ഇസ്‌ലാമിക പ്രബോധനം മതത്തിന്റെ ആഴമേറിയ ജ്ഞാനത്തിലേക്കും സൂക്ഷ്മതയിലേക്കുമുള്ള ആവശ്യകത അടിവരയിടുന്നു. ദേഹേച്ഛക്ക് വശംവദരായും അറിവില്ലായ്മയിലകപ്പെട്ടും എത്രയധികം മതപ്രബോധകരാണ് നിർബന്ധമായും അനുധാവനം ചെയ്യേണ്ട തെളിഞ്ഞ പാതയിൽ നിന്നു വ്യതിചലിക്കുന്നത്.

അതുകൊണ്ടുതന്നെ ആധുനികകാല പ്രതിസന്ധികളുടെ സ്വഭാവത്തെക്കുറിച്ചും സാമൂഹ്യ മൂല്യത്തിൽ വിശ്വസിച്ച് മതജീവിതം നയിക്കുന്നതിനെക്കുറിച്ചും നിസ്വാർത്ഥരായ മതപ്രബോധകർക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. പ്രബോധനം സാർത്ഥകമാകാൻ ചില നിബന്ധനകളുണ്ട്.

പ്രബോധകനിൽ യഥാർത്ഥ ഇസ്‌ലാം രൂഢമൂലമാകുകയാണ് പ്രഥമമായി വേണ്ടത്. ഇതിന്റെ അനിവാര്യത മനസ്സിലാകുന്ന ഒരാൾക്കും തന്റെ പക്കലില്ലാത്ത ഒന്ന് പകർന്ന് നൽകാനാകില്ല. ഇസ്‌ലാമിന്റെ നിയമങ്ങളും മര്യാദകളും അനുധാവനം ചെയ്യാത്ത വിശ്വാസിയും ഇതൊക്കെ അനുധാവനം ചെയ്യുന്നുണ്ടെങ്കിൽ കൂടി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കാതിരിക്കുന്ന വിശ്വാസിയും ഇതിൽ നിന്ന് ഗുണപാഠം കണ്ടെത്തേണ്ടതുണ്ട്. മുസ്‌ലിമായ ഒരു വ്യക്തി സ്വന്തം മതത്തിന്റെ നിയമങ്ങൾക്കും മര്യാദകൾക്കും വഴിപ്പെടുകയും അത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടാകുന്നതിന്റെയും മറ്റുള്ളവർക്ക് പ്രബോധനം ചെയ്യുന്നതിന് ഉണർവ് നൽകുന്നതിന്റെയും അടിസ്ഥാന പ്രേരണ ഒന്നു തന്നെയാണ്.

പ്രബോധന മേഖലയിൽ വ്യാപൃതനായ ഉത്സാഹം നിറഞ്ഞ ഒരു മനുഷ്യൻ സ്വന്തം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവനാണെങ്കിൽ അവൻ പ്രബോധനം നടത്തുന്നതിൽ ഔത്സുക്യം കാണിക്കുന്നതിന്റെ പ്രേരണ മറ്റുപലതുമായിരിക്കും. ഇലാഹിയ്യായ ആധാരങ്ങളല്ല യഥാർത്ഥത്തിൽ അവനെ വഴിനടത്തുക. വിചിത്രമായ ഇത്തരമൊരു ഔത്സുക്യത്തിന് പ്രേരിപ്പിച്ചേക്കാവുന്ന ഘടകങ്ങൾ വിവിധങ്ങളാണ്. ഈ ആവേശമൊക്കെ ചിലപ്പോൾ  ശരീരത്തിന് നല്ല ആരോഗ്യമുള്ള സമയത്തും ദേഹേച്ഛക്ക് വഴിപ്പെടുന്ന മറ്റു സമയങ്ങളിലും ഇല്ലാതെയാവും. ഇത്തരമൊരു പ്രബോധനോദ്യമത്തിൽ ആരും ഒരു ഫലവും നേടുകയില്ല.

ഈയൊരു ദഅ്‌വ പരിസരത്തിൽ നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടത് യഥാർത്ഥ ഇസ്‌ലാമിന്റെ സ്വത്വത്തെ കുറിച്ചാണ്. ഇസ്‌ലാം മറ്റു മതങ്ങളെ ഭയപ്പെടുത്തുന്ന ഒരു പ്രത്യയശാസ്ത്രമാണോ അതോ ഇതര സംഘടനകളോട് കിടപിടിക്കുന്ന സംഘടനയാണോ? അതല്ല പരസ്പരം വിഘടിച്ചുനിൽക്കുന്ന വലതുപക്ഷമോ ഇടതുപക്ഷമോ ആണോ? ഇവയൊന്നുമല്ല എന്നതാണ് ഉത്തരം. മറിച്ച് ഇസ്‌ലാമെന്നത് ആ പദം വിളിച്ചറിയിക്കുന്നതു പോലെ ആരാധ്യനായ അല്ലാഹുവിന് മുമ്പിലുള്ള പൂർണമായ കീഴൊതുങ്ങലാണ്. അവന്റെ കൽപനകൾക്കും നിരോധങ്ങൾക്കും അനുസരണ കാണിക്കലാണ്.

ഹൃദയത്തിൽ രൂഢമൂലമാകേണ്ട പൂർണമായ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനശില. എന്നാൽ, ഹൃദയത്തിനുള്ള വിശ്വാസ ബലം ഇച്ഛകളിൽ നിന്നും ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും ബന്ധം വിച്ഛേദിക്കുക വഴിയല്ലാതെ നടക്കുകയില്ല. ഈ ആത്മ സംസ്‌കരണത്തെക്കുറിച്ചാണ് ഖുർആൻ ഇങ്ങനെ പരാമർശിക്കുന്നത്: ‘നിശ്ചയം ഹൃദയത്തെ തിന്മകളിൽ നിന്നു ശുദ്ധീകരിച്ചവർ വിജയം പുൽകിയിരിക്കുന്നു. ഹൃദയാന്തരാളങ്ങളിൽ തിന്മ മറച്ചുപിടിച്ചവൻ നാശമടയുകയും ചെയ്തിരിക്കുന്നു’ (സൂറത്തുശ്ശംസ്). ഒരാൾ ആത്മാവിനെ സംസ്‌കരിക്കുന്നത് നിശ്ചയം അവനു വേണ്ടിത്തന്നെയാണ്. മടക്കം അല്ലാഹുവിലേക്കാണ് (സൂറത്തുൽ ഫാതിർ). സ്വച്ഛമായ ഹൃദയവുമായി കടന്നുവന്നവനല്ലാതെ സന്താനവും സമ്പത്തും ഉപകാരം ചെയ്യാത്ത ദിനമാണത് (സൂറത്തുശ്ശുഅറാഅ്). ഇതു തയൊണ് റസൂൽ(സ്വ)യുടെ വാക്കിന്റെ പൊരുളും: ‘അറിയണം നിങ്ങൾ, നിങ്ങളുടെ ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നാകുന്ന പക്ഷം ശരീരം മുഴുവനും നന്നാവുന്നു. അതു ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ദുഷിക്കുകയും ചെയ്യുന്നു. നിശ്ചയം അത് ഹൃദയമാണ്.’

ഓരോ മുസ്‌ലിമിലും  ഉണ്ടായിരിക്കേണ്ടത് ഹൃദയത്തിലാകെയും വ്യാപിച്ചു കിടക്കുന്ന തെളിഞ്ഞ വിശ്വാസമാണ്. ഈ വിശ്വാസമാണ് ഇസ്‌ലാമിന്റെ ജീവനാഡി. ഇതു തന്നെയാണതിന്റെ ശ്വസനവായുവും ജീവിതോപാധിയും. ഈ വിശ്വാസത്തിനു ഭംഗം വരാതെ സംശുദ്ധമായി നിലനിർത്താൻ അല്ലാവിന്റെ കൽപനകൾക്ക് വഴിപ്പെടുന്നത് വഴി മനുഷ്യന് സാധ്യമാകുന്നു. ഇതിനായി ഓരോ മുസ്‌ലിമിൽ നിന്നുമുണ്ടാവേണ്ടത് ഐഹിക ലോകത്തോടുള്ള ഭ്രമത്തിൽ നിന്നുള്ള മോചനവും കഠിനാധ്വാനവും അതുവഴി വിശുദ്ധിയുടെ ഉത്തുംഗത്തിലേക്ക് സ്ഥാനാരോഹണം ചെയ്യപ്പെടലുമാണ്. പുണ്യപ്രവാചകർ(സ്വ) പറഞ്ഞതുപോലെ ‘അങ്ങനെയാവുമ്പോൾ തെറ്റുകൾക്ക് പ്രേരിപ്പിക്കുന്ന മനസ്സിന്റെ ചാപല്യങ്ങൾ സ്വാധീനം ചെലുത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. അവന്റെ ഹൃദയം പടച്ചവനെക്കുറിച്ചുള്ള ചിന്ത മാത്രം വെളിപ്പെടുന്ന തിളങ്ങുന്ന കണ്ണാടിയായി രൂപാന്തരപ്പെടും. ഈ ഹൃദയത്തിന്റെ ഉടമ പടച്ചവനെ ആരാധിക്കുകയും അവന്റെ ഹൃദയത്തിൽ റബ്ബിനെക്കുറിച്ചുള്ള വിചാരങ്ങൾ സജീവമാവുകയും ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിനെ കാണുന്നത് പോലെയാണ്. ഈ വെളിപാടിനെ ആത്മാവിന്റെ ചപലതകളോ ദേഹേച്ഛകളോ ഐഹികമായ ഭ്രമങ്ങളോ തടഞ്ഞുനിർത്തുകയില്ല.’

മുസ്‌ലിം ജീവിക്കുന്നതും ജനങ്ങളെ പ്രബോധനം ചെയ്യുന്നതും ഈ മതത്തിനു വേണ്ടിയാണ്. ഈ മതം മറ്റു മതപ്രസ്ഥാനങ്ങളെപ്പോലെ ഒരു കേവല പ്രസ്ഥാനമാണെന്ന ധാരണ പാടില്ല. ഇതര മതങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ബാഹ്യമായ നിലനിൽപ്പ് മാത്രമേയുള്ളൂ.

ഇസ്‌ലാം മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ പൊതിഞ്ഞുനിന്ന് പരന്നൊഴുകുന്ന പ്രകാശമാണ്. അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് തുടങ്ങി അംഗങ്ങളുടെ പ്രകടഭാഗങ്ങൾ വരെ വിസ്തൃതമായിക്കിടക്കുന്നു. ഖുർആൻ ഓർമപ്പെടുത്തുന്നത് നോക്കുക: ‘നബിയേ നിങ്ങൾ പറഞ്ഞുകൊടുക്കണം, എന്റെ നിസ്‌കാരവും ആരാധനകളും ജീവിതം തന്നെയും പ്രപഞ്ചനാഥനായ അല്ലാഹുവിന് വേണ്ടിയാണ്. അവന് പങ്കുകാരില്ല. ഈ ഏകദൈവ വിശ്വാസം കൊണ്ട് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. ഞാനാണ് ആദ്യമായി അവന് വഴിപ്പെടുന്നവൻ.’

പ്രസ്തുത യാഥാർത്ഥ്യങ്ങളുള്ള ഇസ്‌ലാമാണ് ഓരോ മുസ്‌ലിമിലും രൂഢമൂലമാകേണ്ടത്. അതുതന്നെയാണ് ഓരോ പ്രബോധകനും അനുവർത്തിക്കേണ്ടതും.

ഇസ്‌ലാമിക ബോധനം ആദ്യമായി മുസ്‌ലിംകളുടെ ജീവിതത്തിലാണ് സക്രിയമായി വേരു പിടിക്കേണ്ടത്. അതുവഴി അവർ ഈ സൽസരണിയിൽ ലയിച്ചു ചേരുകയും സ്വജീവിതത്തിൽ ഇസ്‌ലാമിക സംസ്‌കാരവും മൂല്യങ്ങളും വേരുറക്കുകയും ചെയ്യുന്നു. ഈ സന്മാർഗികളുടെ ജീവിതം ഇതര മത പ്രസ്ഥാനങ്ങളുടെ പ്രശ്‌ന കാലുഷ്യങ്ങളെയും ഇരുളടഞ്ഞ ചക്രവാളങ്ങളെയും ഭേദിക്കും. അത് ഇസ്‌ലാമിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ വഴി വെക്കുകയും ശേഷം അതിനെ ജീവിതത്തിൽ പുൽകാൻ ഉത്സാഹിപ്പിക്കുകയും ചെയ്യും.

അശക്തരാണെന്നോ മറ്റോ ന്യായീകരണം പറഞ്ഞ് ജീവിതം നന്നാക്കാതെയും ഇസ്‌ലാമിക ജീവിതം അനുവർത്തിക്കാതെയും മറ്റുള്ളവരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും ഇസ്‌ലാം കൊണ്ട് മാർഗദർശനം നൽകാനും ഒരുമ്പെടുന്നത് തികഞ്ഞ അപരാധമാണ്. കാരണം ഈ മതത്തെ കുറിച്ചുള്ള അജ്ഞതയേക്കാളുപരി മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥാ വിശേഷമാണ് അവരെ ഈ സത്യ മതത്തെ തൊട്ട് ഒരു പരിധിവരെ അകറ്റുക.

ഇന്ന് മുസ്‌ലിംകൾ അനുഭവിക്കുന്ന ദാരുണമായ അവസ്ഥാവിശേഷത്തിന് പ്രതിവിധി ആത്മസംസ്‌കരണമാണ്. തങ്ങളുടെ പരിതാവസ്ഥയെക്കുറിച്ച് ആത്മവിചിന്തനം സാധ്യമാക്കുന്നതിലുപരി യൂറോപ്പിന്റെയും അമേരിക്കയുടെയും വിശാലദേശങ്ങളിലും ആഫ്രിക്കയുടെ നിബിഢതകളിലും ഇസ്‌ലാം അനുഭവിക്കുന്ന പ്രതിസന്ധികളെ ഓർത്ത് കരയുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇവയുടെ അനന്തരഫലം നാം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾ അവഗണിക്കപ്പെടുകയും നമ്മുടെ കഴിവ് സക്രിയമല്ലാത്ത രീതികളിൽ പാഴാക്കിക്കളയുകയും ചെയ്യൽ മാത്രമായിരിക്കും.

മത പ്രബോധനം വിശ്വാസി ബാധ്യതയാണ്. എന്നാൽ അതിന്റെ മര്യാദകൾ അടക്കമുള്ള ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചു പ്രബോധകന് പൂർണബോധ്യമുണ്ടാകണം. പ്രബോധനത്തിന് ചില പ്രത്യേക പക്ഷം ചേർന്നുള്ള അളവുകോലുകൾ മാനദണ്ഡമായി സ്വീകരിക്കുവാനും പാടില്ല. അല്ലാഹുവിലേക്ക് മാത്രമായി ക്ഷണിക്കുന്നു എന്ന വാദമുന്നയിക്കുകയും പക്ഷപാത സ്വഭാവം പ്രബോധനത്തിൽ പുലർത്തുകയും ചെയ്യുന്നത് ശരിയല്ല. മതം ലളിതമാണ്. പ്രബോധനവും ലളിതമാവണം. സുവാർത്തയറിയിക്കൂ, വെറുപ്പിക്കല്ലേ എന്നാണ് വിശുദ്ധവാക്യം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ