ആരോഗ്യം അമൂല്യമാണ്. അല്ലാഹു നല്‍കുന്ന അനുഗ്രഹവുമാണത്. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ ധര്‍മങ്ങളും കര്‍മങ്ങളും നിര്‍വഹിക്കാന്‍ ആരോഗ്യമുള്ള മനസ്സും ശരീരവും അനിവാര്യമാണ്. ആരോഗ്യത്തിന് ന്യൂനത സംഭവിച്ചാല്‍ ചികിത്സ നടത്തി തിരിച്ചുപിടിക്കുക എന്നതിലല്ല ആരോഗ്യ സംരക്ഷണം അടിസ്ഥാനപ്പെടുത്തുന്നത്. ആരോഗ്യവ്യവസ്ഥക്കു ക്ഷതമേല്‍ക്കാതെ സംരക്ഷിക്കാനുപകരിക്കുന്ന ജീവിത ശീലങ്ങള്‍ അനുവര്‍ത്തിക്കുകയാണു വേണ്ടത്. ചികിത്സാരീതികളും സംവിധാനങ്ങളും വര്‍ധിച്ചുവരുന്നതും ഉല്‍ഭൂതമാവുന്നതും നന്മവിചാരത്തില്‍ നിന്നാണെന്ന് കരുതിയാലും അതിനൊരു മറുവശമുണ്ട്. ആരോഗ്യത്തെക്കുറിച്ച് മനുഷ്യന്റെ ആധിയും ആരോഗ്യശീലങ്ങളെ അവലംബിക്കുന്നതില്‍ സംഭവിക്കുന്ന കുറ്റകരമായ അനാസ്ഥയെയും അലംഭാവത്തെയും അതു പ്രതിഫലിപ്പിക്കുന്നു.
ആരോഗ്യത്തിനും അതിനു ഗുണകരമാവുന്ന ജീവിത, കര്‍മ, ധര്‍മശീലങ്ങള്‍ക്കും ഇസ്‌ലാം മുന്തിയ പരിഗണന നല്‍കുന്നുണ്ട്. സത്യവിശ്വാസത്തിലധിഷ്ഠിതമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യമില്ലാതെ കഴിയില്ല. ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും സാധിക്കുന്ന ജീവിതശീലങ്ങളാണ് ഇസ്‌ലാം മനുഷ്യനില്‍ നിന്നും ആവശ്യപ്പെടുന്നത്. ജൈവധര്‍മമെന്ന നിലയിലും ജീവസുരക്ഷ എന്ന നിലയിലും നിര്‍വഹിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളെ ഇസ്‌ലാം പുണ്യമാക്കി നിശ്ചയിച്ചിരിക്കുകയാണ്. അവ നിര്‍വഹിക്കുന്നതിലൂടെ ആത്മീയവും ഭൗതികവുമായ ഗുണങ്ങള്‍ ലഭ്യമാവുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരവും ആത്മീയവുമായ ഗുണം സമ്പാദിക്കാന്‍ ചില ഇബാദത്തുകള്‍ ഉപകരിക്കുന്നു.
ഇസ്‌ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കാന്‍ ബാധ്യതയും പ്രചോദനവും ഉള്ളവനെന്ന നിലയില്‍ ആരോഗ്യ ശീലങ്ങള്‍ എന്ന തലക്കെട്ടില്‍ അവ അടുക്കിവെച്ചിട്ടുണ്ടാവില്ല. എന്നാലും അവ അനുഷ്ഠിക്കുന്നതിലൂടെ ആത്മീയമായ അച്ചടക്കവും പുണ്യവും കൈവരിക്കാനാവുന്നു. ഒപ്പം ആരോഗ്യവും രോഗപ്രതിരോധവും നേടാനുമാവും. അബ്ബാസ്(റ) പറയുന്നു: “അല്ലാഹുവിനോട് എന്താണു ഞാന്‍ ചോദിക്കേണ്ടതെന്ന് പഠിപ്പിച്ച് തരാന്‍ നബി(സ്വ)യോട് ഞാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “ആരോഗ്യത്തെ ചോദിക്കുക’. ഏതാനും ദിവസം കഴിഞ്ഞ ശേഷം ഞാന്‍ വീണ്ടും ഇതേ ചോദ്യം ഉന്നയിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഇഹത്തിലും പരത്തിലും ആരോഗ്യത്തെ നീ അല്ലാഹുവിനോട് ചോദിക്കുക’ (തിര്‍മുദി).
നിങ്ങള്‍ അല്ലാഹുവിനോട് വിശ്വാസദാര്‍ഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക വിശ്വാസദാര്‍ഢ്യം കഴിഞ്ഞാല്‍ പിന്നെ, ആരോഗ്യത്തെക്കാള്‍ ഉത്തമമായതൊന്നും ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല (നസാഈ).
അബുദ്ദര്‍ദാഅ്(റ) പറയുന്നു: “നബി(സ്വ) ആരോഗ്യത്തെക്കുറിച്ചും അതിന് നന്ദി ചെയ്താല്‍ ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും പറഞ്ഞു, പരീക്ഷണങ്ങളെയും ക്ഷമിച്ചാല്‍ അവനു ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും വിശദീകരിച്ചു. അപ്പോള്‍ നബി(സ്വ)യുടെ സമീപത്തിരിക്കുകയായിരുന്ന ഞാന്‍ പറഞ്ഞു: എനിക്കെല്ലാവരെക്കാളും പ്രിയങ്കരനായ തിരുദൂതരേ, എനിക്ക് ആരോഗ്യമുണ്ടാവുകയും എന്നിട്ട് ഞാന്‍ നന്ദി ചെയ്യുകയും ചെയ്യുന്നതാണ് ഞാന്‍ പരീക്ഷിക്കപ്പെടുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരും നിന്റെ കൂടെ ആരോഗ്യത്തെ ഇഷ്ടപ്പെടുന്നു’ (ത്വബ്റാനി).
ആരോഗ്യവും രോഗപീഡകളില്ലാത്ത അവസ്ഥയും അല്ലാഹുവില്‍ നിന്ന് ചോദിച്ചുവാങ്ങേണ്ടതാണ്. അതു ചോദിക്കുന്നത് അല്ലാഹുവിനിഷ്ടവുമാണ്. നബി(സ്വ)ക്കും ഇഷ്ടംതന്നെ. സത്യവിശ്വാസത്തിനൊപ്പം ആരോഗ്യം കൂടിയാവുമ്പോള്‍ വിശ്വാസിയുടെ ജീവിതത്തിന് പുഷ്കലാവസ്ഥയുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടാണ് നബി(സ്വ)യോട് അബുദ്ദര്‍ദാഅ്(റ) ആരോഗ്യമുണ്ടായി നന്ദി ചെയ്തു ജീവിക്കുന്നവനായിത്തീരാനുള്ള ഇഷ്ടമറിയിച്ചപ്പോള്‍ നബി(സ്വ) അതിനെ പിന്തുണച്ച് അഭിപ്രായമറിയിച്ചത്.
ആരോഗ്യം അമൂല്യമായ ഒരനുഗ്രഹം കൂടിയാണ്. അതിന് അല്ലാഹുവിനോട് നന്ദി ചെയ്യേണ്ടതുണ്ട്. കാരണം അമൂല്യമായ ആ അനുഗ്രഹത്തെ അവഗണിക്കാന്‍ നമുക്ക് പാടില്ല. ആരോഗ്യമെന്ന അനുഗ്രഹത്തെ നന്മകള്‍ക്കും നിര്‍മാണപരമായ കാര്യങ്ങള്‍ക്കും വിനിയോഗിക്കണം. അതിന് ക്ഷതവും നാശവും സംഭവിക്കാതെ പരിരക്ഷിക്കുകയും വേണം. വല്ല ന്യൂനതയും സംഭവിക്കുന്നുവെങ്കില്‍ ചികിത്സിക്കണം. ആരോഗ്യമുള്ളപ്പോള്‍ അതിന്റെ വിലയെക്കുറിച്ച് ബോധ്യമില്ലാതിരിക്കുന്നത് വലിയ അബദ്ധവും അപരാധവുമാണ്.
നബി(സ്വ) പറഞ്ഞു: “ആരോഗ്യം ഒഴിവുസമയം എന്നീ രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ ധാരാളമാളുകള്‍ വഞ്ചിതരായിരിക്കും’ (ഇബ്നുമാജ).
മതപരവും ധാര്‍മികവുമായ ബാധ്യതകള്‍ പലതും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്ന കാലമാണ് ആരോഗ്യകാലം. അപ്പോള്‍ അപ്രധാനവും അനാവശ്യവുമായ കാര്യങ്ങളില്‍ സമയം നഷ്ടപ്പെടുത്തി ആരോഗ്യശോഷണം സംഭവിക്കുമ്പോള്‍ നഷ്ടബോധം വന്നതുകൊണ്ടായില്ല. ഇത് മനുഷ്യജീവിതത്തില്‍ സംഭവ്യമായ ഒരു അവസ്ഥയാണെന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ആരോഗ്യം അമൂല്യമാണ് എന്നതിനാല്‍ തന്നെ അതു വിചാരണ ചെയ്യപ്പെടുമെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടെ അതില്ലാതാവുന്ന അവസ്ഥക്കുമുമ്പ് ആരോഗ്യകാലത്തെ ഉപയോഗപ്പെടുത്തണമെന്നും പ്രവാചകര്‍ പഠിപ്പിച്ചു.
നബി(സ്വ) പറയുന്നു: “അന്ത്യനാള്‍ അടിമയോട് വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളില്‍ ആദ്യമായി അവനോട് ചോദിക്കും: ഞാന്‍ നിനക്ക് ശാരീരികാരോഗ്യം തന്നിരുന്നില്ലേ’ (ഇബ്നുഹിബാന്‍).
അഞ്ചുകാര്യങ്ങളെ/അവസ്ഥകളെ അതിന് വിരുദ്ധമായവക്ക് മുമ്പ് ഉപയോഗപ്പെടുത്തണമെന്ന് നബി(സ്വ) പറഞ്ഞതിലൊന്നാണിത്. രോഗാവസ്ഥക്കു മുമ്പ് ആരോഗ്യത്തെ നീ മുതലെടുക്കുക’ (ഹാകിം).
നബി(സ്വ)യുടെ പ്രാര്‍ത്ഥനയിലും അവിടുന്ന് നിര്‍ദേശിച്ച പ്രാര്‍ത്ഥനകളിലും സ്വിഹ്ഹത്തും ആഫിയത്തും കാണാം.
“അല്ലാഹുവേ, ഇഹത്തിലും പരത്തിലും ആഫിയത്തിനെ നിന്നോടു ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനീകാര്യത്തിലും ദുന്‍യാവിന്റെ കാര്യത്തിലും കുടുംബത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഞാന്‍ നിന്നോട് ആഫിയത്തിനെയും അഫ്വിനെയും ചോദിക്കുന്നു’ (അബൂദാവൂദ്).
അനസ്(റ) പറയുന്നു: ഏതു ദൂആആണ് നബിയേ ഏറ്റും ശ്രേഷ്ഠകരമായത് എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പ്രവാചകര്‍ പറഞ്ഞു. നീ നിന്റെ നാഥനോട് ഇഹത്തിലും പരത്തിലുമുള്ള വിടുതിയും ആരോഗ്യവും ചോദിക്കുക. രണ്ടാം ദിവസവും അദ്ദേഹം ആ ചോദ്യം തന്നെ ആവര്‍ത്തിച്ചും നബി(സ്വ) അതേ മറുപടി നല്‍കുകയും ചെയ്തു. മൂന്നാം നാള്‍ ഇതേ മറുപടി പറഞ്ഞ ശേഷം പറഞ്ഞു: ഇഹത്തിലും പരത്തിലുമുള്ള അഫ്വും ആഫിയത്തും നിനക്ക് ലഭിച്ചാല്‍ നീ വിജയിച്ചു (ഇബ്നുമാജ). മറ്റൊരിക്കല്‍ നബി(സ്വ) മുആഫാത് കൂടി ചോദിക്കാന്‍ പറഞ്ഞിട്ടുണ്ട് (നസാഈ).
അഫ്വ്, ആഫിയത്ത്, മുആഫാത്ത് എന്നിവ സൗഖ്യത്തെയും സുരക്ഷയെയും സൂചിപ്പിക്കുന്ന പദങ്ങളാണ്. അഫ്വ് എന്നാല്‍ ജീവിതത്തില്‍ ചെയ്ത അനര്‍ത്ഥങ്ങളുടെ ദുരിതം പേറേണ്ടി വരാതെ രക്ഷപ്പെടുത്താനായി അത് മാപ്പാക്കലാണ്. ആഫിയത്ത് എത്തിനില്‍ക്കുന്ന സാഹചര്യത്തിലും പരിസ്ഥിതിയിലും ബാധിച്ചേക്കാവുന്ന രോഗപീഡകളും മറ്റും ഏല്‍ക്കുന്നതില്‍ നിന്ന് കാവല്‍ ലഭിക്കലാണ്. മുആഫാത്ത് എന്നാല്‍ അപരനുമായി ബന്ധപ്പെട്ട പരസ്പരം സുഖം കെടുത്തുന്ന സാഹചര്യം ഇല്ലാതാകലാണ്. യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണ സൗഖ്യവും സ്വസ്ഥതയും ആവശ്യപ്പെടലാണ് ആ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുന്ന അത് ഇഹത്തിലും പരത്തിലും മതകാര്യത്തിലും ഭൗതിക കാര്യത്തിലും ആരോഗ്യം ഉണ്ടായിത്തീരുന്നതിനുള്ള പ്രാര്‍ത്ഥന നടത്താനാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഈ ആശയം പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇബ്നുല്‍ അസാകിര്‍(റ) നിഹായയില്‍ വിവരിച്ചിട്ടുണ്ട്.
കായികശേഷി ആരോഗ്യത്തിന്റെ അടയാളങ്ങളില്‍ പെടുന്നു. ശാരീരികമായ ആരോഗ്യത്തോടൊപ്പം ശക്തിയും ബലവും ഉള്ളവര്‍ക്ക് മറ്റുള്ളവരെക്കാള്‍ ശ്രമകരമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സത്യവിശ്വാസിയിലുണ്ടാവുന്ന ശക്തി ദൗര്‍ബല്യങ്ങള്‍ കര്‍മരംഗത്ത് പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ തന്നെ ആരോഗ്യമുള്ള വിശ്വാസിയില്‍ നിന്നും ഗുണങ്ങള്‍ കൂടുതല്‍ പ്രത്യക്ഷമാവാന്‍ സാധ്യതകളുണ്ട്. അങ്ങനെ നന്മ പ്രവര്‍ത്തിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ശാരീരിക ശക്തിയുള്ള സത്യവിശ്വാസിയെ നബി(സ്വ) എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം ദുര്‍ബലന്‍ മോശക്കാരന്‍ എന്നല്ല. ശാരീരിക ശേഷിച്ചുള്ളവന്‍ കര്‍മരംഗത്ത് ശോഭിക്കാന്‍ സാധിക്കുന്ന പോലെ ശക്തി കുറഞ്ഞവന് സാധിക്കുകയില്ല എന്നേയുള്ളൂ. പക്ഷേ, ശക്തനും ആരോഗ്യവാനും അല്ല എന്നത് ഒരാളുടെ കുറവോ കുറ്റമോ അല്ല. ചില ഇളവുകള്‍ അവനുണ്ടായിരിക്കും. അടിസ്ഥാനപരമായി ശക്തി ദൗര്‍ബല്യങ്ങള്‍ക്കതീതമായി വിശ്വാസിയെ കൊണ്ടുണ്ടാവുന്ന നന്മകളേറെയുണ്ട്. അവയെല്ലാം പ്രതിഫലാര്‍ഹമെന്നതിലും അവയുടെ പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളിലും ഒരു കുറവും ഇല്ലാത്തവ തന്നെയായിരിക്കും. ഒരുപക്ഷേ ശക്തി കുറഞ്ഞവന്‍ പ്രതികൂലങ്ങളെ പ്രതിരോധിച്ച് പുണ്യങ്ങള്‍ കൂടുതല്‍ നേടിയെടുക്കാനുമിടയുണ്ട്.
നബി(സ്വ) പറയുന്നു: “ശക്തനായ സത്യവിശ്വാസി ശക്തി കുറഞ്ഞ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിങ്കല്‍ പ്രിയങ്കരനുമാണ്. എന്നാല്‍ എല്ലാവരിലും ഗുണങ്ങളുണ്ട്’ (മുസ്ലിം). സത്യവിശ്വാസം താല്‍പര്യപ്പെടുന്ന കാര്യങ്ങളില്‍ ഉത്സാഹവും മുന്നേറ്റവും സാധിക്കുന്നതിനും അതുപയോഗപ്പെടുത്തണമെന്നതിലാണീ പ്രശംസ. എന്നാല്‍ അതുപയോഗപ്പെടുത്തി അരുതായ്മകളും അനര്‍ത്ഥങ്ങളും ചെയ്താലും കൃത്യവിലോപവും കര്‍മവിമുഖതയും കാണിച്ചാലും ശക്തിശേഷികള്‍ ശാപവും നാശവുമായിട്ടായിരിക്കും.
മുകളില്‍ വിവരിച്ച അബുദ്ദര്‍ദാഅ്(റ)ന്റെ സംഭവത്തില്‍ നിന്നും ഗ്രഹിക്കാവുന്നപോലെ ശക്തി കുറഞ്ഞ് പരിക്ഷീണിതനായി അതില്‍ ക്ഷമകൈകൊള്ളുകയും ഇളവുകള്‍ പറ്റുകയും ചെയ്യുന്നതിനേക്കാള്‍ ശക്തിയും ശേഷിയുമുണ്ടായി അതിന്റെ സഹായത്താല്‍ സദ്പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പ്രതിഫലം നേടുന്നത് ആത്മസംതൃപ്തി ദായകമാണല്ലോ.
ആരോഗ്യം, ആരോഗ്യസംരക്ഷണം എന്നിവയിലെ മതപരമായ നിര്‍ദേശങ്ങളും ശീലങ്ങളും ധാരാളമുണ്ട്. ആരോഗ്യപരം എന്നത് ആരാധനയുടെ അടിസ്ഥാന ലക്ഷ്യമല്ല. സദ്കര്‍മങ്ങള്‍ എന്ന നിലയിലാണവയുടെയെല്ലാം അസ്തിത്വം. അതോടൊപ്പം അവ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, മാനസികശാരീരിക സൗഖ്യങ്ങള്‍ തുടങ്ങിയവ നേടിത്തരുന്നുണ്ട്. രോഗം വന്നാല്‍ ചികിത്സിക്കണമെന്ന പാഠം ഈ ഗണത്തില്‍ നേരിട്ടുള്ള വ്യക്തമായ ഒരു നിര്‍ദേശമാണ്. രോഗത്തെ ഒരു വിധിയായി കണ്ട് നിഷ്ക്രിയമായിരിക്കല്‍ പ്രോത്സാഹനീയമല്ല.
നബി(സ്വ) പറയുന്നു: “നിശ്ചയം ഒരു രോഗത്തെയും അതിനുള്ള പ്രതിവിധി നിശ്ചയിക്കാതെ അല്ലാഹു ഇറക്കിയിട്ടില്ല’ (തിര്‍മുദി). ശമനം ഇറക്കാതെ ഒരു രോഗത്തെയും അല്ലാഹു ഇറക്കിയിട്ടില്ല. അറിയുന്നവരറിയും അറിയാത്തവനറിയില്ല (ഹാകിം).
ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തില്‍ ചികിത്സ സുന്നത്താണെന്നും (തുഹ്ഫ) ഫലപ്രദവും ശമനം അറിയപ്പെട്ടതുമാണെങ്കില്‍ ചികിത്സ നിര്‍ബന്ധമായും നല്‍കണമെന്നും നല്‍കാതിരിക്കുന്നത് ഉത്തരവാദിത്ത ലംഘനമാണെന്നും (ശര്‍വാനി) കര്‍മശാസ്ത്ര പണ്ഡിതര്‍ വിവരിച്ചിട്ടുണ്ട്. ഇബ്നുല്‍ ഖയ്യിം തന്റെ പ്രസിദ്ധമായ സാദുല്‍ മആദിന്റെ ഭാഗമായ അത്വിബ്ബുന്നബവിയില്‍ ആരോഗ്യ സംരക്ഷണവും രോഗചികിത്സയുമായി ബന്ധപ്പെട്ട ദീര്‍ഘമായി എഴുതിയിട്ടുണ്ട്.
അന്നപാനാദികള്‍, ശുചീകരണ വ്യവസ്ഥകള്‍, ചില ഇബാദത്തുകളുടെ നിര്‍വഹണരീതികളും ഐഛിക നിര്‍ദേശങ്ങളും സാമൂഹിക ബാധ്യതകളും ഭാര്യാഭര്‍തൃ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇസ്‌ലാമിന്റെ പാഠങ്ങള്‍ പലതും പ്രത്യക്ഷമായിത്തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. രോഗപ്രതിരോധം സാധിക്കുന്നവയുമുണ്ട്. ആത്മനാശത്തിനും പരിസ്ഥിതി നാശത്തിനും കാരണമാവുന്ന പ്രവര്‍ത്തനങ്ങളെയും സമീപനങ്ങളെയും നിരാകരിക്കുന്ന നിര്‍ദേശങ്ങളും വിലക്കുകളും ശരീഅത്തിലേറെയുണ്ട്.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ