പിടികൂടുക, കൊണ്ടുപോവുക, കൊല്ലുക എന്നതായിരുന്നു മലബാർ സമരത്തിന്റെ പോലീസ് രീതി. എത്രപേരെ കൊന്നു എന്ന കണക്കുകളെല്ലാം വെറും വ്യാജമാണ്. 2000 പേരാണെന്നും 20000 പേരാണെന്നുമൊക്കെ പല സ്ഥലങ്ങളിലും കാണുന്നു. ഇന്ന് അതിനെ കുറിച്ച് പഠിക്കാനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളമുണ്ട്. അതോടുകൂടി രഹസ്യമാക്കി വെച്ചിരുന്ന നിരവധി രേഖകൾ ബ്രിട്ടീഷുകാർ തന്നെ പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും സിഐഡി, ഇന്റലിജൻസ്, മിലിറ്ററി രേഖകളും ആർക്കേവുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളുമെല്ലാം നമുക്ക് ലഭ്യമാണിന്ന്. മലബാർ സമരത്തെ കുറിച്ചുള്ള പുരാരേഖകൾ മുഴുവനും മദ്രാസിലാണുണ്ടായിരുന്നത്. എന്നാലിപ്പോൾ മദ്രാസിൽ നിന്ന് അവ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റു കുറെ രേഖകളുള്ളത് ഡൽഹി ആർക്കേവ്‌സിലാണ്. അവിടെ നിന്നും കുറെ രേഖകൾ ഇപ്പോൾ കോഴിക്കോട്ടേക്ക് കൊണ്ടുവന്നിട്ടുണ്ട്.
മലബാർ സമരത്തെ ചൊല്ലി ഇന്നും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ധാരാളമുണ്ട്. അത് തിരുത്താനുള്ള ശ്രമങ്ങളാണ് മലബാർ സമരത്തിനുശേഷം പ്രധാനമായും നടന്നത്. അതോടൊപ്പം തന്നെ ഇതിൽ രാഷ്ട്രീയമായ മുതലെടുപ്പുകളും നടന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മലബാർ സമരത്തിന്റെ യാഥാർഥ്യം എന്താണെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് അതിൽ എത്ര പേർ മരിച്ചു എന്നതാണ്. അതൊട്ട് കണ്ടുപിടിക്കാൻ ഒരിക്കലും കഴിയുകയുമില്ല. കാരണം എണ്ണമറ്റ മനുഷ്യർ അതിൽ മരണമടഞ്ഞിട്ടുണ്ട്. അവർ എവിടെയൊക്കെയോയായി ചിതറിക്കിടക്കുന്നു. ബ്രിട്ടീഷുകാർ തൂക്കിക്കൊന്നുവെന്ന് പറയുന്നവരുടെ എണ്ണത്തിനു പോലും യാതൊരു നിശ്ചയവുമില്ല. പുറമെ അന്തമാനിലേക്ക് ഒരുപാട് പേരെ കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ അവിടേക്ക് നാടുകടത്തിയതിന്റെ കാരണം കൂടുതൽ കാടുകളുണ്ടായിരുന്നത് അവിടെയായിരുന്നുവെന്നതാണ്. ജറോന്തുകൾ എന്ന് പറയുന്ന നരഭോജികൾ അത്തരം കാടുകളിൽ ജീവിച്ചിരുന്നു.
ഒരു കമ്മ്യൂണിറ്റിയെ ക്രമേണയായി ഇല്ലാതാക്കുക (Irradication of community) എന്ന നശീകരണ തത്ത്വശാസ്ത്രം കൊളോണിയലിസ്റ്റുകൾ ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും (ഇന്നത്തെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ) ആഫ്രിക്കയിലും അമേരിക്കയിലും മറ്റു പല ഭാഗങ്ങളിലും നടപ്പിലാക്കിയതു പോലെ മലബാറിലും പ്രാവർത്തികമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ നടത്തിയ വംശീയമായ ഇല്ലാതാക്കലിന്റെ സാക്ഷ്യമാണ് വാഗൺ കൂട്ടക്കൊല. വാഗണിലെ കൂട്ടക്കൊല മാത്രമായിരുന്നില്ല അന്ന് നടന്നത്, വംശഹത്യാ സ്വഭാവത്തിലുള്ള നശീകരണം തുടർ പ്രക്രിയയായിരുന്നു.
മലബാർ സമരത്തിനുശേഷം എന്തായിരുന്നു മലബാർ എന്ന് നമ്മൾ വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു യൂറോപ്യൻ ചരിത്രകാരൻ പറയുന്നത്, 65 ശതമാനം മാപ്പിളമാരായ പുരുഷന്മാർ മലബാറിൽ നിന്നും ഇല്ലാതായിട്ടുണ്ടെന്നാണ്. ബാക്കി വരുന്ന തുച്ഛമായ പുരുഷന്മാരെ അവർ മാനസികമായും ശാരീരികമായും മാനഭംഗപ്പെടുത്തി. പുരുഷന്മാരുടെ അസാന്നിധ്യം മൂലം സ്ത്രീകൾ ചുമതല ഏറ്റെടുത്തു തൊഴിലിനിറങ്ങി. മാപ്പിളമാരിൽ ഒരു ചെറിയ വിഭാഗം ജന്മികളുടെ ആശ്രിതരായ കൊള്ളക്കാരുണ്ടായിരുന്നു. അവർ മതഭേദമന്യേ പലരെയും അക്രമിച്ചു; കൊല ചെയ്തു. അതിനു വേണ്ട എല്ലാ സഹായങ്ങളും പോലീസിന്റെയും പട്ടാളത്തിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഇത്തരം കൊള്ളകളും കൊലകളും ഖിലാഫത്തുകാരുടെ വകയാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ആർഎസ്എസുകാരൊക്കെ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ.
കലാപാനന്തരം റിലീഫ് ശ്രമങ്ങൾ നടന്നുവെങ്കിലും അത് വേണ്ടരീതിയിൽ പൂർത്തീകരിക്കാനാവശ്യമായ കൂടിച്ചേരലുകളോ സഞ്ചാരങ്ങളോ ഒന്നും സാധ്യമായില്ല. എവിടെയും പോലീസുകാരുടെയും പട്ടാളക്കാരുടെയും കണ്ണുകളായിരുന്നു. ഇനിയും ഒരു കലാപത്തിനു കോപ്പ് കൂട്ടുന്നുണ്ടോ എന്നറിയാൻ പള്ളികൾക്ക് ചുറ്റും അവർ കാവലിരുന്നിരുന്നു. ഏറ്റവും കൂടുതൽ പള്ളികൾ നശിപ്പിക്കപ്പെട്ട ഒരു കാലമായിരുന്നു അത്. നശിപ്പിക്കപ്പെട്ട പള്ളികളുടെ കണക്കുകൾ ഇന്നും അവ്യക്തമാണ്. കലാപം ഭയന്ന് കൊണ്ട് ദർഗകൾ, അഥവാ ഖബറിടങ്ങൾ വരെ അവർ നശിപ്പിച്ചു.
ഈ കലാപത്തെയും അതിലെ ആളുകളെയും കുറിച്ച് മാപ്പിളമാർ മാലപ്പാട്ടുകൾ എഴുതിയത് കൊണ്ട് അത് ചരിത്രമായി ലഭിച്ചു. പിന്നീടുവന്ന സമൂഹം അതിനെ നശിപ്പിച്ചു. വലിയ വിലപ്പെട്ട അത്തരം കൃതികളെ കേടു വരുത്തരുത് എന്ന് കരുതി കത്തിച്ച് കിണറ്റിലിട്ടു. അന്ന് മാപ്പിളമാരുടെ ഇത്തരത്തിലുള്ള മാലപ്പാട്ടുകളും നേർച്ചപ്പാട്ടുകളും മറ്റു കാവ്യങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് മാപ്പിള ബെല്ലാഡ്‌സ് എന്ന പേരിലുള്ള പുസ്തകം ബ്രിട്ടീഷുകാർ എഴുതി. പിന്നെ അവർ ജോലിയും മറ്റു വലിയ വാഗ്ദാനങ്ങളും നൽകി മാപ്പിളമാരെ ഫിജിയിലേക്കും മറ്റും കയറ്റി അയച്ചു. അതിനോടൊപ്പം തന്നെ ഒരു ധ്രുവീകരണം നമ്മുടെ സമൂഹത്തിലുണ്ടായി. അത് പലതരത്തിലാണ് സംഭവിച്ചത്. മാപ്പിളമാരിൽ പലരും ഈ സമരത്തിൽ പങ്കെടുത്തിരുന്നില്ല. ഖിലാഫത്ത് വളണ്ടിയർമാരും ഖിലാഫത്തിനോടനുബന്ധിച്ച ആളുകളുമാണ് സമരത്തിനുണ്ടായിരുന്നതും. അവരാണ് ഇതിന് നേതൃത്വം കൊടുത്തതും. പക്ഷേ ഇവരും വ്യാപകമായി കൊലചെയ്യപ്പെട്ടു. കൊലയുടെ കാരണമായ മുസ്‌ലിംമുദ്ര അവരിലുമുണ്ടായിരുന്നല്ലോ.
തിരൂരങ്ങാടിയിലാണ് ആലി മുസ്‌ലിയാരുണ്ടായിരുന്നത്. അവിടെ അദ്ദേഹത്തിനെതിരെ ബ്രിട്ടീഷുകാർ കൊണ്ടുവന്നയാളായിരുന്നു മൂസക്കുട്ടി അധികാരി എന്ന ജന്മി. ആമു സുപ്രണ്ടിനെയാണ് ബ്രിട്ടീഷുകാർ ഈ സമരം അടിച്ചൊതുക്കാൻ വേണ്ടി നിയമിച്ചത്. തഥൈവ ബ്രിട്ടീഷുകാരെ സഹായിക്കുന്നവരെ സർക്കാർ ഖാൻബഹദൂർ എന്ന പട്ടം നൽകി ആദരിച്ചു. ഇതിൽ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ടായിരുന്നു. മാപ്പിളമാരിൽ ധ്രുവീകരണമുണ്ടായി. ഹിന്ദുവിനും മുസ്‌ലിമിനുമിടയിൽ വലിയ ധ്രുവീകരണം ഇവിടെ സംഭവിച്ചുവെന്ന് എഴുത്തുകളിലും കത്തുകളിലും പറയുന്നത് ശരിയല്ല. മറിച്ച്, വാമൊഴികളും വരമൊഴികളുമൊക്കെ പറയുന്നത് അങ്ങനെയൊരു വിഭജനം കാര്യമായിട്ടൊന്നും നമ്മുടെ നാട്ടിലുണ്ടായിട്ടില്ല എന്നാണ്. എന്നാലും ഹിന്ദു-മുസ്‌ലിം പ്രശ്‌നം വർധിപ്പിച്ചുകൊണ്ടും മാപ്പിള സമരത്തെ ഒന്നുമല്ലാതാക്കി കൊണ്ടും വിവിധ പത്രങ്ങളും എഴുതിയിരുന്നു.
ഉത്തരേന്ത്യയിലുള്ള വർഗീയ പ്രസംഗകരും പത്രക്കാരുമൊക്കെ മലബാറിൽ ഹിന്ദുഹത്യ നടക്കുന്നുവെന്ന വിധം അവിടെ വലിയ പ്രചാരണങ്ങളുണ്ടാക്കി. അതിനെ തുടർന്ന് ഹിന്ദു-മുസ്‌ലിം ലഹളകൾ നിരന്തരമായി ഉത്തരേന്ത്യയിലുണ്ടായി. ഉത്തരേന്ത്യയിലെ അലിഗഢിലും ജംഷഡ്പൂരിലും മറ്റു പല ഭാഗങ്ങളിലും വർഗീയലഹള തുടങ്ങുന്നത് മലബാർ സമരാനന്തരമാണ്. മുസ്‌ലിംകളോടൊപ്പം വളരെ സൗമ്യമായി കഴിഞ്ഞിരുന്ന, ഖിലാഫത്ത് സമരകാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി മുസ്‌ലിംകളോടൊപ്പം പള്ളികളിൽ പോയി പ്രസംഗിച്ചിരുന്ന സ്വാമി ശ്രദ്ധാനന്ദ്ജി മലബാറിലെ തെറ്റായ വാർത്തകൾ പത്രങ്ങളിലൂടെ വായിച്ചും കേട്ടും അതിൽ വിശ്വസിച്ച് മുസ്‌ലിംകൾക്കെതിരെ നിരന്തരമായ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മുഹമ്മദ് നബിയെ കുറിച്ച് മോശമായ ലഘുലേഖകൾ എഴുതുകയുമുണ്ടായി. അതിനെ പ്രതിരോധിക്കാൻ രാമനെയും സീതയെയും മോശമാക്കിക്കൊണ്ട് ചില മുസ്‌ലിംകളും എഴുതി. ഇവ രണ്ടും വലിയ പ്രശ്‌നങ്ങൾക്ക് വഴിതെളിച്ചു. ഒടുവിൽ ശ്രദ്ധാനന്ദ്ജി വധിക്കപ്പെടുകയാണുണ്ടായത്. അതോടെ മൗലാന മുഹമ്മദലിയെ വധിക്കുമെന്ന് ഹിന്ദുവർഗീയവാദികൾ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന് മുസ്‌ലിംകൾ സംരക്ഷണം നൽകി. പറഞ്ഞു വരുന്നത്, മലബാർ സമരത്തിന് ശേഷം അലയൊലികൾ കൂടുതലായും ഉണ്ടാകുന്നത് മലബാറിലല്ല, ഉത്തരേന്ത്യയിലാണ്.
കേരളത്തിന്റെ തെക്ക് ഭാഗങ്ങളിലും മലബാർ സമരത്തിന് എതിരായ പ്രചാരണമുണ്ടായിട്ടുണ്ട്. മനോരമയും ദീപികയുമടങ്ങുന്ന പത്രങ്ങളെല്ലാം എഴുതിയിരുന്നത് മാപ്പിളമാർക്കെതിരായിട്ടായിരുന്നു. അത് വിശ്വസിച്ച്, മുസ്‌ലിംകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, മുസ്‌ലിംകളുടെ വലിയ സ്‌നേഹിതൻ കൂടിയായിരുന്ന ഈഴവ നേതാവ് കുമാരനാശാൻ ‘ക്രൂരരായ മുഹമ്മദീയർ’ എന്നെഴുതി. ഇതിനെ തുടർന്ന് ചില മുസ്‌ലിം പ്രതിനിധികൾ അദ്ദേഹത്തെ തിരുവനന്തപുരത്തുവെച്ച് കാണുകയും അദ്ദേഹം തനിക്ക് തെറ്റുപറ്റിയതാണെന്നും പത്രങ്ങളിൽ കണ്ടു തെറ്റിദ്ധരിച്ചതാണെന്നും അത് തെറ്റാണെന്ന് പറഞ്ഞുകൊണ്ടുള്ള കവിത ഉടനെ പ്രസിദ്ധീകരിക്കാമെന്നും പറയുകയുണ്ടായി. എന്നാൽ അധികം വൈകാതെ അദ്ദേഹം മരണമടഞ്ഞതിനാൽ ആ കവിത വിരചിതമായില്ല. ഗംഗാധരൻ, തായാട്ട് ശങ്കരൻ തുടങ്ങിയവർ ഇക്കാര്യം എഴുതിയിട്ടുണ്ട്.
പിന്നീട് മലബാർ സമരത്തിന്റെ വിമർശകനായി വന്നത് ബാബാസാഹിബ് അംബേദ്കറാണ്. അദ്ദേഹം ഇസ്‌ലാമിന്റെയും ഗാന്ധിജിയുടെയും വിമർശകനായിരുന്നു. അതേസമയം ജിന്നയുടെ അടുപ്പക്കാരനുമായിരുന്നു. കാരണം അദ്ദേഹത്തെ ജാതി നോക്കാതെ ബഹുമാനിച്ചത് ജിന്ന മാത്രമായിരുന്നു. ജിന്ന പറയുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് വിശ്വാസം വർധിക്കാൻ ഇത് കാരണമായി. ഇന്ത്യയിൽ അഴിമതിയും സ്വർഥതയുമില്ലാത്ത ഒരേയൊരു നേതാവ് ജിന്നയാണെന്ന് അംബേദ്കർ എഴുതുന്നുണ്ട്. മുസ്‌ലിംകൾ ആവശ്യപ്പെട്ടതിനേക്കാൾ പാകിസ്ഥാന് വേണ്ടി വാദമുഖം തുറക്കുകയും ശാഠ്യം പിടിക്കുകയും ചെയ്തത് അദ്ദേഹമാണ്. ഗാന്ധിജിയോടുള്ള വിരോധം തീർക്കാനാണ് ഖിലാഫാത്തിനെ കുറിച്ചും നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ചും അദ്ദേഹം വളരെ മോശമായ പ്രസ്താവന നടത്തിയത്. ഇതൊക്കെയാണിന്ന് വർഗീയവാദികൾ ആയുധമാക്കുന്നത്. നല്ലൊരു ഭരണഘടന നമുക്ക് തന്നു എന്നതിനാൽ അദ്ദേഹത്തെ നമുക്ക് നന്ദിയോടെ സ്മരിക്കാം.
രാഷ്ട്രീയരംഗത്തും വലിയ മാറ്റങ്ങൾ സംഭവിച്ചു. ഖിലാഫത്ത് പ്രസ്ഥാനം കൊണ്ടുവന്നത് കാരണം കോൺഗ്രസിനെ പലരും വിമർശിക്കാറുണ്ട്. അതിന്റെ ഒന്നാമത്തെ നേതാവ് ഗാന്ധിജി തന്നെയായിരുന്നു. കോൺഗ്രസിന്റെ സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് മലബാറിലെ ജനങ്ങളായിരുന്നു. അതിൽ തന്നെ ഭൂരിഭാഗവും ഏറനാട്ടുകാരും വള്ളുവനാട്ടുകാരുമായിരുന്നു. അക്കാലത്ത് കോഴിക്കോട്ട് കലാപങ്ങളൊന്നും നടന്നിരുന്നില്ല. കാരണം തീരപ്രദേശത്തെ മുസ്‌ലിംകൾക്ക് പ്രത്യേക പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കോഴിക്കോട് കലക്ടറുടെ ആസ്ഥാനമായത് കൊണ്ടാണ് അവിടം പല സംഭവങ്ങൾക്കും വേദിയായത്. കലക്ടറുടെ ആസ്ഥാനം തകർക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടിയിൽ നിന്നും താനൂരിൽ നിന്നുമൊക്കെ വലിയൊരു സംഘം കോഴിക്കോട്ടേക്ക് വരികയും അവരെ ഫറോക്കിൽ വെച്ച് പട്ടാളം തടയുകയും ചെയ്തു എന്ന് രേഖകളിൽ കാണാം. മമ്പുറം ഫസൽ തങ്ങളെ നാടുകടത്തിയത് കാരണം മറ്റൊരു കലക്ടറായ കനോലിയെ നേരത്തെ കൊന്നതും ഏറനാട്ടുകാരായിരുന്നു. കോൺഗ്രസായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നത് എന്നാണ് പറഞ്ഞുവരുന്നത്. അതിൽ രാമൻ മേനോനും നാരായണ മേനോനും ഉണ്ടായിരുന്നു. രാമൻ മേനോൻ കോഴിക്കോട്ടുകാരനായ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറിയാണ്. കെപി കേശവ മേനോൻ നല്ലൊരു ആഢ്യനായിരുന്നു. സമരങ്ങളിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഗാന്ധിജിയോട് കൂറ് പുലർത്തിയ ആളായിരുന്നു. മാധവൻ നായരെ സംബന്ധിച്ചിടത്തോളം അദ്ദേഹം കോൺഗ്രസിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ആളായിരുന്നു. പക്ഷേ സമരങ്ങൾ ആരംഭിച്ചപ്പോൾ അദ്ദേഹം കോഴിക്കോട്ടേക്ക് മാറിത്താമസിച്ചു. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളെ അടച്ചാക്ഷേപിക്കാനാവില്ല. കാരണം ഒരുപാട് സത്യാവസ്ഥകൾ, യാഥാർഥ്യങ്ങൾ അതിലെഴുതിയിട്ടുണ്ട്. പാവപ്പെട്ട മുസ്‌ലിംകളെ ബ്രിട്ടീഷ് പട്ടാളം വല്ലാതെ ഉപദ്രവിച്ചെന്നും അത് തെറ്റായിപ്പോയെന്നും അദ്ദേഹം പറയുന്നുണ്ട്. അതിൽ വന്ന വസ്തുതാപരമായ തെറ്റുകൾ പിന്നീട് വന്ന മേനോന്മാരായ പലരും തിരുത്തിയിട്ടുമുണ്ട്. ഗാന്ധിജി ചെയ്ത തെറ്റായി അദ്ദേഹം പറയുന്നത് അദ്ദേഹം ചൗരിചൗര സംഭവമുണ്ടായപ്പോൾ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ പറഞ്ഞുവെന്നതാണ്. പക്ഷേ മലബാറിൽ ഈ പ്രശ്‌നമുണ്ടായപ്പോൾ ഗാന്ധിജി മിണ്ടിയില്ല. ഒരിക്കൽ ഹിന്ദുമഹാസഭക്കാരനായ ഒരാൾ ഗാന്ധിജിയോട് മലബാറിൽ ധാരാളം ഹിന്ദുക്കൾ കൊലചെയ്യപ്പെടുന്നുണ്ടെന്നും അതിൽ താങ്കൾ ഇടപെടണമെന്നും പറഞ്ഞപ്പോൾ ഗാന്ധിജി പറഞ്ഞു: ‘അതിന് ഹിന്ദുക്കൾ തന്നെയാണ് ഉത്തരവാദി. നിങ്ങൾ അവിടെയുള്ള മാപ്പിളമാരോട് നല്ല രീതിയിൽ സഹവർത്തിക്കാത്തത് കൊണ്ടും അവരെ ഉപദ്രവിച്ചത് കൊണ്ടുമാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടാവുക.’
ഗംഗാധര മേനോനും കെഎൻ പണിക്കരും കോൺഗ്രസിനെ വല്ലാതെ വിമർശിക്കുന്നുണ്ട്. ആ വിമർശനം ശരി തന്നെയാണ്. കോൺഗ്രസ് ഒരു പരിധിവരെ സമരത്തിൽ നിന്ന് പിൻവലിയുകയായിരുന്നല്ലോ. പൂർണമായും കയ്യൊഴിഞ്ഞുവെന്ന് പറയാനൊക്കില്ല. കോൺഗ്രസിൽ ചാലപ്പുറം ഗ്യാങ് എന്ന് പറയുന്ന വലതുപക്ഷവും ഇഎംഎസിന്റെയൊക്കെ കീഴിലുള്ള ഇടതുപക്ഷവും ഉണ്ടായിരുന്നു. ഇടതുപക്ഷ കോൺഗ്രസുകാർ ശക്തമായി മലബാർ സമരത്തെ ന്യായീകരിച്ചു. മൗലാന മുഹമ്മദലി അടക്കമുള്ളവർ കോൺഗ്രസിന്റെ സമ്മേളനത്തിൽ വെച്ച് മാപ്പിളമാരുടെ ദുരിതത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നുണ്ട്. അത് സ്വാതന്ത്ര്യ സമരമാണെന്ന് പറയുന്നുമുണ്ട്. ഈ അവസരത്തിൽ മഹാത്മാഗാന്ധി സത്യം മനസ്സിലാവാതെ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഒരു സമ്മേളനത്തിൽ വെച്ച് സ്വദേശീ പ്രസ്ഥാനത്തിന്റെയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും വക്താവായ മൗലാന ഹസ്രത്ത് മൊഹാനി യാഥാർഥ്യം എന്താണെന്ന് വ്യക്തമായി വിവരിച്ചിരുന്നു. ഇതിനോട് ഗാന്ധിജി വളരെ പോസിറ്റീവായിട്ടായിരുന്നു പ്രതികരിച്ചത്.
അതോടൊപ്പം കോൺഗ്രസുകാരനായ സൈഫുദ്ദീൻ കിച്ച്‌ലുവും ഖിലാഫത്ത് നമ്മുടേതാണെന്നും അതിന്റെ കുറവുകൾ ഏറ്റെടുക്കേണ്ടവർ നമ്മൾ തന്നെയാണെന്നും പ്രസംഗിച്ചിരുന്നു. അതിനാൽ കോൺഗ്രസ് അതിനെ പൂർണമായും നിരാകരിച്ചു എന്ന് പറയാനാവില്ല. പക്ഷേ കേരളത്തിലെ കോൺഗ്രസ് അതിനെ കയ്യൊഴിഞ്ഞുവെന്നേ പറയാൻ പറ്റൂ. കേരളത്തിലെ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെയും മൊയ്തു മൗലവിയെയും എംപി നാരായണ മേനോനെയും ഒഴിച്ചുനിർത്തിയാൽ കോൺഗ്രസ് പ്രസ്ഥാനം സമരപോരാളികളെ കയ്യൊഴിഞ്ഞു. ഒരുവേള മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന് കോൺഗ്രസിൽ നിന്നു രാജിവെച്ചു പോകേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം പിന്നീട് തിരിച്ചു വരികയാണുണ്ടായത്. എംപി നാരായണ മേനോനാണ് മാപ്പിളമാരായ കുടിയാന്മാരുടെ അവശതകൾ പരിഹരിക്കുന്നതിനു വേണ്ടി കുടിയാൻ പ്രസ്ഥാനം കൊണ്ടുവന്നത്. അദ്ദേഹവും നാട്ടുകാരനായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും കൂടിയാണ് മലബാർ സമരത്തിന് നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത്. ഒറ്റപ്പാലത്തെ ഖിലാഫത്ത് സമ്മേളനത്തിൽ പ്രസംഗിച്ച ഒരേയൊരു ഹിന്ദു നേതാവ് എംപി നാരായണ മേനോനാണ്. അദ്ദേഹം പള്ളികളിൽ ചെന്നു പോലും പ്രസംഗിക്കാറുണ്ടായിരുന്നു. തുവ്വൂർ പള്ളിയിൽ പ്രസംഗിച്ചുവെന്നതാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് മേൽ ചുമത്തിയ കുറ്റം. ഈ രണ്ടു പേരുടെയും പ്രസംഗം കേൾക്കാൻ നിരവധി പേർ ഒരുമിച്ചു കൂടുമായിരുന്നു. ഖിലാഫത്ത് ഭരണം നാട്ടിൽ പുലരാൻ പോകുന്നുവെന്നാണ് അദ്ദേഹം പള്ളികളിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ചത്. മുസ്‌ലിംകൾ അദ്ദേഹത്തെ അബൂത്വാലിബെന്നും ഹിന്ദുക്കൾ മാപ്പിള മേനോനെന്നുമായിരുന്നു വിളിച്ചിരുന്നത്. കുടുംബക്കാരെല്ലാം അദ്ദേഹത്തിനെതിരായിരുന്നു. മാപ്പിളമാരുടെ കൂടെ ഭക്ഷണം കഴിച്ചതിന് അവർ ഭ്രഷ്ട് കൽപ്പിച്ചു. വീട് വിലക്കുകവരെ ചെയ്തു.
കോൺഗ്രസിന്റെ ഉത്തരേന്ത്യയിലെ സമ്മേളനങ്ങളിൽ മലബാർ സമരം ചർച്ചയായിട്ടുണ്ട്. ഖിലാഫത്ത് സമ്മേളനമെന്നാൽ അത് കോൺഗ്രസിന്റെയും സമ്മേളനമായിരുന്നു. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെയും കോൺഗ്രസിന്റെയും നേതൃസ്ഥാനത്ത് ഗാന്ധിജിയായിരുന്നല്ലോ. ഒരേ പന്തലിൽ വെച്ച് തന്നെയാണ് ഖിലാഫത്തിന്റെയും കോൺഗ്രസിന്റെയും സമ്മേളനങ്ങൾ ചേരുക. അമൃത്‌സറിൽ നടന്ന സമ്മേളനത്തിൽ വെച്ച് മാപ്പിള സമരത്തെക്കുറിച്ചുള്ള മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ വികാരഭരിതമായ ഒരു പ്രസംഗം നടന്നിരുന്നു. അതിൽ അദ്ദേഹം മാപ്പിളമാരുടെ ദുരിതത്തെക്കുറിച്ച് വ്യക്തമായി പരാമർശിച്ചു. ഈ പ്രസംഗം കേട്ട് ഹിന്ദു-മുസ്‌ലിം ഭേദമന്യേ വലിയൊരു സംഖ്യ തന്നെ മാപ്പിളമാർക്കായി പലരും സംഭാവന നൽകി. കാസൂരി എന്ന ധനാഢ്യരായ പഞ്ചാബികൾ ഇവിടെ വന്ന് ജെഡിടി ഇസ്‌ലാം സ്ഥാപിച്ചു കൊണ്ട് മാപ്പിളമാരായ അനാഥകളെ സംരക്ഷിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള മുസ്‌ലിംകളെ ഇവിടേക്ക് കൊണ്ടുവരുന്നതിൽ അമൃത്‌സർ സമ്മേളനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് മറ്റൊന്നായിരുന്നു. എംപി നാരായണ മേനോന് കോൺഗ്രസ് എന്തുകൊണ്ട് വേണ്ടത്ര സ്ഥാനമാനങ്ങൾ നൽകിയില്ല എന്ന ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്. അദ്ദേഹം വർഷങ്ങൾ ഖിലാഫത്തിനു വേണ്ടി ജയിൽവാസം അനുഭവിച്ചയാളാണ്. രക്തസാക്ഷിത്വത്തോളം അദ്ദേഹത്തിന്റെ ജീവിതമെത്തിയിരുന്നു. 1946ൽ പാർലമെന്റ് മത്സരത്തിന് അദ്ദേഹത്തിന്റെ പേര് പലരും നിർദേശിച്ചിരുന്നു. പക്ഷേ കോൺഗ്രസ് നേതൃകമ്മിറ്റി അത് നിഷേധിക്കുകയും ജയിൽവാസം അനുഭവിച്ചവർക്ക് മത്സരിക്കാനാവില്ല എന്നു വാദിക്കുകയും ചെയ്തു. ആർക്കു വേണ്ടിയാണ് അദ്ദേഹം ജയിലിൽ പോയത് എന്നവർ നോക്കിയില്ല.
കോൺഗ്രസിന്റെ കർക്കശ നിലപാടുകൾ കൊണ്ടാണ് ജനങ്ങൾ കോൺഗ്രസ് വിട്ട് ലീഗിലേക്ക് പോയത്. ലീഗ് 1930ഓടു കൂടിയാണ് കേരളത്തിൽ പിറവികൊണ്ടത്. സത്താർ സേട്ടിനെ പോലുള്ള ലീഗ് നേതാക്കൾ രാജഭക്തരായിരുന്നു. ബ്രിട്ടീഷുകാർക്ക് അനിഷ്ടകരമാകുമെന്നതിനാൽ അവരാരും മലബാർ സമരത്തെക്കുറിച്ച് മിണ്ടിയിരുന്നില്ല. മലബാർ സമര നേതാക്കളായ ആലി മുസ്‌ലിയാരെക്കുറിച്ചോ കുഞ്ഞഹമ്മദാജിയെക്കുറിച്ചോ അവർ ഒന്നും പറഞ്ഞില്ല. അതേസമയം വളരെ പ്രതീക്ഷയിലാണ് മാപ്പിളമാർ മുഴുവനും കോൺഗ്രസ് വിട്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയത്. പ്രമുഖർ വരെ ഇതിന്റെ നേതൃപദവി അലങ്കരിച്ചു. ഉത്തരേന്ത്യയിലും ഇതുതന്നെയായിരുന്നു അവസ്ഥ. മുസ്‌ലിം ലീഗ് ശക്തിയാർജിച്ചു. വിഭജനത്തിന് ശേഷമാണ് ലീഗ് അവിടെ വെറുക്കപ്പെട്ട നാമമായത്. ഇവിടെ 1947 വരെ മലബാർ സമരം മുസ്‌ലിം ലീഗിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. ഉത്തരേന്ത്യയിലുണ്ടായിരുന്ന മുസ്‌ലിം ലീഗുകാരേക്കാൾ കൂടുതൽ പാകിസ്ഥാനു വേണ്ടി ശബ്ദിച്ചത് ഇവിടെയുള്ള ലീഗുകാരായിരുന്നു. ഇന്ത്യ/പാകിസ്ഥാൻ വിഭജനം ഉചിതമല്ലെന്ന് അറിഞ്ഞിരിക്കെ കോൺഗ്രസിനെതിരെ പ്രവർത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പാകിസ്ഥാൻ കൊണ്ട് നിങ്ങൾ എന്താണ് നേടാൻ പോകുന്നതെന്ന് അബ്ദുറഹിമാൻ സാഹിബ് അവരോട് ചോദിക്കുന്നത് ആ പശ്ചാത്തലത്തിലാണ്.
ആദ്യമായി ഈ സമരത്തെ കുറിച്ച് പഠിക്കാൻ തയ്യാറായതും ഇതൊരു കർഷക സമരമാണെന്ന് അവതരിപ്പിച്ചതും കമ്മ്യൂണിസ്റ്റുകാരാണ്. 1922ൽ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സമ്മേളനത്തിൽ വെച്ച് കൽക്കത്ത സ്വദേശിയായ അബനി മുഖർജിയാണ് മലബാറിൽ വലിയൊരു സമരമുണ്ടായിട്ടുണ്ടെന്ന് ലെനിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. ഉടനെ ലെനിൻ ഈ സമരത്തെ കുറിച്ച് പഠിക്കാൻ വേണ്ടി ഇന്ത്യക്കാരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയമിച്ചു. തുടർന്ന് സഖാവ് സൗമേന്ദ്ര നാഥ ടാഗോർ മലബാറിൽ വരികയും ആദ്യമായി അദ്ദേഹം ഈ സമരത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ഒരു ചെറിയ ലഘുലേഖ തയ്യാറാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ മലബാർ സമരം ഒരു കർഷകസമരമായിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ ആ പുസ്തകം കണ്ടുകെട്ടി. തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാകെ ഈ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. സമരത്തിന്റെ പത്താം വാർഷികവും ഇരുപതാം വാർഷികവും ഇരുപത്തിയഞ്ചാം വാർഷികവും അവർ ആചരിച്ചു. 1940ൽ നടന്ന ഇരുപത്തിയഞ്ചാം വാർഷികത്തിൽ ആഹ്വാനവും താക്കീതും എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ പാവപ്പെട്ട മാപ്പിളമാർ ചെയ്ത സാമ്രാജ്യത്വവിരുദ്ധ സമരത്തോട് കമ്യൂണിസ്റ്റ് പാർട്ടിയും ഐക്യപ്പെടുന്നു എന്ന് പറയുകയും മുഖപത്രമായ ദേശാഭിമാനി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ലഘുലേഖ പ്രസിദ്ധീകരിച്ചതു കാരണം ദേശാഭിമാനിക്ക് അടച്ചുപൂട്ടേണ്ടി വന്നു.
പിന്നീട് 1946ൽ പെരിന്തൽമണ്ണയിൽ കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് എകെജി പ്രസംഗിച്ചു. നിങ്ങളെന്തു സ്വാതന്ത്ര്യസമരമാണ് നടത്തുന്നതെന്നായിരുന്നു അദ്ദേഹം അവരോട് ചോദിച്ചത്. 1921ലെ രക്തസാക്ഷികളായ ആലി മുസ്‌ലിയാരെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയെയും ഓർക്കാതെ നിങ്ങൾക്കെങ്ങനെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാനാകും? പ്രസ്തുത പ്രസംഗത്തിന്റെ രേഖ ഇപ്പോഴും കോഴിക്കോട് ആർക്കൈവ്‌സിൽ ലഭ്യമാണ്. പ്രസംഗം അവസാനിക്കുന്നതോടെ അദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 1947ൽ സ്വാതന്ത്ര്യം കിട്ടിയിട്ടും അദ്ദേഹത്തെ ജയിലിൽ നിന്ന് പുറത്തുവിട്ടില്ല. കാരണം കോൺഗ്രസായിരുന്നല്ലോ ഭരണത്തിൽ വന്നത്. അവർ കമ്മ്യൂണിസ്റ്റുകാർക്ക് നിരോധനമേർപ്പെടുത്തി.
പലയിടങ്ങളിലും മലബാർ സമരത്തെ ഉപയോഗപ്പെടുത്തി പാർട്ടി വളർത്താൻ പലരും ശ്രമിച്ചു എന്നതും പരാമർശിക്കേണ്ടതുണ്ട്. പക്ഷേ ആരും മാപ്പിളമാരുടെ യഥാർഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്തില്ല. മതപണ്ഡിതന്മാർ പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. സംഘടനാ പ്രവർത്തനമോ സേവന പ്രവർത്തനങ്ങളോ അനുവദിക്കാത്ത വിധം ബ്രിട്ടീഷുകാരുടെ നിരീക്ഷണമുണ്ടായിരുന്നു എന്നതാണ് കാരണം. സംഘടനയുണ്ടാക്കണമെങ്കിൽ അവരെ അനുകൂലിക്കേണ്ടത് അനിവാര്യമായി വന്നു. അങ്ങനെയാണ് ഐക്യസംഘവും കേരള ജംഇയ്യത്തുൽ ഉലമയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമൊക്കെ ഉണ്ടാകുന്നത്. ആ സമയത്ത് ബ്രിട്ടീഷനുകൂല നിലപാട് സ്വീകരിക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. പക്ഷേ അത് ശാശ്വത നിലപാടായിരുന്നില്ല. പിന്നീട് സമസ്ത തന്നെയായിരുന്നു ബ്രിട്ടീഷ് സംസ്‌കാരത്തെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തുവന്നത്. മറ്റു പലരും അവരോട് രാജിയായി ഭൗതികമായ പലതും നേടിയെടുക്കുകയായിരുന്നു.

ഡോ. ഹുസൈൻ രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ