിർബന്ധമാകുന്നതിനുള്ള നാലാമത്തെ ഉപാധിയാണ് വർഷം പിന്നിടൽ. കച്ചവടം തുടങ്ങിയ സമയം മുതൽ ചന്ദ്രവർഷ പ്രകാരം ഒരു വർഷം പിന്നിടുമ്പോഴാണ് സകാത്ത് നിർബന്ധമാകുന്നത്. ഒരു വർഷം പൂർണമാകുന്ന സമയത്ത് ചരക്കുകളായിട്ട് സ്വന്തം ഉടമസ്ഥതയിലുള്ള മുഴുവൻ സാധനങ്ങളുടെയും മൊത്ത പണമൂല്യം കണ്ടെത്തി അതിന്റെ 2.5 ശതമാനം സകാത്തായി നൽകണം. ഒരു വർഷം പിന്നിടുക എന്ന ഉപാധി പൂർത്തീകരിക്കാത്ത കച്ചവടത്തിൽ സകാത്ത് നിർബന്ധമില്ല. എന്നാണോ വർഷം പൂർത്തീകരിക്കുന്നത് അന്നേ സകാത്ത് നിർബന്ധമാകൂ.
കച്ചവടച്ചരക്ക് പൂർണമായും വിറ്റ് പണമാക്കി മാറ്റിയാൽ തന്റെ ഉടമസ്ഥതയിലുള്ള പണവുമായി കൂട്ടുമ്പോൾ നിസ്വാബിനേക്കാൾ കുറഞ്ഞുപോവാതിരിക്കുക എന്നതാണ് അഞ്ചാമത്തെ ഉപാധി. കച്ചവട ചരക്കിനെ ബാധിക്കുന്ന പ്രധാനപ്പെട്ട നിബന്ധനയാണിത്. ചരക്കുകൾ ഒന്നായി പണമാക്കി മാറ്റുന്നുവെങ്കിൽ കച്ചവടത്തിലെ തന്റെ പണവും സ്വന്തം ഉടമസ്ഥതയിലുള്ള മുഴുവൻ പണവും കൂട്ടിച്ചേർക്കുമ്പോൾ നിസ്വാബ് (സകാത്ത് നിർബന്ധമാകുന്ന പരിധി) ഉണ്ടാകണം. പകരം നൽകി എന്തെങ്കിലും വാങ്ങുകയും വാങ്ങുന്ന അവസരത്തിൽ അതിൽ കച്ചവടം ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കിൽ അവ കച്ചവടച്ചരക്കായി മാറും. ഇടയിൽ വെച്ച് തന്റെ സ്വകാര്യ ഉപഭോഗത്തിനായി തിരിക്കാതിരിക്കുകയാണെങ്കിൽ കച്ചവട ചരക്കായി തന്നെ നിലനിൽക്കും. ഈ ചരക്കുകൾ വിറ്റ് പുതിയവ വാങ്ങിയാൽ കച്ചവടമെന്ന ഉദ്ദേശ്യം വെച്ചിട്ടില്ലെങ്കിൽ തന്നെ കച്ചവടച്ചരക്കിന്റെ പരിധിയിൽ വരും. ഈ രീതിയിൽ എത്ര തവണ ചരക്കുകൾ വിറ്റ് പുതിയത് വാങ്ങിയാലും തുടർന്നുവരുന്ന ഓരോ ചരക്കും കച്ചവട വസ്തുവായി പരിഗണിക്കും. വർഷം പൂർത്തിയാകുന്ന സമയത്ത് അതിൽ സകാത്ത് നിർബന്ധമാവുകയും ചെയ്യും.

ചരക്കിന്റെ മൂല്യം

വർഷാവസാനം മൊത്തം ചരക്കുകളുടെ വിലയും ബിസിനസിൽ നിലനിൽക്കുന്ന പണവും കൂടി കൂട്ടുമ്പോൾ 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായതോ അതിനെക്കാൾ കൂടുതലോ ഉണ്ടാവുക എന്നതാണ് ആറാമത്തെ ഉപാധി. നിസ്വാബ് എത്തുന്നില്ലെങ്കിൽ വർഷാവസാനം സകാത്ത് നൽകേണ്ടതില്ല. അന്നു മുതൽ പുതിയ വർഷം ആരംഭിക്കും. നിസ്വാബോ നിസ്വാബിനെക്കാൾ മുകളിലോ കച്ചവട വസ്തുക്കളുടെ മൂല്യം വരുന്നുവെങ്കിൽ ഉള്ളതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം. ഉദാഹരണമായി, ഒരു ടെക്സ്റ്റയിൽസിൽ വർഷാവസാനം സ്റ്റോക്കെടുപ്പ് നടത്തിയപ്പോൾ 20 ലക്ഷമുണ്ട്. എങ്കിൽ രണ്ടര ശതമാനമായ 50,000 രൂപ സകാത്ത് നൽകണം.

നിസ്വാബ് പരിഗണിക്കുന്നതെപ്പോൾ?

കച്ചവടത്തിൽ നിസ്വാബ് പരിഗണിക്കുന്നത് വർഷാവസാനം മാത്രമാണ്. ആദ്യമോ ഇടയിലോ കച്ചവടച്ചരക്കുകളുടെ മൂല്യം നിസ്വാബ് എത്തിക്കണമെന്ന നിർബന്ധമില്ല. കച്ചവട ചരക്കുകളുടെ വിലയും അവയുടെ തോതും ബിസിനസിൽ ഏറിയും കുറഞ്ഞുമിരിക്കും. ചില സമയത്ത് കൂടുതൽ സ്റ്റോക്കുണ്ടാവും. ചിലപ്പോൾ അൽപമേ ഉണ്ടാവൂ. ചിലപ്പോൾ വസ്തുക്കളുടെ വില വർധിക്കും. മറ്റു ചിലപ്പോൾ കുത്തനെ കുറഞ്ഞേക്കും. ഈ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി വർഷത്തിലുടനീളം ചരക്കുകളുടെ മൊത്തം വില നിസ്വാബിനെക്കാൾ കുറയാം/കൂടാം. എത്ര കുറഞ്ഞ മൂലധനമുപയോഗിച്ച് കച്ചവടം തുടങ്ങിയാലും സകാത്ത് കൊടുക്കാൻ പരിഗണിക്കുന്നത് വർഷാവസാന നിമിഷം നിസ്വാബുണ്ടോ എന്നത് മാത്രമാണ് (തുഹ്ഫ 3/322). അന്ന് നിസ്വാബ് തികഞ്ഞാൽ സകാത്ത് നിർബന്ധമാകും.

 

സൈനുദ്ദീൻ സിദ്ദീഖി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ