മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്
കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന കാലമുണ്ട്. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുകയും വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാവുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ ഇത്തരം സദസ്സുകളെയും ചര്യകളെയും കുറിച്ച് കൂടുതല്‍ അറിവുലഭിച്ചു. അതോടെ അത്തരം ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതായി. 1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍ വിശുദ്ധമക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ് മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്. മക്കയിലെ പ്രമുഖനായ സയ്യിദ് അലി മിഹ്ളാര്‍ സംഘടിപ്പിച്ച വലിയ മൗലിദ് സദസ്സില്‍ പ്രത്യേക ക്ഷണിതാവായ അനുഭവമാണ് ലേഖനസാരം.
അതില്‍നിന്ന്: അവിടെ ആയിരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ മൗലിദിന്റെ സദസ്സ് തന്നെ ഒരു അത്ഭുത കാഴ്ചയായിരുന്നു. ആ മഹദ് സദസ്സ് പഴയകാലത്തെ രാജാക്കന്‍ മാരുടെ രാജസദസ്സിന്റെ പ്രൗഢിയും ഭംഗിയും ഓര്‍മിപ്പിക്കുന്നതായിരുന്നു. ഇത്തരമൊരു വേദി ഒരുക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരുമെന്ന് തീര്‍ച്ച. മഹാനായ റസൂല്‍(സ്വ)യോടുള്ള സ്നേഹവും സന്തോഷവും ആദരവും പ്രകടിപ്പിക്കാന്‍ വേണ്ടി സജ്ജമാക്കപ്പെട്ട ആ പുണ്യ സദസ്സില്‍ മക്കയിലെ സുപ്രസിദ്ധ പണ്ഡിതന്‍മാരും സമ്പന്നരുമായിരുന്നു പങ്കുകൊണ്ടിരുന്നത്. ശൈഖ് അഹമ്മദ് മശ്ഹൂര്‍ ബാഅലവി, ശൈഖ് അലി മുഹമ്മദ് ഹുസൈന്‍ ഹബ്ശിന്‍ ബാര്‍ ബാഅലവി, ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് സൈനി എന്നീ പ്രഗത്ഭരായ പണ്ഡിതരും ശൈഖ് അഹമ്മദ് ഖോക്രി, ശൈഖ് മുഹമ്മദ് ബദ്റുദ്ദീന്‍ മുതലായ കോടീശ്വരന്‍മാരും അവിടെ സന്നിഹിതരായവരില്‍ ചിലര്‍ മാത്രമായിരുന്നു.
ളുഹ്റിനുശേഷം രണ്ടര മണിക്കൂറോളം നീണ്ടു നിന്നു മൗലീദ് പാരായണം. ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മൗലിദ് പരിപാടിയോട് തികച്ചും സാമ്യമുള്ളതായിരുന്നു അവിടത്തെ പരിപാടികള്‍. നബി(സ്വ)യുടെ മദ്ഹുകളും ചരിത്രങ്ങളും പറയുകയും ഇടക്കിടെ കൂട്ടായി ബൈത്ത് ചൊല്ലുകയുമുണ്ടായി. സദസ്സൊന്നാകെ എഴുന്നേറ്റ് നിന്നു കൊണ്ട് “അശ്റഖ’ ബൈത്ത് പാടിയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. തദവസരത്തില്‍ പനിനീര്‍ കുടയുകയുമുണ്ടായി. മൗലിദിന്റെ ആരംഭത്തില്‍ ഫാതിഹ ഓതിയും അവസാനത്തില്‍ യാസീന്‍ ഓതിയും കൂട്ടു പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഒട്ടനവധി പ്രഗത്ഭ പണ്ഡിതരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഈ പരിപാടികളിലൊന്നും അവരാരും തന്നെ ഒരു പന്തികേടും അപാകതയും ദര്‍ശിച്ചില്ല. വഹാബി ഭരണകൂടം ഭരണം നടത്തുന്നുവെന്ന് അവകാശപ്പെടാറുള്ള സഊദി അറേബ്യയില്‍ ഭരണകര്‍ത്താക്കളുടെ അറിവോടെയും അനുമതിയോടെയുമാണ് ഇത് നടത്തപ്പെടുന്നത്. എന്നിട്ടും അവരാരും അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. കാരണം ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ തലമുറയായി ചെയ്തുവരുന്ന ഈ പുണ്യകര്‍മം വ്യക്തമായ തെളിവിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണെന്ന് അവര്‍ക്കറിയാം. ഇത് ബിദ്അത്താണെന്ന് സ്ഥാപിക്കാനോ, പുണ്യകര്‍മമല്ലെന്ന് വാദിക്കാനോ ഒരു പുല്‍ക്കൊടി പോലും അവരുടെ കൈവശമില്ല.
മൗലിദ് പാരായണത്തിനിടയില്‍ സദസ്സ് കരഞ്ഞ രംഗങ്ങളുണ്ടായി. നബി(സ്വ)യുടെ മഹത്വങ്ങളും ശ്രേഷ്ഠതകളും കേള്‍ക്കുമ്പോള്‍ നബിയോടുള്ള അതിയായ സ്നേഹവും ആദരവും കാരണമായി ആശിഖീങ്ങളുടെ നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ഇത് കാണുമ്പോള്‍ സദസ്സൊട്ടാകെ കരയുകയായി. പ്രവാചക ശ്രേഷ്ഠരോടുള്ള നിഷ്കളങ്കമായ സ്നേഹം വിളിച്ചോതുന്നതായിരുന്നു ആ രംഗങ്ങള്‍. അവസാനത്തെ കൂട്ടു പ്രാര്‍ത്ഥനയുടെ അവസരത്തിലും ഈ കുട്ടക്കരച്ചില്‍ ആവര്‍ത്തിക്കപ്പെട്ടു. മൗലിദിന്റെ സദസ്സില്‍ പങ്കെടുത്ത മുഴുവന്‍ വ്യക്തികളും ഈമാനികമായ പുതിയ ഒരു ചൈതന്യം കൈവരിച്ചു കൊണ്ടായിരുന്നു അവിടെനിന്ന് പിരിഞ്ഞ് പോയത്. അത്രയും ഭക്തി നിര്‍ഭരവും ദീനിചൈതന്യം തുളുമ്പുന്നതുമായിരുന്നു ആ സദസ്സ്.
മൗലിദിന് ശേഷം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. ബിരിയാണിയും വിവിധതരം പഴങ്ങളും. പതിനായിരത്തോളം പേര്‍ മൗലിദ് പരിപാടിയില്‍ പങ്ക് കൊണ്ടു. മൗലിദിന്, സ്വന്തം വാഹനമില്ലാത്തവരെ കൊണ്ടു വരാനും കൊണ്ടുവിടാനും വീട്ടുടമസ്ഥന്‍ സയ്യിദ് അലി മിഹ്ളാര്‍ പ്രത്യേകം വാഹനങ്ങള്‍ തയ്യാര്‍ചെയ്തിരുന്നു. ഇത്രയും വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തികൊണ്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രവാചക ശ്രേഷ്ഠരുടെ ജന്‍മദിനം ആഘോഷിക്കാന്‍ എന്തും ചിലവഴിക്കാനുള്ള വിശാലമനസ്കതയും ഔദാര്യ മനോഭാവവും പ്രകടമാക്കപ്പെട്ടപ്പോള്‍ നബിയോടുള്ള സ്നേഹം ഒന്നു മാത്രമായിരുന്നു അതിന് പ്രചോദനം നല്‍കിയത്. സ്നേഹം മനസ്സില്‍ മതി, പ്രവര്‍ത്തിയില്‍ വേണ്ട എന്ന വളഞ്ഞതും വികലവുമായ വാദം അവര്‍ക്കില്ല. ഹൃദയത്തില്‍ സ്നേഹമുണ്ടെങ്കില്‍ അത് പ്രവര്‍ത്തിയില്‍ തെളിഞ്ഞു കാണാതിരിക്കയുമില്ല.
സയ്യിദ് അലി മിഹ്ളാറിന്റെ മൗലിദ് കഴിഞ്ഞ് ഞങ്ങള്‍ പിരിയാറായപ്പോള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അവിടെ കൂടിയിരുന്നവരെയെല്ലാം അന്ന് രാത്രി മക്കത്തെ വന്‍കിട ഹോട്ടലുകളിലൊന്നായ അല്‍ ഫത്ഹ് ഹോട്ടലിലേക്ക് ക്ഷണിച്ചു. മസ്ജിദുല്‍ ഹറാമിനോടു തൊട്ടുരുമ്മി നില്‍ക്കുന്ന ആ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന മൗലിദില്‍ പങ്കുകൊള്ളാനായിരുന്നു ക്ഷണം. ഇങ്ങനെ മക്കത്തെ വിവിധ ഭാഗങ്ങളില്‍ ഈ മൗലിദ് നടന്നുവരുന്നു. അതും ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുത്ത മഹദ് സദസ്സുകള്‍.
മദീനയിലും സ്ഥിതി ഭിന്നമല്ല. റബീഉല്‍ അവ്വല്‍ പ്രവേശിച്ചാല്‍ റൗളാശരീഫ് സന്ദര്‍ശിക്കാനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ജനം മദീനയിലേക്ക് പ്രവഹിക്കുകയായി. അശ്റഖബൈത്ത് ചൊല്ലിയും ബുര്‍ദ പാടിയും സംഘം സംഘമായി ജനങ്ങള്‍ റൗളാ ശരീഫിലേക്കൊഴുകുന്ന കാഴ്ച ഏതൊരു സത്യവിശ്വാസിയെയും രോമാഞ്ചമണിയിക്കുന്നതാണ്. നബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ മാസത്തിന് കൂടുതല്‍ പുണ്യവും ശ്രേഷ്ഠതയുമുണ്ടെന്ന് ലോകമുസ്‌ലിംകള്‍ ഒന്നാകെ അംഗീകരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ മാസത്തില്‍ റൗളാശരീഫില്‍ കാണുന്ന ജനത്തിരക്ക്. കൂടാതെ മദീനയുടെ മറ്റുഭാഗങ്ങളിലും വിപുലമായ രീതിയില്‍ മൗലിദ് കൊണ്ടാടിവരുന്നു.
മക്കയുടെയും മദീനയുടെയും മാത്രം അവസ്ഥയല്ല ഇത്. മറ്റ് അറേബ്യന്‍ നാടുകളിലും ലോകത്തൊട്ടാകെയും ഇതാണ് സ്ഥിതി. പക്ഷേ കേരളത്തിലെ ചിലര്‍ക്ക് മാത്രം നേരം വെളുത്തിട്ടില്ല. കണ്ണടച്ചു ഇരുട്ടാക്കാനുള്ളശ്രമം വിലപ്പോകില്ലെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കുന്നത് നന്ന്’ ലേഖനം അവസാനിക്കുന്നു.
ഖുര്‍ആനും ഹദീസുകളും നബി(സ്വ)യെ കുറിച്ചുള്ള സന്തോഷത്തിനു നിര്‍ദേശിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി മുസ്‌ലിംകള്‍ മദ്ഹ് പറഞ്ഞും ആലപിച്ചും ഭക്ഷണവിതരണം നടത്തിയും മീലാദ് സന്ദേശം കൈമാറുന്നത്. ഈ സത്യത്തിനെതിരെയുള്ള ബിദഈ രോഷങ്ങള്‍ വെറും വനരോദനമായി ഇന്നും പരിണമിക്കുന്നു.
ചരിത്രവിചാരം

1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍
വിശുദ്ധ മക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ്

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ