ഹിന്ദുത്വ കൂട്ടായ്മകളുടെ ചരിത്ര ബോധത്തിലെ ശുദ്ധഭോഷത്തങ്ങളെ മറ്റ് മിക്ക ചരിത്രകാരന്മാരും തുറന്നുകാട്ടുന്നതിന് എത്രയോ മുമ്പ് തന്നെ, ഹൈന്ദവ വിശ്വാസത്തിൽ പശുവിനുള്ള സ്ഥാനം അത്രമേൽ ദൈവീകമല്ല എന്ന്, മുഖ്യമായും വേദങ്ങളെ ഉപജീവിച്ചുകൊണ്ട് രചിക്കപ്പെട്ട ‘ദി മിത്ത് ഓഫ് ദി ഹോളി കൗ’ എന്ന ഗ്രന്ഥത്തിലൂടെ പ്രൊഫ. ഡിഎൻ ഝാ വ്യക്തമാക്കിയിരുന്നു. തീവ്ര ഹിന്ദുത്വവാദികൾ പ്രസ്തുത ഗ്രന്ഥത്തെ ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം അതിൽ ഉദ്ധരിച്ച വിശുദ്ധ പദാവലികളിൽ ഒന്നുപോലും അവർക്ക് ചോദ്യം ചെയ്യാൻ പറ്റുമായിരുന്നില്ല! ഡോ. ഝാ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുക കൂടി ചെയ്തതോടെ ഒരു ‘വിശുദ്ധ മൃഗം’ എന്നതിനേക്കാൾ ഒരു ‘രാഷ്ട്രീയ മൃഗ’മായി പശുവിനു പ്രത്യക്ഷപ്പെടേണ്ടിവന്നു! അഥവാ അത്രയ്ക്ക് നിർബന്ധമാണെങ്കിൽ പശുവിനെക്കാൾ കാളയ്ക്കാണ് ‘വിശുദ്ധ’ പദവി നൽകേണ്ടതെന്ന് നന്ദി ക്ഷേത്രങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഡോ. ഝാ പ്രസ്താവിക്കുകയുണ്ടായി.
ഇന്ത്യയുടെ ബഹുലവും സുന്ദരവുമായ ഭൂതകാലത്തെ പ്രതിരോധിച്ചു കൊണ്ടുള്ള ഒരു ധൈഷണിക പോരാട്ടത്തിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രമുഖ ചരിത്രകാരനും ഡൽഹി യൂണിവേഴ്‌സിറ്റി മുൻ ഹിസ്റ്ററി പ്രൊഫസറുമായ ഡോ. ഡിഎൻ ഝാ ഏർപ്പെട്ടിട്ടുള്ളത്. ദളിത്- ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ സ്വരമുയർത്തുന്ന കാര്യത്തിലായാലും ‘ഭാരത് മാതാ കീ ജയ്’ പോലുള്ള മുദ്രാവാക്യങ്ങളുടെ പൊള്ളയായ ഉള്ള് തുറന്നുകാട്ടുന്നതിലായാലും ചരിത്രത്തിൽ വേരാഴ്ത്തിയ നിലപാടുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ‘ഭാരത് മാതാ കീ ജയ്’ അല്ല, ‘ജയ്ഹിന്ദ്’ പോലുള്ള ഒരു മുദ്രാവാക്യമാണ്; ബ്രാഹ്‌മണിക്കൽ മേധാവിത്വമല്ല, സമത്വവാദമാണ് നമ്മുടെ മുമ്പോട്ടുള്ള വഴി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. തങ്ങളുടെ മതം ഏതായിരുന്നാലും രാഷ്ട്രീയ മേധാവിത്വം ലക്ഷ്യമാക്കിയായിരുന്നു രാജാക്കന്മാർ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നതെന്ന് സമർത്ഥിച്ചുകൊണ്ട്, ഇന്ത്യൻ ചരിത്രത്തിന് ഒരു മിഥിക്കൽ സുവർണകാലം ഉണ്ടെന്ന വാദത്തെ അദ്ദേഹം നിരാകരിക്കുന്നു. ‘എഗൈൻസ്റ്റ് ഗ്രെയിൻ’ എന്ന ഏറ്റവും പുതിയ പുസ്തകത്തിലും വക്രീകരണങ്ങളുപേക്ഷിച്ച് ചരിത്രം നേരെ ചൊവ്വേ എഴുതണമെന്ന തീർപ്പിൽ ആശയ യുദ്ധം തുടരുകയാണ് അദ്ദേഹം.
ഡോ. ഝായുമായി ‘ദി ഫ്രന്റ്‌ലൈൻ എഡിറ്റർ ഡോ. സിയാഉസ്സലാം നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

?:
‘ഭാരതമെന്ന ഇന്ത്യ’ എന്ന് ഭരണഘടനയിൽ വായിക്കാമെങ്കിലും സഹവർത്തിത്വത്തിന്റെ സുദീർഘ ചരിത്രമുള്ള ഒരു ‘ഭാരതം’ വാസ്തവത്തിൽ ദൃശ്യമല്ല. ഈ വ്യതിയാനത്തെ താങ്കൾ എങ്ങനെയാണ് വിശദീകരിക്കുക? ‘ഭാരത് മാതാ കീ ജയ്’ പോലുള്ള മുദ്രാവാക്യങ്ങൾ ദേശീയതയുടെ ബെഞ്ച്മാർക്ക് ആയി കണക്കാക്കുന്ന സമീപനം എത്രത്തോളം സത്യസന്ധമാണ്?

=:
ഒരു രാജ്യം എന്ന നിലക്ക് ‘ഭാരതം’ രൂപപ്പെട്ടുവന്നത് ഒരുപാട് കാലങ്ങൾ കൊണ്ടാണ്. എന്നാൽ ‘ഭാരത ഗോത്രം’ എന്ന സാന്ദർഭിക പരാമർശം ചിലയിടങ്ങളിൽ കാണാമെന്നല്ലാതെ വേദങ്ങളുടെ ഗ്രന്ഥ സമുച്ചയങ്ങളിലുടനീളം കാണുന്ന ഒരു പരികൽപ്പനയായിരുന്നില്ല അത്. ഭൂമിശാസ്ത്രപരമായി ‘ഭാരതം’ എന്ന പരാമർശം ആദ്യമായി കാണപ്പെട്ടത് ബി.സി. ഒന്നാം നൂറ്റാണ്ടിലെ കലിംഗ രാജാവായിരുന്ന ഖരവേലയുടെ ശിലാശാസനത്തിലായിരുന്നു. പക്ഷേ എന്റെ അറിവിൽപ്പെട്ടിടത്തോളം പിൽക്കാല സംസ്‌കൃത ഗ്രന്ഥങ്ങളിൽ ‘ഭാരതം’ എന്ന പരാമർശം വന്ന ഇടങ്ങളിലെല്ലാം അതിന്റെ ഭൂമിശാസ്ത്രപരമായ സൂചനകൾ സന്നിഗ്ധാർത്ഥപരമായിരുന്നു. നാം ഇന്ന് കാണുന്ന തലത്തിൽ മുഴുവൻ ഇന്ത്യയെയും വ്യവഛേദിക്കുന്ന ‘ഭാരത’ എന്ന പ്രയോഗം നിലവിൽ വന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ്. ഇന്ത്യൻ ദേശീയതയുടെ ഉദയത്തോടൊപ്പമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ആശ്ചര്യകരമെന്ന് പറയട്ടെ, ഇന്നത് മാതൃസ്വരൂപം ആയാണ് പ്രത്യക്ഷപ്പെടുന്നത്. പൂർവ്വകാല ‘ഭാരത്’ എന്ന പരികൽപ്പന ‘ഭാരത് മാതാ’ ആയി മോർഫ് ചെയ്യപ്പെടുന്നതിന്റെ ആദ്യകാല ഉദാഹരണങ്ങൾ ദ്വിജേന്ദ്ര് ലാൽ റോയിയുടെ (1863-1913) ഗീതകത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ‘ആനന്ദ് മഠ്’ ഉൾപ്പെടെയുള്ള കൃതികളിലും കാണാവുന്നതാണ്. ‘ഭാരതം’ ഒരു ‘മാതാ’/അമ്മ ആയി മാറുന്ന ലിംഗഭേദം വിദഗ്ധരെ സംബന്ധിച്ചിടത്തോളം ദേശീയതാപരമായ ഒരു വ്യവഹാരമായിരിക്കാം; പക്ഷേ വിക്‌റ്റോറിയ രാജ്ഞി ‘മദർ ഇന്ത്യ’യുടെ രക്ഷകയായി ചിത്രീകരിക്കപ്പെട്ടത് അത്യന്തം വിചിത്രം തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പതാകയും ബ്രിട്ടാനിക്കയും കയ്യിലേന്തി നിൽക്കുന്ന ‘ലേഡി ഹിന്ദി’ന്റെ രൂപത്തിൽ ‘ഹിന്ദി പഞ്ച്’ കാർട്ടൂണുകളിൽ (1904) ഇന്ത്യയ്ക്ക് നൽകിയ പ്രതിനിധാനവും സമാനമാം വിധം വിചിത്രമാണ്. ഇതെന്തു തരം ദേശീയതയാണെന്ന് അത്രയ്ക്ക് വിദഗ്ധനല്ലാത്ത ഒരാൾക്ക് തീർച്ചയായും ചോദിക്കാവുന്നതാണ്!
ചരിത്രപരമായി കഷ്ടിച്ച് ഒന്നേകാൽ നൂറ്റാണ്ട് മാത്രമാണ് ‘ഭാരതമാതാ’യുടെ പ്രായം. അവരുടെ സമകാലികയായ ‘ഗോമാതാവി’നും ഏതാണ്ട് അതേ പ്രായം തന്നെയേ ഉള്ളൂ! അടുത്ത കാലത്ത് മധ്യപ്രദേശ് ഗവൺമെന്റ് ‘രാഷ്ട്രമാതാവ്’ എന്ന പേരിൽ പുതിയൊരു മാതയെക്കൂടി സൃഷ്ടിച്ചിട്ടുണ്ട്. ഈ മാതകളിൽ ഇന്ത്യൻ ദേശീയതയുടെ ബെഞ്ച്മാർക്കായി ഏത് മാതാവിനെ സ്വീകരിക്കണമെന്ന കാര്യത്തിൽ ഞാൻ ആകെക്കൂടി തികഞ്ഞ ആശയക്കുഴപ്പത്തിലാണ്! അതിനാൽ ‘ഭാരത് മാതാ’യെക്കാളും ‘ജയ് ഹിന്ദ്’ ആണ് എനിക്ക് സ്വീകാര്യമാകുന്നത്.

?:
തങ്ങൾക്ക് നേടിയെടുക്കാൻ സാധിച്ചതിൽ നിന്ന് പരമാവധി മറ്റുള്ളവർക്കു കൂടി പങ്കുവെക്കുന്ന മൃദുമനസ്‌കരായ ഹിന്ദുക്കളെക്കുറിച്ച് ഫ്രാങ്കോയിസ് ബെർണ്ണിയറെയും ജോഹാൻ ഹെർഡെറെയും പോലുള്ള പ്രമുഖ സഞ്ചാരികൾ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. എന്നിട്ടും അതിൽ നിന്ന് തീർത്തും വ്യതിരിക്തമായ ഒരു രേഖയാണ് അൽബറൂനിയുടേതായി നമുക്ക് കാണാനുള്ളത്. അത്രമേൽ മാന്യരായ ഒരു ജനതയിൽ നിന്നും വിദേശികൾ അവിശുദ്ധരും മ്ലേച്ഛരുമാണ് എന്ന മനോഭാവത്തിലേക്ക് സംഭവിച്ച മാറ്റം എപ്പോഴാണ് കൃത്യമായി അടയാളപ്പെടുത്തപ്പെട്ടത്? സഹിഷ്ണുത എന്ന ടാഗ് പൂർണമായും നാം അർഹിക്കുന്നുവെങ്കിൽ ബുദ്ധിസത്തോട്ബ്രാഹ്‌മണിസം പുലർത്തിയ വൈരത്തെ എങ്ങനെ വിശദീകരിക്കും?

=:
രണ്ട് വീക്ഷണങ്ങളും വിശാലമായ അർത്ഥത്തിൽ കൃത്യമാണെന്നാണു ഞാൻ പറയുക. തദ്ദേശീയർക്കിടയിലെ അസഹിഷ്ണുതയെയും മിഥ്യാഭിമാനത്തെയും ധാർഷ്ട്യത്തെയും കുറിച്ച് അൽബറൂണി (973-1048) എഴുതിയ കാലം ബ്രാഹ്‌മണിസവും ഇസ്‌ലാം, ശ്രമണിക് മതങ്ങളും (പ്രത്യേകിച്ച് ബുദ്ധിസവും) തമ്മിലുള്ള പോരിന്റെ പരകോടിയുടെ കാലം കൂടിയായിരുന്നു. ബുദ്ധിസ്റ്റ് സ്ഥാപനങ്ങൾക്കു മേൽ നടന്ന ഭീകരമായ ബ്രാഹ്‌മണിക ആക്രമണത്തെത്തുടർന്ന് ബുദ്ധിസം രാജ്യം തന്നെ വിട്ടോടിപ്പോകുന്നതിന്റെ വക്കത്തായിരുന്നു.
മറ്റ് മതങ്ങളോട് ബ്രാഹ്‌മണിസം പുലർത്തിയ അസഹിഷ്ണുതയുടെ ചരിത്രം നമ്മുടെ സ്രോതസ്സുകൾ വേണ്ടുംവണ്ണം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടന്നതാണ് യാഥാർത്ഥ്യം. അക്കാലത്തെ ബ്രാഹ്‌മണ സമൂഹം വിദേശികളെ മ്ലേഛരായി കണക്കാക്കി എന്ന താങ്കളുടെ പ്രസ്താവന തീർത്തും ശരിയാണ്. അബ്രഹാമിക മതങ്ങളോട് ബ്രാഹ്‌മണമതം പുലർത്തിയ വൈരത്തിന്റെ പശ്ചാത്തലത്തിലാവണം അൽബറൂനി തന്റെ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടാവുക. അതേസമയം ഫ്രാങ്കോയിസ് ബെർണ്ണിയർ (1620-1688) ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾ ഇന്ത്യയെ കുറിച്ച് എഴുതിയ കാലത്ത് രംഗമണ്ഡപം തികച്ചും വ്യത്യസ്തമായിരുന്നു. ബ്രാഹ്‌മണിസവും ശ്രമണിസവും തമ്മിൽ യാതൊരു വൈരവും അന്ന് നിലവിലുണ്ടായിരുന്നില്ല. ബുദ്ധിസമാവട്ടെ കടുത്ത ആക്രമങ്ങളെത്തുടർന്ന് അതിന്റെ ഉത്ഭവ ദേശത്തുനിന്ന് നിഷ്‌ക്രമിക്കുകയും ഇന്ത്യക്ക് പുറത്ത് അഭയം പ്രാപിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. ഹൈന്ദവതയും ഇസ്‌ലാമും തമ്മിലുള്ള വൈരുധ്യം പോലും മൂർത്തമായി രൂപം കൊണ്ടിട്ടുണ്ടായിരുന്നുമില്ല.
ബ്രാഹ്‌മണിസത്തിന് ഇതര മതങ്ങളോടുണ്ടായിരുന്ന വൈരത്തിന്റെയും ആന്തര വിഭാഗീയതയുടെയും സുദീർഘ ചരിത്രത്തോടൊപ്പം തന്നെ മതങ്ങൾ തമ്മിലുള്ള സമാധാന പൂർണമായ സഹവർത്തിത്വത്തിന്റെയും ആദാന പ്രദാനങ്ങളുടെയും ഒരു സുദീർഘ ചരിത്രം കൂടിച്ചേർന്നു നിൽപ്പുണ്ടായിരുന്നുവെന്നത് വിസ്മരിക്കാവതല്ല. ഇന്ത്യയുടെ മതചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് ഈ സമവായ പാത. ഹിന്ദുവിനും ഇസ്‌ലാമിനുമിടയിൽ ഉണ്ടെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സംഘർഷത്തിനൊപ്പം തന്നെ ഈ രണ്ടു വിശ്വാസികളും പരസ്പരം ഒരുപാട് കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ട് എന്നുമോർക്കുക. ബെർണ്ണിയറെപ്പോലുള്ള വിദേശികൾ ഇത്തരത്തിലുള്ള ഇന്ത്യയുടെ സമവായ പാരമ്പര്യത്തെ കുറിച്ചും ഹിന്ദു സഹിഷ്ണുതയെ കുറിച്ചുമാവും പറഞ്ഞിട്ടുണ്ടാവുക.

?:
അന്യ വീക്ഷണങ്ങൾക്ക് നേരെ അടഞ്ഞ സമീപനം പുലർത്തുന്ന (എക്‌സ്‌ക്ലൂഷനിസ്റ്റ്) ദയാനന്ദ സരസ്വതിയുടെയും രാമകൃഷ്ണ പരമഹംസരുടെയും ചിന്താധാരകൾക്ക് എളുപ്പത്തിൽ സ്വീകാര്യത കൈവരുന്ന ഒരു പ്രവണത സമീപ കാലത്ത് കാണുന്നുണ്ട്. ഇത് പുരോഗമനപരമായി കണക്കാക്കാമോ?

=:
പറ്റില്ല. 1875ലാണ് ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിക്കുന്നത്. അതേ വർഷം അദ്ദേഹം രചിച്ച ‘സത്യാർത്ഥ പ്രകാശം’ എന്ന ഗ്രന്ഥത്തിന്റെ അവസാനത്തെ രണ്ട് അധ്യായങ്ങൾ പൂർണ്ണമായും ക്രൈസ്തവതയുടെയും ഇസ്‌ലാമിന്റെയും അപലപനത്തിനാണ് നീക്കിവെച്ചിട്ടുള്ളത്. രാമകൃഷ്ണ പരമഹംസരുടെ അധ്യാപനങ്ങളും പുരോഗമനപരമായി കണക്കാക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ഏറ്റവും ശക്തനും പ്രമുഖനുമായ ശിഷ്യനായ, അദ്വൈത വേദാന്തത്തിന്റെ പ്രചാരണത്തിനായി 1897ൽ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വിവേകാനന്ദൻ (1863-1902) മതസഹിഷ്ണുതയെ കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിനെതിരെ കടുത്ത വിഷം വമിപ്പിക്കുന്ന പ്രസ്താവനകളും അദ്ദേഹത്തിന്റെതായി ഉണ്ട്. ‘പസഫിക് മുതൽ അറ്റ്‌ലാന്റിക് വരെ അഞ്ഞൂറു വർഷക്കാലം ലോകത്തുടനീളം രക്തനദിയാണ് ഒഴുകിയത്; അതിന്റെ പേരാണ് മുഹമ്മദിസം’ എന്ന പ്രസ്താവന (ഷേക്‌സ്പിയർ ക്ലബ് ഓഫ് പാസദേന, കാലിഫോർണിയ ഫെബ്രുവരി 3, 1900) ഒരുദാഹരണം. ഇത്തരം വസ്തുതകൾ മുന്നിൽ നിൽക്കെ ഈ രണ്ട് ‘മഹാ’ അധ്യാത്മിക ഗുരുക്കന്മാരുടെ ചിന്തകൾ എങ്ങനെ സ്വീകാര്യമാകും?
മുസ്‌ലിംകളുടെയും ദളിതരുടെയും നേർക്കരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ക്രൈസ്തവ-മുസ്‌ലിം ദേവാലയങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങളും സ്ത്രീകൾക്ക് നേരെയുള്ള ഭീകരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള വർത്തമാനകാല ദുരനുഭവങ്ങൾക്ക് ഉദ്ദീപനമാകുന്നത് ഇത്തരം ആശയങ്ങളാണെന്നതാണു വാസ്തവം. തീർച്ചയായും മുന്നോട്ടുള്ള ഏറ്റവും ശരിയായ വഴി, വ്യക്തികളെ അവരവരായി തന്നെ വിടുക എന്നതാണ്; സ്റ്റേറ്റിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരുതരത്തിലുള്ള ഇടപെടലും കൂടാതെ ഭരണഘടനാദത്തമായ രീതിയിൽ ഓരോ വ്യക്തിക്കും ഇഷ്ട മതം സ്വീകരിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ലഭ്യമാക്കുക എന്നതാണ്.

?:
തീവ്രഹിന്ദുത്വത്തിന്റെ മുന്നേറ്റത്തോടെ നിരവധി ദളിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ നാം കാണുന്നു. മായാവതിയെ പോലുള്ള നേതാക്കൾ വരെ ഇതിലുൾപ്പെടുന്നു. സംഭവങ്ങളുടെ ഒരു വിപരീത പ്രയാണമല്ലേ ഇത് സൂചിപ്പിക്കുന്നത്? യുദ്ധങ്ങളിൽ വിജയിക്കുന്ന രാജാക്കന്മാർ പരാജിതർക്കുമേൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ കാണാനുണ്ട്. മധുരയിലെ പാണ്ഡ്യരാജാവിനെപ്പോലെ ജൈന ഭക്തനായിരുന്ന ഒരാൾ ശൈവ മാർഗത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതനായ സാഹചര്യം ഒരുദാഹരണം.

=:
പാണ്ഡ്യ രാജാവിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ധാരാളമായി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ആധികാരികത പണ്ഡിതർക്കിടയിൽ ഇന്നും തർക്ക വിഷയമാണ്. അതേസമയം, ദളിത് വിഭാഗങ്ങളിൽ നിന്ന് ബുദ്ധ മതത്തിലേക്കും ഇസ്‌ലാമിലേക്കുമെല്ലാമുള്ള കൂട്ടപ്പരിവർത്തനങ്ങളുടെ അടിസ്ഥാനം മുഖ്യമായും ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കുള്ളിൽ നിലനിൽക്കുന്ന, ഹിന്ദുത്വ സൈദ്ധാന്തികർ മടി കൂടാതെ ന്യായീകരിച്ചിട്ടുള്ള, വിവേചനങ്ങൾ തന്നെയാണ്. അസ്പൃശ്യരായ അര മില്യനോളം അനുയായികൾക്കൊപ്പം 1956ൽ അംബേദ്കർ ബുദ്ധിസത്തിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പരിവർത്തനം ഈ സന്ദർഭത്തിൽ സ്മരണീയമാണ്.

?:
പ്രാചീന ഇന്ത്യയെ സാമൂഹിക സൗഹാർദവും സാമ്പത്തിക അഭിവൃദ്ധിയും നിറഞ്ഞുനിന്ന ഒരു മിഥിക്കൽ സുവർണ്ണകാലമായി വിശേഷിപ്പിക്കുന്ന ഹിന്ദുത്വ സൈദ്ധാന്തികരെ ‘എഗെയ്ൻസ്റ്റ് ദി ഗ്രെയിൻസ്’ എന്ന പുതിയ ഗ്രന്ഥത്തിൽ താങ്കൾ അഭിമുഖീകരിക്കുന്നുണ്ട്. അത്തരം അവകാശവാദങ്ങൾ എത്രമാത്രം അടിത്തറയുള്ളതാണ്?

=:
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ ചരിത്രകാരന്മാർ ഇസ്‌ലാമികപൂർവ കാലത്തിന്റെ വിമർശനാതീതമായ മഹത്വവൽക്കരണത്തിൽ ഏർപ്പെടുകയുണ്ടായി. ഗതകാല ഇന്ത്യയിൽ ഭരണഘടനാ വിധേയമായ രാജാധിപത്യം (കോൺസ്റ്റിറ്റിയൂഷനൽ മൊണാർക്കി) നിലനിന്നിരുന്നു, ഗോത്രീയ അധികാര സംഘങ്ങൾ എയ്‌ഥേനിയൻ ജനാധിപത്യ ക്രമത്തിന്റെ ഇന്ത്യൻ പതിപ്പുകളായിരുന്നു, ദക്ഷിണേന്ത്യയിലെ ഗ്രാമീണ സഭകൾ കൊച്ചു ജനാധിപത്യ ദേശങ്ങളായിരുന്നു, ഗുപ്ത രാജാക്കന്മാരുടെ ഭരണകാലം എല്ലാ ഇന്ത്യക്കാരും സമൃദ്ധിയിലും സൗഹാർദത്തിലും സമാധാനത്തിലും ജീവിച്ച സുവർണ കാലമായിരുന്നു എന്നൊക്കെ അന്ന് പ്രചരിപ്പിക്കപ്പെട്ടു.
സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രാചീന ഇന്ത്യയുടെ ഈ സുവർണ ചിത്രം ആദർശാത്മകമായ ഒരു പിന്തുണയായി വർത്തിച്ചു. പക്ഷേ ഹിന്ദുത്വ സൈദ്ധാന്തികർ ഇതിൽ തന്നെ കടിച്ചുതൂങ്ങി എന്നല്ലാതെ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയോജനരഹിതമായ അവകാശവാദം മാത്രമായി അത് മാറി.
പ്രസ്തുത ‘സൈദ്ധാന്തികരാ’ൽ പ്രചോദിതനായി നമ്മുടെ പ്രധാനമന്ത്രി പോലും ഈ പ്രാചീന ഇന്ത്യയെ കുറിച്ച് പരിഹാസ്യമായ പല പ്രസ്താവനകളും നടത്തുകയുണ്ടായി. എന്നാൽ സാധാരണക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള സുവർണ കാലത്തിന്റേതായ ഒരു ചരിത്രഘട്ടവും കടന്നുപോയിട്ടില്ല എന്നാണ് നമ്മുടെ ചരിത്ര സ്രോതസ്സുകളുടെ ശാസ്ത്രീയമായ അവലോകനം വ്യക്തമാക്കുക. ലോകത്തെ മറ്റേതു രാജ്യത്തെ ചരിത്രത്തെയും പോലെ നമ്മുടെ ചരിത്രവും സാമൂഹിക അസമത്വങ്ങളുടെയും ചൂഷണങ്ങളുടെയും മതകീയ സംഘട്ടനങ്ങളുടെയുമൊക്കെ കഥ തന്നെയാണ് പറയുന്നത്. സുവർണകാലമെന്ന ആശയം ഇന്ത്യയിലും ലോകത്ത് മറ്റെവിടെയും തള്ളിക്കളയപ്പെട്ടിട്ടുള്ള ഒരു അവകാശവാദം മാത്രമാണ്.

?:
ബാബറി മസ്ജിദിന് മേലുള്ള തർക്കം അനന്തമായി തുടർന്നു കൊണ്ടിരിക്കുകയാണെങ്കിലും പുനരുത്ഥാനവാദികളായ രാജാക്കന്മാരിൽ പലരും ബുദ്ധിസ്റ്റ് കേന്ദ്രങ്ങളെയും പലപ്പോഴും വെറുതെ വിട്ടിരുന്നില്ല എന്ന വസ്തുതയും നമുക്കറിയാവുന്നതാണ്. നളന്ദ യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു ക്ഷേത്രം ഒരുദാഹരണം. നമ്മുടെ മുഴുവൻ ചരിത്രവും ‘ശക്തനാണ് ശരി’ (മൈറ്റ് ഈസ് റൈറ്റ്’) എന്ന തരത്തിലുള്ള ഒരു കളിയായി കാണാൻ പറ്റില്ലേ?

=:
ശക്തിയാണ് ശരി എന്ന് താങ്കൾ വിശേഷിപ്പിച്ച കാര്യം ഒരർത്ഥത്തിൽ ശരിയാവാം. പക്ഷേ അതും ഒരുതരത്തിലുള്ള അതിലഘൂകരണം മാത്രമാണ്. മതകീയ സംഘട്ടനങ്ങളിൽ എല്ലായ്‌പ്പോഴും രാജാക്കൾ തന്നെയാണ് മുഖ്യ പങ്കുവഹിച്ചത് എന്ന് കണക്കാക്കുക വയ്യ. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ഇന്ത്യൻ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു. ചരിത്രത്തിൽ തങ്ങൾ ശത്രുക്കളായി കാണുന്ന ഇതര മതങ്ങളുടെ സ്ഥാപനങ്ങൾക്ക് നേരെ കടന്നുകയറ്റം നടത്തുവാൻ മേധാവിത്വമുള്ള മതങ്ങളുടെ അനുയായികൾ എന്നും കാരണമായിട്ടുണ്ട്.
ഒരു രാജാവ് തന്റെ മതം അടിച്ചേൽപ്പിച്ചു എന്ന നിലക്കല്ല, മറിച്ച് കൂടുതൽ ആഴത്തിലുള്ള ചരിത്രപരമായ പ്രക്രിയകളിലാണ് ഇതിന്റെ കാരണം അന്വേഷിക്കേണ്ടത്. ബുദ്ധിസത്തിന് നേർക്കുള്ള ബ്രാഹ്‌മണിക്കൽ അത്യാചാരങ്ങളെ കുറിച്ച് പറയുമ്പോൾ ബുദ്ധിസത്തിലും ബ്രാഹ്‌മണിസത്തിലുമുണ്ടായ പ്രാമാണിക ഭേദങ്ങളുടെ, അവയുടെ മാറി മാറി വന്ന സാമൂഹിക-ഭൗതിക സന്ദർഭങ്ങളുടെ, സാമൂഹിക പിൻബലത്തിന്റെ, രക്ഷാകർതൃത്വ സ്രോതസ്സുകളുടെ, അടിസ്ഥാനത്തിലാണ് നാമത് നോക്കിക്കാണേണ്ടത്.

ഡോ. ഡിഎൻ ഝാ/ ഡോ. സിയാഉസ്സലാം.

വിവ: കെസി ഷൈജൽ

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ