അല്ലാഹുവിന്റെ കലാമാണ് പരിശുദ്ധ ഖുർആൻ. പ്രവാചകർ(സ്വ)യുടെ നിത്യനൂതനമായ ശ്രേഷ്ഠ മുഅ്ജിസത്തും അതു തന്നെ. നബി(സ്വ)ക്കോ സമകാലികർക്കോ ഒരിക്കലും അറിയാനാവാത്ത, ഖുർആനിന്റെ അവതരണ കാലത്ത് ശാസ്ത്ര ലോകത്ത് ചർച്ച പോലും നടക്കാത്ത നിരവധി കാര്യങ്ങൾ അതിൽ കാണാം. സർവ കാലജ്ഞനായ സ്രഷ്ടാവിന്റെ വചനങ്ങളായതു കൊണ്ടു മാത്രമാണ് ഇത് സാധിക്കുന്നത്. ഈ രീതിയിൽ ശ്രദ്ധേയമായ ഒരു സൂക്തമാണ് സൂറതുന്നൂറിലെ നാൽപതാം വചനം. ആശയമിങ്ങനെ: ‘അല്ലെങ്കിൽ (സത്യനിഷേധികളുടെ ഉപമ) ഇങ്ങനെയാണ്: ആഴമേറിയ കടലിലെ ഇരുട്ടുകൾ. ഒന്നിനു മേൽ മറ്റൊന്നായി അതിനെ തിരകൾ വന്നു മൂടിയിരിക്കുന്നു. അതിനു മീതെ മേഘവും. ഇരുട്ടിനു മീതെ ഇരുട്ട്. ഒരാൾ സ്വന്തം കൈ നീട്ടിയാൽ പോലും കാണാനാവില്ല (അത്രക്ക് ഘനാന്ധകാരം!). അല്ലാഹു വെളിച്ചം നൽകാത്തവർക്ക് ഒരു വെളിച്ചവുമില്ല.’
ഖുർആന്റെ അവതരണ കാലത്ത് ആർക്കുമറിയാത്ത സമുദ്രാന്തർ തിരമാലയും അവിടെ അട്ടിയട്ടിയായുള്ള ഘനാന്ധകാരവും ഈ സൂക്തത്തിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്നു. ഏതാനും അടികൾക്കപ്പുറം കടലിൽ എത്തിച്ചേരാനാവാത്ത കാലത്താണ് ഈ പരാമർശമെന്നോർക്കുക. ഇവിടെ സൂചിപ്പിച്ച ഇരുട്ടിനെക്കുറിച്ചുള്ള ചർച്ച മാറ്റിവെച്ച് സമുദ്രത്തിന്റെ ആഴത്തിലുള്ള തിരമാലയെക്കുറിച്ച് ചില ചിന്തകൾ അവതരിപ്പിക്കാം. ഈ സൂക്തം കേരളത്തിൽ വ്യാപകമായി ചർച്ചയായപ്പോൾ ഇളിഭ്യരായ യുക്തിവാദികൾക്ക് പിന്തുണയുമായി ചില പണ്ഡിത വേഷക്കാരും അസത്യ പ്രചാരണവുമായി സംഗത്ത് വന്നത് കണ്ടു. ഖുർആൻ പറയുന്നത് ആഴക്കടലിലെ തിരമാലയെ കുറിച്ചല്ലെന്നും പ്രത്യുത, സമുദ്രത്തിന്റെ ഉപരി ഭാഗത്ത് കണ്ടുവരുന്ന തിരമാലകളെ കുറിച്ചാണെന്നുമൊക്കെയായിരുന്നു അവരുടെ ദുർന്യായങ്ങൾ. ഇവ്വിധമല്ലാതെ സമുദ്രാന്തർ തിരമാലയെന്ന് ഒരു ഖുർആൻ വ്യാഖ്യാതാവും വിശദീകരിച്ചിട്ടില്ലെന്നും ഇവർ വാദിച്ചു. എന്താണ് വസ്തുത? പ്രാമാണികമായി നമുക്ക് പരിശോധിക്കാം.

തെളിവ് ഒന്ന്:

يغشاه موج من فوقه موج
മിൻ ഫൗഖിഹി മൗജുൻ എന്നതിന്റെ അർത്ഥം അന്ധകാരം നിറഞ്ഞ ആഴക്കടലിനെ പൊതിയുന്ന ഒരു തിരമാല അതിന് മീതെ മറ്റാരു തിരമാല എന്നാണ്. ഒന്നിന് മീതെ മറ്റൊന്നായി തുടർച്ചയായി വരുന്ന സാധാരണ തിരമാലകളെ സൂചിപ്പിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്നാണ് ചിലരുടെ വ്യാഖ്യാനം.
അങ്ങനെയാണുദ്ദേശ്യമെങ്കിൽ തൊട്ടടുത്ത് തന്നെ من فوقه سحاب  ആ രണ്ടാമത്തെ തിരകൾക്കു മുകളിൽ മേഘം ഉണ്ടെന്ന് പറയുന്നതിന്റെ ആശയം പൂർണമാകാതെ വരും. ഇവിടെ തുടർച്ചയായായ തിരമാലകൾക്കു മുകളിലാണ് മേഘം വരുന്നതെങ്കിൽ
من فوقها سحاب എന്നോ അല്ലെങ്കിൽ من فوقهما سحاب എന്നൊക്കെയാണ് പറയുക. അല്ലാതെ രണ്ടാമത്തെ തിരമാലക്കു മുകളിൽ മാത്രം മേഘമുണ്ടെന്ന് പറയുന്നതിൽ എന്താണർത്ഥം? തിരമാലകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒന്നാമത്തേതെന്നോ രണ്ടാമത്തേതെന്നോ പറയാൻ പറ്റിയ ഒന്നില്ല. എല്ലാം ഒന്നും എല്ലാം രണ്ടുമാണ്. അതേയവസരം ഖുർആൻ വ്യക്തമായി പറയുന്നത് രണ്ടാമത്തെ തിരമാലക്ക് മുകളിലാണ് മേഘമെന്നാണ്.
ഇതിൽ ലോകത്ത് പൗരാണികരോ ആധുനികരോ ആയ മുഫസ്സിറുകൾക്ക് അഭിപ്രായ വ്യത്യാസമില്ല. വിമർശകർക്ക് പോലും അതിൽ ഭിന്നാഭിപ്രായമില്ല. രണ്ടു തഫ്‌സീറുകൾ ഉദ്ധരിക്കാം:

(من فوقه سحاب)

يقول:  من فوق الموج الثاني الذي يغشى الموج الاول سحاب(طبرى)

(يغشاه موج اي يعلو ذلك البحر اللجي موج من فوقه موج  اي من فوق الموج موج  ومن فوق هذا الموج الثاني سحاب (القرطبي

ഈ തഫ്‌സീറിൽ മേഘം ‘രണ്ടാമത്തെ ‘ തിരമാലകൾക്കു മുകളിലാണെന്ന് വ്യക്തമായിപ്പറയുന്നു. അപ്പോൾ മേഘം ഇരുട്ടു വീഴ്ത്തുന്ന ആ രണ്ടാമത്തെ തിരമാലലല ആദ്യത്തെ തിരമാലയല്ലാത്ത മറ്റൊരിനം തിരമാലകളാണ് എന്നതാണ് ഇവിടെ വ്യക്തമാവുന്നത്. കൂടെ ആഴക്കടലിനെയാണ്
ഒന്നാം തിരമാല പൊതിയുന്നതെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് അല്ലാഹു من فوقها سحاب എന്നോ അല്ലെങ്കിൽ من فوقهما سحاب എന്നൊന്നും പറയാതെ من فوقه سحاب എന്ന് ഏകവചനവും പുല്ലിംഗവുമാക്കി പറഞ്ഞത്. രണ്ട് തിരമാലയും ഉപരിതലത്തിലായിരുന്നെങ്കിൽ من فوقهما سحاب എന്ന് പറയുമായിരുന്നു.

ഒരു തിരമാല കഴിഞ്ഞു രണ്ടാമത്തെ തിരമാല വന്നപ്പോൾ മാത്രം പൊടുന്നനെ പ്രത്യക്ഷമാവുകയല്ല മേഘം ചെയ്യുന്നത്. തുടർച്ചയായ തിരമാലകൾക്ക് മുകളിൽ കാർമേഘം നിലനിൽക്കുമ്പോഴേ തിരമാലകൾക്ക് മേൽ മേഘവും തിരമാലകൾ അതിന് താഴെയും ഇരുൾ സൃഷ്ടിക്കൂ.

മേഘം താഴെ സമുദ്രത്തിൽ ഇരുൾ വീഴ്ത്തുന്നു എന്നും സമുദ്രത്തിലെ തിരമാലകൾ അതിന് താഴെ ഇരുൾ വീഴ്ത്തുന്നു എന്നും ഖുർആൻ പറയുന്നുണ്ടെങ്കിൽ ആ തിരമാലകൾ ഒന്നോ രണ്ടോ എണ്ണമാവില്ല ഒരു കൂട്ടം തിരമാലകൾ തന്നെയാകും.
ആ ഒരു കൂട്ടം തിരമാലകൾക്ക് മുകളിൽ തന്നെയാവും കാർമേഘവും ഇരുൾ വീഴ്ത്തുന്നത് അല്ലാതെ രണ്ടാമത്തെ ഒരു തിരമാലയുടെ മാത്രം മുകളിലല്ല

يغشاه موج من فوقه موج
എന്നതിന് രണ്ടർത്ഥമാണ് ഇവിടെ കൊടുക്കാൻ കഴിയുക. ഒന്നുകിൽ
ഉപരിതലത്തിലെ തുടർച്ചയായി വരുന്ന തിരമാലകളാണ് ഉദ്ദേശ്യം, അല്ലെങ്കിൽ ആഴക്കടലിനെ മൂടുന്ന ഒരുതരം തിരമാലകളും അതിന്റെ ഉപരിതലത്തിലെ മറ്റൊരിനം തിരമാലകളും.

ഉപരിതലത്തിലെ തുടർച്ചയായി വരുന്ന തിരമാലകളാണ് ഉദ്ദേശമെങ്കിൽ രണ്ടാംതിരമാലകൾക്ക് മുകളിൽ മാത്രം മേഘം ഉണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല. ഇവിടെ തുടർച്ചയായ തിരമാലകളാണല്ലോ ഉള്ളത്. ഇനി ആഴക്കടലിനെ മൂടുന്ന ഒരു തരം തിരമാലകളും അതിന്റെ ഉപരിതലത്തിലെ മറ്റൊരിനം തിരമാലകളും ആണുദ്ദേശമെങ്കിൽ അവിടെ ആശയക്കുഴപ്പമൊന്നുമില്ലാതെ ആ രണ്ടാം തിരമാലകർക്ക് മുകളിൽ മേഘമുണ്ട് എന്നത് വ്യക്തമായി മനസ്സിലാക്കാനാകുന്നു.

ഖുർആൻ ആശയം വിശദീകരിക്കുമ്പോൾ ലളിതമായി മനസിലാവുന്ന രീതിക്കാണ് മുൻഗണന കൊടുക്കേണ്ടത്. ചുരുക്കത്തിൽ വെറും രണ്ടേ രണ്ട് തിരമാല എന്നർത്ഥം വെച്ചാൽ അത്‌കൊണ്ട് എന്ത് ഇരുട്ടുണ്ടാവാനാണ് എന്ന ചോദ്യവും, ഒന്നിന് പിറകെ മറ്റൊന്ന് എന്നാണെങ്കിൽ രണ്ടാംതിരമാലകൾക്ക് മുകളിൽ മാത്രം മേഘമുണ്ടാകുന്നതെങ്ങിനെ എന്നൊരു ചോദ്യവും ഉയർന്നു വരും. ഈ രണ്ട് തിരമാലയും രണ്ട് സ്ഥലത്തുള്ള തിരമാലയാണെന്ന് വെച്ചാലോ ഒരു പ്രശ്‌നവും വരുന്നില്ല. ഇതാണ് يغشاه موج എന്നതിലെ തിരമാലകൾ സമുദ്ര ഉപരിതലത്തിലെ തിരമാലകളല്ല അന്തർഭാഗത്തിലെ തിരമാലകളാണെന്നതിന്റെ ഒന്നാമത്തെ തെളിവ്.

തെളിവ് രണ്ട്.

ചില തഫ്‌സീറുകൾ പറയുന്നത് പോലെ يغشاه موج من فوقه موج من فوقه سحاب എന്ന ഖുർആൻ വാക്യത്തിന് ഒന്നിന് പിറകെ മറ്റൊരു തിരമാല എന്നർത്ഥമല്ല ഉള്ളത് എന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു തെളിവാണ് മൗജ് എന്നതിന്റെ ഖുർആനിക പ്രയോഗം. ഖുർആനിൽ രണ്ട് സ്ഥലങ്ങളിൽ موج എന്നതിന് ബഹുവചനമായ നാമം കൊണ്ടാണ് (സ്വിഫത്ത്) വിശേഷണം നൽകിയിരിക്കുന്നത്.
1: സൂറതു ലുഖ്മാനിലെ, അവരെ മേഘങ്ങൾ കണക്കെയുള്ള ‘തിരമാലകൾ’ മൂടിയാൽ എന്നാശയം വരുന്ന 32-ാം വചനം.
ഇവിടെ ദുലൽ ظلل  എന്നത് ദുല്ല ظلة എന്നതിന്റെ ബഹുവചനമാണ്. അപ്പോൾ മൗജ് എന്നത് തന്നെ ബഹുവചനമാണെന്ന് വരുന്നു. തിരമാലകൾ എന്നാണ് ഒരു തിര എന്നല്ലെന്ന് സാരം.
2: ഹൂദ് സൂറയിലെ, നൂഹ് നബിയുടെ കപ്പൽ സത്യവിശ്വാസികളെയുമായി ‘തിരമാലകൾ’ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന ആയത്ത്. ഇവിടെ ജിബാൽ (17.2) എന്നത് ജബലിന്റെ (17.3) ബഹുവചനമാണ്.
ഇവിടെയും موج എന്നത് ബഹു വചനമായത് കൊണ്ടാണ് ജിബാൽ എന്ന ബഹുവചനം കൊണ്ടതിനെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്.
പർവ്വതങ്ങൾ കണക്കെയുള്ള തിരമാലകൾ ,മേഘങ്ങൾ കണക്കെയുള്ള തിരമാലകൾ എന്നാണർത്ഥം. അപ്പോൾ തിരമാലകൾ എന്നാൽ തന്നെ ഒരു തിർമാല മറ്റൊന്നിന് പിറകിലായി വരുന്നത് എന്നാണ് അർത്ഥമെങ്കിൽ മേൽക്കമേൽ തിരമാല ,ഒന്നിന് പിറകെ മറ്റൊരു തിരമാലകൾ, തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന തിരമാല എന്നൊക്കെ അർത്ഥം ലഭിക്കാൻ

يغشاه موج من فوقه موج എന്ന് ആവർത്തിച്ച്പറയേണ്ട ആവശ്യമില്ല, ആ അർത്ഥം ലഭിക്കാൻ. ഒരു പ്രാവശ്യം يغشاه موج എന്ന് പറഞ്ഞാൽ തന്നെ മതിയാവുന്നതാണ്. തിരമാലകളുടെ സ്വഭാവം തന്നെ അത് തുടർച്ചയായും ഒന്നിന് പിറകെ ഒന്നായും വന്നു കൊണ്ടിരിക്കുക എന്നതാണെന്നത് പുതയൊരു കണ്ടുപിടുത്തമായി അവതരിപ്പിക്കുകയല്ല ഇവിടെ. അതിന് പ്രത്യേക പ്രയോജനമൊന്നുമില്ലല്ലോ. മുൻകാല മുഫസ്സിറുകൾ തന്നെ രേഖപ്പെടുത്തിയത് കാണുക:
يريد موج الطوفان وهو جمع موجة كتمر وتمرة وهو ما يرتفع من الماء عند اضطرابه بدخول الرياح الشديدة في خلاله شبه كل موجة منه بالجبل في تريكمها وارتفاعها ( تفسير النسفي) تفسير روح البيان تفسير الكشاف للزمخشري
ഇവിടെ മൗജ് موج എന്നത് മൗജ موجة എന്നതിന്റെ ബഹുവചനമാണ്. തംറ്(കാരക്ക) എന്നത് تمرة തംറത്തിന്റെ ബഹുവചനമായത് പോലെ.
شبه كل موجة منه بالجبل في تريكمها وارتفاعها

ആതിരമാലകളിലെ ഓരോ തിരമാലയെയും അതിന്റെ (ഉയർച്ചയിലും മേൽക്കുമേൽ വരുന്നതിലും )ഒരോ പർവ്വതത്തിനോട് സാമ്യപ്പെടുത്തിയിരിക്കയാണ്. തഫ്‌സീർ സമഖ്ശരി, ബൈളാവി, നസഫീ, ഖുർതുബി, റൂഹുൽ ബയാൻ, റൂഹുൽ മആനി, ബഹ്‌റുൽ മുഹീത്ത് തുടങ്ങി നിരവധി തഫ്‌സീറുകൾ മൗജ് എന്നത് ബഹുവചനമാണെന്നും ഓരോ തിരമാലയും മറ്റൊന്നിനോട് തുടർന്നാണ് വരിക എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

3: ഒന്നിന് പിറകെ മറ്റൊന്നായി വരുന്നത് മേൽ മേൽക്കുമേൽ വരുന്നത് എന്നർത്ഥം ലഭിക്കാൻ മൗജ് എന്നത് ആവർത്തിക്കേണ്ടതില്ല എന്നതിനുള്ള മറ്റൊരു തെളിവാണ്
ജാഹിലിയ്യ കവി ഇംറുൽ ഖൈസിന്റെ കവിത
(وليل كموج البحر ارخى سدوله علي بانواعهم الهموم ليبتلي  (معلقة امرا القيس
‘സമുദ്ര തിരമാലകളെ പോലെ എത്രയെത രാത്രികളാണ് ദുഃഖത്തിന്റെ കരിമ്പടം എന്റെ മേൽ തൂക്കിയിട്ടിരിക്കുന്നത്, എന്നെ പരീക്ഷണ വിധേയമാക്കാൻ.
وليل
كموج البحر എത്രയെത്ര രാത്രികൾ ‘കടൽ തിരമാലകളെ പോലെ ‘എന്ന് പറയുമ്പോൾ അവിടെ ദുഃഖം തളംകെട്ടി നിൽക്കുന്ന രാത്രികളെ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന തിരമാലകളോട് ഉപമിക്കുകയാണ് കവി.
ഇവിടെ ഒരു പ്രാവശ്യം മാത്രമേ كموج البحر എന്നത് കവി പറഞ്ഞുള്ളൂ. കാരണം സമുദ്ര തിരമാലകളുടെ സ്വഭാവം തന്നെ അത് തുടർച്ചയായി ഒന്നിന് പിറകെയായി വരുക എന്നതാണ് അതിനാൽ അത് ആവർത്തിക്കേണ്ടതില്ല. ഇങ്ങനെ ചിന്തിക്കുമ്പോഴും ഖുർആൻ 24/40ൽ ഒന്നിനു പിറകെ ആവർത്തിച്ചു വരുന്ന തിരമാലകളല്ല താൽപര്യമെന്നു വ്യക്തമാകുന്നു. മറിച്ച് സമുദ്രത്തിന്റെ ഉപരിതലത്തിലും അന്തർ ഭാഗത്തുമുള്ള തിരക്കൂട്ടങ്ങളാണ്. അല്ലെങ്കിൽ മൗജ് എന്നത് ആവർത്തിക്കേണ്ടിയിരുന്നില്ല.

തെളിവ് മൂന്ന്:
ഇനി موج  മൗജ് എന്നത് ബഹുവചനമല്ല, ഏകവചനമാണെന്ന് പറഞ്ഞവരും തിരമാലയുടെ സ്വഭാവം, ഒന്നിന് പിറകെ മറ്റൊന്നായി വരുന്നതും മേൽക്കുമേൽ വരുന്നതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മൗജ് പ്രയോഗിച്ചാൽ തന്നെ ഈ അർത്ഥം കിട്ടുമെന്ന് സാരം. ഇങ്ങനെ ചിന്തിച്ചാലും ഈ ആശയം ലഭിക്കാൻ 24/40ൽ മൗജ് ആവർത്തിച്ച് പറയേണ്ടി വരുന്നില്ല എന്ന് വ്യക്തം.
واذا غشيهم موج كاظلل وشبه الموج وهو واحد باظلل وهي جمع لان الموج ياتي شيء منه بعد شيء ويركب بعضه بعضا كهيئة الظلل طبري

وانما شبه الموج وهو واحد باظلل وهي جمع لان الموج ياتي شيئا بعد شيء ويركب بعضه بعضا وقيل هو بمعنى الجمع وانما لم يجمع لانه مصدر واصله من الحركة والازدحام ومنه ماج البحر والناس يموجون  (تفسير القرطبي

موج
(ഏക വചനമായ മൗജിനെ ബഹുവചനമായ ളുലലുമായി സാദൃശ്യപ്പെടുത്തി പ്രയോഗിച്ചത് തുടരെത്തുടരെ, ഒന്നിനു പിറകെ മറ്റൊന്നായി വരുന്നത് തിരമാലയുടെ ശൈലിയായത് കൊണ്ടാണ്). ഖുർതുബി മൗജ് موج എന്നത് ബഹുവചനത്തിന്റെ അർത്ഥത്തിൽ വന്നിട്ടുണ്ട് എന്നും അത് മസ്ദർ ആയത് കൊണ്ടാണ് അതിനെ ബഹുവചനമാക്കാതിരുന്നത് എന്നു കൂടി വ്യക്തമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അപ്പോൾ രണ്ട് പ്രാവശ്യം موج ആവർത്തിച്ചിരിക്കുന്നത് അത് രണ്ട് സ്ഥലങ്ങളിലെ രണ്ട് തരം തിരമാലകൾ ആയത് കൊണ്ടാണ്.

തെളിവ് നാല്:

പ്രാമാണിക ഖുർആൻ വ്യാഖ്യാതാവായ ഇമാം ഖുർതുബി(റ) ഖുർആൻ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രമെന്താണെന്ന് തന്റെ കിതാബിൽ പല സ്ഥലങ്ങളിലും വ്യക്തമാക്കിയത് ഇങ്ങനെയാണ്:
والاصل التمسك بااظاهر حتي يرد نص يدفعه  الجامع لاحكام القران للقران للقرطبي
‘ഖുർആൻ ആയത്തിലെ ഏതൊരു പദം വിശദീകരിക്കുന്നതിനും അതിന്റെ ബാഹ്യാർത്ഥത്തെയാണ് അവലംബമാക്കേണ്ടത്. ബാഹ്യാർത്ഥം തള്ളിക്കളയാൻ പ്രേരിപ്പിക്കുന്ന മറ്റ് തെളിവുകളുടെ സാന്നിധ്യത്തിൽ മാത്രമേ ബാഹ്യാർത്ഥം ഉപേക്ഷിക്കാൻ അനുവാദമുള്ളൂ.’
ഈ ഒരു രീതി ശാസ്ത്രം ഖുർആനും ഹദീസും വിശദീകരിക്കുന്ന എല്ലാവരും നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. എല്ലാ മുഫസ്സിറുകളും മുഹദ്ദിസുകളും ഇക്കാര്യം അംഗീകരിച്ചവരുമാണ്.

ഇമാം നവവി(റ) പറഞ്ഞു: لا يصار الى المجاز الا اذا تعذرت الحقيقة  شرح مسلم   അക്ഷരാർത്ഥം/ബാഹ്യാർത്ഥം പ്രയാസമാകുമ്പോൾ മാത്രമേ ആലങ്കാരികാർത്ഥത്തിലേക്ക് പോകാൻ പറ്റൂ (ശറഹു മുസ്‌ലിം).
ഇത് കൊണ്ടാണ് يغشاه موج من فوقه موج എന്നതിന് ഒന്നിന് പിറകെ മറ്റൊരു തിരമാലകൾ, തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന തിരമാലകൾ എന്നർത്ഥം നൽകാതെ പൂർവിക മുഫസ്സിറുകൾ ഒരു തരം തിരമാലകൾക്ക് ‘മുകളിൽ’ മറ്റൊരു തരം തിരമാലകൾ എന്ന് നൽകിയത്. ഇമാം ഖുർതുബി(റ)യുടെ വാക്കുകൾ മുമ്പ് ഉദ്ധരിച്ചല്ലോ.

‘ആഴക്കടലിനെ ഒരുതരം തിരമാലകൾ മൂടുന്നു. ആ തിരമാലകൾക്ക് മുകളിൽ മറ്റൊരു തരം തിരമാലകൾ ഉണ്ട്. ആ രണ്ടാമത്തെ തിരമാലകൾക്ക് മുകളിൽ മേഘവുമുണ്ട്. ‘
ഇവിടെ വ്യക്തമായി ഇമാം ഖുർതുബി സമുദ്രാന്തർഭാഗത്ത് തിരമാലയുണ്ടെന്നാണ് പറയുന്നത്.
അതിന്റെ തെളിവാണ്, ചില തഫ്‌സീറുകളിൽ പറഞ്ഞ മേൽക്കുമേൽ തിര ഒന്നിന് പിറകെ മറ്റൊന്ന് എന്ന തഫ്‌സീറിനെ പ്രബലമല്ലാത്ത അഭിപ്രായത്തെ സൂചിപ്പിക്കാൻ മുഫസ്സിറുകൾ സാധാരണയായി ഉപയോഗിക്കുന്ന പദമായ قيل ‘ഖീല’ എന്ന പദമുപയോഗിച്ച് അദ്ദേഹം ഉദ്ധരിച്ചത്.
وقيل المعنى يغشاه موج من فوقه موج فيكون المعنى  الموج يتبع بعضه بعضا حتى كان بعضه فوق بعض تفسير القرطبي
‘ആഴക്കടലിനെ ഒന്നിന് പിറകെ മറ്റൊന്നായാണ് തിരമാല മൂടുന്നത് എന്ന പ്രബലമല്ലാത്ത ഒരഭിപ്രായമുണ്ട്. അങ്ങനെ വരുമ്പോൾ ഒരു തിരമാല മറ്റൊരു തിരമാലയെ പിന്തുടർന്നു വന്നു കൊണ്ടേയിരിക്കും. അങ്ങനെ ചിലത് മറ്റ് ചില തിരമാലകൾക്ക് മുകളിലെന്ന പോലെ തോന്നും എന്നർത്ഥമാണ് വരിക.’ ഫൗജ് എന്നതിന്റെ അക്ഷരാർത്ഥമല്ല ഇവിടെ ഉപയോഗിച്ചതെന്നും അത് ആലങ്കാരികാർത്ഥമാണെന്നും ഖുർതുബി സൂചിപ്പിക്കുന്നു. അപ്പോൾ ഖുർതുബി രണ്ടാമത് പറഞ്ഞ അർത്ഥമല്ല ആദ്യം പറഞ്ഞത് എന്നത് വ്യക്തമാണ്. മറ്റൊന്ന് يغشاه എന്നതിന് ആ കടലിനെ തിരമാലകൾ മൂടുന്നു എന്നല്ല, ‘ആഴക്കടലിനെ’ തിരമാലകൾ മൂടുന്നു എന്നാണ് മഹാന്റെ വിശദീകരണം.

തെളിവ് അഞ്ച്:

ഖുർആൻ പദങ്ങളെ ആദ്യമായി വിശദീകരിക്കേണ്ടത് ഖുർആൻ കൊണ്ടു തന്നെയാണ്. ഒരു സ്ഥലത്ത് വന്നതിന് വിശദീകരണമോ ഉപാധികളോ മറ്റ് സ്ഥലത്ത് വന്നിട്ടുണ്ടോ എന്നും ഒരു പദത്തിന് വിവിധ സ്ഥലങ്ങളിൽ നൽകിയ അർത്ഥ കൽപന ഏത് രീതിയിലാണെന്നോ എന്നൊക്കെ ശ്രദ്ധിച്ചു വേണം ഖുർആൻ വിശദീകരിക്കാൻ. എല്ലാ വ്യാഖ്യാതക്കളും അംഗീകരിച്ച ഒരു വസ്തുതയാണിത്. തെളിവ് ഉദ്ധരിക്കേണ്ടിതില്ലാത്ത വിധം എല്ലാവരും അംഗീകരിച്ച പൊതുനിയമമാണിത്.

ഖുർആനിക പദങ്ങളെ ആദ്യമായി വിശദീകരിക്കേണ്ടത് ഖുർആൻ കൊണ്ട് തന്നെയാണ്. പിന്നീടാണ് മറ്റ് പ്രമാണങ്ങളിലേക്ക് കടക്കേണ്ടത് എന്ന ഉസൂലുത്തഫ്‌സീറിലെ ഒരടിസ്ഥാന വ്യവസ്ഥ മുന്നിൽ വെച്ച് സൂറത്തുന്നൂറിലെ 40-ാമത്തെ സൂക്തത്തിൽ പറഞ്ഞ فوق ഫൗഖ് എന്നതിനെ ഖുർആൻ ഏതർത്ഥത്തിലാണ് മറ്റിടങ്ങളിൽ ഉപയോഗിച്ചത് എന്ന് പരിശോധിക്കാവുന്നതാണ്.

ഖുർആനിൽ 42 ഇടങ്ങളിലാണ് ഫൗഖ് എന്നത് പ്രയോഗിച്ചിട്ടുള്ളത്. ഇവയിലൊക്കെ ‘മുകൾ ‘ എന്നർത്ഥമാണ് പ്രസ്തുത പദത്തിനുള്ളത്. ചിലത് സ്ഥലം കൊണ്ട് മുകളിൽ, മറ്റ് ചിലത് സ്ഥാനം കൊണ്ട്. വേറെ ചിലത് എണ്ണം കൊണ്ട്. എല്ലാം മുകളിൽ എന്നർത്ഥത്തിൽ തന്നെ
ഖുർആനിൽ എവിടെയും فوق  എന്നതിന് بعد  ‘ശേഷം’ എന്ന അർത്ഥത്തിനോ തുടർച്ചയായി എന്ന അർത്ഥത്തിനോ വന്നതായി കാണാൻ കഴിയില്ല. ഇനി ഭാഷാപരമായി എടുത്താലും فوق ‘മുകളിൽ’ എന്ന് മാത്രമാണ് അർത്ഥം കാണുക.

പുറമെ സൂറതുസ്സുമറിലെ 20-ാമത്തെ സൂക്തം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ആശയമിങ്ങനെ: ‘എന്നാൽ തങ്ങളുടെ നാഥനോട് ഭക്തി പുലർത്തിയവർക്ക് തട്ടിനുമേൽ തട്ടുകളായി നിർമിച്ച മണിമേടകളുണ്ട്. അവയുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.’
അതിൽ സൂറ നൂറിലെ 40മത്തെ ആയത്തിൽ വന്ന يغشاه موج من فوقه موج പോലെത്തന്നെയുള്ള ശൈലിയും പ്രയോഗവുമാണെന്ന് കാണാം. അതാണ്
لهم غرف من فوقها غرف. الزمر 20
എന്നത്. അവിടെ മൗജ് ആവർത്തിച്ച് വന്ന പോലെ ഇവിടെ ഗുറഫ് غرف എന്നത് ആവർത്തിച്ചു വന്നിരിക്കുന്നു. രണ്ട് പദങ്ങളും രണ്ടിടത്തും ‘നകിറ’ (indefinite)യാണ് രണ്ടിടത്തും فوق എന്ന പദവും വന്നിട്ടുണ്ട്. സുമർ 20ലെ ഫൗഖ് എന്നതിന് സർവ മുഫസ്സിറുകളും നൽകിയിരിക്കുന്ന അർത്ഥം മുകളിൽ എന്ന് തന്നെയാണ്. ഇത്തരം പ്രയോഗങ്ങളിൽ എല്ലായിടത്തും ഒരു പോലെത്തന്നെയാണർത്ഥം വരിക.

ലഭ്യമായ എല്ലാ തഫ്‌സീറുകളിലും റബ്ബിനോട് ഭക്തി പുലർത്തിയവർക്ക് നിലനിലകളായി, തട്ടിനുമേൽ തട്ടുകളായി നിർമിച്ച മണിമേടകളുണ്ട് എന്ന് മാത്രമാണ് അർത്ഥം നൽകിയത്. എവിടെയും വിശാലമായതെന്നോ, ഒന്നിന് പിറകെ മറ്റൊന്ന് പോലെ നിർമിച്ച മണിമേടകൾ എന്നോ അർത്ഥം കൊടുത്തിട്ടില്ല. അപ്പോൾ ഉസൂലുത്തഫ്‌സീന്റ വീക്ഷണകോണിൽ കൂടെ നോക്കിയാലും
സൂറത്തുന്നൂറിൽ അടിയിലേതും മുകളിലേതും രണ്ടുതരം തിരമാലകളാണ് പരാമർശിക്കുന്നത് എന്ന് മനസ്സിലാക്കാനാകും.

തെളിവ് ആറ്

ഖുർആനിൽ ഒരു ആയത്തിൽ രണ്ട് പ്രാവശ്യം ഒരു പദം വരികയും (ഉദാ من فوقه )
അതിൽ ഒന്നിന് അതിന്റെ യഥാർത്ഥ അർത്ഥവും حقيقة .
മറ്റേതിന് മറ്റൊരുത്ഥവും (مجاز) കൊടുക്കാൻ പാടില്ല എന്നതാണ് പൊതുനിയമം. അങ്ങനെ നൽകണമെങ്കിൽ അത്രക്കും ശക്തമായ അനിവാര്യ സാഹചര്യങ്ങൾ അവിടെ ഉണ്ടാവേണ്ടതുണ്ട്. ഇവിടെ 23/40ൽ അങ്ങനെയുള്ള അനിവാര്യ ഘട്ടങ്ങൾ ഒന്നും നമുക്ക് കാണാനാകില്ല.
അങ്ങിനെ വിശദീകരിച്ച ചിലരെ ആ അക്കാലഘട്ടത്തിന്റെ അനുഭവജ്ഞാനം മാത്രമാണ് ഇങ്ങനെ ഒരർത്ഥം കൊടുക്കാൻ പ്രേരിപ്പിച്ചത്. എന്നല്ലാതെ മറ്റ് രീതിയിലുള്ള പ്രാമാണിക തെളിവിന്റെ പിൻബലമൊന്നും അതിന് കാണാൻ കഴിയില്ല.
(തുടരും)

അഷ്‌റഫ് ബാഖവി ചെറുപ്പ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ