1922-ൽ കേരള മുസ്‌ലിം ഐക്യസംഘം എന്ന പേരിൽ നിലവിൽവന്ന വഹാബി പ്രസ്ഥാനം മുസ്‌ലിം വിശ്വാസ കർമമണ്ഡലങ്ങളിൽ അനൈക്യം സൃഷ്ടിച്ച് മുന്നോട്ട് പോകുമ്പോഴും മാസപ്പിറവി വിഷയത്തിൽ സുന്നികൾക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. അഥവാ ‘ശഅ്ബാൻ മസത്തിന്റെ അവസാനം കുറിച്ചു കൊണ്ട് പുതിയ മാസപ്പിറവി കാണുകയോ അല്ലെങ്കിൽ ശഅ്ബാൻ മാസം 30 തികയുകയുകയോ ചെയ്താൽ റമളാനിലേക്ക് പ്രവേശിക്കുകയായി. ചന്ദ്രഗതിയുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം നോമ്പ്, പെരുന്നാൾ, ഹജ്ജ് തുടങ്ങിയ പുണ്യകർമ്മങ്ങളുടെ നാൾ നിർണ്ണയിക്കുന്നത്’ (അൽമനാർ വാ: 33 ല: 11).
‘ശഅ്ബാൻ മാസം 30 ദിവസം പൂർത്തിയായതു കൊണ്ടോ റമളാനിന്റെ ഹിലാലിനെ (പ്രവി ചന്ദ്രനെ) കാണുന്നതു കൊണ്ടോ പ്രായപൂർത്തി എത്തിയിട്ടുള്ളവരും വിശേഷബുദ്ധിയുള്ളവരുമായ എല്ലാ സ്ത്രീ പുരുഷന്മാർക്കും നോമ്പ് നിർബന്ധമാണ്’ (അൽമുർശിദ് പു. 3 പേ. 253). ഇങ്ങനെ ഇവർ തന്നെ പറഞ്ഞതിൽ നിന്നും ഏതെങ്കിലും ഒരു മാസം 29ൽ ചന്ദ്ര പിറവി ദർശിക്കൽ കൊണ്ടോ ആ മാസം 30 പൂർത്തിയാകൽ കൊണ്ടോ തൊട്ടടുത്ത ദിവസം അടുത്ത മാസത്തിന്റെ ആരംഭമായി കണക്കാക്കപ്പെടുമെന്ന് മനസ്സിലാക്കാം. ഇതു തന്നെയാണല്ലോ നാളിതുവരെ മുസ്‌ലിം ലോകം ഒന്നാകെ അംഗീകരിച്ചതും ഇവർ തന്നെയും സ്വന്തം ആഗോള പണ്ഡിതരായി വാഴ്ത്തുന്ന ഇബ്‌നു തൈമിയ്യയുടെയും അൽബാനിയുടെയും ഉഥൈമിയുടെയും നിലപാടുകളും.
‘ശൈഖ് നാസിറുദ്ദീൻ അൽബാനി കാഴ്ച നഗ്നനേത്രം കൊണ്ട് തന്നെ ആകണം എന്ന് അഭിപ്രായപ്പെടുന്നു. ശൈഖ് അൽ ഉഥൈമി:

ചോദ്യം: മാസാരംഭം ഉറപ്പിക്കാവുന്ന ശർഇയ്യായ മാർഗമെന്താണ്? അതിൽ ഗോളശാസ്ത്രം നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കിനെ അവലംബിക്കൽ അനുവദനീയമാണോ?

മറുപടി: മാസാരംഭം ഉറപ്പിക്കുന്നതിനുള്ള ശർഇയ്യായ വഴി ജനങ്ങൾ ഹിലാൽ കാണലാണ്. മതത്തിലും കാഴ്ചശക്തിയിലും വിശ്വസിക്കപ്പെടാവുന്നവരിൽ പെട്ടവനായിരിക്കണം കാണുന്നയാൾ. റമളാൻ പിറവിയാണെങ്കിലും ശവ്വാൽ പിറവിയാണെങ്കിലും അങ്ങനെ ഒരാൾ കണ്ടാൽ അതനുസരിച്ച് അമൽ ചെയ്യൽ നിർബന്ധമാണ്. കാണൽ ഉണ്ടായിട്ടില്ലെങ്കിൽ ഗോളശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കിനെ അവലംബിക്കാവതല്ല’ (അൽഇസ്‌ലാഹ് 2017 ജൂലൈ 3).
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) പറഞ്ഞു: നോമ്പ്, ഹജ്ജ് എന്നിങ്ങനെ ഹിലാലുമായി ബന്ധപ്പെട്ട വിധിവിലക്കുകൾക്ക് കണക്കുകാരെ അടിസ്ഥാനമാക്കുന്നത് അനുവദനീയമല്ല എന്നത് ദീനിൽ അനിവാര്യമായും അറിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഇക്കാര്യം അറിയിക്കുന്ന തെളിവുകൾ ധാരാളമുണ്ട്. മുസ്‌ലിംകൾ എല്ലാവരും ഇക്കാര്യത്തിൽ യോജിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ മുൻഗാമികൾക്കിടയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല; പിൽക്കാലക്കാരിലും അഭിപ്രായ വ്യത്യാസം ഇല്ല (മജ്മൂഉൽ ഫതാവാ: 25/133).’ (അൽ ഇസ്‌ലാഹ് 2019 മെയ്, പേ: 7).

ഇവിടെ കാഴ്ചയാണ് പരിഗണിക്കേണ്ടതെന്നും കണക്കിനെ അവലംബിക്കാൻ പാടില്ലെന്നും പറഞ്ഞിരിക്കെ തന്നെ ഇവർ ‘നോമ്പ്, പെരുന്നാൾ എന്നിവയിൽ കേരള മുസ്‌ലിംകൾക്കിടയിൽ ഐക്യം മാത്രമാണ് കേരള ഹിലാൽ കമ്മിറ്റി ആഗ്രഹിക്കുന്നത്’ (അൽഇസ്‌ലാഹ് 1999 മാർച്ച്) എന്ന് പറഞ്ഞ് അതിന് വേണ്ടി കണക്കുകൂട്ടി സ്വന്തം കണക്കുകൂട്ടലുകൾക്കപ്പുറത്താണ് (കിളശിശ്യേ) സത്യമെന്ന് സ്വയം ബോധ്യപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
ഒരു പ്രശ്‌നവുമില്ലാത്ത ഈ കാര്യത്തിൽ ‘ഐക്യത്തിന് വേണ്ടി’ മുന്നോട്ട് വെച്ച കണക്കു നോട്ടത്തിൽ തന്നെ വഹാബി പ്രസ്ഥാനം മൂന്ന് തട്ടിലാണുള്ളത്.

1. ഭാഗികം
മാസം കാണാൻ സാധ്യതയുള്ള ദിവസമാണ് കാണേണ്ടത്. ഗോളശാസ്ത്രജ്ഞരുടെ കണക്ക് പ്രകാരം കാണൽ അസാധ്യമായ 29ന്റെ ദിവസം ആരെങ്കിലും കണ്ടതായി സാക്ഷി നിന്നാൽ ആ സാക്ഷിത്വം സ്വീകരിക്കാതെ 30 പൂർത്തിയാക്കി തൊട്ടടുത്ത ദിവസമായിരിക്കും നോമ്പ്/പെരുന്നാൾ (1999 ഫെബ്രുവരി അൽമനാർ, 2014 ഒക്ടോബർ 24 ശബാബ്).

മറുപടി: ’29ന്റെ ദിവസം വല്ലവനും മാസപ്പിറവി കണ്ടെന്ന് പറഞ്ഞാൽ നബിയോസ്വഹാബിവര്യന്മാരോ കണക്കുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരുന്നില്ല അവരുടെ സാക്ഷിത്വം സ്വീകരിച്ചിരുന്നത്. അവർ വിശ്വസ്തന്മാരാണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തിരുന്നത്. കണക്കുമായി യോജിച്ചില്ല എന്ന കാരണത്താൽ നവ ചന്ദ്രനെ ദർശിച്ചു എന്ന് പറഞ്ഞവന്റെ സാക്ഷിത്വം നബിയും സ്വഹാബിവര്യന്മാരും തള്ളിക്കളഞ്ഞതിന് ഒരൊറ്റ സംഭവമെങ്കിലും ഈ ഭൂമുഖത്ത് ജീവിക്കുന്ന ഒരൊറ്റ പണ്ഡിതനും എടുത്ത് കാണിക്കുവാൻ സാധ്യവുമല്ല’ (അബ്ദുസ്സലാം സുല്ലമി-ചന്ദ്രമാസ നിർണയം: കണക്കും കാഴ്ചയും പേ: 45).

2. സമഗ്രം
ഗോളശാസ്ത്ര കണക്ക് പ്രകാരം ചന്ദ്രപ്പിറവി കാണാൻ സാധ്യതയില്ലാത്ത ദിവസം മാസം നോക്കേണ്ടതില്ല. (നോക്കിയിട്ട് കാണില്ല, ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടാവില്ല) എന്നതുപോലെ കാണാൻ സാധ്യതയുള്ള ദിവസവും നോക്കേണ്ടതില്ല. (ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടാകും) (ചന്ദ്രമാസ നിർണയം: കണക്കും കാഴ്ചയും പേ: 43, 44). അഥവാ ചന്ദ്രനെ ഒരുനിലക്കും കാഴ്ചയിൽ ആശ്രയിക്കാതെ കാണാൻ സാധ്യതയില്ലെന്ന കണക്ക് പ്രകാരം 30 പൂർത്തിയാക്കി തൊട്ടടുത്ത ദിവസം നോമ്പോ പെരുന്നാളോ ആക്കുന്നതു പോലെ ശാസ്ത്ര കണക്ക് പ്രകാരം കാണാൻ സാധ്യതയുള്ള ദിവസവും 29ന് മാസം കാണാതെ തന്നെ നോമ്പോ പെരുന്നാളോ ഉറപ്പിക്കുന്നു.

മറുപടി: ഇത് രണ്ടും നേരത്തെ ഉദ്ധരിച്ച വഹാബികൾ അംഗീകരിക്കുന്ന നേതാക്കൾ പറഞ്ഞതിനും ഇസ്‌ലാമിനും അന്യമാണ്. ”

صوموا لرؤيته وأفطروا لرؤيته

റമളാൻ മാസപ്പിറ കണ്ടാൽ നിങ്ങൾ നോമ്പെടുക്കുക, ശവ്വാൽ മാസപ്പിറ കണ്ടാൽ നോമ്പ് മുറിക്കുക.

لا تصوموا حتي تروه ولا تفطروا حتي تروه

റമളാൻ മാസപ്പിറവി കാണുന്നത് വരെ നോമ്പെടുക്കാൻ പാടില്ല. ശവ്വാൽ മാസപ്പിറവി കാണുന്നത് വരെ നോമ്പ് വിടാനും പാടില്ല.

فان غمّ عليكم فأكملوا عدّة ثلاثين شعبان

29ന് മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെങ്കിൽ ശഅ്ബാൻ 30 പൂർത്തിയാക്കുക. ഇത് പ്രകാരം സ്വഹാബികൾ 29ന് മാസം നോക്കുക പതിവായിരുന്നു. കണ്ടാൽ പുതിയ മാസം പിറന്നതായി കണക്കാക്കും. കണ്ടില്ലെങ്കിൽ ആ മാസത്തിൽ 30 ദിവസമുണ്ടെന്ന് ഗണിക്കും. എല്ലാവരും കാണണമെന്ന് നിബന്ധനയില്ല. വിശ്വാസ യോഗ്യമായ രീതിയിൽ ഒന്നോ രണ്ടോ പേര് കണ്ടാലും മതി’ (അൽമനാർ റമളാൻ വിശേഷാൽ പതിപ്പ്. പേ: 10).
‘മേലുദ്ധരിച്ച ഖുർആൻ വചനങ്ങളും നോമ്പും പെരുന്നാളും ഉറപ്പിക്കുന്നതിനെ കുറിച്ച പ്രവാചക വചനങ്ങളും വേണ്ടുംവിധം മനസ്സിലാക്കാത്തതാവാം ഒരുപക്ഷേ ഈ പാളിച്ചക്ക് കാരണം. ഹിലാൽ കാണുന്നത് വരെ നിങ്ങൾ നോമ്പെടുക്കരുത്. ഹിലാൽ കാണുന്നത് വരെ നിങ്ങൾ നോമ്പ് വിടരുത് (പെരുന്നാളാക്കരുത്) നിങ്ങൾക്ക് മേഘം മൂടി ഹിലാലിനെ കാണാൻ കഴിയാതിരുന്നാൽ നിങ്ങൾ 30 പൂർത്തിയാക്കണം എന്നാണ് പ്രവാചകൻ നമ്മെ പഠിപ്പിച്ചത്. അപ്പോൾ മാസപ്പിറവി ഉണ്ടായിട്ട് പോലും അത് കാർമേഘം നിമിത്തമോ മറ്റോ കാണാൻ സാധിക്കാതെ വന്നാൽ 30 പൂർത്തിയാക്കണമെന്നാണ് നബി നിഷ്‌കർഷിച്ചത് എന്ന് മനസ്സിലാക്കാം’ (അൽമനാൽ 1999 ഫെബ്രു. പേ: 5). ഇതുവരെ ഉദ്ധരിച്ച മുജാഹിദ് ഗ്രന്ഥങ്ങളിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം.
1) നോമ്പും പെരുന്നാളും ഉറപ്പിക്കുവാൻ കാഴ്ചയാണ് അവലംഭിക്കേണ്ടത്. കണക്കിനെയല്ല.
2) കണക്കിനെ അടിസ്ഥാനമാക്കുന്നത് അനുവദനീയമല്ല എന്നത് ദീനിൽ അറിയപ്പെട്ടതും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഉമാണ്. ഈ വിഷയത്തിൽ മുൻഗാമികൾക്കും പിൻഗാമികൾക്കും അഭിപ്രായ വ്യത്യാസമില്ല.
3) കാഴ്ച നഗ്നനേത്രങ്ങൾ കൊണ്ട് തന്നെയാകണം.
4) മേഘം കാരണമോ മറ്റോ ചന്ദ്രപ്പിറവി കാണാതിരുന്നാൽ പോലും കാണാനുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയോ കണക്കു നോക്കുകയോ അല്ല വേണ്ടത്. മറിച്ച് 30 പൂർത്തിയാക്കുകയാണ് വേണ്ടത്.
5) നബിയും സ്വഹാബത്തും കണക്കല്ല, കാഴ്ചയെയാണ് മാസം ഉറപ്പിക്കാനുള്ള മാനദണ്ഡമായി സ്വീകരിച്ചത്.
6) ബിദഇകളുടെ പഴയകാല നേതാക്കളും മാസം ഉറപ്പിക്കാൻ കാഴ്ചയെയാണ് അവലംബിച്ചിരുന്നത്.

3. ആഗോളീകരണം

ഈ വിഭാഗത്തിന്റെ ഉള്ളിലേക്കിറങ്ങിയാൽ മൂന്ന് അഭിപ്രായം കാണാം.
എ) ലോക മുസ്‌ലിംകളിൽ നോമ്പും പെരുന്നാളും ഏകീകരണത്തിനുള്ള മാർഗമായി മാസപ്പിറവി എവിടെ ദൃശ്യമായാലും ദേശഭേദമന്യേ എല്ലാവരും ഒരേ ദിവസം തന്നെ ഇസ്‌ലാമിക മാസം ആരംഭിക്കണം.

മറുപടി: ഈ വാദം പ്രമാണങ്ങൾക്കും ബുദ്ധിക്കും ശാസ്ത്രത്തിനും നിരക്കാത്തതാണെന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയത്തിൽ ഖുർആനും സുന്നത്തും ആധാരമാക്കി ശാസ്ത്രീയാടിസ്ഥാനത്തിൽ 4000 വർഷത്തെ 4800 മാസപ്പിറവിയിൽ ഗവേഷണം നടത്തിയതായി അവകാശപ്പെട്ട ഖാലിദ് ശൗകത്ത് എന്ന ഗവേഷകൻ അദ്ദേഹത്തിന്റെ moonsighting/Quran.html എന്ന വെബ്‌സൈറ്റിൽ Frequently Asked Questions About moon sighting (ചന്ദ്രപ്പിറവിയെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ) എന്ന തലവാചകത്തിൽ കൊടുത്ത ഒരു ചോദ്യവും മറുപടിയും ഇങ്ങനെ വായിക്കാം:

ചോദ്യം: ഭൂമിയിൽ ഏതെങ്കിലും ഒരു സ്ഥലത്ത് ചന്ദ്രനെ ദർശിച്ചാൽ, മുസ്‌ലിം ഉമ്മത്തിന് മുഴുവൻ അതേ ദിവസം ഇസ്‌ലാമിക മാസം ആരംഭിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
ഉത്തരം: ഭൂമിയിലെ ഒരിടത്ത് ചന്ദ്രനെ കാണുമ്പോൾ ആ നിമിഷം തന്നെ ഭൂഗോളത്തിൽ രണ്ട് ദിവസവും തീയതിയും നിലനിൽക്കുന്നു. ചില സ്ഥലങ്ങൾ ഇതിനകം തന്നെ അടുത്ത ദിവസം ആരംഭിച്ചുകഴിഞ്ഞിരിക്കും. ആ സ്ഥലങ്ങൾക്ക് ആ സമയത്ത് (പുതിയ) മാസം ആരംഭിക്കാൻ കഴിയില്ല. പുതിയ മാസം ആരംഭിക്കാൻ അവർക്ക് അടുത്ത സൂര്യാസ്തമയം വരെ കാത്തിരിക്കേണ്ടി വരും. അതിനാൽ മാസപ്പിറവി ദർശിച്ച പ്രദേശത്ത് മാസം ആരംഭിക്കുമ്പോൾ അവരുടെ മാസം ആരംഭിക്കുന്നില്ല.
ഉദാഹരണത്തിന്, മാസദർശനം ഹവായിയിൽ (ഹവായ് ദ്വീപ്) മാത്രമേ സംഭവ്യമാകൂ എന്നും ലോകത്തെവിടെയും ഇല്ലെന്നും കരുതുക. താമസിയാതെ ഹവായിയിൽ കാണാമെന്ന് നമുക്ക് മുൻകൂട്ടി അറിയാമെങ്കിലും ഇസ്‌ലാമിക മാസം ആരംഭിക്കുന്നതിനുള്ള സമയം ഹവായിയിലെ സൂര്യാസ്തമയത്തിന് ശേഷമായിരിക്കും (വൈകുന്നേരം 6 മണിയോടെ). അതേസമയം ടോക്കിയോയിൽ അടുത്ത ദിവസം ഉച്ചക്ക് 1 മണി ആയിരിക്കും.
ഇത് റമസാൻ മാസമായിരുന്നുവെങ്കിൽ ടോക്കിയോയിലെ ളുഹ്‌റ് സമയം കഴിഞ്ഞിട്ടുണ്ടാകും. ലോകത്തെവിടെയും മാസം ആരംഭിക്കുന്നതിന് 9 മണിക്കൂർ മുമ്പ് അവർക്ക് നോമ്പ് ആരംഭിക്കാൻ കഴിയില്ല.
വിശദീകരണം ആവശ്യമില്ലാത്ത വിധം വളരെ വ്യക്തവും ശാസ്ത്രീയവുമായി അദ്ദേഹം സമർത്ഥിച്ചു.
ബി) മക്കയെ കേന്ദ്രമാക്കി മാസമുറപ്പിക്കണം.

മറുപടി: ഈ വാദവും മതപരമായി നിലനിൽക്കാത്തതുപോലെ ശാസ്ത്രീയമായും നിലനിൽക്കുകയില്ല. കാരണം മുകളിൽ ഉദ്ധരിച്ച അതേ തടസ്സങ്ങൾ ഇവിടെയും നിലനിൽക്കുന്നു. കാരണം മക്കത്ത് മാസം കാണുന്ന സമയത്ത് ചില നാടുകളിൽ പകൽ പിന്നിട്ടിരിക്കും. അതുകൊണ്ട് തന്നെ അവർക്ക് നോമ്പെടുക്കുവാനോ പെരുന്നാൾ ആഘോഷിക്കുവാനോ സാധ്യമല്ല.
സി) ലോകത്ത് ഒരു ചന്ദ്രൻ മാത്രമേ ഉള്ളൂ. അതിനാൽ ഒരു മാസപ്പിറവിയേ പാടുള്ളൂ. മാസമാറ്റത്തിന്റെ നിദാനം ചന്ദ്രക്കലയല്ല. കറുത്ത വാവ് (അമാവാസി) ആണ്. അമാവാസി, മാസത്തിൽ ഒരിക്കലേ സംഭവിക്കൂ. അത് ഭൂമിയുടെ മുകളിൽ ഏത് ഭാഗത്തും ആകാം. അതിനാൽ അമാവാസി കണക്കാക്കി മാസമാറ്റം നിർണയിക്കണം. അതോടെ ലോകത്ത് എല്ലായിടത്തും ചന്ദ്രമാസാരംഭം ഒരേ ദിവസമാവുകയും അതുവഴി നോമ്പും പെരുന്നാളും ലോകം മുഴുവനും ഒരേ ദിവസമാവുകയും ചെയ്യും.

മറുപടി: കേൾക്കാൻ സുന്ദമായി തോന്നുമെങ്കിലും ഇതിനും പ്രമാണത്തിന്റെയും ശാസ്ത്രത്തിന്റെയും പിന്തുണയില്ലെന്ന് മാത്രമല്ല, അലി മണിക്ഫാൻ ആവിഷ്‌കരിച്ച ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ഈ വാദത്തിന് മുമ്പ് മടവൂർ വിഭാഗം ശബാബ് വാരികയിലൂടെ മറുപടി പറഞ്ഞത് ഇങ്ങനെ: ‘ഈ അഭിപ്രായഗതി ലോകത്ത് ഏതെങ്കിലും ഗോള ശാസ്ത്രജ്ഞമാരോ ഫിഖ്ഹീ കൗൺസിലുകളോ അംഗീകരിച്ചതല്ല. ഈ വാദം മുസ്‌ലിം സമൂഹം നിരാകരിക്കുന്നു. കാരണങ്ങൾ പലതാണ്: (ഒന്ന്) ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലമില്ല. ആയത്തുകളെയും ഹദീസുകളെയും നീട്ടിവലിച്ച് ദുർവ്യാഖ്യാനിച്ചു കൊണ്ടാണ് ഈ വാദം സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്. (രണ്ട്) വിശുദ്ധ ഖുർആനും പ്രാമാണികമായ ഹദീസുകളും ചാന്ദ്രമാസാരംഭം മാസപ്പിറവി എന്നറിയപ്പെടുന്ന ഹിലാൽ ദർശനം ആണെന്ന് വ്യക്തമാക്കുന്നു. ഇവരുടെ വാദപ്രകാരം കറുത്തവാവ് (അമാവാസി) എന്ന കാണാത്ത ഒരു സംഗതിയാണ് മാസാരംഭം കുറിക്കുന്നത്. (മൂന്ന്) ഗോളശാസ്ത്ര നിരീക്ഷണങ്ങൾ അനുസരിച്ചും കറുത്തവാവ് അടിസ്ഥാനത്തിൽ ലോകത്ത് മാസാരംഭം ഏകീകരിക്കാനായില്ല. പ്രമാണവിരുദ്ധവും ശാസ്ത്ര തത്ത്വര കലണ്ടർ പ്രകാരം നോമ്പോ പെരുന്നാളോ ആയിരിക്കും. ഇതുപോലെ ചന്ദ്രപ്പിറവി കാണുന്ന സമയത്ത് അടുത്ത സൗര തിയ്യതിയുടെ പ്രഭാതത്തിലുള്ളവർ രണ്ടാമത്തെ സൗര കലണ്ടർ തിയ്യതിയിൽ നോമ്പും പെരുന്നാളും ആരംഭിക്കും.
ഉദാഹരണത്തിന്, അമേരിക്കയുടെ പശ്ചിമ തീരത്തുള്ള ലോസ്ആഞ്ചൽസിൽ റമളാൻ ചന്ദ്രപ്പിറവി ഒരു ബുധനാഴ്ച സൂര്യാസ്തമന സമയത്ത് കണ്ടു എന്ന് സങ്കൽപിക്കുക. ഇവിടെ സൂര്യാസ്തമനം 6 മണിക്കാണെങ്കിൽ (ലോസ്ആഞ്ചൽസിലെ സമയം ഗ്രീനിച്ച് സമയത്തേക്കാൾ 8 മണിക്കൂർ പുറകിലാണ്.) ഇന്ത്യയിൽ വ്യാഴാഴ്ച രാവിലെ 7.30 ആയിരിക്കും. ലോസ്ആഞ്ചൽസിൽ കണ്ട മാസപ്പിറവി ഇവിടെ ഇന്ത്യയിൽ സെക്കന്റുകൾക്കുള്ളിൽ അറിഞ്ഞാൽ പോലും നോമ്പെടുക്കുവാൻ സാധിക്കുമോ? 7.30 മുതൽ നോമ്പ് ആരംഭിക്കണമെന്നോ അല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ച പോലെ കാണാൻ സാധ്യതയുണ്ടെന്ന് കരുതി നേരത്തെ തന്നെ നോമ്പെടുത്ത് തുടങ്ങുവാനോ സാധിക്കുമോ? സാധിച്ചാൽ തന്നെ ഇസ്‌ലാം അത് രണ്ടും അനുവദിക്കുന്നുണ്ടോ? പിന്നെ എന്താണ് പോംവഴി? തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച നോമ്പ് ആരംഭിക്കണം. അപ്പോൾ പിന്നെ എങ്ങനെയാണ് നോമ്പ് പെരുന്നാളുകളിൽ ഏകോപനം സാധ്യമാവുക? ഇതുകൊണ്ടാണ് ഏകോപനൈക്യമല്ല ഉദ്ദേശ്യം, ഭിന്നിപ്പിക്കലാണെന്ന് തുടക്കത്തിൽ തന്നെ സൂചിപ്പിച്ചത്. നോമ്പും പെരുന്നാളും മതപരമായ വിശേഷ ദിവസങ്ങളായിരിക്കെ അത് എന്ന്, എങ്ങനെ നടത്തമെന്ന് തീരുമാനിക്കേണ്ടത് മതത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാവണം. ഇവിടെയാണ് ഇതു സംബന്ധമായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അകപ്പെട്ട ഊരാകുരുക്കുകൾ സമുദായം വിലയിരുത്തേണ്ടത്.

അബ്ദുൽ റഊഫ് പുളിയംപറമ്പ്

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ