”ജൂലൈ 10 ശനിയാഴ്ച ദുൽഖഅ്ദ് 30 പൂർത്തിയായതിനാൽ ദുൽഹജ്ജ് 1 ഞായറാഴ്ച ആയിരിക്കുമെന്നും അറഫാ ദിനം ജൂലൈ 19 ശനിയാഴ്ച ആയിരിക്കുമെന്നും എന്നാൽ പെരുന്നാൾ ജനങ്ങളോടൊപ്പമായിരിക്കണമെന്ന പ്രവാചക നിർദേശം അംഗീകരിച്ച് സാമൂഹ്യ ആഘോഷമായ പെരുന്നാൾ ജനങ്ങളോടൊപ്പം ആഘോഷിക്കാമെന്നും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് അബ്ദുൽ ഹമീദ് മദീനിയും ജന. സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖിയും അറിയിക്കുന്നു.”
സോഷ്യൽ മീഡിയയിലൂടെ കെ.ജെ.യുവിന്റെ ഈ അറിയിപ്പ് പ്രചരിക്കുന്നത് കണ്ടപ്പോൾ കൊറോണയുടെ ഈ പ്രത്യേക സാഹചര്യത്തിൽ ഗവൺമെന്റിന്റെ പ്രോട്ടോക്കോൾ ലംഘിച്ച് കുറേ ആളുകളെ പങ്കെടുപ്പിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാനുള്ള ആസൂത്രിത നീക്കമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കെ.ജെ.യു പ്രസിഡന്റ് അബ്ദുൽ ഹമീദ് മദീനിയുടെ ശബ്ദ സന്ദേശം കൂടി കേട്ടപ്പോഴാണ് കണക്കിൽ തോറ്റ് പെരുന്നാൾ മാറ്റിവെച്ച വഹാബികളുടെ ഗതികേട് ബോധ്യമായത്. എന്നാൽ ഏത് ദിവസത്തിലേക്കാണ് മാറ്റിവച്ചതെന്ന വിഷയത്തിൽ അണികൾക്ക് പോലും സംഷയമുണ്ടായി. പക്ഷേ, ഇപ്പോൾ പുതിയ ലക്കം ശബാബ് ഒരു കളവുമായി രംഗത്ത് വന്നത് കണ്ടു: ‘മുജാഹിദുകളുടെ സർക്കുലറിലുള്ളത് 3 കാര്യങ്ങളാണ്…… (3) എന്നാൽ പെരുന്നാൾ ആഘോഷം ജൂലൈ 21-ന് ബുധനാഴ്ച ജനങ്ങളോടൊപ്പമായിരിക്കും’ (ശബാബ് 2021 ജൂലൈ 30). സർക്കുലറിൽ പെരുന്നാൾ ജൂലൈ 21 ബുധനാഴ്ചയായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളോടൊപ്പം ആഘോഷിക്കാമെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഏത് ദിവസവുമാകാമല്ലോ. അതുകൊണ്ടാണ് ”യഥാർത്ഥത്തിൽ ലോക മുസ്‌ലിംകൾ ഈദുൽ അസ്ഹാ ആഘോഷിക്കുന്ന അന്നാണ് ആഘോഷിക്കേണ്ടത്. അത് ലോക മുസ്‌ലിംകളെല്ലാം ആഘോഷിക്കുന്നത് ചൊവ്വാഴ്ചയാണ്. അതിൽ നിന്നും വ്യത്യസ്തമായി ബുധനാഴ്ച ആഘോഷിക്കാനാണ് ഇവിടെ ഹിലാൽ കമ്മിറ്റിയും മറ്റും പ്രഖ്യാപിച്ചിട്ടുള്ളത്. അപ്പോൾ അത് ഒരിക്കലും ശരിയല്ല. അതുകൊണ്ട് നമ്മൾ അറഫാ നോമ്പ് നോൽക്കേണ്ടത് യഥാർത്ഥ അറഫാ ദിവസമാണ്. അവിടെ (മക്കയിൽ) തിങ്കളാഴ്ച അറഫ നടക്കുമ്പോൾ നമ്മൾ അത് അറിയുന്നു. നമ്മൾ ഇവിടുന്ന് കാണുന്നു. എന്നിട്ട് അറഫ കഴിഞ്ഞ് പിന്നെ യൗമുന്നഹ്‌റാണ് യഥാർത്ഥത്തിൽ ചൊവ്വാഴ്ച. അന്ന് നോമ്പ് നോൽക്കൽ ഹറാമുമാണ്. അന്ന് നമ്മൾ അറഫാ നോമ്പ് എന്ന് പറഞ്ഞിട്ട് ഇവിടെ വെച്ച് നോമ്പ് നോൽക്കുന്നു. അപ്പോൾ അത് ഒരു മനസ്സാക്ഷിക്കും യോജിക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് അവിടെ അറഫ നടക്കുന്ന ദിവസം തന്നെ നമ്മൾ അറഫാ നോമ്പ് നോൽക്കണമെന്നും… നോമ്പ് നോൽക്കൽ അത് വ്യക്തിപരമാണ്. സാമൂഹ്യമായിട്ടല്ല, അതുകൊണ്ട് അന്നേ ദിവസം തന്നെ നമ്മൾ അറഫാ ദിവസം നോമ്പെടുക്കണം. പെരുന്നാൾ സാമൂഹ്യമായിട്ടാണ് നടക്കേണ്ടത്. വ്യക്തിപരമല്ല’ (കെ.ജെ.യു പ്രസിഡന്റ് അബ്ദുൽ ഹമീദ് മദീനിയുടെ ശബ്ദസന്ദേശം).

മറുപടി: ഈദുൽ അസ്ഹാ ലോക മുസ്‌ലിംകൾ മുഴുവനും ആഘോഷിക്കുന്ന സമയത്താണ് ആഘോഷിക്കേണ്ടതെന്ന വാദം അസംഭവ്യമാണ് എന്നത് കഴിഞ്ഞ ലക്കത്തിൽ യുക്തി ഭദ്രമായി നാം തെളിയിച്ചതാണ്. അതുതന്നെയായിരുന്നു നിങ്ങളുടെ പൂർവികരുടെയും നിലപാടുകൾ. 21.09.2009ൽ നടന്ന മാസപ്പിറവി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി 2002 ഫെബ്രു. 12ന് നടന്ന മാസപ്പിറവി വിവാദത്തിൽ ഹിലാൽ കമ്മിറ്റി ചെയർമാൻ കൊടുത്ത മറുപടി കെ.എൻ.എം പ്രസിഡന്റായിരുന്ന എ.പി അബ്ദുൽ ഖാദർ മൗലവി എടുത്തുദ്ധരിച്ചത് കാണാം: ‘ഇതിനെല്ലാം പുറമെ പരിഗണിക്കേണ്ടതായ ഒരു പ്രധാന കാര്യം കൂടി ഉണർത്തട്ടെ. ലോക മുസ്‌ലിംകളെല്ലാം അവരുടെ വിശേഷ ദിവസങ്ങൾ ഒരേ ദിവസം കൊണ്ടാടണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല. ലോകമുസ്ലിംകളെല്ലാം അവരുടെ നമസ്‌കാരം ഒരേ അവസരത്തിൽ നിർവഹിക്കണമെന്ന് അനുശാസിക്കുന്നില്ലാത്തത് പോലെതന്നെ. അല്ലാഹു അങ്ങിനെ പറഞ്ഞിട്ടില്ല. റസൂലും അങ്ങിനെ പറഞ്ഞിട്ടില്ല. ഇന്നേവരെ അങ്ങിനെ ഒരു കാര്യം നടപ്പിൽ വന്നതായി അറിവില്ല. അത്തരമൊരു കാര്യത്തിന് വേണ്ടി നാമെന്തിന് ഇത്ര വാശിയോടെ നിലകൊള്ളണം’ (അൽമനാർ 2009 ഒക്ടോബർ). വാശിയുടെ കാരണം നാം പറയേണ്ടതില്ലല്ലോ. ഭിന്നിപ്പിക്കലല്ലാതെ മറ്റെന്താണ്? അതുപോലെ തന്നെ ഹാജിമാർ അറഫയിൽ നിൽക്കുന്ന സമയത്താണ് അറഫാ നോമ്പ് നോൽക്കേണ്ടതെന്ന വാദവും നിരർത്ഥകമാണ്. പ്രസ്തുത വാദത്തിന് നിങ്ങളുടെ പൂർവികർ പണ്ട് നൽകിയ മറുപടി തന്നെയാണ് നമുക്ക് ഇതിനും പറയാനുള്ളത്. ‘ചോദ്യം: വ്രതങ്ങൾ തദ്ദേശങ്ങളിലെ ചാന്ദ്രിക മാസ തിയ്യതികൾക്കനുസരിച്ചാണ് അനുഷ്ഠിക്കാറ്. എന്നാൽ അറഫാ നോമ്പ് അറഫാ ദിനത്തലാണോ അതല്ല അതാത് സ്ഥലങ്ങളിലെ ദുൽഹജ്ജ് ഒമ്പതിനാണോ അനുഷ്ഠിക്കേണ്ടത്? ഉത്തരം: ദുൽഖഅ്ദ് ഒമ്പതിനാണ് അറഫാ ദിനം (ദുൽഹിജ്ജ ഒമ്പത് എന്നത് മാറിയതാവാം-ലേഖകൻ). അന്നാണ് നോമ്പ് നോൽക്കേണ്ടത്. അതാതു പ്രദേശത്തെ ചന്ദ്രപ്പിറവിക്കനുസരിച്ചാണ് മറ്റു ദിനങ്ങളെ പോലെ ഇതും കണക്കാക്കേണ്ടത്. അറഫയിൽ പകലായിരിക്കുമ്പോൾ ഭൂഗോളത്തിൽ അതിന്റെ നേരെ എതിർവശത്ത് നല്ല രാത്രിയായിരിക്കുമല്ലോ. അറഫാ ദിനം നോക്കി ലോക മുസ്‌ലിംകളെല്ലാം ഒരേ അവസരം നോമ്പനുഷ്ഠിക്കുകയെന്നത് അക്കാരണത്താൽ തന്നെ അസാധ്യമാണ്. അറഫാ നോമ്പ് എല്ലാവർക്കും ഒരേ സമയത്താണെന്ന് വാദിക്കുമ്പോൾ ബലിപെരുന്നാളും ലോകമൊട്ടുക്കും ഒരേ സമയത്താണെന്ന് വരും. കാരണം അറഫാ ദിനത്തിന്റെ പിറ്റേ ദിവസമാണല്ലോ ബലി ദിനം. അതിനാൽ ഓരോ നാട്ടിലും ദുൽഹജ്ജ് ഒമ്പത് എന്നാണോ അന്ന് തന്നെയാണ് നോമ്പെടുക്കേണ്ടത്’ (ശബാബ് 1984 ആഗസ്റ്റ് 15).
അതാതു പ്രദേശത്തെ ചന്ദ്രപ്പിറവിക്കനുസരിച്ച് അവിടെ എന്നാണോ ദുർഹിജ്ജ 9 അന്ന് തന്നെയാണ് നോമ്പെടുക്കേണ്ടതെന്നും തൊട്ടടുത്ത ദിനമായ ദുർഹിജ്ജ 10ന് തന്നെയാണ് പെരുന്നാളാഘോഷിക്കേണ്ടതെന്നും വളരെ സവിസ്തരമായി ശബാബ് തന്നെ വിശദീകരിച്ചതാണ് നാം കണ്ടത്. എന്നാൽ ഇക്കഴിഞ്ഞ ലക്കം ശബാബ് വായിച്ചാൽ അന്ധൻ ആനയെ മനസ്സിലാക്കിയത് പോലെയുള്ള വിവരം പോലുമില്ലാത്ത ആളാണ് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. കാരണം അദ്ദേഹത്തിന് നാളിതുവരെയുള്ള മുജാഹിദ് നേതാക്കളുടെ പഴയ കാല നിലപാടുകൾ എന്താണെന്നോ, ഹിലാൽ കമ്മിറ്റിയുടെ തീരുമാനമെന്താണെന്നോ പോലും ധാരണയില്ലാതെ ‘ഹിലാൽ പ്രഖ്യാപനം പ്രതിസന്ധികൾക്ക് പരിഹാരമില്ലേ’ എന്ന ദയനീയ ചോദ്യം തലവാചകമായി നൽകിക്കൊണ്ട് മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഇതിൽ ഉദ്ധരിച്ചിട്ടുള്ളത്. അഥവാ ഒരേ ലേഖനത്തിൽ മൂന്ന് വൈരുദ്ധ്യങ്ങൾ!

വൈരുദ്ധ്യം ഒന്ന്: ‘10.07.21 ദുൽഖഅ്ദ് 29ന് മാസം കണ്ടില്ലെന്ന് പറയുന്നവർ സമ്മതിക്കുന്ന കാര്യമാണ് അന്ന് സൂര്യാസ്തമയത്തിന് ശേഷം കേരളത്തിൽ പലയിടത്തും സൂര്യൻ അസ്തമിച്ച് 24-26 മിനുട്ടുകൾ ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടെന്ന സത്യം. ഇതനുസരിച്ച് അന്ന് പിറവി നേരിൽ കണ്ടില്ലെങ്കിലും ശറഇയ്യായി പിറവി സംഭവിച്ചിട്ടുണ്ടെന്ന് നമുക്കുറപ്പുണ്ട്. അതനുസരിച്ച് പിറ്റേ ദിവസം ഞായറാഴ്ച ദുർഹിജ്ജ ഒന്നായി പ്രഖ്യാപിക്കേണ്ടതാണ്. ഇതൊരു പുതിയ അഭിപ്രായമല്ല… ഈ നയം നമ്മൾ സ്വീകരിച്ചാൽ ഈ വിഷയത്തിലുള്ള ഭിന്നത പൂർണ്ണമായും അവസാനിപ്പിക്കാം’ (ശബാബ് 2021 ജൂലൈ 30).
മറുപടി: 10.07.21ന് ചന്ദ്രൻ ചക്രവാളത്തിൽ 24-26 മിനുട്ട് സമയം ഉണ്ടെന്ന് സത്യം ചെയ്യുമ്പോൾ നിങ്ങൾ ഈ പറഞ്ഞത് ഏത് പ്രദേശത്തെ കണക്കനുസരിച്ചാണ്? പ്രദേശങ്ങൾ മാറുന്നതിനനുസരിച്ച് സമയം വ്യത്യാസപ്പെടാം എന്നല്ലേ നിങ്ങളുടെ കലണ്ടറുകൾ പോലും സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് മുജാഹിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുനിയിൽ ഹുമാത്തുൽ ഇസ്‌ലാം സംഘത്തിന്റെയും അൽമനാറിന്റെയും കലണ്ടറുകളിൽ പ്രസ്തുത തിയ്യതിയിൽ സൂര്യൻ അസ്തമിച്ച് കാസർകോട്ട് 27 മിനുട്ട് കഴിഞ്ഞും കോഴിക്കോട്ട് 26 മിനുട്ട് കഴിഞ്ഞും കൊച്ചിയിൽ 25 മിനുട്ട് കഴിഞ്ഞും തിരുവനന്തപുരത്ത് 24 മിനുട്ട് കഴിഞ്ഞുമാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്ന് രേഖപ്പെടുത്തിയത് കാണാം. ഇതിൽ നിന്നുതന്നെ പ്രദേശങ്ങൾ മാറുന്നതിനനുസരിച്ച് സമയം വ്യത്യാസപ്പെടുമെന്ന് മനസ്സിലാക്കാമല്ലോ. മാത്രമല്ല, ഇങ്ങനെ സൂര്യൻ അസ്തമിച്ച് ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടെന്ന് കണക്കുകൊണ്ട് ബോധ്യപ്പെട്ടാൽ നോമ്പോ പെരുന്നാളോ ഉറപ്പിക്കാമോ? ശബാബ് തന്നെ പറയട്ടെ: ‘പിറ കാണണമെന്നില്ല: ചക്രവാളത്തിലുണ്ടെന്നറിഞ്ഞാൽ മതി എന്ന അഭിപ്രായം പലർക്കും പല കാലത്തും ഉണ്ടായിട്ടുണ്ട്. ഈ ശാസ്ത്ര യുഗത്തിൽ പ്രത്യേകിച്ചും. എന്നാൽ ഈ വീക്ഷണമുള്ളവർക്ക് തന്നെ അഭിപ്രായൈക്യമില്ല. ചിലർ പറയുന്നു ഒരു മിനുട്ടെങ്കിലും ഉണ്ടായാൽ മതിയെന്ന്. എന്നാൽ ഹിലാൽ സൂര്യപ്രഭയിൽ നിന്ന് രക്ഷപ്പെട്ട് ദർശന സാധ്യതയുള്ള സമയമെങ്കിലും ചക്രവാളത്തിൽ ഉണ്ടെന്നറിഞ്ഞാൽ മാസമാറ്റം കണക്കാക്കാമെന്നാണ് ചിലരുടെ വീക്ഷണം. അതേ സമയം ദർശന സാധ്യത എത്ര സമയമാണെന്നത് ശാസ്ത്രീയമായ അഭിപ്രായൈക്യമില്ലതാനും. അതുകൊണ്ടു തന്നെ ഈ വീക്ഷണവും കുറ്റമറ്റതാണെന്ന് പറയാവതല്ല’ (ശബാബ് 2014 ഒക്ടോബർ 24).
മാത്രമല്ല, സലഫികളായ അറബി പണ്ഡിതരുടെയും നിലപാടുകൾ ഇതുതന്നെയാണെന്ന് സമർത്ഥിച്ചുകൊണ്ട് അദ്ദഅ്‌വ മാസിക(1999 ഫെബ്രു. 25)യിൽ വന്ന أقوال الغلكيين في اثبات الأهلة (മാസപ്പിറവി സ്ഥിരീകരിക്കുന്ന വിഷയത്തിൽ ഗോളശാസ്ത്രജ്ഞരുടെ വാക്കുകൾ) എന്ന തലവാചകത്തിന് താഴെ അശ്ശൈഖ് അബ്ദുല്ലാഹിബ്‌നു സുലൈമാനുൽ മനീഅ് കൊടുത്ത മറുപടി എ.പി അബ്ദുൽ ഖാദർ മൗലവി അൽമനാറിൽ എഴുതുന്നത് കാണാം: ‘മാസം പിറക്കുമെന്ന് ഗോളശാസ്ത്രജ്ഞന്മാർ യോജിച്ചഭിപ്രായപ്പെടുകയും എന്നാൽ കാണാതിരിക്കുകയും ചെയ്താൽ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രം മാസപ്പിറവി സ്ഥിരപ്പെടുത്താൻ പറ്റുകയില്ല. കാരണം, നബി മാസപ്പിറവി സ്ഥിരപ്പെടുത്തുന്നതിനെ ദർശനത്തോട് ബന്ധിപ്പിച്ചാണ് പറഞ്ഞത്. നിങ്ങൾ കണ്ടാൽ നോമ്പെടുക്കുക, കണ്ടാൽ നോമ്പ് മുറിക്കുക’ (അൽമനാൽ 2009 ഒക്ടോബർ). മാസപ്പിറവി വിഷയത്തിലെ ഭിന്നത അവസാനിപ്പിക്കുവാനുള്ള മാർഗമായി പറഞ്ഞ കാര്യത്തെ സ്വന്തം ശബാബും അൽമനാറും ഖണ്ഡിച്ചതാണ് ഇവിടെ കണ്ടത്.
വൈരുദ്ധ്യം രണ്ട്: മുകളിൽ പറഞ്ഞത് മാസപ്പിറവി കാണാതെ തന്നെ കണക്കനുസരിച്ച് മാസമുറപ്പിക്കാമെന്നാണെങ്കിൽ ആ ലേഖനത്തിന്റെ തൊട്ടുതാഴെ പറയുന്നത് ഒരു നാട്ടിൽ മാസം കണ്ടാൽ മുസ്‌ലിംകൾ എല്ലാവരും അതംഗീകരിക്കൽ നിർബന്ധമാണെന്നാണ്. ഒരേ ലേഖനത്തിന്റെ ഒരു ഭാഗത്ത് കണക്കിനെ മാനദണ്ഡമാക്കണമെന്നും മറുഭാഗത്ത് മാസം കാണലിനെ മാനദണ്ഡമാക്കണമെന്നും പറുമ്പോൾ ഇത് രണ്ടും വൈരുദ്ധ്യമല്ലേ? മൗലവി എഴുതിയത് നോക്കൂ: ‘ഒരു നാട്ടിൽ മാസം കണ്ടതായി അംഗീകരിച്ചാൽ മുസ്‌ലിംകൾ എല്ലാവരും അതംഗീകരിക്കൽ നിർബന്ധമാണ്. ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ വ്രതം അനുഷ്ഠിക്കുന്നതിനെയും അവസാനിപ്പിക്കുന്നതിനെയും സംബന്ധിച്ച ശറഇന്റെ കൽപ്പനകൾ പൊതുസ്വഭാവത്തിലുള്ളതാണ്’ (ശബാബ് 2021 ജൂലൈ 30).

മറുപടി: ഇത് അദ്ദേഹം ഉദ്ധരിച്ചത് കുവൈത്തിൽവെച്ച് മാസപ്പിറവി, കാലഗണന, ഗോളശാസ്ത്ര വിജ്ഞാനീയങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കുവൈത്ത് സയൻസ് ക്ലബ്ബും കുവൈത്ത് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ സൈന്റിഫിക് അഡ്വാൻസ്‌മെന്റ് എന്ന സംഘടനയും സംയുക്തമായി 1989 ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ നീണ്ടുനിന്ന ത്രിദിന സെമിനാറിൽ നിന്നുമാണ്. എന്നാൽ ഇതേ സെമിനാറാണ് നിങ്ങൾ നേരത്തെ ഉദ്ധരിച്ച വാദത്തിന് മറുപടിയായി 1999ൽ അൽമനാർ ഉദ്ധരിച്ചത്. എന്തിനാണ് ഈ സെമിനാറിന്റെ പകുതി കട്ട്മുറിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത്.
നോക്കൂ… ‘ആധുനിക മുസ്‌ലിം പണ്ഡിതന്മാരുടെ അഭിപ്രായവും മറിച്ചല്ല. 1989 ഫെബ്രു. 27 മുതൽ മാർച്ച് 1 വരെ നീണ്ടുനിന്ന ഒരു ത്രിദിന സെമിനാർ കുവൈത്തിൽ സംഘടിപ്പിക്കുകയുണ്ടായി…. മാസാരംഭം സ്ഥിരീകരിക്കുന്നതിന് അടിസ്ഥാനം മാസപ്പിറവി ദർശിക്കലാണ്. ഗോളശാസ്ത്ര കണക്ക് ദർശനത്തിന്റെ അടിസ്ഥാനത്തിൽ മാസപ്പിറവി സ്വീകരിക്കുന്നതിന് സഹായകരം മാത്രമായിരിക്കും. അതായത് മാസപ്പിറവി കാണുന്ന ദിവസം ദിശ, ഉദയ ചന്ദ്രന്റെ ആകൃതി തുടങ്ങിയവ നിർണ്ണയിക്കാൻ അത് ഉപകരിക്കും. എന്നാൽ മാസാരംഭം ഉറപ്പിക്കാൻ ഗോളശാസ്ത്ര ഗണിതം മാത്രം മതിയാകയില്ല. അതിന് പരിഗണനീയമായ വിധത്തിൽ ചന്ദ്രദർശനം തന്നെ അനിവാര്യമാണ്’ (അൽമനാർ 1999 ഫെബ്രുവരി).
ഒരു നാട്ടിൽ മാസം കണ്ടാൽ ഉദയാസ്തമയ വ്യത്യാസം പരിഗണിക്കാതെ മുസ്‌ലിംകളെല്ലാവരും അതംഗീകരിക്കൽ നിർബന്ധമാണെന്ന വാദത്തെ ശാസ്ത്രീയമായി കഴിഞ്ഞ ലക്കം ഖണ്ഡിച്ചിട്ടുണ്ട്. ഇനി പ്രമാണങ്ങൾ എന്ത് പറയുന്നു എന്ന് നോക്കാം: ‘ഒരു സ്ഥലത്ത് മാസം കണ്ടാൽ തത്തുല്യ മേഖലക്കപ്പുറം അത് സ്വീകാര്യമല്ലെന്നാണ് തെളിവുകൾ കാണിക്കുന്നത്… കുറൈബിൽ നിന്ന്: ഉമ്മുൽ ഫദ്ൽ അദ്ദേഹത്തെ സിറിയയിലേക്ക് മുആവിയയുടെ അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാൻ സിറിയയിലെത്തി അവരുടെ ആവശ്യം നിർവഹിച്ചു. സിറിയയിൽ വച്ച് റമദാൻ മസപ്പിറവി ഉദിച്ചു. വെള്ളിയാഴ്ച രാവിൽ (വ്യാഴാഴ്ച അസ്തമിച്ച രാത്രി) ഞാൻ മാസപ്പിറവി കണ്ടു. മാസം ഒടുവിലാണ് ഞാൻ മദീനയിലെത്തിയത്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് എന്നോട് പലതും ചോദിച്ചു. പിന്നെ അദ്ദേഹം മാസപ്പിറവിയെ കുറിച്ച് പറഞ്ഞു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസപ്പിറവി കണ്ടത്? ഞാൻ പറഞ്ഞു: ഞങ്ങൾ വെള്ളിയാഴ്ച രാവിൽ കണ്ടു. അദ്ദേഹം ചോദിച്ചു: നിങ്ങൾ നേരിട്ട് കണ്ടോ? ഞാൻ പറഞ്ഞു: അതേ, ജനങ്ങളും കണ്ടു. അവർ നോമ്പ് നോറ്റു. മുആവിയ(ഖലീഫ)യും നോറ്റു. അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ഞങ്ങൾ ശനിയാഴ്ച രാവിലാണ് (വെള്ളിയാഴ്ച അസ്തമിച്ച രാത്രി) മാസപ്പിറവി കണ്ടത്. ഞങ്ങൾ 30 പൂർത്തിയാകുന്നത് വരെയോ മാസപ്പിറവി കാണുന്നത് വരെയോ നോമ്പ് നോൽക്കുക തന്നെ ചെയ്യും. ഞാൻ ചോദിച്ചു: മുആവിയയുടെ കാഴ്ചയും നോമ്പെടുക്കലും താങ്കൾക്ക് മതിയായതല്ലേ? അദ്ദേഹം പറഞ്ഞു: അല്ല, റസൂൽ(സ) ഞങ്ങളോട് കൽപിച്ചത് അപ്രകാരമാണ്.
ഇവിടെ ഖലീഫയുടെ കാഴ്ച പോലും ഇബ്‌നു അബ്ബാസ് അംഗീകരിച്ചില്ല. ഇത് ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമാണെന്ന് പറഞ്ഞ് ഒഴിയാൻ പറ്റില്ല. ഒന്നാമതായി അങ്ങിനെയാണ് റസൂലുല്ല ഞങ്ങളോട് കൽപിച്ചതെന്ന അദ്ദേഹത്തിന്റെ വാക്ക്. രണ്ടാമതായി ഇതിനെ എതിർക്കുന്ന ഒരു നിർദ്ദേശം നബിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനർത്ഥം ഇബ്‌നു അബ്ബാസ്(റ)വിന്റെ പ്രസ്താവന ഇക്കാര്യത്തിൽ പ്രസക്തം തന്നെ എന്നാണ്’ (അൽമനാർ 2009 ഒക്ടോബർ).

വൈരുദ്ധ്യം മൂന്ന്: ‘ഈയിടെ ഈജിപ്തിലെ പണ്ഡിത സഭകളും ബലിപെരുന്നാളിന് മക്ക കേന്ദ്രമായുള്ള ഹിലാൽ ദർശനം അവലംബിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ ഒട്ടുമിക്ക മുസ്‌ലിം സമൂഹങ്ങളും ഈ വഴിക്ക് ചിന്തിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും ഇത്തരത്തിലുള്ള ഒരു നയം നമുക്ക് സ്വീകരിച്ചുകൂടെ?’ (ശബാബ് 2021 ജൂലൈ 30).

മറുപടി: ഈ വാദവും യുക്തിഹീനമാണെന്ന് കഴിഞ്ഞ ലക്കം നാം ചർച്ച ചെയ്തിട്ടുണ്ട്. പറ്റില്ല എന്ന് തന്നെയാണ് അൽമനാറിനും പറയാനുള്ളത്: ‘ഇനി മക്കയെ കേന്ദ്രമാക്കി മാസമുറപ്പിക്കണമെന്ന ഒരു വാദമുണ്ട്. അതും നിലനിൽക്കത്തക്കതല്ല. ഒന്നാമതായി നബി(സ)യിൽ നിന്ന് അങ്ങനെ ഒരു നിർദ്ദേശം വന്നതായി കാണുന്നില്ല. രണ്ടാമതായി മക്കയിലെ കാഴ്ചയനുസരിച്ച് നോമ്പനുഷ്ഠിക്കുവാൻ മേൽപറഞ്ഞ തടസ്സം നിലനിൽക്കുന്നു. അവിടെ മാസം കാണുന്ന സന്ദർഭത്തിൽ ചില പ്രദേശങ്ങളിൽ അടുത്ത ദിവസത്തെ പകൽ ആരംഭിച്ചിരിക്കാനിടയുണ്ട്. അപ്പോൾ അവർക്ക് നോമ്പെടുക്കുവാൻ കഴിയില്ല… മൂന്നാമതായി അങ്ങിനെ വന്നാൽ തന്നെ ലോകത്തെ എല്ലാ ഭാഗത്തും ഒരു സൗര ദിവസത്തിൽ തന്നെ നോമ്പും പെരുന്നാളും സംഭവിക്കുമെന്ന് ഉറപ്പില്ല. എങ്കിൽ ഈ വൃഥാവ്യായാമം എന്തിന്?’ (അൽമനാർ 2009 ഒക്ടോബർ).
ഈ വൈരുദ്ധ്യങ്ങൾ അബ്ദുൽ ഹമീദ് മദീനിയുടെ മാത്രം കുഴപ്പമല്ല, മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ നെറികേടിന്റെ ഫലമാണ്. ഗോളശാസ്ത്രത്തെ കുറിച്ചോ ഭൗമശാസ്ത്രത്തെ കുറിച്ചോ ഇസ്‌ലാമിക പ്രമാണങ്ങളെ കുറിച്ചോ ധാരണയില്ലാത്തതാണ് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും സംഭവിച്ച വൈരുദ്ധ്യങ്ങൾക്ക് കാരണം. കണക്ക് നോക്കിയാണോ, ലോകത്തെവിടെയെങ്കിലും ചന്ദ്രപ്പിറവി ദർശിച്ചതനുസരിച്ചാണോ, മക്ക കേന്ദ്രമാക്കിയാണോ നാം പ്രവർത്തിക്കേണ്ടത്? ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ മൗലവീ… അതല്ല ഇത് മൂന്നും ഒന്നാണെന്നാണോ താങ്കൾ മനസ്സിലാക്കി വച്ചത്. ഈ ചോദ്യങ്ങളൊക്കെ നിങ്ങളുടെ അണികളും നിങ്ങളെ പോലെ കൂപമണ്ഡൂകങ്ങളല്ലെങ്കിൽ ഒരിക്കൽ നിങ്ങളോട് തന്നെ ചോദിച്ചേക്കാം – വീണ്ടും വീണ്ടും മുജാഹിദുകളെ പറയിപ്പിച്ചതിന്.
അബ്ദുൽ ഹമീദ് മദീനി പറഞ്ഞ മറ്റൊരു കളവ് ഇതാണ്: ‘പെരുന്നാള് പിറ്റേ ദിവസത്തേക്ക് മാറ്റിവച്ച ഒരു സംഭവം റസൂൽ(സ്വ)യുടെ സുന്നത്തിൽ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ടാണ് പെരുന്നാൾ ബുധനാഴ്ചത്തേക്ക് ഒരു ദിവസം മാറ്റിവച്ചു കൊണ്ട് ബുധനാഴ്ച നടത്താം എന്ന് പറഞ്ഞത്…. അല്ലെങ്കിൽ ചൊവ്വാഴ്ച നമ്മുടെ പള്ളികളിൽ തന്നെ, നമ്മുടെ മുജാഹിദ് പള്ളികളിൽ തന്നെ പെരുന്നാൾ നടത്തുകയാണെങ്കിൽ തീർച്ചയായും അവിടെ പ്രശ്‌നങ്ങൾ ഉണ്ടാകും…. ആ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പെരുന്നാൾ ഒരു ദിവസത്തേക്ക് മാറ്റിവച്ചത്. നബി(സ്വ) അങ്ങിനെ പെരുന്നാൾ പിറ്റേ ദിവസത്തേക്ക് മാറ്റിവച്ച ഒരു സംഭവവും ശരിയായി വന്നിട്ടുണ്ട്. അതെല്ലാം കണക്കിലെടുത്തു കൊണ്ടാണ് ഇങ്ങനെ ഒരു ഫത്‌വ നൽകേണ്ടി വന്നത്’ (കെ.ജെ.യു പ്രസിഡന്റ് അബ്ദുൽ ഹമീദ് മദീനിയുടെ ശബ്ദസന്ദേശം).
ഒത്തിരി പൊട്ടത്തരങ്ങളും വൈരുദ്ധ്യങ്ങളും പടച്ചുവിട്ട വഹാബി പ്രസ്ഥാനത്തിന്റെ പ്രസിഡന്റാകാനുള്ള എല്ലാവിധ യോഗ്യതയുമുണ്ടെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു! മുത്ത് നബി(സ്വ) പെരുന്നാൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു പോലും! അതെങ്ങനെ സാധിക്കും? ദുൽഹിജ്ജ പത്തിനാണല്ലോ ബലി പെരുന്നാൾ. ഈ ദുൽഹിജ്ജ 10 എങ്ങനെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും? വിവരക്കേട് പറയുന്നതിനും വേണ്ടേ ഒരു പരിധി. അല്ലെങ്കിൽ പറയൂ… ഏത് പള്ളിയിലെ പ്രശ്‌നം ഭയന്നാണ് നബി(സ്വ) പെരുന്നാൾ മാറ്റിവച്ചത്?
യഥാർത്ഥത്തിൽ, നബി(സ്വ) പെരുന്നാൾ മാറ്റിവച്ചിട്ടുണ്ടോ? ഇതിന്റെ മറുപടിയും ഇവർ നേരത്തെ എഴുതിവെച്ചിട്ടുണ്ട്. ദൈർഘ്യം ഭയന്ന് ഇവിടെ ഉദ്ധരിക്കുന്നില്ല. അൽമനാർ റമളാൻ വിശേഷാൽ പതിപ്പ് പേ: 11, അൽമനാർ 2012 ഒക്ടോബർ പേജ്: 42 എന്നിവ കാണുക. അണികളെക്കുറിച്ച് നല്ല ബോധമുള്ള മൗലവി പെരുന്നാൾ മാറ്റിവെക്കാൻ രണ്ട് കാരണമാണല്ലോ പറഞ്ഞത്. (1) സ്വന്തം പള്ളിയിൽ സ്വന്തം അണികൾ കുഴപ്പമുണ്ടാക്കും. (2) ജനങ്ങൾ ഒരുമിച്ചാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്. എന്നാൽ സ്വന്തം ഭക്തജനങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കാളും വലിയ പ്രശ്‌നമാണല്ലോ കൊറോണ കാരണമായുണ്ടാകുന്നത്. അതുകൊണ്ട് ജനങ്ങൾക്ക് സംഘടിക്കുവാനും പ്രയാസമാണ്. ഗവൺമെന്റ് പ്രോട്ടോക്കോൾ അതിന് അനുവദിക്കുന്നുമില്ല. എങ്കിൽ പിന്നെ പെരുന്നാളാഘോഷം കൊറോണയിൽ നിന്നും മോചനം ലഭിച്ചതിന് ശേഷം നടത്തിയാൽ പോരായിരുന്നോ? ഏതായാലും പെരുന്നാൾ മാറ്റിവെക്കാൻ തീരുമാനിച്ചതാണല്ലോ! അതിന് നിങ്ങൾക്കുള്ള തടസ്സമെന്താണ്? എന്നാൽ ആളുകൾക്കൊപ്പമാവുക എന്ന മുറാദ് നടപ്പിലാക്കുകയും ചെയ്യാമല്ലോ!!

കണക്ക് ഖണ്ഡിതമല്ല

ഈ പ്രസ്ഥാനത്തിന് പെരുന്നാളിന്റെ വിഷയത്തിൽ മാത്രം ഇത്രയും വൈരുദ്ധ്യങ്ങൾ സംഭവിക്കാൻ കാരണമെന്തെന്ന് പരിശോധിച്ചാൽ, നിസ്‌കാര സമയം കണക്കാക്കാൻ കണക്കിനെ ആസ്പദമാക്കുന്നത് പോലെ മാസപ്പിറവി വിഷയത്തിലും കണക്കിനെ ആസ്പദമാക്കണമെന്ന തീരുമാനത്തിന്റെ ഫലമാണെന്നു കാണാം. പുതിയ ലക്കം ശബാബിൽ ഇങ്ങനെ വായിക്കാം: ‘ചന്ദ്രനെ കണ്ടാലല്ലാതെ നോമ്പും പെരുന്നാളും കൊണ്ടാടാൻ പാടില്ലെങ്കിൽ സൂര്യനെ കണ്ടാലല്ലാതെ നമസ്‌കരിക്കാനും പാടില്ലെന്ന് പറയേണ്ടിവരും. ചന്ദ്രൻ ഇന്ന ദിവസം, ഇത്ര മണി, ഇത്ര മിനുട്ടിൽ ഉദിക്കും, ഇത്ര മിനുട്ട് നേരം നിൽക്കും എന്നെല്ലാം വ്യക്തമായി പറയാൻ ശാസ്ത്രം പഠിച്ചവർക്ക് ഇന്ന് കഴിയുന്നുണ്ട്’ (ശബാബ് 2021 ജൂലൈ 30).
നേരത്തെ സൂചിപ്പിച്ച പോലെ ഗോളശാസ്ത്രത്തെ കുറിച്ചും ഭൂമി ശാസ്ത്രത്തെ കുറിച്ചുമുള്ള അജ്ഞതയും, സൗരവർഷവും ചാന്ദ്രവർഷവും എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് മനസ്സിലാക്കിയേടത്തുള്ള അപാകവും, ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്താണെന്ന തിരിച്ചറിവില്ലായ്മയുമാണ് ഈ വിവരക്കേടിന് നിദാനം.
നിസ്‌കാര സമയം കണക്കാക്കുന്നതിന് സൗരവർഷമാണ് ആസ്പദമാക്കുന്നത്. അവിടെ സമയമായാൽ നിസ്‌കരിക്കണമെന്നല്ലാതെ സമയമായതായി കാണണമെന്ന് ഇസ്‌ലാം നിർദ്ദേശിച്ചിട്ടില്ല. ഉദാഹരണത്തിന് ളുഹ്‌റിന്റെ സമയം സൂര്യൻ നേരെ തലക്ക് മുകളിൽ നിന്ന് തെറ്റുമ്പോൾ എന്നേ നബി(സ്വ) പറഞ്ഞിട്ടുള്ളൂ. തെറ്റിയതായി ദർശിച്ചാൽ എന്ന് പറഞ്ഞിട്ടില്ല. നെറുകയിൽ നിന്ന് തെറ്റുന്നതെപ്പോൾ എന്ന് കണക്ക് കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ മാസപ്പിറവിയെക്കുറിച്ച് ചന്ദ്രനെ ദർശിച്ചാൽ എന്നാണ് പറഞ്ഞത്. അതുകൊണ്ട് കാണൽ നിർബന്ധവുമാണ്. എന്നാൽ ഏതൊരു വിഷയത്തിലും ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ വ്യക്തമായ തെളിവ് വേണമെന്ന് പറയുന്ന വഹാബികൾ ഈ വിഷയത്തിൽ കണക്ക് വാദത്തിനെതിരായി മാസം കാണണമെന്ന് മുത്ത് നബി(സ്വ)യുടെ ഹദീസുണ്ടായിട്ട് പോലും അത് സ്വീകരിക്കാതെ കണക്കിന് തെളിവുണ്ടാക്കാൻ വേണ്ടി ഉദ്ധരിക്കുന്ന ഉദ്ധരണിയോ? പാളകിതാബെന്ന് പറഞ്ഞ് പരിഹസിക്കുന്ന ഇമാമുമാരുടെ ഗ്രന്ഥവും. ‘ഖൽയൂബിയിൽ ഇങ്ങനെ കാണാം: ഉബാദി പറഞ്ഞു: മാസപ്പിറവി കാണില്ലെന്ന് ഖണ്ഡിതമായ കണക്കറിയിച്ചാൽ നീതിമാന്മാരായ സാക്ഷികൾ തന്നെ കണ്ടെന്ന് പറഞ്ഞാലും അവരുടെ വാക്കുകൾ സ്വീകരിക്കാൻ പാടില്ല. അത് സംബന്ധമായ അവരുടെ സാക്ഷിത്വം തള്ളേണ്ടതാണ് (2/49)’ (അൽമനാർ 1999 ഫെബ്രുവരി എഡിറ്റോറിയൽ). ‘കണ്ടു എന്ന് പറഞ്ഞാലും സ്വീകരിക്കരുത്’ എന്ന വാചകത്തിൽ നിന്ന് തന്നെ കാണലാണ് പ്രധാനമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും നിങ്ങൾക്കില്ലാതെ പോയല്ലോ. ശേഷം 29ന് സ്വീകരിക്കാത്ത പിറവിയെക്കുറിച്ച് 30 പൂർത്തിയാക്കണമെന്നല്ലാതെ കണക്ക് കൊണ്ട് ഉറപ്പിക്കണമെന്നല്ലല്ലോ ഇവിടെയും പറഞ്ഞത്. പിന്നെ ഈ ഉദ്ധരണം നിങ്ങൾക്കെങ്ങനെ തെളിവാകും? ‘ഈ പ്രസ്താവനകളെല്ലാം തന്നെ കാഴ്ചക്ക് സാധ്യതയില്ലെന്ന് ഖണ്ഡിതമായി കണക്കറിയിച്ചാൽ എന്നാണ് പറയുന്നത്’ (ഉദ്ധൃത അൽമനാർ പേ: 5).
അതേ, വളരെ ശരിയാണ്. ഒരു സത്യമെങ്കിലും പറഞ്ഞല്ലോ. അപ്പോൾ നിങ്ങളുടെ കണക്കിനെക്കുറിച്ചല്ല ഈ പറഞ്ഞതെന്ന് സൂര്യപ്രകാശം പോലെ വ്യക്തം. കാരണം കണക്ക് ഖണ്ഡിതമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ കണക്ക് നോക്കി ഉറപ്പിച്ച നിങ്ങളുടെ കഴിഞ്ഞ പെരുന്നാൾ തന്നെ മൂന്ന് രൂപത്തിലായത്. ഇത് ഇക്കഴിഞ്ഞ പെരുന്നാളിൽ മാത്രമല്ല, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തന്നെ ഒരുപാട് വിവാദങ്ങളുണ്ടായി. ഇതെല്ലാം കണക്ക് ഖണ്ഡിതമല്ല എന്നതിന്റെ വലിയ തെളിവാണ്. മദീനി പറഞ്ഞതനുസരിച്ച് നിങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിയ കലണ്ടർ നോക്കിയാലും ഇക്കാര്യം വ്യക്തം. അൽമനാറിന്റെയും ശബാബിന്റെയും കലണ്ടറിൽ 10/07/2021 ശനി ദുൽഖഅ്ദ് മുപ്പതും സുല്ലമുസ്സലാമിന്റെ കലണ്ടറിൽ ഈ ദിവസം ദുൽഖഅ്ദ് ഇരുപത്തിഒമ്പതും ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണക്ക് ഖണ്ഡിതമെങ്കിൽ ഇതെങ്ങനെ സംഭവിച്ചു? ഈ വൈരുദ്ധ്യമല്ലേ വിസ്ഡം വിഭാഗത്തിനും കെ.എൻ.എമ്മിനും 2021 ജൂലൈ 21 ബുധനാഴ്ച പെരുന്നാളും (ഇവർക്ക് അറഫാ നോമ്പ് ഉണ്ടോ എന്നറിയില്ല. ഇവർ കൊടുത്ത റിപ്പോർട്ടുകളിൽ അങ്ങനെ കാണുന്നില്ല.) മടവൂർ വിഭാഗത്തിലെ ഒരു വിഭാഗത്തിന് ജൂലൈ 19 തിങ്കളാഴ്ച അറഫയും ചൊവ്വാഴ്ച അവധി കൊടുത്ത് ബുധനാഴ്ച പെരുന്നാളും, ശംസുദ്ദീൻ പാലത്തടക്കമുള്ള ചില നേതാക്കൾ സ്വന്തം പ്രസ്ഥാനത്തിന്റെ ഫത്‌വകൾ ധിക്കരിച്ചുകൊണ്ട് അറഫ ജൂലൈ 19 തിങ്കളാഴ്ചയും പെരുന്നാൾ ചൊവ്വാഴ്ചയും ഇങ്ങനെ മൂന്ന് രൂപത്തിലായത്.

(തുടരും)

അബ്ദുൽ റഊഫ് പുളിയംപറമ്പ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ