എഴുപത്തൊന്ന്: അല്ലാമ ഖതീബുശ്ശര്‍ബീനി (മരണം ഹി. 977). പ്രസിദ്ധമായ മുഗ്നിയുടെ കര്‍ത്താവ്. ഗ്രന്ഥകാരന്റെ “ബി മുഹമ്മദിന്‍ വ ആലിഹി’’ എന്ന തവസ്സുല്‍ പരാമര്‍ശത്തിനു പുറമെ അല്ലാമാ ഇസ്സുദ്ദീന്‍ നല്‍കിയ ഫത്വ മുഗ്നിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേകം സന്ദര്‍ശിക്കേണ്ട മുപ്പത് സ്ഥലങ്ങളുണ്ട് മദീനയില്‍. ഹജ്ജും ഉംറയും കരുതാത്തവനു തന്നെ തിരുനബിയെ സിയാറത്ത് ചെയ്യല്‍ പുണ്യങ്ങളില്‍ ഏറ്റവും ഉത്തമമാകുന്നു. മദീനയിലെത്തിയിട്ടും സിയാറത്ത് ഒഴിവാക്കുന്നത് വൃത്തികെട്ട പണിയാണ്. മറ്റെല്ലാ ശാഫിഈ പണ്ഡിതന്മാരും പറഞ്ഞപോലെ ശര്‍ബീനിയും രേഖപ്പെടുത്തുന്നു: വ തവസ്സുലു ബിഹി ഫീ ഹഖി നഫ്സിഹീ വ യസ്തശ്ഫിഉ ബിഹീ ഇലാ റബ്ബിഹീ… (പഴയ കോപ്പികള്‍ വെച്ച് പരിശോധിക്കുക: ചില കൈക്കടത്തലുകളുടെ “പാടുകള്‍’’ കാണപ്പെടുന്നുണ്ട് മുഗ്നിയുടെ പുതിയ പതിപ്പുകളില്‍).
എഴുപത്തിരണ്ട്: അല്ലാമാ ശംസുദ്ദീന്‍ റംലി (ഹി. 1004). “ചെറിയ ശാഫിഈ’’ എന്നറിയപ്പെട്ട മഹാ പണ്ഡിതന്‍. ഫിഖ്ഹില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇമാം നവവി(റ)യുടെ ഈളാഹിനെഴുതിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലും തവസ്സുല്‍ കാണാം. ഇസ്തിഗാസയെക്കുറിച്ച് ഇമാം റംലി(റ)യോടുണ്ടായ ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും അനുസരണ ശേഷിയുള്ളവര്‍ക്ക് ധാരാളം മതി. പൊതുജനങ്ങള്‍ പ്രയാസ ഘട്ടങ്ങളില്‍ ശൈഖേ, വലിയ്യേ എന്നിങ്ങനെ വിളിച്ചുതേടുന്നു? ഈ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: അമ്പിയാഇന്റെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും മരണശേഷവും നിലനില്‍ക്കുന്നതിനാല്‍ അതനുവദനീയം തന്നെ (ഫതാവാ റംലി).
എഴുപത്തിമൂന്ന്: അല്ലാമാ അബ്ദുറഊഫ് അല്‍മുനാവി (ഹി. 1030). ആധുനികനായ ഖര്‍ളാവിപോലും ഇമാം സുയൂഥി(റ) സമാഹരിച്ച ഹദീസുകളുടെ പൊരുളറിയാനവലംബിക്കേണ്ട ഗ്രന്ഥമെന്നു വിശേഷിപ്പിച്ച ഫൈളുല്‍ ഖദീറിന്റെ കര്‍ത്താവ്. ഇമാം സുയൂഥി(റ)യുടെ ജാമിഉസ്സഗീറിന്റെ വിശദീകരണമാണിത്. പ്രശംസനീയം, അനന്യസാധാരണം. മൂലഗ്രന്ഥകാരന്‍ സുയൂഥി(റ)യുടെയും മറ്റും ഇബ്നു തൈമിയ്യാ ഖണ്ഡനങ്ങള്‍ ഗ്രന്ഥത്തില്‍ പലയിടങ്ങളിലുമുദ്ധരിച്ചു കാണുന്നു.
സുബ്കി ഇമാമിന്റെ പ്രസ്താവന (പൂര്‍വാനുഭവമില്ലാത്ത ഇസ്തിഗാസാ നിഷേധമായിരുന്നു ഇബ്നുതൈമിയ്യയുടേത്) അടിവരയിട്ട് ഉദ്ധരിക്കുന്നു. ഹദീസുകളുടെ വിശദീകരണങ്ങള്‍ക്കിടയില്‍ തവസ്സുല്‍ ഇസ്തിഗാസയുടെ തത്ത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതു കാണാം. “നിങ്ങളെന്റെ ഖബ്റിടം ഒരാഘോഷമാക്കരുത്’’ എന്ന ഹദീസിനെക്കുറിച്ച് പറയവേ, അല്ലാമാ മുനാവി എഴുതി: വര്‍ഷത്തിലൊരിക്കല്‍ തിരിഞ്ഞുനോക്കേണ്ട സ്ഥലമല്ല തിരുനബിയുടെ അന്ത്യവിശ്രമ കേന്ദ്രം. എന്നാല്‍ എല്ലാവര്‍ക്കും ശാരീരികമായി അവിടെയെത്താന്‍ കഴിയില്ലല്ലോ; അതിനാല്‍ ഹദീസിന്റെ തുടര്‍ന്നുള്ള ഭാഗം സ്വലാത്ത് ചൊല്ലുവാനാണ്. സ്വലാത്തുവഴി നബി(സ്വ)യുടെ വിശുദ്ധാത്മാവുമായി വിശ്വാസിക്ക് ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ശാരീരിക ബന്ധങ്ങളില്‍ നിന്നും മുക്തമാകുന്ന പരിശുദ്ധാത്മാക്കള്‍ക്ക് മലക്കുകളുടെ ലോകത്ത് ബന്ധം ലഭിക്കുന്നു. പിന്നെ അവയ്ക്ക് മറകളില്ല, അവ കാണുന്നു, കേള്‍ക്കുന്നു; നാം കാണുന്നതിലപ്പുറം ഇസ്തിഗാസ നിഷേധത്തെ താത്ത്വികമായി അടിവേരറുക്കുകയാണീ വാക്കുകളില്‍. മുനാവിയുടെ മൗലിദ് ഗ്രന്ഥം സ്മരണീയമാണ്. മനോഹരമായ ഇസ്തിഗാസാ കാവ്യങ്ങള്‍ വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതനായ മുനാവിയുടെ മൗലിദിലുണ്ട്. മന്‍ഖൂസ് മൗലിദിലെ വരികളെ നിഷ്പ്രഭമാക്കിക്കളയും വിധം വീര്യമുള്ള ഇസ്തിഗാസ!!
എഴുപത്തിനാല്: അല്ലാമാ ഇബ്നു അല്ലാനുസ്വിദ്ദീഖി (ഹി. 1057). സമീപകാലത്തെ ഏറ്റവും പ്രസിദ്ധനായ ഹദീസ് വിശാരദന്‍. ഇമാം നവവി(റ)യുടെ രിയാളുസ്വാലിഹീന്‍, അദ്കാര്‍ എന്നിവക്കു വിശദീകരണമെഴുതി. ഇമാം സുബ്കി(റ)യുടെ ശിഫാഉസ്സഖാമിന് മറുപടിയെന്ന വിധം ഇബ്നുല്‍ഹാദി എഴുതിയ സ്വാരിമുല്‍ മുല്‍കിയെന്ന ഗ്രന്ഥത്തെ അവസാന വാക്കായി വിഴുങ്ങുന്നവരുണ്ട്. ആ ക്ഷുദ്രകൃതിക്ക് ഹാഫിള് ഇബ്നു അല്ലാനെഴുതിയ മറുപടി, പക്ഷേ, ഒരു നോക്കു കണ്ടിട്ടുപോലുമുണ്ടാവില്ല! അനന്യസാധാരണമായ ആ കൃതിയെ (അല്‍മുബ്രിദുല്‍ മുബ്കീ) പിന്നീടു വന്നവരെല്ലാം പ്രശംസിക്കുകയുണ്ടായി. അല്‍അദ്കാറിലെ ഇസ്തിഗാസാ ഭാഗങ്ങള്‍ വളരെ മനോഹരമായി വ്യാഖ്യാനിച്ചു ഇബ്നു അല്ലാന്‍.
എഴുപത്തിയഞ്ച്: ഇമാം അബ്ദുല്ലാഹിബ്നുല്‍ ഹദ്ദാദ് (ഹി. 1132). കാലഘട്ടത്തിന്റെ ഖുതുബ് എന്നു ശ്രുതിപ്പെട്ട മഹാന്‍. തന്റെ അദ്ദുര്‍റുല്‍ മന്‍ളൂം കാണുക.
എഴുപത്തിയാറ്: അല്ലാമാ ഇസ്മാഈലുല്‍ അജ്ലൂനി (ഹി. 1162). തന്റെ കശ്ഫുല്‍ ഖഫാഅ് പ്രസിദ്ധമാണ്. ഇമാം ബുഖാരി(റ)യുടെ ജീവചിത്രങ്ങള്‍ വരച്ചുവെച്ച അല്‍ ഫവാഇദുദ്ദറാറി ഒരു വിഭിന്ന ഗ്രന്ഥം തന്നെ. ഇമാം സുബ്കി(റ) ത്വബഖാതില്‍ പറഞ്ഞു. ഇമാം ബുഖാരി(റ)യുടെ ജാമിഉസ്വഹീഹ് അനുഭവപ്പെട്ട ഔഷധമാണെന്ന്, അതേക്കുറിച്ച് എഴുതുവാനൊരുങ്ങിയാല്‍ ദീര്‍ഘിക്കുമെന്ന്… വലിയൊരു നഷ്ടമാണാ പിന്മാറല്‍ എന്നു വേദനിച്ചവര്‍ക്കു ആശ്വാസമാണ് അജ്ലൂനിയുടെ അല്‍ഫവാഇദ്. ജാമിഉസ്വഹീഹിന്റെ മഹത്ത്വം പറയാന്‍ നാലഞ്ചു പേജുകള്‍ ഉപയോഗപ്പെടുത്തി.
ഏതു വിഷമങ്ങളുടെയും പരിഹാരമായി ബുഖാരി വായിക്കുകയെന്ന തവസ്സുല്‍ ചെയ്തു വിജയം വരിച്ചവരുടെ അനുഭവങ്ങള്‍. ഒരെണ്ണം മാത്രം കുറിക്കാം. മഹത്തുക്കള്‍ പറയുന്നു: ഖത്മുല്‍ ബുഖാരി സദസ്സില്‍ നബി(സ്വ) പങ്കെടുക്കുന്നതിന് ദൃക്സാക്ഷിയായ ഒന്നിലേറെ മഹത്തുക്കളായ വലിയ്യുമാരെ അവര്‍ക്കറിയാം. ബഹ്ജതുല്‍ മഹാഫില്‍ എന്ന ബൃഹത്തായ നബിചരിത്ര കൃതിയുടെ സംശോധകനും ഫഖീഹുമായ യഹ്യല്‍ ആമിരി, ഒരിക്കല്‍ ഖത്മുല്‍ ബുഖാരി സദസ്സില്‍ എഴുന്നേറ്റുനിന്ന് അവിടെ പങ്കെടുക്കുന്ന മഹാന്മാരുടെ അര്‍വാഹുകള്‍ക്ക് കൈകൊടുത്തു സ്വീകരിക്കുന്നു. കൂട്ടത്തില്‍ മുഹമ്മദ് മുസ്തഫാ(സ്വ)യും മുസ്വാഫഹത്ത് ചെയ്തു സ്വീകരിച്ചു. അതിന്റെ അടയാളം തന്റെ പുറം കൈയില്‍ പതിഞ്ഞു. വെട്ടിത്തിളങ്ങുന്ന പ്രകാശം! ഒടുവില്‍, ശൈഖവര്‍കള്‍ തിളക്കം മറക്കാന്‍ കൈ ടവ്വല്‍ കൊണ്ടു പൊതിഞ്ഞുവെക്കുമായിരുന്നു. വുളൂഅ് സമയത്ത് ടവ്വല്‍ നീക്കിയാല്‍ ചൊരിയുന്ന ജ്വാല കാണാം (അല്‍ഫവാഇദുദ്ദറാറി).
എഴുപത്തിയേഴ്: അല്ലാമാ ബുജൈരിമി (ഹി. 1221).
എഴുപത്തിയെട്ട്: ഇമാം ശബ്റാവി അശ്ശാഫിഈ (ഹി. 1172).
എഴുപത്തൊമ്പത്: അല്ലാമാ അബ്ദുല്‍ ഹമീദ് അശ്ശര്‍വാനി (ഹി. 1292).
എണ്‍പത്: അസ്സയ്യിദുല്‍ ബകരി അദ്ദിംയാഥി (ഹി. 1310).
എണ്‍പത്തൊന്ന്: അല്ലാമാ അല്‍ ജാവി (ഹി. 1315).
എണ്‍പത്തിരണ്ട്: അല്ലാമാ യുസുഫുന്നബ്ഹാനി (ഹി. 1330).
ശാഫിഈ മദ്ഹബ് പണ്ഡിതരായ മേല്‍ വിവരിച്ചവരില്‍ ആരെയാണ് അവഗണിക്കുക? ജ്ഞാനത്തിന്റെയും ആധികാരികതയുടെയും ഉന്നത തലങ്ങളിലുള്ള ഈ മഹാ ജ്ഞാനികളിലൂടെയല്ലാതെ ദീന്‍ ലഭിക്കാന്‍ നമുക്കെന്തു മാര്‍ഗമാണുള്ളത്? ഇസ്തിഗാസ വഴി ഇവരെല്ലാം മുശ്രിക്കുകളാവുമെങ്കില്‍ ഇസ്ലാമിന്റെ ജ്ഞാനലോകം എത്ര വരണ്ടുപോവുമെന്നോര്‍ക്കുക. ഒന്നുകില്‍ ഇസ്തിഗാസ അനുവദനീയം; അല്ലെങ്കില്‍ ലോക മുസ്‌ലിം പണ്ഡിതരെല്ലാം മുശ്രിക്കുകള്‍. മൂന്നാമതൊരു സാധ്യതയില്ലതന്നെ. ഇവിടെ നാം ഏതുപക്ഷത്തു നില്‍ക്കണം?

ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ