പുണ്യമദീനയില്‍ ജനിച്ചുവളര്‍ന്ന മഹാ സാത്വികനായ ചരിത്രകാരനാണ് മുഹമ്മദ് കിബ്രീത്ബ്നു അബ്ദില്ലാഹില്‍ ഹുസൈനി(റ). ഹി. 1011ല്‍ ജനിച്ചു 1070/എഡി 1660ല്‍ മദീനയില്‍ വഫാത്തായി. മദീനയെക്കുറിച്ചുള്ള ഒട്ടേറെ സ്നേഹകാവ്യങ്ങള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്. മദീനയില്‍ നിന്നും അല്‍അസ്ഹറില്‍ നിന്നും വിവിധ ജ്ഞാനശാഖകളില്‍ പ്രാവീണ്യം നേടി. അറബി ഭാഷയില്‍ അഗ്രഗണ്യനാണെന്നു തെളിയിക്കുന്നു അദ്ദേഹത്തിന്റെ ഗദ്യപദ്യങ്ങള്‍. ഹനഫീ മദ്ഹബുകാരനായിരുന്നു. തസ്വവ്വുഫില്‍ അഗാധമായി ഇറങ്ങിച്ചെന്നു. തന്റെ യാത്രാനുഭവങ്ങളാണ് രിഹ്ലതുശ്ശിത്താഇ വസ്വൈഫ്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ഡമസ്കസ്, ഈജിപ്ത് നാടുകളിലൂടെയുള്ള ആത്മീയവൈജ്ഞാനിക യാത്രയുടെ നേരനുഭവങ്ങള്‍. വിവരണത്തിനിടയില്‍ അടിക്കടിയുള്ള സ്വന്തം കവിതകള്‍ രചനക്ക് താളാത്മകത സമ്മാനിക്കുന്നു.

തന്റെ ഭാഷാപടുത്വം വെളിപ്പെടുത്തുന്ന മറ്റൊരു രചനയാണ് നസ്റുന്‍ മിനല്ലാഹി വ ഫത്ഹുന്‍ ഖരീബ്. ദാരിദ്ര്യസമ്പന്നതയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അല്‍മത്വ്ലബുല്‍ ഹഖീര്‍ ഫീ വസ്ഫില്‍ ഗനിയ്യി വല്‍ ഫഖീര്‍ അതിഗംഭീരമാണ്. തന്റെ ഇരുപതു അമൂല്യ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായതാണ്, മദീനയുടെ പുണ്യം പറയുന്ന അല്‍ ജവാഹിറുസ്സമീന ഫീ മഹാസിനില്‍ മദീന. പുണ്യമദീനയുടെ മഹത്ത്വം അനുഭവിക്കാന്‍, ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും മദീനയില്‍ വന്ന് കുടിലുകെട്ടിപ്പാര്‍ക്കുന്നവരുടെ സംഖ്യ വളരെ ഉയര്‍ന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് അല്ലാമാ കിബ്രീത് മദീനയില്‍ വസിക്കുന്നത്. മതപരിഷ്കരണവാദികളുടെ കര്‍സേവ ആരംഭിക്കുന്നതിന് ഒന്നര നൂറ്റാണ്ടു മുമ്പ് ഹി. 1048ല്‍ പൂര്‍ത്തീകരിച്ച ഈ ഗ്രന്ഥത്തില്‍ അന്നത്തെ ജനബാഹുല്യം നിമിത്തം നേരിട്ട ജീവിത പ്രയാസങ്ങളുടെ നേര്‍ചിത്രങ്ങള്‍ കാണാവുന്നതാണ്.

തദ്ദേശീയര്‍ക്കെന്നപോലെ വിദേശികള്‍ക്കും മദീന സഹായമാണെന്നതാണ് വിശുദ്ധ നഗരിയുടെ മറ്റൊരു പുണ്യം. പരക്ഷേമ താല്‍പര്യമാണതിലെ രഹസ്യം. ചരിത്രകാരന്‍ അന്നാട്ടിലെത്തുന്നവരുടെയും തദ്ദേശീയരുടെയും അന്യരെ സേവിക്കാനുള്ള മനോഭാവത്തെക്കുറിച്ച് പറയുന്നു. ഗ്രന്ഥം സമര്‍പ്പിക്കുന്നത് ഉസ്മാനിയ്യാ ഖലീഫ മുറാദുബ്നു അഹ്മദിനാണ്. സമഗ്രമായ രചനയായതുകൊണ്ടുതന്നെ, മദീനയിലെ ഉലമാക്കളുടെയും വിശ്വാസികളുടെയും ഇസ്‌ലാമിക സംസ്കാരത്തെക്കുറിച്ചുള്ള തൃപ്തികരമായ വിവരണം ഇതില്‍ ലഭ്യമാണ്. അശ്ശഫാഅത്ത യാ മന്‍ യസ്തഗീസു ബിഹില്‍ മക്റുബു ഇദാ ളാഖത് ബിഹില്‍ ഹിയല്‍ (മാര്‍ഗമേതുമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഇസ്തിഗാസ ചെയ്യുന്ന നേതാവേ ശഫാഅത്ത് ചെയ്യണേ) എന്ന തുടക്കം തന്നെ ഗംഭീരമായിട്ടുണ്ട്. മദീനയുടെ മഹത്ത്വങ്ങള്‍ ഒന്നൊന്നായി വിവരിക്കുന്ന കൂട്ടത്തില്‍ ചിലത് കേള്‍ക്കാം.

ഹദീസില്‍ വന്ന പ്രകാരം കുഷ്ഠരോഗത്തിനു സിദ്ധൗഷധമാണ് മദീനയുടെ മണ്ണ്, മറ്റു രോഗങ്ങള്‍ക്കും ശമനം തന്നെ. സലഫും ഖലഫും തിരിച്ചറിഞ്ഞ വാസ്തവമാണത്.

വല്ല വിഷമമോ രോഗമോ പിടികൂടിയാല്‍ തിരുഖബ്ര്‍ ശരീഫിനടുത്തു ചെന്ന് സഹായം തേടിയാല്‍ അല്ലാഹു അത് ശമിപ്പിക്കാതിരിക്കില്ല. വിശ്വാസത്തിന്റെ ഏറ്റവ്യത്യാസമനുസരിച്ച് ഫലപ്രാപ്തിയില്‍ ഏറ്റവ്യത്യാസമുണ്ടാകാറുണ്ട്.

ഒരു തദ്കിറയില്‍ ഞാന്‍ കണ്ടിട്ടുണ്ട്; ആര്‍ക്കെങ്കിലും ചെങ്കണ്ണ് ബാധിച്ചാല്‍ തിരുദൂതരുടെ ഖബ്ര്‍ ശരീഫിനു നേരെ തിരിഞ്ഞുനിന്ന് താഴെ പറയുന്ന ഈരടികള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ അസുഖം ഭേദമാകുന്നതാണ്. ഗ്രന്ഥകര്‍ത്താവ് പറയുന്നു: എനിക്കു ചെങ്കണ്ണുണ്ടായപ്പോള്‍ നിര്‍ദേശിച്ച പോലെ ഞാന്‍ ചെയ്തു. എന്റെ വിഷമം നീങ്ങി. ഇതാണ് ബൈതുകള്‍:

അനന്‍തല്‍ മലാഇദു…..

(അങ്ങാണഭയം, അങ്ങാണു സഹായം മനുഷ്യര്‍ക്ക്! കണ്ണ് നഷ്ടപ്പെട്ടവന് കണ്ണു തിരിച്ചു നല്‍കിയ മുഅ്ജിസത്ത് അങ്ങയില്‍ നിന്നുണ്ടായതല്ലോ. അതിനാല്‍ എന്നെയൊന്ന് കടാക്ഷിക്കുക; എനിക്ക് ശമനം ലഭിക്കട്ടെ. ഏതൊരു കഠിന പ്രയാസങ്ങള്‍ക്കും അങ്ങയുടെ ഔദാര്യക്കടല്‍ പരിഹാരമാണ്).

സിയാറത്തിന്റെ പുണ്യവും മര്യാദയും വിവരിച്ചുകൊണ്ട് അല്ലാമാ കിബ്രീത് തുടരുന്നു: “ആ പുണ്യ കേന്ദ്രം സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിക്കുകയെന്നതാണ് മഹാനേട്ടം. മഹത്തായ അനുഗ്രഹം!” തിരുദൂതരിലേക്ക് അഭിമുഖമായി നില്‍ക്കണമെന്ന അദബിനെക്കുറിച്ച് പറയുന്നതിങ്ങനെ: “ശ്രോതാക്കള്‍ക്കു വേണ്ടി ഖുതുബയില്‍ ഖിബ്ലക്കു പ്രതിമുഖമായി നില്‍ക്കുകയാണ് സുന്നത്തെങ്കില്‍ തിരുദൂതരെ ലക്ഷ്യം വെച്ച് അങ്ങോട്ടു മുഖം തിരിക്കലാണ് ഏറെ അനുയോജ്യം.” ഇരിക്കുന്നതിനേക്കാള്‍ നില്‍ക്കലാണ് ഉത്തമമെന്നും ഇരിക്കുകയാണെങ്കില്‍ കാല്‍മുട്ടു കുത്തിയാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. സിയാറത്തില്‍ അദബും ഇസ്തിഗാസയും നിറഞ്ഞുനില്‍ക്കണമെന്നാണ് മഹാനവര്‍കളുടെ ഉപദേശം.

രിഫാഈ(റ)യുടെ ഇസ്തിഗാസയും തിരുനബി(സ്വ)യുടെ വിശുദ്ധ കരങ്ങള്‍ പ്രത്യക്ഷമായതും അതില്‍ ചുംബിച്ചതുമെല്ലാം അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥത്തില്‍. വിശുദ്ധ ഖുര്‍ആന്‍ 4/64ലെ “വലൗ അന്നഹും” അതിസമര്‍ത്ഥമായി വിശദീകരിക്കുന്ന ഭാഗം പ്രസ്തുത ആയത്തിലെ ഇസ്തിഗാസയെ മൂടിവെക്കാന്‍ ശ്രമിക്കുന്നവരുടെ ഉള്ളില്‍ ഇടിയും മിന്നലും ഉണ്ടാക്കുമെന്ന കാര്യം തീര്‍ച്ച.

പത്താം നൂറ്റാണ്ടിലെയും പതിനൊന്നാം നൂറ്റാണ്ടിലെയും വിശുദ്ധ മദീനയുടെ ചരിത്രം കണ്ടെത്താന്‍ ഏറെ സഹായകമാണ് അല്ലാമാ കിബ്രീതിയുടെ അല്‍ജവാഹിര്‍. മദീനയില്‍ നിന്നും ഹജ്ജിനു പുറപ്പെട്ട ഹാജിമാരുടെ സംഘം കര്‍മങ്ങള്‍ കഴിഞ്ഞ് മുഹറം ഒന്ന്, രണ്ട് ദിവസങ്ങളിലായി മദീനയില്‍ തിരിച്ചെത്തും. ബന്ധുക്കളും സുഹൃത്തുക്കളും പരസ്പര സന്ദര്‍ശനം സജീവമാകും. ദുആ ആവശ്യപ്പെടും. മുഹറം അഞ്ചിന് ഈജിപ്ത് സംഘം ഇതുവഴി കടന്നുപോകും. അവര്‍ ധാരാളമായി മദീനയില്‍ ധര്‍മം ചെയ്യും. ഉസ്മാനിയ്യ ഖലീഫമാരുടെ ഔദ്യോഗിക സംഭാവനകളാണവയില്‍ പ്രധാനം. ഇതേക്കുറിച്ച് ഹറമൈനിയുടെ മുഫ്തി ഖുതുബുദ്ദീനുല്‍ ഹനഫി(റ) പറഞ്ഞു: “ഉസ്മാനിയ്യ ഭരണകര്‍ത്താക്കളുടെ കാലത്തെന്നപോലെ മറ്റൊരു കാലത്തും മദീന നിവാസികള്‍ സുഭിക്ഷത അനുഭവിച്ചിട്ടില്ല. അല്ലാഹു അവരെ അന്ത്യനാള്‍ വരെ നിലനിര്‍ത്തട്ടെ.”

ഈജിപ്ഷ്യന്‍ സംഘത്തെ നയിക്കുന്ന അമീര്‍ രിള്വാന്‍ ബേക് മഹാമനുഷ്യനാണ്. ഹറമൈനിയിലെ നിവാസികള്‍ക്കു അദ്ദേഹം ചെയ്യുന്ന ക്ഷേമധര്‍മങ്ങള്‍ സ്മരണീയമാണ്. അദ്ദേഹം മദീനയിലെത്തി രണ്ടാം രാത്രിയില്‍ മസ്ജിദുന്നബവിയുടെ അകത്തുവെച്ച് സുല്‍ത്താന്‍, മൗലിദ് പാരായണം ചെയ്യും. മദീനയുടെ അധികാരികളും സഹായികളും എങ്ങും വിളക്കുതെളിയിക്കും. സുഗന്ധം കത്തിക്കും. ആ മഹത്തായ മജ്ലിസില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.

അല്ലാമാ കിബ്രീതിന്റെ മദീനാ വിവരണങ്ങള്‍ ഇനിയും ചരിത്രം പകര്‍ന്നുതരുന്നുണ്ട്. “റബീഉല്‍ അവ്വല്‍ ആദ്യ വെള്ളിയാഴ്ച രാവിന് അഹ്മദ് ബദവിക്കുണ്ടായ മൗലിദ് ഗംഭീരമായി നടക്കും. അതിന് ജനഹസ്രം പങ്കെടുക്കും. പന്ത്രണ്ടാം രാവിന്, മുത്തുനബിയുടെ മൗലിദ് അതിവിശിഷ്ടമായി ആഘോഷിക്കപ്പെടും. റബീഉല്‍ അവ്വല്‍ എട്ടിനാണ് തിരുനബി(സ്വ) പിറന്നതെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും ഹദീസ്ചരിത്രപണ്ഡിതന്മാരുടെ പക്ഷവും സ്വീകാര്യമായതും പന്ത്രണ്ടിന് എന്നു തന്നെയാണ്. അതനുസരിച്ചാണ് മൗലിദ് ആഘോഷം നടക്കാറുള്ളത്. എത്ര ശ്രേഷ്ഠമാണീ മാസം. അവിടത്തെ തിരുപ്പിറവിയിലൂടെ ഹൃദയങ്ങളില്‍ വസന്തം സൃഷ്ടിച്ച അല്ലാഹു പരിശുദ്ധന്‍…!

വിശുദ്ധപ്പിറവിയുടെ അത്യനര്‍ഘ മഹത്ത്വങ്ങളെക്കുറിച്ച് വാചാലമാവുകയാണ് അല്ലാമാ കിബ്രീത്: “ഈ മാസത്തിലെ ദിനങ്ങളില്‍ വിശ്വാസികളുടെ ചുണ്ടില്‍ നിറയെ പുഞ്ചിരിയാണ്. രാത്രികള്‍ പ്രകാശജ്വാലകളാല്‍ നിര്‍ഭരമാണ്. ഇന്നാളുകളിലെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്നവയത്രെ! സല്‍കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നവയും. ഇബ്നുഹജര്‍(റ) പറഞ്ഞു: തിരുപ്പിറവി വെള്ളിയാഴ്ചയോ റമളാനിലെ വല്ല സമയത്തോ ആയിരുന്നെങ്കില്‍, സംശയിച്ചേനെ, ആ സമയങ്ങളുടെ പുണ്യമാണതെന്ന്, തിരുപ്പിറവിയുടേതല്ലെന്നും. എന്നാല്‍ പുണ്യപ്പിറവിയാണ് ഏറെ പുണ്യമെന്ന് വെളിപ്പെടുത്താന്‍ അല്ലാഹു തിരുപ്പിറവി റബീഇലേക്ക് മാറ്റി. അവിടുത്തെ ഖബ്റിടം മദീനയിലാക്കിയതുപോലെ. മക്കയിലായിരുന്നെങ്കില്‍, മക്കയുടെ സ്വന്തം ശ്രേഷ്ഠതയായി അതു കരുതപ്പെടുമായിരുന്നു. എന്നാല്‍ മദീനത്തേക്ക് നിശ്ചയിക്കുക വഴി ആ നാട് സ്വന്തമായി ശ്രേഷ്ഠമാക്കപ്പെട്ടു.”

അല്ലാമാ കിബ്രീത് റബീഉല്‍ ആഖിറിലേക്ക് കടക്കുകയാണ്: രണ്ടാം റബീഇലെ പന്ത്രണ്ടാം രാവിന് മസ്ജിദുന്നബവിയില്‍ വെച്ച് ഫാതിമാ ബീവി(റ)യുടെ മൗലിദ് നടക്കും. പകല്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ മൗലിദും. ഈ രണ്ടു മാസങ്ങളില്‍ മറ്റേതു മാസങ്ങളേക്കാളേറെ വിവാഹം നടക്കാറുണ്ട് മദീനയില്‍.

തുടര്‍ന്നുള്ള മാസങ്ങളില്‍:

ജമാദുല്‍ ഊലായില്‍ ശൈഖ് അഹ്മദ്ബ്നു ഉല്‍വാന്‍ (ഹി. 665ല്‍ വഫാതായ യമനീ സ്വൂഫി പ്രമുഖനാണ് സ്വഫിയുദ്ദീനില്‍ അഹ്മദ്ബ്നു ഉല്‍വാന്‍) വിന്റെ മൗലിദാണ്. 21ന് പകല്‍ മൗലിദുല്‍ അഖ്ദസുല്‍ അബര്‍റ് എന്ന പേരിലുള്ള ഇബ്നു അറബി(റ)യുടെ മൗലിദാണുണ്ടാവുക.

ജമാദുല്‍ ഉഖ്റ 12നു പകല്‍ അഹ്മദ് രിഫാഈ(റ)ുടെ മൗലിദ് നടക്കാറുണ്ട്. ഈ മാസം അവസാന വ്യാഴാഴ്ച ധാരാളം പേര്‍ സയ്യിദുനാ ഹംസ(റ)യെ സിയാറത്തു ചെയ്യാന്‍ ഉഹ്ദിലേക്കു പോകും. യൗമുല്‍ ഫസ്ഹ് (ഫത്ഹ് എന്നര്‍ത്ഥം) എന്നാണീ ദിനം മദീനയില്‍ അറിയപ്പെടുക.

റജബുല്‍ അസ്വമ്മ് ആദ്യ വെള്ളിയാഴ്ച ശൈഖ് ബദ്റുദ്ദീനില്‍ ആദിലി(റ)യുടെ മൗലിദാണ് നടക്കുക. റുസ്തമിയ്യ മദ്റസയുടെ മുന്നിലുള്ള സാവിയയിലാണ് ഈ ചടങ്ങ്. ഈ മാസം പന്ത്രണ്ടാം രാവില്‍ ഹംസ(റ)നെ കൂട്ടമായി സിയാറത്തു ചെയ്യുക പതിവാണ്. അതില്‍ വന്‍ ജനക്കൂട്ടമാണുണ്ടാവാറ്. മദീനയിലെ വിശിഷ്ടമായ ഒരു ചടങ്ങാണിത്. ഉഹ്ദിലെ വാദീഖനാതില്‍ മദീനക്കാര്‍ ഒന്നടങ്കം ഖൈമ സ്ഥാപിക്കും. അവിടെ മനോഹരമായ അങ്ങാടി രൂപപ്പെടും.

ഹംസ(റ)യുടെ ജാറത്തിങ്കല്‍ പ്രഭാതം വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ഉണ്ടാകും. വിവിധ ഭാഗങ്ങളില്‍ വെച്ച് മൗലിദു പാരായണം കെങ്കേമമായി നടക്കും. ചുരുക്കത്തില്‍, മദീനയില്‍ തുല്യതയില്ലാത്ത ജനസാന്നിധ്യവും ആവേശവുമാണീ ചടങ്ങില്‍ കാണുക. പതിനാറാം പകലില്‍ അലി(റ)ന്റെ മസ്ജിദില്‍ വെച്ച് മൗലിദുണ്ടാകും. ഇരുപത്തഞ്ച് പകലിന് മക്കക്കാരായ സിയാറത്ത് സംഘം മദീനയിലെത്തും. അതൊരു നല്ല സന്ദര്‍ഭമാണ്. ഇരുപത്തേഴാം രാവിന്അന്നാണ് മിഅ്റാജ് രാവ്മസ്ജിദുന്നബവിയില്‍ വന്‍ ജനസാന്നിധ്യത്തില്‍ മൗലിദുണ്ടാകും.

ശഅ്ബാന്‍ ആദ്യ ദിവസം മക്കയില്‍ നിന്നെത്തിയ സന്ദര്‍ശക സംഘം തിരിച്ചുപോകും. പന്ത്രണ്ടാം രാവില്‍ മസ്ജിദുകളില്‍ മൗലിദ് പാരായണത്തിനായി പ്രഭാതം വരെ ആളുകള്‍ ഒത്തുകൂടും. പതിനഞ്ചാം രാവിന് ബറാഅത്ത് രാവ്മസ്ജിദുന്നബവിയില്‍ ഗംഭീര മൗലിദ് അരങ്ങേറും. ഈ രാത്രി വിവിധ ഇബാദതുകള്‍ കൊണ്ട് സജീവമാക്കുക പതിവാണ്.

മഹാഭൂരിപക്ഷം മുസ്‌ലിം നാടുകളിലും ബറാഅത്ത് രാവ് മധുര പലഹാരങ്ങളുടെ കൂടി രാവായിട്ടാണ് ആഘോഷിക്കപ്പെടാറുള്ളത്. ആ രാത്രിയുടെ മഹത്ത്വം പരിഗണിച്ച് മധുരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാര്‍ ചെയ്യും. ഒന്നിച്ചിരുന്ന് ഭക്ഷിക്കും. മക്കയിലെയും മദീനയിലെയും നിവാസികള്‍ മുശബ്ബക് എന്ന ഒരിനം ഹല്‍വയാണ് സവിശേഷമായി ഉണ്ടാക്കാറുള്ളത്. അതേക്കുറിച്ച് കവിതകള്‍ വരെയുണ്ട്.

വിശുദ്ധ റമളാന്‍മസ്ജിദുകളില്‍ എങ്ങും ഖുര്‍ആന്‍ പാരായണം. രാവും പകലും സ്വകാര്യമായും പരസ്യമായും. ഇമാം തിര്‍മുദി(റ)യുടെ ശമാഇല്‍, ബഗവി(റ)യുടെ മസ്വാബീഹ്, ഖാളി ഇയാളി(റ)ന്റെ മശാരിഖുല്‍ അന്‍വാര്‍, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ ഹദീസ്, തിരുചരിത ഗ്രന്ഥങ്ങള്‍ ധാരാളമായി ദര്‍സ് നടത്തപ്പെടും. രാത്രിയില്‍ എങ്ങും അലങ്കാര വിളക്കുകള്‍. അതിന്റെ പശ്ചാത്തലത്തില്‍ തറാവീഹ് നിസ്കാരം. എല്ലാവരും തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യും. ഖത്മിന്റെ അന്ന് വന്‍ ജനസാന്നിധ്യമുണ്ടാകും. ചില പള്ളികളില്‍, തറാവീഹ് ജമാഅത്തിനു ശേഷം പ്രത്യേക തൂക്കുവിളക്കുകള്‍ സ്ഥാപിച്ച്, ഇസ്തിഗാസാ കാവ്യം വിത്രിയ്യ പാരായണം ചെയ്യും.

തിരുദൂതരുടെ മഹത്ത്വങ്ങള്‍ പറയുന്ന, അക്ഷരമാലാ ക്രമത്തില്‍ ആരംഭിക്കുന്ന മനോഹരമായ ഒരു പഞ്ചവരി കവിതയാണ് വിത്രിയ്യ. കര്‍ണാനന്ദകരമായ പ്രത്യേക താളത്തില്‍ ഓരോ വരിയും വായിക്കുമ്പോള്‍ സ്വലാതു ചൊല്ലി ജനം ജവാബ് ചെയ്യും. ഹോ, അതുകേട്ടാല്‍ കോരിത്തരിച്ചുപോകും! വട്ടത്തിലിരുന്ന് ചൊല്ലുമ്പോള്‍ വലതുഭാഗത്തു നിന്നും ഇടതുഭാഗത്തു നിന്നും മാറിമാറിയാണ് ബൈത്തുകള്‍ ചൊല്ലുക. മറ്റു ഖസ്വീദകളും ചിലപ്പോള്‍ പാരായണം ചെയ്യാറുണ്ട്. അത്താഴ സമയം വരെ നീണ്ടുനില്‍ക്കും ചടങ്ങുകള്‍. പിന്നെ ചില ദിക്റുകള്‍. വിശ്വാസികള്‍ക്ക് ഏറെ ഹൃദയശാന്തി ലഭിക്കുന്ന രാത്രികള്‍.

റമളാന്‍ 17ന് മദീനയില്‍ പാര്‍ക്കുന്നവര്‍ ഖുബാ മസ്ജിദിലേക്ക് നീങ്ങും. ഈ ദിവസം അവിടെ പോയി നിസ്കരിക്കുന്നത് പ്രത്യേക പുണ്യമാണെന്ന് അവര്‍ പറയുന്നു. മഹാഭൂരിഭാഗം തദ്ദേശീയരും അതില്‍ പങ്കെടുക്കും.

ഇങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള മദീനയുടെ കഥ ഇനിയും വിവരിക്കുന്നുണ്ട് അല്ലാമാ കിബ്രീത്(റ). വിശ്വാസികള്‍ക്ക് ആനന്ദവും മാതൃകയും പകരുന്നതാണവ. ഗ്രന്ഥം പരിശോധിച്ചിറക്കിയവര്‍ക്കും വ്യതിയാനക്കാര്‍ക്കും നിരന്തരം അസ്വസ്ഥതയും തലകറക്കവും സൃഷ്ടിക്കുന്നവയും.

സ്വാലിഹ് പുതുപൊന്നാനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ